Leader Page
ഭിന്നശേഷി സഹോദരങ്ങൾക്കും അവരുടെ അക്കാദമിക് യോഗ്യതകൾക്കനുസൃതമായ തൊഴിൽ സംവരണം എന്ന ചേതോഹരമായ ചുവടുവയ്പ് നിർഭാഗ്യവശാൽ കഴിഞ്ഞ അഞ്ചുവർഷത്തിലധികമായി ആയിരക്കണക്കിന് അധ്യാപകരുടെ നിയമനതടസത്തിനും അവരുടെ കുടുംബങ്ങളുടെ കണ്ണീരിനും കാരണമാകുന്നു. കുടുംബം പുലർത്താൻ അധ്യാപനത്തോടൊപ്പം മറ്റു തൊഴിലുകളും ചെയ്യേണ്ടിവരുന്നവരുടെ നിസഹായാവസ്ഥ ബന്ധപ്പെട്ടവർ കണ്ണുതുറന്നു കാണണം. ഇതു സംബന്ധിച്ച ചില യാഥാർഥ്യങ്ങളും എല്ലാവരും മനസിലാക്കണം.
ഒഴിവുകൾ നികത്തിയോ?
ഭിന്നശേഷിക്കാർക്കുള്ള സംവരണവുമായി ബന്ധപ്പെട്ട 2022 ജൂൺ 25ലെ സർക്കാർ ഉത്തരവു പ്രകാരം 1996 മുതൽ 2017 വരെ നടത്തിയിട്ടുള്ള നിയമനങ്ങളുടെ മൂന്നു ശതമാനവും 2017 മുതൽ തുടർന്നുള്ള വർഷങ്ങളിലെ നിയമനങ്ങളുടെ നാലു ശതമാനവുമാണ് എയ്ഡഡ് മാനേജ്മെന്റുകൾ മാറ്റിവയ്ക്കേണ്ടത്. ഇക്കഴിഞ്ഞ വർഷം വരെ ഈ ഒഴിവുകൾ നീക്കിവയ്ക്കുകയും വിവരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അറിയിക്കുകയുമാണ് മാനേജ്മെന്റുകൾ ചെയ്യേണ്ടിയിരുന്നത്. ഇപ്പോൾ അത് ജില്ലാതല സമിതികളെ ഏൽപ്പിച്ചതായി നിർദേശം വന്നു. ഈ നിർദേശങ്ങളെല്ലാം കൃത്യമായി പാലിക്കുകയാണ് ക്രൈസ്തവ മാനേജ്മെന്റുകളും മറ്റു മാനേജ്മെന്റുകളും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അർഥനാപത്രം സമർപ്പിക്കുമ്പോൾ യോഗ്യരായവർ ഉണ്ടെങ്കിൽ അവരുടെ പാനലും ഇല്ലെങ്കിൽ നോൺ-അവെയ്ബിലിറ്റി സർട്ടിഫിക്കറ്റുമാണ് മാനേജ്മെന്റുകൾക്കു ലഭിച്ചുപോന്നിട്ടുള്ളത്. ലഭിക്കാതെവരുമ്പോൾ സർക്കാർ നിർദേശപ്രകാരം പത്രപരസ്യം നൽകി ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. യോഗ്യരായവർ ആരെങ്കിലും വന്നാൽ അവരെ സന്തോഷപൂർവം നിയമിക്കുകയും ചെയ്യുന്നു. എങ്കിലും, ഇതിനു പിന്നിലെ യാഥാർഥ്യം, ഓരോ മാനേജ്മെന്റും നൽകിയ ഒഴിവുകൾ നികത്താൻ മാത്രം യോഗ്യരായ ഭിന്നശേഷിക്കാരെ കണ്ടെത്താൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോ സർക്കാരിനോ സാധിച്ചില്ല എന്നതാണ്.
ഉദാഹരണമായി ചങ്ങനാശേരി അതിരൂപതാ കോർപറേറ്റ് മാനേജ്മെന്റ്, നിയമപ്രകാരം നാളിതുവരെ ഭിന്നശേഷിക്കാർക്കായി ഒഴിച്ചിട്ടിരിക്കുന്നത് 52 തസ്തികകളാണ്. ഇതിൽ ആദ്യവർഷങ്ങളിൽ കോർപറേറ്റ് മാനേജ്മെന്റ് സ്വന്തം നിലയിൽ നികത്തിയ തസ്തികകൾ പന്ത്രണ്ടും 2022ലെ ഉത്തരവിനുശേഷം സർക്കാർ നികത്തിയത് വെറും ഒമ്പതും മാത്രമാണ്. അതായത് ഇപ്പോഴും 31 തസ്തികകൾ യോഗ്യരായ ഭിന്നശേഷിക്കാരെ കാത്തിരിക്കുന്നു. മാത്രമല്ല, ഈ തസ്തികകളിലേക്കു യോഗ്യരായവർ എപ്പോൾ വന്നാലും നിയമിക്കാൻ തയാറാണെന്ന സത്യവാങ്ങ്മൂലം നൽകിയിട്ടുള്ളതുമാണ്. ഇപ്രകാരമാണ് എല്ലാ മാനേജ്മെന്റുകളും പ്രവർത്തിക്കുന്നത്. അപ്പോൾ, ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നികത്തിയിട്ടില്ലെന്നുമൊക്കെ വിദ്യാഭ്യാസമന്ത്രി ആവർത്തിച്ചു പറയുമ്പോൾ അത് ആരെപ്പറ്റി പറയുന്നു, എന്തിനു പറയുന്നു എന്ന് അദ്ദേഹം വ്യക്തമാക്കണം.
യോഗ്യരായവരെ കണ്ടെത്താൻ സർക്കാർ സംവിധാനങ്ങൾക്കു സാധിക്കാത്തതിന് മാനേജ്മെന്റുകളെ എന്തിനു പഴിചാരുന്നു? ഇത്രയും ആവേശത്തോടെ അദ്ദേഹം സംസാരിക്കുമ്പോൾ വളരെ ലളിതമായി അദ്ദേഹത്തിനു ചെയ്യാവുന്ന ഒരു കാര്യമുണ്ട്. ഭിന്നശേഷി സംവരണത്തിനായി കൃത്യമായ ഒഴിവുകൾ മാറ്റിവച്ച് സത്യവാങ്ങ്മൂലം നൽകിയ മാനേജ്മെന്റുകളുടെ മാത്രം മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ അദ്ദേഹം തയാറാണോ? അതിന് അദ്ദേഹം തയാറാകുന്നില്ലെങ്കിൽ ഈ സർക്കാരിന്റെ നിലപാട് രാഷ്ട്രീയപ്രേരിതവും ന്യൂനപക്ഷവിരുദ്ധവുമാണെന്ന് ഖേദപൂർവം പറയേണ്ടിവരുന്നു.
ലക്ഷ്യം എയ്ഡഡ് മേഖലയെ തകർക്കുകയോ?
എയ്ഡഡ് മേഖല സർക്കാരിനു വലിയ സാമ്പത്തിക ബാധ്യതയാണ്, എയ്ഡഡ് നിയമനങ്ങൾ അംഗീകരിച്ചു നൽകുക എന്നത് സർക്കാരിന്റെ ഔദാര്യമാണ് എന്നൊക്കെയാണ് രാഷ്ട്രീയക്കാരുടെ സ്ഥിരം പല്ലവികൾ. സാക്ഷരകേരളം എന്ന് ഊറ്റം കൊള്ളുമ്പോൾ അതിൽ സിംഹഭാഗവും എയ്ഡഡ് മേഖലയുടെ സംഭാവനയാണ് എന്ന യാഥാർഥ്യം തമസ്കരിക്കുന്നു. വിദേശ സർവകലാശാലകൾക്കു ചുവപ്പു പരവതാനി വിരിച്ചപോലെ ആഗോള ഭീമന്മാരുടെയും വിദ്യാഭ്യാസ കച്ചവടക്കാരുടെയും സ്വകാര്യ സ്കൂളുകൾക്ക് ഇടം കൊടുക്കാൻ കേരളത്തിൽ എയ്ഡഡ് വിദ്യാഭ്യാസ പ്രസ്ഥാനങ്ങൾ തടസമായി നിൽക്കുന്നു എന്ന ദുഷ്ടചിന്ത ഈ സർക്കാരിനുണ്ടോ? മാന്യമായ ഒരു തൊഴിൽ നാട്ടിൽ കണ്ടെത്താൻ പ്രയാസപ്പെടുന്ന നമ്മുടെ ചെറുപ്പക്കാർ എയ്ഡഡ് സ്കൂളുകളിലെങ്കിലും ജോലി കിട്ടും എന്ന സ്വപ്നവുമായി കാത്തിരിക്കുമ്പോൾ ഇത്തരം നൂലാമാലകളാൽ ഭീഷണിപ്പെടുത്തി അവരെയും വിദേശനാടുകളിലേക്ക് ഓടിക്കാൻ രാഷ്ട്രീയതാത്പര്യങ്ങളുണ്ടോ? സാമ്പത്തിക പരാധീനതകളാൽ നട്ടംചുറ്റുന്ന എയ്ഡഡ് സ്കൂളുകളെ സംരക്ഷിക്കാൻ തങ്ങളുടെ ജീവനും ആരോഗ്യവും സാമ്പത്തിക പങ്കാളിത്തവും നൽകുന്ന അധ്യാപകരെ സാമ്പത്തികമായി ഞെരുക്കുന്നത് ഇത്തരം സ്കൂളുകളെ തകർച്ചയിലേക്കു നയിച്ചുകൊള്ളും എന്നും ചിന്തിക്കുന്നുണ്ടോ?
കാലാകാലങ്ങളിൽ സർക്കാരും വിദ്യാഭ്യാസ വകുപ്പും പുറപ്പെടുവിക്കുന്ന ഉത്തരവുകൾ അക്ഷരംപ്രതി പാലിച്ചുപോന്ന എയ്ഡഡ് മാനേജ്മെന്റുകളെ ശത്രുക്കളായി കാണാതെ, അവരുടെ ന്യായമായ അവകാശങ്ങൾക്കായുള്ള നിലവിളികൾക്കു ചെവികൊടുക്കുക എന്നതാണ് ഒരു ജനാധിപത്യ സർക്കാരിനു ഭൂഷണമായിട്ടുള്ളത്. കാരണം, അധ്യാപകരുടെ അപേക്ഷ അവർക്കുവേണ്ടി മാത്രമല്ല, വിദ്യപകർന്നു നൽകാൻ ഏല്പിക്കപ്പെട്ടിട്ടുള്ള കുഞ്ഞുങ്ങൾക്കുവേണ്ടിയുമാണ്. എയ്ഡഡ് അധ്യാപകർ പഠിപ്പിക്കുന്നത് നമ്മുടെ നാട്ടിലെ പൗരന്മാരെയാണ്; നമ്മുടെ കുഞ്ഞുങ്ങളെയാണ്. വലിയൊരളവിൽ അവർ സർക്കാരിനെ സഹായിക്കുകയാണ്. എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം എന്ന സർക്കാർ ലക്ഷ്യം പൂർത്തിയാക്കാൻ സർക്കാരിന്റെ അഭ്യുദയകാംക്ഷികളാണ് അധ്യാപകർ. കുഞ്ഞുങ്ങൾക്ക് ബിരിയാണിയും മുട്ടയും പാലും മാത്രം പോരാ, വിദ്യയും നൽകണം. വിദ്യ നൽകാൻ അധ്യാപകർക്കു സുസ്ഥിതി ഉണ്ടാവണം; അവർക്ക് സുസ്ഥിതി ഉറപ്പാക്കാൻ ഉത്തരവാദപ്പെട്ടവർക്കു സാധിക്കുന്നില്ലെങ്കിൽ അത് ജനാധിപത്യ സർക്കാരിന്റെ പരാജയം തന്നെയാണ്.
മാനേജ്മെന്റുകൾ ഭിന്നശേഷിക്കാർക്ക് എതിരോ?
സർക്കാർ സംവിധാനങ്ങൾ ഭിന്നശേഷിക്കാരുടെ ക്ഷേമത്തെപ്പറ്റി ചിന്തിക്കുന്നതിനു വളരെ മുമ്പേതന്നെ അവരെ സംരക്ഷിക്കാൻ ഭവനങ്ങൾ തുടങ്ങിയതും പദ്ധതികൾ ആവിഷ്കരിച്ചതും ക്രൈസ്തവരാണ്. നിയമപരമായ ശിപാർശകൾക്കു മുമ്പേ ക്രൈസ്തവ മാനേജ്മെന്റുകൾ തൊഴിൽസംവരണവും നടപ്പാക്കിയതായി രേഖകൾ പരിശോധിച്ചു മനസിലാക്കാം. ഇപ്പോഴും അക്കാര്യങ്ങളിൽ ബദ്ധശ്രദ്ധരായവരെ യാഥാർഥ്യം മറച്ചുവച്ച് അടച്ചാക്ഷേപിക്കാൻ ശ്രമിച്ചാൽ അതിനെതിരേ പ്രതികരിക്കുന്നത് രാഷ്ട്രീയപ്രേരിതമാണോ. യോഗ്യരായ ഏതെങ്കിലും ഭിന്നശേഷി ഉദ്യോഗാർഥി മാനേജ്മെന്റിനെ സമീപിച്ചിട്ടു നിയമിക്കാതെപോയ ഏതെങ്കിലും പരാതി മന്ത്രിക്കു ലഭിച്ചിട്ടുണ്ടോ? തങ്ങളുടെ അധ്യാപകരുടെ ന്യായമായ അവകാശങ്ങൾ ബന്ധപ്പെട്ടവർ സാധിച്ചുനൽകാതെ വരുമ്പോൾ അവർക്കുവേണ്ടി സംസാരിക്കുക എന്നത് മാനേജ്മെന്റിന്റെ ഉത്തരവാദിത്വമാണ്. ക്രൈസ്തവ മാനേജ്മെന്റുകൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നതിൽ ആരും അസൂയപ്പെട്ടിട്ടു കാര്യമില്ല. അർഹതപ്പെട്ടതു മാത്രമാണ് അവർ ആവശ്യപ്പെടുന്നത്. സർക്കാർ നിർദേശങ്ങൾ എല്ലാം പൂർണമായും പാലിച്ചിട്ടാണ് അവർ ചോദിക്കുന്നത്. യാഥാർഥ്യങ്ങൾ ജാതീയമായും വർഗീയമായും വിവേചിച്ചു വിവക്ഷിക്കുന്നത് രാഷ്ട്രീയക്കാർ മാത്രമാണ്, മാനേജ്മെന്റുകളല്ല.
എന്തുകൊണ്ട് കോടതിയിൽ പോകുന്നില്ല?
എൻഎസ്എസ് മാനേജ്മെന്റ് കേസിനു പോയി കാര്യം സാധിച്ചു. അധ്യാപകരോട് ഉത്തരവാദിത്വമുള്ള മറ്റ് മാനേജ്മെന്റുകൾ എന്തുകൊണ്ട് കേസിനു പോകുന്നില്ല എന്നൊക്കെയാണ് വിദ്യാഭ്യാസമന്ത്രിയുടെ ചോദ്യങ്ങൾ. ഇത്തരം ചോദ്യങ്ങളിലൂടെ അദ്ദേഹം സ്വയം കുഴി തോണ്ടുകയാണെന്നു മനസിലാക്കുന്നില്ല. സർ, ജനാധിപത്യത്തിന്റെ മൂന്നു തൂണുകൾ ലെജിസ്ലേച്ചർ (നിയമനിർമാണം), എക്സിക്യൂട്ടീവ് (നിയമനിർവഹണം), ജുഡീഷറി (നീതിന്യായം) എന്നിവയാണ്.
ജനാധിപത്യബോധമുള്ള ഒരു പൗരൻ തനിക്കു നീതി നടത്തിത്തരാൻ ആദ്യം സമീപിക്കുന്നത് ഈ നാട്ടിലെ ഭരണസംവിധാനത്തെയാണ്, അധികാരികളെയാണ്. അവർ അതിൽ പരാജയപ്പെടുമ്പോഴാണ് കോടതിയിലേക്കു പോകുന്നത്. ‘ന്നാ താൻ കേസ് കൊട്’ മനോഭാവത്തിൽ, “കോടതിയിൽ പോകൂ” എന്നു പറയുമ്പോൾ ഞങ്ങൾ ഭരണാധികാരികൾ നീതി നിവർത്തിച്ചു നൽകാൻ കഴിവില്ലാത്തവരാണ്, അല്ലെങ്കിൽ ഞങ്ങൾക്ക് അതിനു താത്പര്യമില്ല എന്നദ്ദേഹം തുറന്നുസമ്മതിക്കുകയാണ്. മാത്രമല്ല, 2021 ഡിസംബറിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മറ്റൊരു കേസിനെപ്പറ്റി പരാമർശിക്കുമ്പോൾ, ഒരേ വിഷയമാണെങ്കിൽ കോടതി ഉത്തരവിന്റെ ആനുകൂല്യം സമാനസ്വഭാവമുള്ള മറ്റുള്ളവർക്കും അവകാശപ്പെടാമെന്നും സമാന കേസുകളിൽ പരാതിക്കാർ വേവ്വേറെ കേസ് നൽകാൻ കോടതിയെ സമീപിക്കേണ്ടതില്ല എന്നും പുറപ്പെടുവിച്ച സുപ്രധാനവിധി (Civil Appeal No(s).5966/2021 AJAY KUMAR SHUKLA & ORS. Appell ant(s). VERSUS. ARVIND RAI & ORS. Respondent(s), The judgment delivered in favour of Lt. Col. Suprita Chandel in Civil Appeal No. 1943 of 2022) ഈ സർക്കാരും സർക്കാരിന് ഉപദേശം നൽകുന്ന അഡ്വക്കറ്റ് ജനറലും പഠിക്കേണ്ടതാണ്.
എൻഎസ്എസിനു നൽകിയ വിധിയെ ആസ്പദമാക്കി കേരള ഹൈക്കോടതി 2025 ഏപ്രിൽ ഏഴിന് മാനേജ്മെന്റ് കൺസോർഷ്യത്തിനു നൽകിയ വിധിന്യായത്തിലും സമാനസ്വഭാവമുള്ള എല്ലാവർക്കും ഇതു ബാധകമാക്കണം എന്ന് സർക്കാരിനോടു നിർദേശിക്കുകയും തീരുമാനമെടുക്കാൻ നാലു മാസത്തെ സമയം നൽകുകയും ചെയ്തു. എന്നാൽ അഡ്വക്കറ്റ് ജനറൽ, വിധിയുടെ ആനുകൂല്യം മറ്റ് മാനേജ്മെന്റുകൾക്ക് നൽകിയാൽ കോടതിയലക്ഷ്യമാകും എന്ന രീതിയിൽ നിയമോപദേശം നൽകി, ഞങ്ങൾക്ക് കോടതിയെ ധിക്കരിക്കാനാവില്ല എന്നൊക്കെ വിദ്യാഭ്യാസമന്ത്രി പറയുന്നതു വിശ്വസിക്കാൻ പ്രയാസമാണ്.
ഏറ്റവും പ്രധാന കാര്യം, എൻഎസ്എസ് മാനേജ്മെന്റിന്റെ കേസിൽ കേരള സർക്കാരിനുവേണ്ടി ഹാജരായ പ്രതിനിധി, സർക്കാരിന്റെ ഏകലക്ഷ്യം (concern) ഭിന്നശേഷിക്കാർക്കുള്ള തസ്തിക സംവരണം മാത്രമാണ്, മറ്റു നിയമനങ്ങൾ തടസപ്പെടുത്തുകയല്ല എന്നു കൃത്യമായി പറയുന്നുണ്ട്. അപ്പോൾ ആ ലക്ഷ്യം പൂർത്തിയാക്കിയ മാനേജ്മെന്റുകളുടെ മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകാത്ത ജനാധിപത്യ സർക്കാരിന്റെ നിലപാട് (concern) എന്താണ്?
ഈ കണക്കുകൾ സത്യം പറയും
ഭിന്നശേഷി സംവരണത്തിൽ ആരാണ് കള്ളംപറയുന്നതെന്ന് ഈ കണക്കുകൾ വ്യക്തമാക്കും. ക്രൈസ്തവ മാനേജ്മെന്റുകൾ പറയുന്നത് അംഗീകരിക്കാത്ത വിദ്യാഭ്യാസ മന്ത്രി ഈ കണക്കുകൾ പരിശോധിക്കണം. ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. ജോബി ആന്റണി മൂലയിൽ, കോട്ടയം അതിരൂപത കോർപറേറ്റ് മാനേജർ ഫാ. തോമസ് പുതിയാകുന്നേൽ, പാലാ രൂപത കോർപറേറ്റ് മാനേജർ ഫാ. ജോർജ് പുല്ലുകാലായിൽ, കാഞ്ഞിരപ്പള്ളി രൂപത കോർപറേറ്റ് മാനേജർ ഫാ. ഡോമിനിക് അയലൂപ്പറന്പിൽ, വിജയപുരം രൂപത കോർപറേറ്റ് മാനേജർ റവ. ഡോ. ആന്റണി ജോർജ് പാട്ടപ്പറന്പിൽ എന്നിവർ നൽകിയ കണക്കുകളാണ് ഇവിടെ ചേർത്തിരിക്കുന്നത്. സമാനമായ കണക്കുകളാണ് മറ്റു രൂപത കോർപറേറ്റുകൾക്കുമുള്ളത്.

(ചങ്ങനാശേരി അതിരൂപതാ കോർപറേറ്റ് മാനേജരാണ് ലേഖകൻ)
Editorial
എന്താണ് ക്രൈസ്തവർ ഉൾപ്പെടുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരള സമൂഹത്തോടു ചെയ്ത തെറ്റെന്ന് ഈ സർക്കാർ തെളിച്ചുപറയണം. ഭിന്നശേഷി സംവരണ പ്രതിസന്ധിയുടെ പേരിൽ വേലയ്ക്കു കൂലിയും അവകാശങ്ങളും നിഷേധിക്കപ്പട്ടവർക്കും തോന്നേണ്ടേ
ഇവിടെയൊരു സർക്കാരുണ്ടെന്ന്!
ഈ സർക്കാർ പൗരന്മാരിൽനിന്ന് ആവശ്യപ്പെട്ട എല്ലാ ആദരവുകളും നൽകിക്കൊണ്ടു പറയട്ടെ, ബഹു. വിദ്യാഭ്യാസമന്ത്രി ഏതു രാഷ്ട്രീയത്തിന്റെയോ തെരഞ്ഞെടുപ്പിന്റെയോ ഭാഗമാകട്ടെ; നുണ പറയരുത്. ഭിന്നശേഷിക്കാരായ ആളുകൾക്കു നിയമനം നൽകുന്നതിൽ ക്രൈസ്തവ മാനേജ്മെന്റുകൾ തടസം നിൽക്കുന്നുവെന്നു ധ്വനിപ്പിക്കുന്ന അങ്ങയുടെ പ്രസ്താവന നുണയും അവഹേളനവുമാണ്.
സർക്കാർ അനുശാസിക്കുന്ന വിധത്തിൽ ഭിന്നശേഷി നിയമനവും ആവശ്യമായ ഒഴിവുകളും നിലനിർത്തിയിട്ടുണ്ടെന്ന സത്യവാങ്മൂലം ക്രൈസ്തവ മാനേജ്മെന്റുകൾ സർക്കാരിനും കോടതിക്കും നൽകിയിട്ടുണ്ടെന്ന യാഥാർഥ്യം മറച്ചുവച്ചുകൊണ്ടുള്ള ഈ പ്രസ്താവന, നീതിക്കു മുകളിലൂടെ മുണ്ടും മടക്കിക്കുത്തി നടത്തുന്ന അഭ്യാസംപോലെയാണ് തോന്നുന്നത്. ദയവായി, ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ പൊതുസമൂഹത്തിൽ നിയമവിരുദ്ധരായി ചിത്രീകരിക്കരുത്.
എന്താണ് ക്രൈസ്തവർ ഉൾപ്പെടുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരള സമൂഹത്തോടു ചെയ്ത തെറ്റെന്ന് ഈ സർക്കാർ തെളിച്ചുപറയണം. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർഥികൾക്കായി നിയമാനുസൃത ഒഴിവുകൾ എയ്ഡഡ് സ്കൂളുകളിൽ ഒഴിച്ചിട്ടശേഷം മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകി അവയെ ക്രമവത്കരിക്കണമെന്ന്, എൻഎസ്എസ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂൾ നിയമനവുമായി ബന്ധപ്പെട്ട വിധിയിൽ, സുപ്രീംകോടതി തീർപ്പു കൽപ്പിച്ചത് കഴിഞ്ഞ മാർച്ചിലാണ്. തുടർന്ന് അനുകൂലമായ ഉത്തരവ് സർക്കാർ പുറപ്പെടുവിക്കുകയും ചെയ്തു.
സമാനസ്വഭാവമുള്ള സൊസൈറ്റികൾക്കും ഈ ഉത്തരവ് നടപ്പാക്കാമെന്നു സുപ്രീംകോടതിയുടെ ഈ വിധിന്യായത്തിൽതന്നെ വ്യക്തമാക്കിയിരുന്നതാണ്. ഇക്കാര്യത്തിൽ ക്രിസ്ത്യൻ എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് കൺസോർഷ്യം ഹൈക്കോടതിയിൽനിന്ന് അനുകൂലമായ ഉത്തരവ് നേടിയിട്ടുമുണ്ട്. വിധിയുടെ സത്ത ഉൾക്കൊണ്ട്, ഈ കോടതി ഉത്തരവ് പ്രകാരം ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ സമാനമായുള്ള പ്രതിസന്ധിയും പരിഹരിച്ചുകൂടേ എന്നേ ചോദിച്ചുള്ളൂ.
നിർഭാഗ്യവശാൽ വിദ്യാഭ്യാസവകുപ്പിന്റെ ധിക്കാരപൂർവമായ മറുപടി, “നിങ്ങൾ വേണമെങ്കിൽ കോടതിയിൽ പൊയ്ക്കൊള്ളൂ” എന്നായിരുന്നു. പൗരാവകാശങ്ങൾക്കുവേണ്ടി എപ്പോഴും കോടതിയിൽ പോകാനാണെങ്കിൽ ജനാധിപത്യ സർക്കാരിന്റെ ചുമതലയെന്താണെന്നുകൂടി മന്ത്രി വ്യക്തമാക്കണമെന്ന സീറോമലബാർ സഭയുടെ പ്രതികരണം മന്ത്രിയെ ഒരിക്കൽകൂടി ഓർമിപ്പിക്കുകയാണ്. നീതി ചോദിക്കുന്നവരോട് “ന്നാ താൻ കേസ് കൊട്” എന്നാണോ ഒരു ജനാധിപത്യ സർക്കാർ പറയേണ്ടത്?
2017 മുതൽ നാലു ശതമാനം ഭിന്നശേഷിക്കാരെ സ്കൂളുകളിൽ നിയമിക്കണമെന്നാണു വ്യവസ്ഥ. പക്ഷേ, പത്രപ്പരസ്യങ്ങൾ കൊടുത്തിട്ടും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ സമീപിച്ചിട്ടും യോഗ്യതയുള്ള ഭിന്നശേഷിക്കാരെ പല വിഷയത്തിലും കിട്ടാനില്ല. സർക്കാരിനും ഇതറിയാം. സംവരണം പാലിച്ചിട്ടില്ലെങ്കിൽ, 2021 നവംബർ എട്ടിനുശേഷമുള്ള മറ്റ് അധ്യാപകരുടെ നിയമനങ്ങളും അതിനു മുന്പുള്ള തസ്തികയാണെങ്കിൽപോലും സ്ഥിരനിയമനം നൽകിയത് ഈ തീയതിക്കു ശേഷമാണെങ്കിൽ അതും താത്കാലിക നിയമനമായേ അംഗീകരിക്കൂ.
താത്കാലികക്കാർക്ക് ഉയർന്ന ശന്പളമോ ആനുകൂല്യങ്ങളോ ശന്പളത്തോടെയുള്ള അവധിയോ കൊടുക്കേണ്ടതില്ലാത്തതിനാൽ സർക്കാരിന് ലാഭമായിരിക്കാം. മാത്രമല്ല, ദിവസവേതനാടിസ്ഥാനത്തിൽ നിയമന ഉത്തരവു നൽകിയാൽ സ്ഥിരനിയമനമെന്ന അവകാശം കോടതിയിൽപോലും അധ്യാപകർക്ക് ഉന്നയിക്കാനാവില്ല. മാനേജ്മെന്റുകളോടുള്ള ഈ സർക്കാരിന്റെ പക ഏകദേശം 16,000ത്തിലധികം അധ്യാപകരെയും ലക്ഷക്കണക്കിനു വിദ്യാർഥികളെയും ദുരിതത്തിലാക്കിയിട്ടു വർഷങ്ങളായി.
നീതിക്കുവേണ്ടിയുള്ള എൻഎസ്എസിന്റെ നിയമപോരാട്ടം ധീരമായിരുന്നു. അതിനുമുന്പ് വിദ്യാഭ്യാസരംഗത്തെ പ്രമുഖരെല്ലാം ചൂണ്ടിക്കാട്ടിയ നീതി സർക്കാർ നടപ്പാക്കിയിരുന്നെങ്കിൽ എൻഎസ്എസിനു കോടതിയെ സമീപിക്കേണ്ടിവരില്ലായിരുന്നു. പുറത്തു പറഞ്ഞതല്ല, സർക്കാർ അന്നു കോടതിയിൽ പറഞ്ഞത്. ഭിന്നശേഷി സംവരണത്തിനായി മാറ്റിവയ്ക്കേണ്ടതിൽ ഒഴികെയുള്ളവയുടെ കാര്യത്തിൽ എതിർപ്പില്ലെന്ന് സമ്മതിക്കുകയായിരുന്നു.
ക്രൈസ്തവ സഭകളുടെയും മുസ്ലിം മാനേജ്മെന്റിന്റെയും വ്യക്തികളുടെയുമൊക്കെ സ്കൂളുകളിൽ ഇതേ പ്രതിസന്ധിയാണ്. പക്ഷേ, സമ്മതിക്കില്ല. ഈ ഇരട്ടത്താപ്പ് മറച്ചുവയ്ക്കാനാണ് ഇപ്പോൾ നുണപ്രചാരണവും തുടങ്ങിയിരിക്കുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അതു തിരുത്തുക തന്നെ വേണം. അതിനു പകരം, അതെല്ലാം പിൻവാതിൽ നിയമനത്തിനുള്ള നീക്കമാണെന്നു കാണുന്നത്, മഞ്ഞപ്പിത്തക്കാഴ്ചയുടെ ഫലമാണ്.
ഭിന്നശേഷിക്കാരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ജാതിമത ഭേദമില്ലാതെ ചേർത്തുനിർത്തി കാലങ്ങളായി ലാഭേച്ഛയില്ലാതെ പരിചരിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങളെക്കുറിച്ച് ഈ സർക്കാരിന് അറിയില്ലായിരിക്കാം. പലരും പിൻവാതിലുകളിലൂടെ അവിടെയെത്തിക്കുന്ന കുഞ്ഞുങ്ങളെ സ്വന്തമെന്നപോലെ പരിചരിക്കുന്നവരെയും നിങ്ങൾക്ക് അറിയില്ലായിരിക്കാം. പക്ഷേ, അറിയാൻ ശ്രമിക്കണം. സാരമില്ല; പക്ഷേ, നിന്ദിക്കരുത്.
നാലു വോട്ടിനും കുറച്ചു സീറ്റിനുംവേണ്ടി ബഹു. മന്ത്രീ, നിങ്ങൾ നുണ പറയരുത്. ഭിന്നശേഷിക്കാരായ അധ്യാപകരെ ആവശ്യത്തിനു കിട്ടുന്നില്ലെന്ന നഗ്നസത്യം അംഗീകരിക്കാനുള്ള മര്യാദയാണ് ഈ സർക്കാർ ആദ്യം കാണിക്കേണ്ടത്. എന്നിട്ട് മറ്റു നിയമനങ്ങൾ അംഗീകരിക്കൂ. നീതിക്കായ് കാത്തിരിക്കുന്ന ആ മനുഷ്യർക്കും തോന്നട്ടെ തങ്ങൾ പറയുന്നതു കേൾക്കാൻ ഇവിടെയൊരു സർക്കാരുണ്ടെന്ന്. മുഖ്യമന്ത്രി തങ്ങൾക്കൊപ്പമാണെന്നതു കേവലം പരസ്യമല്ലെന്നും തോന്നട്ടെ.
Editorial
Editorial
വിദ്യാർഥികളുടെ ശാരീരിക-മാനസിക ആരോഗ്യത്തിനു ഗുണകരമെന്ന് ഉറപ്പുള്ള സൂംബ എന്ന വ്യായാമനൃത്തത്തിന്റെ ചുവടുകളിലും മതം ചവിട്ടിയിരിക്കുന്നു. അതിനു പല ന്യായങ്ങളും നിരത്തുന്നുണ്ടെങ്കിലും വേരുകൾ കിടക്കുന്നത് പൊതു ഇടങ്ങളിലെ സ്ത്രീ-പുരുഷ സാമീപ്യത്തിലും ആരോഗ്യകരമായ ഇടപഴകലിലുംപോലും സദാചാരവിരുദ്ധത തപ്പുന്ന മൗലികവാദത്തിലാണ്.
ആ വാദത്തിന്റെ തുടർച്ചക്കാരാണ് തങ്ങളെന്നു തെളിയിക്കുകയാണ് മതവിദ്യാർഥി സംഘടനകൾ. വിദ്യാലയങ്ങളിൽ എന്തു നടത്തണമെന്നു സർക്കാർ തീരുമാനിക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് ധീരമാണ്. പക്ഷേ, എന്തു നടത്തരുതെന്നു ചില മതസംഘടനകൾ തീരുമാനിക്കുമോയെന്നറിയില്ല.
ഏതൊരു നൃത്തവും വ്യായാമമാണെങ്കിലും സൂംബയുടേത് കൂടുതൽ ലളിതവും ഊർജസ്വലവുമായ നൃത്തച്ചുവടുകളാണ്. ലോകമെങ്ങും 30 വർഷത്തിലേറെയായി ജനകീയാരോഗ്യത്തിന്റെ ഭാഗമായി സൂംബ മാറിക്കഴിഞ്ഞു. ക്യൂബന് സംഗീതമായ റൂംബയുമായി സാമ്യമുള്ളതുകൊണ്ടാണ് സൂംബ എന്ന പേരു വന്നത്. ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലുമായി കോടിക്കണക്കിനാളുകൾ ഈ നൃത്തവ്യായാമം പിന്തുടരുന്നുണ്ട്. കേരളത്തിൽ ലഹരിവിരുദ്ധതയുടെ ഭാഗമായിട്ടാണ് വിദ്യാഭ്യാസവകുപ്പ് ഇതു നടപ്പാക്കാനിറങ്ങിയത്.
ചില മുസ്ലിം സംഘടനകൾ എതിർപ്പുയർത്തി. വിദ്യാലയങ്ങളിൽ സൂംബ ഡാൻസ് നടത്തുന്നതിൽ മതവിരുദ്ധതയോ ന്യൂനപക്ഷ വിരുദ്ധതയോ ഗവേഷണം നടത്തിയാൽ പോലും കണ്ടെത്താനാകില്ലെങ്കിലും അവരിതിൽ അൽപ്പവസ്ത്രവും സദാചാരവുമൊക്കെ കൂട്ടിക്കലർത്തി. ആഭാസങ്ങൾക്കു നിര്ബന്ധിക്കരുതെന്നും മേനിയഴക് പ്രകടിപ്പിക്കാനും ഇടകലര്ന്ന് ആടിപ്പാടാനും ധാര്മികബോധം അനുവദിക്കാത്ത വിദ്യാര്ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശത്തിന്റെയും ലംഘനമാണിത് എന്നുമാണ് ഒരു ‘പണ്ഡിതൻ’ പറഞ്ഞത്. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിടപഴകുന്നത് ആഭാസമാണെന്നു കരുതുന്ന അദ്ദേഹത്തിന്റെ ചെറിയ മനസ്, നൃത്തം ചെയ്യുന്ന മറ്റെല്ലാവരെയും അപമാനിക്കുകയാണ്.
സൂംബ വിദ്യാലയങ്ങളിൽ കൊണ്ടുവരുന്നതു ഗൂഢാലോചനയാണെന്നും ഇക്കാര്യത്തിൽ ഒരു പഠനവും നടത്തിയിട്ടില്ലെന്നും സ്കൂളുകളിൽ കായികാധ്യാപകരുടെ ഒഴിവുകൾ നികത്തുകയാണ് കായികരംഗത്തെ മെച്ചപ്പെടുത്താൻ വേണ്ടതെന്നുമൊക്കെ മുസ്ലിം വിദ്യാർഥി സംഘടന എംഎസ്എഫിന്റെ പ്രസിഡന്റ് പറഞ്ഞു. ഗൂഢാലോചന എന്താണെന്ന് അദ്ദേഹത്തിനേ അറിയൂ. മൂന്നു പതിറ്റാണ്ടിലേറെയായി കോടിക്കണക്കിനു മനുഷ്യർ ആരോഗ്യത്തിനുവേണ്ടി ചെയ്യുന്ന ഈ നൃത്തം കേരളത്തിലെ കുറച്ചു കുട്ടികൾക്കു പ്രത്യേകിച്ചു വല്ല ദോഷവുമുണ്ടാക്കുന്നുണ്ടോയെന്ന് പഠനം നടത്തണമെന്നാണെങ്കിൽ, ആരോഗ്യരംഗത്ത് ഉൾപ്പെടെ ലോകം അംഗീകരിച്ചതും കേരളം നടപ്പാക്കിയിട്ടുള്ളതുമായ പലതിനെക്കുറിച്ചും ‘നാട്ടു പണ്ഡിതർ’ പഠനം നടത്തേണ്ടിവരും.
പ്രതിരോധ വാക്സിൻ വിരുദ്ധതയും ആധുനിക വൈദ്യശാസ്ത്രത്തെ നിരാകരിക്കുന്ന വീട്ടിലെ പ്രസവങ്ങളും സ്വയം ചികിത്സയുമൊക്കെ മനുഷ്യർക്കു ദോഷമേ വരുത്തിയിട്ടുള്ളൂ എന്നും മറക്കരുത്. കായികാധ്യാപകരുടെ ഒഴിവ് നികത്തിയിട്ടില്ലെന്ന് ഈയവസരത്തിൽ പറഞ്ഞത്, ഒഴിവുകൾ നികത്തിയാൽ സൂംബ ഡാൻസ് നടത്താമെന്ന അർഥത്തിലല്ലല്ലോ. ഈ ന്യായീകരണങ്ങളെല്ലാം ഇടുങ്ങിയ മതതാത്പര്യങ്ങളെ മറയ്ക്കാനുള്ള മുഖാവരണങ്ങളാണ്.
ഹൃദയാരോഗ്യത്തിനുൾപ്പെടെ ഗുണകരമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ സമ്മതിച്ചിട്ടുള്ള സൂംബ ഡാൻസിൽ ഒരു മണിക്കൂറിൽ 500 കലോറി ഊർജമെങ്കിലും കത്തിച്ചുകളയുന്നെന്നാണ് റിപ്പോർട്ടുകൾ. സൂംബ ഡാൻസ് കളിക്കുന്നതുകൊണ്ടുമാത്രം കേരളം ലഹരിമുക്തമാകുമെന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷേ, ശാരീരിക-മാനസിക ആരോഗ്യമുള്ളവർ ലഹരിപോലുള്ള ഉന്മാദങ്ങളിലേക്കു പോകാനുള്ള സാധ്യത കുറവാണെന്നതും വിദ്യാർഥികളെ അവർക്കിഷ്ടപ്പെട്ട ഉല്ലാസത്തിന്റെ വഴികളിലൂടെ പലതും പഠിപ്പിക്കാനാകുമെന്നതുമാണ് ഇതിന്റെയൊക്കെ സാധ്യത. അതുപോലെ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചുകണ്ടാൽ സദാചാരമിളകുന്നത് അത്ര നല്ല കാര്യമല്ല. അതു നല്ലതാണെങ്കിൽ ഏറ്റവും നല്ല രാജ്യങ്ങളായി പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പോലുള്ള രാജ്യങ്ങളെ അംഗീകരിക്കേണ്ടിവരും.
സൂംബ നൃത്തത്തോടു വിരുദ്ധാഭിപ്രായമുള്ളവരെ ആരും മതമൗലികവാദികളാക്കിയിട്ടില്ല. പിന്തിരിപ്പൻ വാദങ്ങളുമായെത്തി അത് അവർ അവകാശപ്പെട്ടതാണ്. വ്യത്യസ്ത അഭിപ്രായമുള്ളവരുമായി ചർച്ച നടത്തുന്നതിൽ തെറ്റില്ല. പക്ഷേ, വിദ്യാഭ്യാസ വകുപ്പ് മതനേതാക്കളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നതിനുപകരം, അവർ വിദ്യാഭ്യാസവകുപ്പിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി എന്നു വരരുത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ആരോഗ്യപരമായ ഇടപെടലുകളെ ആഭാസമായി കാണാത്ത മഹാഭൂരിപക്ഷം വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും താത്പര്യങ്ങൾക്കും വിലയുണ്ടെന്നുകൂടി സർക്കാർ അറിഞ്ഞിരിക്കണം.