National
ഫരീദാബാദ്: അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട കേസിൽ അറസ്റ്റിലായ ഐഎസ് ഭീകരൻ അബ്ദുൽ റഹ്മാൻ ഫരീദാബാദ് ജയിലിൽ കൊല്ലപ്പെട്ടു. സഹതടവുകാരനായ അരുൺ ചൗധരി എന്നയാളുടെ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം.
ജമ്മുകാഷ്മീർ സ്വദേശിയായ അബ്ദുൽ റഹ്മാനെ കാഷ്മീരിലെ നീംക ജയിലിൽനിന്ന് കഴിഞ്ഞ ദിവസമാണ് ഫരീദാബാദ് ജയിലിലേക്ക് മാറ്റിയത്. ഇവിടെവച്ച് റഹ്മാനെ അരുൺ ചൗധരി ആക്രമിക്കുകയായിരുന്നു.
മൃതദേഹം നിലവിൽ പോലീസ് കസ്റ്റഡിയിലാണെന്നും സിവിൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കാഷ്മീരിലേക്ക് കൊണ്ടുപോകുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റിൽ അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ടു എന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് അബ്ദുൽ റഹ്മാനെ പോലീസ് പിടികൂടുന്നത്. ഗുജറാത്ത് എടിഎസ്, ഫരീദാബാദ് പോലീസ്, ഇന്റലിജൻസ് ബ്യൂറോ എന്നിവർ സംയുക്തമായി രാജസ്ഥാനിലെ പാലിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
അൽ ഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നേതാവായ അബു സൗഫിയാനുമായി റഹ്മാന് അടുത്ത ബന്ധമുണ്ടെന്ന് ഇന്റലിജൻസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
National
ഫരീദാബാദ്: യന്ത്ര ഊഞ്ഞാല് തകര്‍ന്നുവീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഹരിയാനയിലെ ഫരീദാബാദിൽ നടക്കുന്ന സൂരജ്ക്കുണ്ട് അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെയുണ്ടായ അപകടത്തിൽ സബ് ഇൻസ്പെക്ടർ ജഗദീഷ് പ്രസാദാണു മരിച്ചത്.
അപകടത്തിൽ 12 പേര്‍ക്ക് പരിക്കേറ്റു. അപകടസമയത്ത് യന്ത്ര ഊഞ്ഞാലിൽ 15 പേർ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. യന്ത്രത്തകരാർ മൂലം ഊഞ്ഞാൽ തകർന്നു വീഴുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. അപകടത്തിന് പിന്നാലെ മേള നടന്നിരുന്ന ഗ്രൗണ്ട് അധികൃതർ ഒഴിപ്പിച്ചു.
ഉന്നതതല അന്വേഷണം നടത്താൻ ഹരിയാന സർക്കാർ ഉത്തരവിട്ടു. മേളയിലെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും.
Kerala
ചണ്ഡീഗഡ്: ഫരീദാബാദിൽ ഒന്നു മുതൽ 50 വരെയുള്ള സംഖ്യകൾ ശരിയായി എഴുതാൻ കഴിയാത്തതിന് നാലര വയസുകാരിയെ പിതാവ് ചപ്പാത്തി കോലുപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തി. ജാഡ്സെന്റടാലിയിൽ വാടക വീട്ടിൽ കഴിയുന്ന കൃഷ്ണ ജെസ്വാൾ (31) ആണ് മകൾ വൻഷികയെ കൊലപ്പെടുത്തിയത്. കൃഷ്ണയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. വൻഷികയെ സ്കൂളിൽ ചേർക്കാത്തിനാൽ കൃഷ്ണ ജെസ്വാളാണ് പഠിപ്പിച്ചിരുന്നത്. കുട്ടിയെ പഠിപ്പിക്കുന്നതിനിടെ ഒന്ന് മുതൽ 50 വരെയുള്ള സംഖ്യകൾ എഴുതാൻ ആവശ്യപ്പെടുകയും വാൻഷികയ്ക്ക് ശരിയായി എഴുതാൻ കഴിയാതെ വന്നതോടെ ചപ്പാത്തി കോൽ ഉപയോഗിച്ച് അടിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഇയാൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതാണെന്നാണ് ഇയാൾ ഭാര്യ രഞ്ചിതയോടും ഡോക്ടർമാരോടും പറഞ്ഞത്.
എന്നാൽ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന വൻഷികയുടെ ഏഴ് വയസുള്ള സഹോദരൻ കൃഷ്ണ വൻഷികയെ മർദിച്ച വിവരം രഞ്ചിതയോട് പറഞ്ഞു. ഉടൻ തന്നെ രഞ്ചിത പോലീസിൽ വിവരമറിയിക്കുകയും കൃഷ്ണയ്ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
സംഭവത്തിൽ ബന്ധുക്കളുടെയും അയൽക്കാരുടെയും മൊഴികൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും പോലീസ് പറഞ്ഞു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ റഡാറിലായ ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്സിറ്റിയിൽ ഡോക്ടർമാരെ നിയമിച്ചതു പോലീസ് വേരിഫിക്കേഷനോ മറ്റു പരിശോധനകളോ ഇല്ലാതെയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പേരും ചാവേറായി പ്രവർത്തിച്ചയാളും ഉൾപ്പെടെ മൂന്നു ഡോക്ടർമാരെക്കുറിച്ചാണു റിപ്പോർട്ട്. യൂണിവേഴ്സിറ്റിയുടെ പ്രമോട്ടർക്കെതിരേയുള്ള കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം നടത്തുന്ന ഇഡി ഡൽഹി കോടതിയിൽ വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിച്ചിരുന്നു.
അൽ ഫലാ ഗ്രൂപ്പ് ചെയർമാൻ ജവാദ് അഹ്മദ് സിദ്ദിഖി (61), അൽ ഫലാ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവർക്കെതിരേയാണ് പരാതി. വിദ്യാർഥികളുടെ ഫീസ് ഉപയോഗിച്ച് സിദ്ദിഖി അനധികൃത ഫണ്ടുകൾ സ്വരൂപിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.
140 കോടി വിലമതിക്കുന്ന യൂണിവേഴ്സിറ്റിയുടെ ഭൂമിയും കെട്ടിടവും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. മൂന്ന് ഡോക്ടർമാരും രേഖകൾ പ്രകാരം മാത്രമായിരുന്നു ഡോക്ടർമാരെന്നും ദേശീയ മെഡിക്കൽ കമ്മീഷന്റെ അനുമതി നേടിയെടുക്കാനുള്ള തിരിമറികൾ നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്.
ഭീകരപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടുവെന്നു സംശയിക്കുന്ന മുസമ്മിൽ ഗനയ്, ഷഹീൻ സയ്ദ്, ഉമർ നബി എന്നിവർ സിദ്ദിഖിയുടെ അനുമതിയോടെയാണ് നിയമനം നേടിയതെന്ന് യൂണിവേഴ്സിറ്റി വൈസ് ചാൻസലറും പ്രിൻസിപ്പലും ഇഡിയെ അറിയിച്ചിട്ടുണ്ട്. സിദ്ദിഖി ഡോക്ടർമാർക്ക് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ നൽകിയെന്നും ഇഡിയുടെ കണ്ടെത്തലുകളിലുണ്ട്.
National
ന്യൂഡൽഹി: ഫരീദാബാദിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഫരീദാബാദി സ്വദേശിയായ സരൻഷ് (25) ആണ് മരിച്ചത്. ലക്ഷ്യ, രാഘവ്, തുഷാർ, യഥാർത്ത് എന്നിവർക്കാണ് പരിക്കേറ്റത്. പുതുവത്സര ദിനത്തിലാണ് അപകടമുണ്ടായത്.
പുതുവത്സരം ആഘോഷിക്കാൻ വൃന്ദാവനിലേയ്ക്ക് പോയ സുഹൃത്തുകളാണ് അപകടത്തിൽപ്പെട്ടത്. നീലം ഫ്ലൈ ഓവറിന് സമീപത്ത് വച്ച് കാറിന്റെ ഒരു ടയർ പൊട്ടി. തുടർന്ന് നിയന്ത്രണം വിട്ട കാർ ആദ്യം ഗ്രില്ലിലും പിന്നെ ഡിവൈഡറിലും ഇടിച്ച് മറിയുകയായിരുന്നു.
കാർ ഓടിച്ചിരുന്ന സരൻഷ് പുറത്തേക്ക് തെറിച്ചു വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇയാളെ ആശുപത്രയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാഘവ്, തുഷാർ, യാഥാർത്ത് എന്നിവർക്കും ഗുരുതരമായ പരിക്കേറ്റു. മുൻ സീറ്റിലിരുന്ന ലക്ഷ്യ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
National
ഫരീദാബാദ്: ഹരിയാനയിൽ യുവതിയെ ഓടുന്ന വാനിൽ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഫരീദാബാദിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
കല്യാണ്‍പുരിയിലെ മെട്രോ ചൗക്കിലേക്ക് വാഹനം കാത്തുനിന്ന യുവതിയെ രണ്ടംഗ സംഘം ലിഫ്റ്റ് നൽകാമെന്ന് അറിയിച്ച് വാനിൽ കയറ്റിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടർന്ന് എസ്ജിഎം നഗറിലെ രാജ ചൗക്കിന് സമീപമാണ് യുവതിയെ വാഹനത്തിൽ നിന്ന് വലിച്ചെറിഞ്ഞത്.
വാനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചിട്ടുണ്ട്.
National
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ 17കാരിക്ക് നേരെ വെടിയുതിർത്ത് യുവാവ്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ വഴിയിൽ കാത്തുനിന്ന് വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
തോളിലും വയറിലും വെടിയേറ്റ പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. വെടിയുതിർത്ത ജതിൻ മംഗ്ല എന്ന യുവാവിനെ ഫരീദാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ പെൺകുട്ടിയെ കാത്തിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പെൺകുട്ടി വരുന്ന വഴിയിൽ ഇയാൾ ഏകദേശം ഒരു മണിക്കൂറിനടുത്ത് കാത്തു നിന്നിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
വെടിയേറ്റ് വീണ പെൺകുട്ടി ഉച്ചത്തിൽ കരയുന്നത് കേട്ടശേഷമാണ് അക്രമി ബൈക്കിൽ കയറി രക്ഷപ്പെട്ടത്. പെൺകുട്ടിയും ആക്രമിയും തമ്മിൽ പരിചയമുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. വെടിയുതിർക്കാനുപയോഗിച്ച തോക്ക് കണ്ടെത്തി.
NRI
ന്യൂഡൽഹി: സീറോമലബാർ സഭയുടെ അതിരൂപതയായി ഉയർത്തപ്പെട്ട ഫരീദാബാദിന്റെ പ്രഥമ മെത്രാപ്പോലീത്തയായി നിലവിലെ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഔദ്യോഗികമായി സ്ഥാനമേറ്റു.
ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിലെ പ്രത്യേകമായി സജ്ജീകരിച്ച വേദിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകൾ. 2012 മാർച്ച് ആറിന് രൂപതയായി പ്രഖ്യാപിക്കപ്പെട്ട ഫരീദാബാദിനെ അതിരൂപതയായി ഉയർത്തുന്ന ചടങ്ങുകൾക്ക് സാംസ്കാരിക രാഷ്ട്രീയ നേതാക്കളുൾപ്പെടെ ആയിരങ്ങൾ സാക്ഷികളായി.
സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിൽ സ്ഥാനാരോഹണ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ഡൽഹി അതിരൂപത അധ്യക്ഷനും സിബിസിഐ സെക്രട്ടറി ജനറലുമായ ഡോ. അനിൽ കൂട്ടോ, തലശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാംബ്ലാനി, ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ തുടങ്ങിയവർ സഹകാർമികരായി.
അതിരൂപത സഹായ മെത്രാൻ ജോസ് പുത്തൻവീട്ടിൽ ചടങ്ങുകൾക്ക് സ്വാഗതം ആശംസിച്ചു. ഫരീദാബാദിനെ അതിരൂപതയായി ഉയർത്തിക്കൊണ്ടുള്ള സീറോമലബാർ മെത്രാൻ സിനഡിന്റെ ഉത്തരവും മാർ കുര്യാക്കോസ് ഭരണികുളങ്ങരയെ ആർച്ച്ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള നിയമന പത്രവും ചടങ്ങിൽ വായിച്ചു. അതിരൂപത കത്തീഡ്രൽ വികാരിയായ ഫാ. റോണി തോപ്പിലാൻ, ചാൻസലർ ഫാ. ഏബ്രഹാം കാവിൽപുരയിടം എന്നിവരാണ് നിയമന ഉത്തരവുകൾ വായിച്ചത്.
തുടർന്ന് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ പ്രധാന കാർമികത്വത്തിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയിൽ ഇരുപത്തേഴ് മെത്രാന്മാരും നൂറോളം വൈദികരും സന്യസ്തരും ഉൾപ്പെടെ ഫരീദാബാദ് അതിരൂപതയുടെ വിവിധ ഇടവകകളിൽ നിന്നുള്ള രണ്ടായിരത്തിലേറെ വിശ്വാസികൾ പങ്കെടുത്തു. നുണ്‍ഷ്യോയുടെ പ്രത്യേക പ്രതിനിധിയായി മോണ്‍. ആന്ദ്രേയ ഫ്രാൻസിസും ചടങ്ങുകൾക്ക് സാക്ഷിയായി.
സ്ഥാനാരോഹണ ചടങ്ങുകൾക്കും കൃതജ്ഞതാബലിക്കും ശേഷം നടന്ന അനുമോദന ചടങ്ങിൽ കേന്ദ്ര മന്ത്രിമാരായ കിരണ്‍ റിജിജു, ജോർജ് കുര്യൻ, കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ നേർന്നു. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചു.
NRI
ന്യൂഡൽഹി: ഫരീദാബാദ് അതിരൂപത ഒരുക്കുന്ന സാന്തോം ബൈബിൾ കൺവൻഷൻ നവംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ന്യൂഡൽഹിയിലെ തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് കൺവൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.
നവംബർ രണ്ടിന് നടക്കുന്ന പ്രത്യേക ചടങ്ങിൽ ഫരീദാബാദ് രൂപതയെ അതിരൂപതയായി പ്രഖ്യാപിക്കും. ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര അതിരൂപതയുടെ പ്രഥമ മെട്രോപ്പോളിറ്റൻ ആർച്ച്ബിഷപ്പായി സ്ഥാനാരോഹണം ചെയ്യും.
സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. കൺവൻഷന്റെ ആദ്യ ദിനമായ നവംബർ ഒന്നിന് വൈകുന്നേരം അഞ്ച് മുതൽ 8.30 വരെ യുവജനങ്ങൾക്കായി മ്യൂസിക്കൽ യൂത്ത് ഇവന്റ് "Kiran 2K25' നടക്കും.
ഷംസാബാദ് അതിരൂപതയുടെ ആർച്ച്ബിഷപ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ, റവ.ഫാ. സാജു ഇലഞ്ഞിയിൽ എംഎസ്ടി എന്നിവർ കൺവൻഷന് നേതൃത്വം നൽകും.