ന്യൂഡൽഹി: വടക്കേ ഇന്ത്യയിലെ സീറോമലബാർ സഭയുടെ സാന്നിധ്യത്തെയും സിനഡാത്മക വളർച്ചയെയും അടിസ്ഥാനപ്പെടുത്തി ഫരീദാബാദ് അതിരൂപതയുടെ നേതൃത്വത്തിൽ ഗാസിയാബാദ് ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ 27 മുതൽ ദേശീയ സിമ്പോസിയം നടക്കും.
ഗാസിയാബാദ് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ ഫരീദാബാദ്, ബിജ്നോര്‍, ഗോരഖ്പുര്‍ രൂപതകളുടെ മേലധ്യക്ഷന്മാരും വൈദികരും സന്യസ്തരും അല്മായ പ്രതിനിധികളും ഉൾപ്പെടെ ഇരുനൂറോളം പേർ പങ്കെടുക്കുമെന്ന് ഫരീദാബാദ് അതിരൂപതാസഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ ഡൽഹി കേരള ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉജ്ജയിന്‍ അതിരൂപതാ അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേൽ 28ന് ഉദ്ഘാടനം ചെയ്യും. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ വീഡിയോ സന്ദേശം നൽകും. മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം ആമുഖപ്രഭാഷണം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ ഫരീദാബാദ് അതിരൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഗോരഖ്പുർ രൂപത അധ്യക്ഷൻ മാർ മാത്യു നെല്ലിക്കുന്നേൽ, ബിജ്നോർ രൂപതാധ്യക്ഷൻ മാർ വിൻസന്റ് നെല്ലായിപ്പറമ്പിൽ, സഹായമെത്രാന്മാരായ മാർ ജോസ് പുത്തൻവീട്ടിൽ, മാർ തോമസ് പാടിയത്ത്, മാര്‍ ജോൺ വടക്കേല്‍ സിഎംഐ, മാർ തോമസ് തുരുത്തിമറ്റം സിഎസ്ടി, സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയ ചാന്‍സലര്‍ ഫാ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, ചെറുപുഷ്പ സഭയുടെ പഞ്ചാബ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ഡോ. ജോര്‍ജ് ആലുക്ക സിഎസ്ടി തുടങ്ങിയവർ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
പരിപാടിയുടെ കൺവീനർ ഫാ. മാർട്ടിൻ പാലമറ്റം, ജോയിന്റ് കൺവീനർ ഫാ. ജിന്റോ കെ. ടോം, രൂപതയുടെ മീഡിയ കമ്മീഷൻ അംഗങ്ങളായ ഫാ. അനൂപ് മഠത്തിപ്പറമ്പിൽ, ഫാ. ഫ്രിജോ തറയിൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.