Kerala
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്നും സ്വർണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർ കാർത്തിക് കൊട്ടാരത്തിൽ പരിശോധന നടത്തി. കൊട്ടാരത്തിലെ ജീവനക്കാരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും വിവരങ്ങൾ തേടി.
രണ്ട് കോടി രൂപയിൽപരം മൂല്യം വരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഗൗരി ലക്ഷ്മി ഭായിയുടെ മുറിയിലെ ലോക്കറിൽ സൂക്ഷിച്ച 12 ഇനം ആഭരണങ്ങളാണിത്. കൊട്ടാരത്തിലെ രണ്ടാംനിലയിൽ തെക്കുഭാഗത്തെ മുറിയിൽ നിന്നാണ് ഇവ നഷ്ടപ്പെട്ടത്.
മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ കൈവശപ്പെടുത്തിയാണ് മോഷണം നടത്തിയതെന്നാണ് അനുമാനം. കൊട്ടാരത്തിലെ ജീവനക്കാരിൽ നിന്നും പോലീസ് തിങ്കളാഴ്ച മൊഴി രേഖപ്പെടുത്തിയിരുന്നു.
വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാൽ മോഷ്ടാവി വിനെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. കൊട്ടാരവുമായി ബന്ധം ഉള്ളവരായിരിക്കും മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. പേരൂർക്കട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
National
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ പങ്കജ് ഭണ്ഡാരിയുടെ അപ്പീൽ ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കേസിൽ പ്രതിയാക്കിയതിനെതിരെയും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ അപ്പീൽ.
ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞതവണ കേസ് പരിഗണിക്കുന്നതിനിടെ ബാക്കി എന്തെങ്കിലും സ്വർണം ശബരിമലയിൽ അവശേഷിക്കുന്നുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു.
കുറ്റകൃത്യത്തിൽ പങ്കില്ലെന്നും നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നുമാണ് പങ്കജ് ഭണ്ഡാരി കോടതിയെ അറിയിച്ചത്.
Kerala
തിരുവനന്തപുരം: കവടിയാർ കൊട്ടരത്തിൽ നിന്ന് അമൂല്യ രത്നങ്ങളടക്കം ആഭരണങ്ങൾ നഷ്ടമായ സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ്.
ആഭരണങ്ങൾ മോഷണം പോയെന്ന് സ്ഥിരീകരിച്ചെങ്കിലും കൂടുതൽ പ്രതികരിക്കാനില്ലെന്നാണ് വ്യക്തമാക്കിയത്. പിച്ചിപ്പൂ മൊട്ട് സ്വർണ പാദസരവും നാഗപട കമ്മലും മാലയും അടക്കം 12 ഇനം ആഭരണങ്ങളാണ് മോഷണം പോയതെന്ന് എഫ്ഐആറിൽ പറയുന്നു.
രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ആദ്യ ഘട്ടത്തിൽ കൊട്ടാരത്തിനുള്ളിൽ തന്നെ അന്വേഷണം നടന്നിട്ടുണ്ട്. പിന്നിലാരെന്ന് സംബന്ധിച്ച് കുടുംബത്തിന് ചിലരെ സംശയമുണ്ടെന്നാണ് സൂചന. പിന്നാലെയാണ് നിയമ സഹായം തേടിയത്. കൊട്ടാരവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെയും സന്ദർശകരുടെയും ഉൾപ്പെടെ മൊഴി രേഖപ്പെടുത്തും.
എഫ്ഐആറിലെ വിവരങ്ങൾ
ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണ മുത്തും ഇടകലർന്ന സ്വർണ ചെയിൻ, പിച്ചിപ്പൂ മൊട്ട് ഡിസൈനിൽ ഉള്ള സ്വർണ പാദസരം, കറുത്ത മുത്തും സ്വർണ മുത്തും ഇടകലർന്ന പാദസരം, വീതിയുള്ള ഇല ഡിസൈനോടുകൂടിയ രണ്ട് വളകൾ, വീതി കുറഞ്ഞ രണ്ട് സ്വർണ പിരിവള, കുഞ്ച ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മലും തൂക്കും, പച്ച ഇനാമൽ രണ്ടിലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണപ്പതക്കവും സ്വർണ്ണ പിരിച്ചെയിനും, സ്വർണ കുഴിമിന്നുമാല, പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും, സ്വർണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും, റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള രണ്ട് ഒഴുക്കൻ വള, പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും ചെയിനും, അഞ്ച് കുതിരപ്പവൻ നാണയങ്ങൾ എന്നിവ ഉൾപ്പെടെ രണ്ട് കോടിയോളം രൂപ വില വരുന്ന ആഭരണങ്ങൾ മോഷണം പോയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
2025 നവംബർ മാസത്തിൽ ബംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ അവിടെയില്ല എന്ന് മനസിലായത്. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
കൊട്ടാരത്തിലുള്ളവർ തന്നെ ഉപയോഗിക്കാൻ എടുത്തതാവും എന്നു കരുതി കുടുംബാംഗങ്ങൾക്കിടയിൽ കഴിഞ്ഞ മാസങ്ങളിൽ അന്വേഷണം നടത്തി. ഇല്ലെന്ന് മനസിലായതോടെ മോഷണമാണെന്ന സംശയത്തിൽ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. സ്വര്‍ണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ഹര്‍ജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. കോടതി മേൽനോട്ടത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി യഥാര്‍ഥ ശാസ്ത്രീയ പരിശോധന ഫലം ലഭിക്കേണ്ടതുണ്ട്. ഉന്നത നിലവാരമുള്ള ലാബുകളിലാണ് പരിശോധന നടക്കുന്നത്. ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് കേസ് അന്വേഷണം നടത്തുന്നതെന്നും കോടതി നിരീക്ഷിച്ചു.
പ്രതികളുടെ ജാമ്യം പരിഗണിച്ച കോടതി എന്തെങ്കിലും പറഞ്ഞു എന്നതുകൊണ്ട് അന്വേഷണത്തിൽ ഇടപെടാൻ ആകില്ലെന്നും പൊതുധാരണകളല്ല കോടതിയുടെ പരിഗണനയിലുള്ളതെന്നും ഹൈക്കോടതി വ്യക്തമാക്കി. യഥാർഥ കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. വിജയകുമാർ സമർപ്പിച്ച രണ്ട് ജാമ്യഹർജികളും കോടതി തള്ളി.
ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി നൽകിയത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ നിർദേശ പ്രകാരമാണ് രേഖകളിൽ ഒപ്പിട്ടതെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമായിരുന്നു വിജയകുമാറിന്റെ മൊഴി.
കട്ടിളപാളി കേസിലും ദ്വാരപാലക ശിൽപ പാളി കേസിലും വിജയകുമാർ പ്രതിയാണ്. എ. പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗമായിരുന്നു വിജയകുമാർ. ആരോഗ്യ പ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് രണ്ട് കേസുകളിലും ജാമ്യഹർജി സമർപ്പിച്ചത്.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
ഇന്ന് രാവിലെ ഹാജരാകാനാണ് പറഞ്ഞിരുന്നതെങ്കിലും ഉച്ചയ്ക്ക് ഒന്നിനുശേഷമാണ് തന്ത്രി കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്തിയത്. എസ്ഐടി അറസ്റ്റ് ചെയ്ത തന്ത്രിക്ക് 41-ാം ദിവസമായിരുന്നു ജാമ്യം ലഭിച്ചത്.
ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതെ വന്നതോടെയാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. ക്ഷേത്രത്തിലെ സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഒത്താശ ചെയ്ത് ആചാരലംഘനത്തിനു കൂട്ടുനിന്നെന്നും തട്ടിപ്പിനു മൗനാനുവാദം നല്കി ഗൂഢാലോചനയില്‍ പങ്കാളിയായെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഗൂഢാലോചന നടന്നതിനു തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല. സ്വകാര്യ സ്ഥാപനത്തില്‍ തന്ത്രിക്ക് കോടികളുടെ നിക്ഷേപം ഉണ്ടെന്നായിരുന്നു എസ്ഐടി പറഞ്ഞിരുന്നത്. എന്നാല്‍ പണം കൈമാറിയതിനു തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല.
തന്ത്രി രണ്ടരക്കോടി രൂപ നിക്ഷേപിച്ചു എന്നു പറഞ്ഞിരുന്ന നെടുംപറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍.എം രാജുവിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. കേസില്‍ നടന് ജയറാമിനെയും ഇഡി ചോദ്യം ചെയ്തിരുന്നു.
ചൊവ്വാഴ്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്. വാസുവിനെ കൊച്ചിയിലെ സോണൽ ഓഫീസിലാണ് ചോദ്യം ചെയ്തത്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നിർണായക നീക്കങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
Kerala
കൊച്ചി: ശബരിമല സ്വർണക്കേസിൽ ചോദ്യം ഇഡിക്ക് മുന്നിൽ ചെയ്യലിന് ഹാജരായി ദേവസ്വം ബോർഡ് മുൻ കമ്മീഷണറും മുൻ പ്രസിഡന്റുമായ എൻ. വാസു. കൊച്ചിയിലെ ഇഡി സോണൽ ഓഫീസിലാണ് എൻ. വാസു എത്തിയത്.
നേരത്തെ, കേസിൽ മൂന്നാം പ്രതിയായിരുന്നു വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തിരുന്നു.
കമ്മീഷണറായിരുന്ന കാലയളവിൽ ശബരിമല സന്നിധാനത്തെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് വാസുവിനെയും എസ്ഐടി അറസ്റ്റ് ചെയ്തത്. കേസിൽ കൊല്ലം വിജിലൻസ് കോടതിയാണ് വാസുവിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്.
ഇതിനു പിന്നാലെയാണ് മാർച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻ. വാസുവിനും തന്ത്രിക്കും ഉൾപ്പടെ ഇഡി നോട്ടീസ് നൽകിയിരുന്നു. കേസിൽ 28പേരെയാണ് ഇഡി പ്രതിപ്പട്ടികയിൽ ചേർത്തിരിക്കുന്നത്.
Kerala
കൊല്ലം: മാലമോഷണക്കേസിൽ ഭാര്യ അറസ്റ്റിലായതിനു പിന്നാലെ ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. കൊല്ലം അഞ്ചലിൽ നടന്ന സംഭവത്തിൽ അഞ്ചൽ പടിഞ്ഞാറ്റിൻകര സ്വദേശിയായ റഫീഖാണ് (35) വീടിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മോഷണക്കേസിൽ റഫീഖിന്റെ ഭാര്യ സബീന അറസ്റ്റിലായിരുന്നു. നിലവിൽ ഇവർ റിമാൻഡിലാണ്. തീ പടരുന്നതു കണ്ട നാട്ടുകാരാണ് അഞ്ചൽ പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസെത്തി സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
റഫീഖിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ 16 നാണ് റഫീഖിന്റെ ഭാര്യ സബീനയെ മോഷണക്കുറ്റത്തിനു പോലീസ് അറസ്റ്റു ചെയ്തത്. അഞ്ചലിൽ നിന്നും കുളത്തൂപ്പുഴയ്ക്ക് പോയ സ്വകാര്യബസിൽ യാത്ര ചെയ്ത കുഞ്ഞിന്റെ സ്വർണ കൊലുസ് സബീന കവർന്നിരുന്നു.
ഇതിനുമുമ്പും മോഷണക്കേസിൽ സബീന അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞവർഷം അഞ്ചലിലെ ക്ഷേത്ര ഉത്സവത്തിനിടെ കുഞ്ഞിന്റെ മാല മോഷ്ടിച്ച സബീനയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്റെ അറസ്റ്റിന് പിന്നിൽ സർക്കാരിന്റെ പ്രതികാരമാണെന്ന് തന്ത്രി കണ്ഠര് രാജീവര്. യുവതീ പ്രവേശനത്തെ എതിർത്തതാണ് അറസ്റ്റിന് പിന്നിലെ കാരണമെന്നും തന്ത്രി പറഞ്ഞു. കോടതിയുടെ ജാമ്യ ഉത്തരവിലാണ് തന്ത്രിയുടെ വാദങ്ങൾ. കഴിഞ്ഞ ദിവസമാണ് ജാമ്യ ഉത്തരവിലെ വിശദാംശങ്ങൾ പുറത്തുവന്നത്.
തന്ത്രിയുടെ ജാമ്യ ഉത്തരവ് പുറത്തുവന്നപ്പോഴുള്ള തന്ത്രി കണ്ഠര് രാജീവരുടെ വാദങ്ങൾ സർക്കാരിനെ കുരുക്കുകയാണ്."യുവതീ പ്രവേശന സമയത്ത് ആചാര ലംഘനം പാടില്ലെന്ന നിലപാട് എടുക്കുകയും അതിനെ എതിർക്കുകയും ചെയ്തതാണ് അറസ്റ്റിന് പിന്നിലെ കാരണം. സന്നിധാനത്ത് ഉണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് തന്നോട് പ്രതികാരമാണ്.'-തന്ത്രി വ്യക്തമാക്കി.
ഭരണ കക്ഷിയിലെ ഉന്നതർക്കും തന്നോട് രോഷമാണ്. ഭരണ കക്ഷി നേതാക്കൾക്കൊപ്പം തന്ത്രിക്കും സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്ന് വരുത്താൻ കഥ മെനയുകയാണ് ചെയ്തതെന്നുമാണ് ജാമ്യ ഹർജിയിലെ തന്ത്രിയുടെ വാദങ്ങൾ.
കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും തന്ത്രിക്ക് ജാമ്യം ലഭിച്ചിരുന്നു. സ്വാഭാവിക ജാമ്യമല്ല തന്ത്രിക്ക് ലഭിച്ചത്. ഇത് എസ്ഐടിക്ക് തിരിച്ചടിയായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. തന്ത്രിക്ക് താന്ത്രികപരമായ അധികാരങ്ങൾ മാത്രമാണുള്ളത് എന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രഥമദൃഷ്ടിയാൽ തന്ത്രിക്ക് ശബരിമല സ്വർണ്ണക്കൊള്ളയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഈ ഘട്ടത്തിൽ തെളിവുകൾ ഇല്ലെന്നാണ് കോടതി വിലയിരുത്തൽ. തന്ത്രിയുടെ ആരോഗ്യസ്ഥിതിയും പരിഗണിച്ചുകൊണ്ടാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
Kerala
കൊല്ലം: ശബരിമല കട്ടിളപാളി കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കട്ടിളപ്പാളി കേസിൽ 90 ദിവസം റിമാൻഡ് പൂർത്തിയായതോടെയാണ് എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടി പത്മകുമാർ സ്വാഭാവിക ജാമ്യം തേടിയത്. സ്വാഭാവിക ജാമ്യം ലഭിച്ചെങ്കിലും ദ്വാരപാലക കേസിൽ റിമാൻഡ് തുടരുന്നതിനാൽ പത്മകുമാറിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല.
ദ്വാരപാലക കേസിലും 90 ദിവസത്തെ റിമാൻഡ് പൂർത്തിയാകുന്നതോടെ ജാമ്യ നീക്കം നടത്തും. ഇതുവരെ പുറത്തിറങ്ങിയ ആറ് പ്രതികളിൽ നാല് പേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മാര്‍ച്ച് 31നുള്ളിൽ അന്തിമ റിപ്പോര്‍ട്ട് സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ. സ്വര്‍ണപ്പാളി സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ജംഷഡ്പൂരിലെ ലാബിൽ നടക്കും.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സ്വര്‍ണപ്പാളികളുടെ 36 സാമ്പിളുകളാണ് പരിശോധനയ്ക്കായി എസ്ഐടി ശേഖരിച്ചത്. സൗജന്യമായി പരിശോധന നടത്താമെന്ന് ലാബ് അറിയിച്ചതായും എസ്ഐടി കോടതിയിൽ വ്യക്തമാക്കി.
ജംഷഡ്പൂരിലെ നാഷണൽ മെറ്റലര്‍ജിക്കൽ ലബോറട്ടറിയിലായിരിക്കും വിശദമായ ശാസ്ത്രീയ പരിശോധന നടക്കുക. അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ ജയിൽ മോചിതനായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഉത്തരവിൽ എസ്ഐടിക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്.
കേസിൽ തന്ത്രിയുടെ പങ്ക് തെളിയിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്ന് ജാമ്യ ഉത്തരവിൽ പറയുന്നു. ഇതുകൂടാതെ രണ്ട് കേസുകളിലും തന്ത്രിയുടെ പങ്കിന് തെളിവുകളില്ലെന്നും ശ്രീകോവിലിന് പുറത്തുള്ള വസ്തുക്കളിൽ തന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നും ജാമ്യ ഉത്തരവിൽ വ്യക്തമാക്കുന്നു. ബുധനാഴ്ചയാണ് തന്ത്രി ജാമ്യം നേടി ജയിൽ മോചിതനായത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിൽ മോചിതനായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഉത്തരവിൽ എസ്ഐടിക്ക് വൻ തിരിച്ചടി. കേസിൽ തന്ത്രിയുടെ പങ്ക് തെളിയിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്ന് ജാമ്യ ഉത്തരവിൽ പറയുന്നു.
ഇതുകൂടാതെ രണ്ട് കേസുകളിലും തന്ത്രിയുടെ പങ്കിന് തെളിവുകളില്ലെന്നും ശ്രീകോവിലിന് പുറത്തുള്ള വസ്തുക്കളിൽ തന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നും ജാമ്യ ഉത്തരവിൽ വ്യക്തമാക്കുന്നു. ബുധനാഴ്ചയാണ് തന്ത്രി ജാമ്യം നേടി ജയിൽ മോചിതനായത്.
കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ വാദങ്ങൾ തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ തന്ത്രിക്ക് ചുമതലയില്ലെന്നും ശില്പങ്ങളും പാളികളും സ്വർണം പൂശുന്നത് പൂജാവിധിയോ ആചാരമോ അല്ലെന്നും ജാമ്യ ഉത്തരവിൽ പറയുന്നു.
ഇതിനുപുറമേ മഹസറുകളിൽ തന്ത്രി ഒപ്പിട്ടിട്ടില്ലെന്നും കോടതി കണ്ടെത്തി. ഗൂഢാലോചന വാദം നിലനിൽക്കില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലം വിജിലൻസ് കോടതിയാണ് തന്ത്രിക്ക് കേസിൽ ജാമ്യം അനുവദിച്ചത്.
Kerala
കൊല്ലം: ശബരിമലയിലെ വിവാദമായ കട്ടിളപ്പാളി അഴിമതിക്കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കേസിൽ റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പത്മകുമാർ സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
പ്രത്യേക അന്വേഷണ സംഘം നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതാണ് പത്മകുമാറിന് ജാമ്യത്തിന് വഴിതുറക്കുന്നത്. കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ചാലും പത്മകുമാറിന് ഉടൻ പുറത്തിറങ്ങാൻ കഴിയില്ല. 'ദ്വാരപാലക ശിൽപ' നിർമാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കൂടി പ്രതിയായതിനാൽ അദ്ദേഹം ജയിലിൽ തന്നെ തുടരും. ദ്വാരപാലക കേസിലും 90 ദിവസത്തെ റിമാൻഡ് പൂർത്തിയാകുന്നതോടെ ജാമ്യത്തിനായി നീക്കം നടത്താനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.
കേസിൽ ഇതുവരെ പുറത്തിറങ്ങിയ ആറ് പ്രതികളിൽ നാല് പേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചിട്ടുള്ളത്. കേസിലെ മറ്റൊരു പ്രതിയും മുൻ ബോർഡ് അംഗവുമായ കെ.പി. ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികൾ ഈ മാസം 23-ന് കോടതി പരിഗണിക്കും. മോശം ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ജാമ്യത്തിന് ശ്രമിക്കുന്നത്.
Kerala
കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിൽ പതിപ്പിച്ചിരിക്കുന്ന സ്വർണപ്പാളികളുടെ ഗുണനിലവാരം പരിശോധിക്കാൻ ജംഷെഡ്പൂരിലെ ലാബിനെ ചുമതലപ്പെടുത്തിയ വിവരം പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും.
ശ്രീകോവിലിലെ സ്വർണപ്പാളികളിൽ നിന്ന് ശേഖരിച്ച സാംപിളുകൾ ജംഷെഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ പരിശോധിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ എസ്ഐടി ഇന്ന് കോടതിയിൽ നിലപാട് വ്യക്തമാക്കും. ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക വിജിലൻസ് സംഘം രൂപീകരിച്ച വിവരം സർക്കാർ ഇന്ന് കോടതിയെ ധരിപ്പിക്കും.
കൊടിമര നിർമാണത്തിനായി ഉപയോഗിച്ച സ്വർണത്തിന്റെ കണക്കുകളിൽ വലിയ അന്തരമുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിൽ, 30 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ്പ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി.
ജാമ്യ ഹർജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനം സംബന്ധിച്ച നിർണായക തെളിവുകൾ എസ്ഐടി ഹാജരാക്കിയിരുന്നു. ഇരുവരുടെയും പേരിൽ കണക്കിൽപ്പെടാത്ത വൻ നിക്ഷേപം ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
പ്രതിയുടെ സാമ്പത്തിക സ്രോതസ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെട്ടയാളാണ് താനെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അനധികൃത ഇടപാടുകളെ കുറിച്ച് അറിയില്ലായിരുന്നെന്ന് ജയറാം. ചൊവ്വാഴ്ച ഇഡിക്ക് മുന്നിൽ ഹാജരായി ജയറാം മൊഴി നൽകിയിരുന്നു.
പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്നും ജയറാം ഇഡി ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കി. മൂന്നര മണിക്കൂറോളമാണ് ഇഡി ഉദ്യോഗസ്ഥർ കേസിൽ ജയറാമിന്റെ മൊഴിയെടുത്തത്.
തനിക്കറിയുന്നത് എല്ലാം ഉദ്യോഗസ്ഥരോട് പറഞ്ഞതായി ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടത്. വീട്ടിൽ നടത്തിയ പൂജയുമായി ബന്ധപ്പെട്ട് ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നും ജയറാം അറിയിച്ചു.
പൂജ നടത്തിയവർക്ക് ചെറിയൊരു തുക ദക്ഷിണ മാത്രമാണ് താൻ നൽകിയതെന്നും ജയറാം മൊഴി നൽകിയിട്ടുണ്ട്. വീട്ടിൽ നടത്തിയ പൂജയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന ചിത്രങ്ങളും ജയറാം അന്വേഷണം ഉദ്യോഗസ്ഥർക്ക് കൈമാറി.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇഡിയുടെ കൊച്ചി സോണൽ ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. മൂന്നര മണിക്കൂറാണ് ഇഡി ജയറാമിനെ ചോദ്യം ചെയ്തത്.
തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും ജയറാം പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡിയോട് പറഞ്ഞിട്ടുണ്ടെന്നും ജയറാം പറഞ്ഞു.
കഠിനമായ ചോദ്യം ചെയ്യൽ ഒന്നുമില്ലായിരുന്നു. സൗഹാർദ്ദപരമായാണ് ഇഡി ഉദ്യോഗസ്ഥർ പെരുമാറിയത്. രേഖകളൊന്നും ഹാജരാക്കനൊന്നും പറഞ്ഞിട്ടില്ലെന്നും ജയറാം പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇതുവരെയുള്ള അന്വേഷണ വിശദാംശങ്ങൾ പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ഹൈക്കോടതി സ്വമേധയ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കുമ്പോഴാണ് എസ്ഐടി റിപ്പോർട്ട് സമർപ്പിക്കുക.
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, അടൂർ പ്രകാശ് എംപി എന്നിവരെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ ഉൾപ്പെടെയാണ് പ്രത്യേക അന്വേഷണ സംഘം കോടതിക്ക് കൈമാറുക. അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങള്‍.
ശബരിമല ശ്രീകോവിലിന് മുന്നിലെ സ്വർണപ്പാളികൾ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികൾ മാറ്റിയോ എന്നതിലും എസ്ഐടി ഇന്ന് വ്യക്തത വരുത്തും. ഇതുസംബന്ധിച്ച് വിഎസ്എസ്സിയിലെ വിദഗ്ധരെ കണ്ട് വിശദമായ റിപ്പോർട്ട് എസ്ഐടി തയാറാക്കിയിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നും വിശദമായ റിപ്പോർട്ട് വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി നേരത്തെ തൃപ്തി അറിയിച്ചിരുന്നു. അതേസമയം എൻ. വാസു കേസിൽ സ്വാഭാവിക ജാമ്യം തേടി ഇന്ന് കോടതിയെ സമീപിച്ചേക്കും. റിമാൻഡിൽ തുടരുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജിയിലും കോടതി ഇന്ന് വാദം കേൾക്കും.
Kerala
പന്തളം: വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 51. 5 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേർ പോലീസിന്റെ പിടിയിലായി. തമിഴ്നാട് തിരുനെൽവേലി തിരുക്കുറുകുടി സ്വദേശി ഇസക്കി രമേശ് (32), തമിഴ്നാട് നല്ലൻകുളം വള്ളിയൂർ സമാധാനപുരം സ്വദേശി ഗണേഷ് (23) എന്നിവരാണ് അറസ്റ്റിലായത്.
ജനുവരി 29ന് പുലർച്ചെ 3.30 ഓടെയാണ് പന്തളം കൈപ്പുഴ ഭാഗത്തുള്ള വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത്. വീട്ടുടമയും കുടുംബവും വിദേശത്താണ്. ഗൃഹനാഥന്റെ മാതാവ് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
തുടർന്ന് വീട്ടുകാരുടെ പരാതിയിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അടൂർ ഡിവൈഎസ്പി ജി. സന്തോഷ്കുമാർ, കൊടുമൺ പോലീസ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, പന്തളം പോലീസ് ഇൻസ്പെക്ടർ പ്രജീഷ് റ്റി.ഡി, സബ് ഇൻസ്പെക്ടർ യു. വി.വിഷ്ണു, ഡാൻസഫ് ടീം അംഗങ്ങളായ സുജിത്ത്, മിഥുൻ ജോസ്, ബിനു, ജിതിൻ, ഷെഫീക്ക്, ശ്രീരാജ്, വിമൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.
പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞു ജില്ലയിലെ 500 ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ ശേഖരിച്ചാണ് പ്രതികളിലേക്ക് എത്തിയത്. കാമറിയിൽ സംശയാസ്പദമായി കണ്ട സ്വിഫ്റ്റ് കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ കാർ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തുകയും പ്രതികളിലേക്ക് എത്തുകയുമായിരുന്നു. പ്രതികൾ കർണാടകയിലും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.
പ്രതികൾക്ക് അന്തർ സംസ്ഥാന കവർച്ചാ സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടോ ഉണ്ടോയെന്നും അന്വേഷണ സംഘം അന്വേഷിച്ചു വരികയാണ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണസംഘം ആന്റോ ആന്റണി എംപിയുടെ മൊഴി രേഖപ്പെടുത്തും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം അറിയുന്നതിനാണ് ചോദ്യം ചെയ്യൽ.
സോണിയ ഗാന്ധിയുമായുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടിക്കാഴ്ചയിൽ ആന്റോ ആന്റണിയും ഒപ്പമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. കേസിൽ കടകംപള്ളി സുരേന്ദ്രനെയും വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.
ശനിയാഴ്ച രാവിലെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്ഐടി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ചോദ്യങ്ങൾക്കെല്ലാം ഉത്തരം നല്‍കിയെന്ന് അടൂർ പ്രകാശ് പ്രതികരിച്ചിരുന്നു.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകൾ ഒന്നുമില്ലെന്ന് അടൂർ പ്രകാശ് എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. എന്നാൽ വീട്ടിലും ബംഗുളൂരുവിലും പോറ്റിയെ കണ്ടിട്ടുണ്ടെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി.
കൂടിക്കാഴ്ചകൾ എല്ലാം പോറ്റി ക്ഷണിച്ചതുപ്രകാരം ആയിരുന്നെന്നും എന്നാൽ കണ്ട തീയതികൾ വ്യക്തമായി ഓർമയിൽ ഇല്ലെന്നും അടൂർ പ്രകാശ് മൊഴി നൽകി. ഡൽഹിയിൽ പോകാനും പോറ്റിയാണ് ക്ഷണിച്ചതെന്ന് എംപി പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം നേടിയ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് എസ്ഐടിക്ക് മുന്നിൽ ഹാജരാകും. ജാമ്യവ്യവസ്ഥ പ്രകാരമാണ് ഉണ്ണികൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുക.
ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നാണ് ജാമ്യവ്യവസ്ഥ. 110 ദിവസത്തിന് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റി വ്യാഴാഴ്ച ജയിൽ മോചിതനായത്. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ദ്വാരപാലക കേസിൽ നേരത്തെ പോറ്റിക്ക് കോടതി ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് ജയിൽ മോചനം. 90 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്.
സാക്ഷികളെ സ്വാധീനിക്കരുതെന്നതടക്കം കർശന ഉപാധികളോടെയാണ് സ്വാഭാവിക ജാമ്യം. അതേസമയം തന്ത്രിയുടെ ജാമ്യഹർജി എതിർത്ത് കൊണ്ടുള്ള എസ്ഐടിയുടെ റിപ്പോർട്ട് ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ നൽകും. തിങ്കളാഴ്ചയാണ് ഹർജിയിൽ വാദം കേൾക്കുക.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ വിചാരണ തടവിൽ തുടരുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് കണ്ഠര് രാജീവരുടെ ജാമ്യ ഹർജി പരിഗണിക്കുന്നത്.
കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും കണ്ഠര് രാജീവര് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും അചാരങ്ങൾ പാലിച്ച് മാത്രം പ്രവർത്തിച്ചയാളാണ് താനെന്നുമാണ് തന്ത്രിയുടെ വാദം.
എന്നാൽ കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമാണുള്ളതെന്നും ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കുണ്ടെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തൽ. ദ്വാരപാലക ശില്പ കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ച പോറ്റി കട്ടിളപ്പാളി കേസിലും ജാമ്യഹർജി സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, കേസിൽ ഇതുവരെ മൂന്ന് പ്രതികളാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാർ എന്നിവർക്കാണ് ഇതുവരെ ജാമ്യം ലഭിച്ചിട്ടുള്ളത്.
90 ദിവസം റിമാൻഡ് പൂർത്തിയായതിന് പിന്നാലെയാണ് മുരാരി ബാബുവിനും സുധീഷ് കുമാറിനും ജാമ്യം ലഭിച്ചത്. എസ്. ശ്രീകുമാറിന് 43ാം ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യം നേടുന്നത്.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിച്ചേക്കും. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം.
കട്ടിളപ്പാളി കേസിൽ 90 ദിവസം റിമാൻഡ് കാലാവധി പൂർത്തിയായതോടെ ഉണ്ണികൃഷ്ണൻ പോറ്റി സ്വാഭാവിക ജാമ്യം തേടിയത്. ആദ്യം അറസ്റ്റിലായ ദ്വാരപാലക കേസിൽ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
അതേസമയം ദ്വാരപാലക ശില്പങ്ങളുടെ കേസിൽ തന്ത്രി കണ്ഠര് രാജീവര് ഇന്ന് ജാമ്യാപേക്ഷ നൽകും. ഞായറാഴ്ച നെഞ്ചുവേദനയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കണ്ഠര് രാജീവരെ ഇന്ന് ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കും.
ചൊവ്വാഴ്ച കട്ടിളപ്പാളി കേസിലെ തന്ത്രിയുടെ ജാമ്യഹർജി കോടതി പരിഗണിക്കുന്നുണ്ട്. രണ്ട് കേസുകളിലെയും അപേക്ഷകൾ ഒരുമിച്ച് പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെടും. ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ സമർപ്പിച്ച ജാമ്യ ഹർജികളും ഇന്ന് പരിഗണിക്കും.
Kerala
മാന്നാർ: ചെന്നിത്തലയിലെ ആളൊഴിഞ്ഞ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ അന്വേഷണം തുടങ്ങി. 20 പവൻ സ്വർണം, 25 യുകെ പൗണ്ട്, പാസ്പോർട്ട്, ലാപ്ടോപ് എന്നിവയും വിലപിടിപ്പുള്ള ഉപകരണങ്ങളുമാണ് പ്രവാസിയുടെ വീട്ടിൽനിന്നു മോഷണം പോയത്. ചെന്നിത്തല പഞ്ചായത്ത് 5 ാം വാർഡിലെ വലിയ വീട്ടിൽ ഷാരോൺ വില്ലയിൽ ജോസിന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്.
പ്രവാസിയായ ജോസും കുടുംബവും രണ്ടു മാസം മുൻപാണ് യുകെയിൽനിന്നു നാട്ടിലെത്തിയത്. വ്യാഴാഴ്ച ജോസും ഭാര്യ ഏലിയാമ്മയും ഏലിയാമ്മയുടെ തുമ്പമണിലെ വീട്ടിൽ പോയിരുന്നു. രാത്രി വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്.
വീട് നോക്കാൻ ഏൽപിച്ചിരുന്നയാൾ ഇന്നലെ രാവിലെ ലൈറ്റുകൾ അണയ്ക്കാൻ എത്തിയപ്പോൾ ഗേറ്റും കതകും തുറന്നുകിടക്കുന്നതായി കണ്ട് അടുത്തുള്ള ബന്ധുവിനെ വിവരം അറിയിച്ചു. മോഷണം നടന്നതായി സൂചന ലഭിച്ചതോടെ മാന്നാർ പൊലീസിൽ വിവരമറിയിച്ചു. എസ്എച്ച്ഒ: ഡി. രജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
അലമാര കുത്തിപ്പൊളിച്ചു
വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ അലമാര കുത്തിപ്പൊളിച്ച ശേഷം അതിനുള്ളിലെ ലോക്കർ തകർത്താണ് സ്വർണം കവർന്നത്. കൂടാതെ ലാപ്ടോപ് അടക്കം വിലപ്പെട്ട രേഖകൾ സൂക്ഷിച്ചിരുന്ന ബാഗ്, 30,000 രൂപ മൂല്യം വരുന്ന 25 യുകെ പൗണ്ട് എന്നിവയും മോഷണം പോയതായി ജോസ് പോലീസിനു മൊഴി നൽകി. വീടിനുള്ളിലെ അലമാരകൾ എല്ലാം തുറന്നു സാധനങ്ങൾ മുറിയിൽ വാരി വലിച്ചിട്ട നിലയിൽ കിടക്കുകയായിരുന്നു.
ആലപ്പുഴയിൽനിന്നു ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തി. വീടിനുളളിൽനിന്നു മണം പിടിച്ചിറങ്ങിയ പോലീസ് നായ റോഡിലിറങ്ങി ഒരു കിലോമീറ്ററോളം ഓടി മാന്നാർ മാവേലിക്കര സംസ്ഥാന പാതയിലെത്തി നിന്നു. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മാന്നാർ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ. എൻ.കെ. ഉണ്ണികൃഷ്ണനെയാണ് സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചത്.
കുറ്റപത്രം കാര്യക്ഷമമാക്കാൻ പ്രോസിക്യൂട്ടർമാരുടെ നിയമസഹായം വേണമെന്ന് എസ്ഐടി അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥ വീഴ്ച തെളിയിക്കാൻ കൂടുതൽ നിയമസഹായം വേണമെന്നും എസ്ഐടി ആവശ്യപ്പെട്ടിരുന്നു.
പ്രതിഭാഗത്ത് ഹാജരാകുന്നത് രണ്ടു മുൻ ഹൈക്കോടതി ജഡ്ജിമാരടക്കം പ്രമുഖരുടെ അഭിഭാഷക നിരയാണ്.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി കുറ്റപത്രം നൽകാത്തതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പ്രതികൾക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നു എന്ന് കോടതി ചോദിച്ചു.
ഗുരുതര സാഹചര്യമാണിത്. പ്രതികളെ അറസ്റ്റ് ചെയ്തിട്ട് ഏറെക്കുറെ 90 ദിവസം ആകുന്നു. കുറ്റപത്രം നൽകിയാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പോകുന്നത് തടയാനാകും. അല്ലാത്ത പക്ഷം പൊതുജനങ്ങൾക്ക് അന്വേഷണത്തിൽ സംശയം ഉണ്ടാകുമെന്നും കോടതി വിമർശിച്ചു.
ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ബദറുദ്ദീനാണ് രൂക്ഷ വിമർശനം നടത്തിയത്. അറസ്റ്റ് ചോദ്യംചെയ്ത് പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അറസ്റ്റ് അനിവാര്യമാണെന്നും പക്ഷേ അറസ്റ്റിനുള്ള കാരണങ്ങൾ സുപ്രീംകോടതി ഉത്തരവ് പ്രകാരം വ്യക്തമാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ റിമാൻഡ് നീട്ടി കോടതി. 14 ദിവസത്തേയ്ക്ക് കൂടിയാണ് നീട്ടിയത്.
കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി. പത്മകുമാറിനെ ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും. റിമാൻഡ് 90 ദിവസം പിന്നിട്ടാൽ ജാമ്യഹർജി സമർപ്പിക്കാനാണ് പത്മകുമാറിന്റെ നീക്കം. അതിന് മുന്നോടിയായി പ്രാഥമിക കുറ്റപത്രം സമർപ്പിക്കാനാണ് എസ്ഐടിയുടെ ശ്രമം.
കേസിൽ എ. പത്മകുമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. തന്ത്രിയുടെ അഭിപ്രായം അവഗണിച്ചാണ് പത്മകുമാർ പാളികൾ കൊടുത്തുവിട്ടതെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്.
ദേവസ്വം മിനുട്സിൽ തിരുത്തൽ വരുത്തിയത് മനഃപൂർവമാണ്. പിച്ചളപാളി എന്നത് മാറ്റി ചെമ്പ് പാളി എന്നെഴുതി 'അനുവദിക്കുന്നു' എന്നും മിനുട്സിൽ സ്വന്തം കൈപ്പടയിൽ പത്മകുമാർ എഴുതിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് പാളികൾ കൈമാറിയതെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. തന്ത്രി അനുമതി നൽകിയെന്ന പത്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്ഐടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
നേരത്തെ, അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്കും മുരാരി ബാബുവിനും ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കോടതിയുടെ നടപടി. കർശന ഉപാധികളോടെയാണ് മുരാരി ബാബുവിന് കോടതി സ്വാഭവിക ജാമ്യം അനുവദിച്ചത്.
Kerala
കോഴിക്കോട്: ശബരിമലയിലെ സ്വര്‍ണപ്പാളികൾ മോഷ്ടിക്കപ്പെട്ടെന്ന ആരോപണത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് യുവമോര്‍ച്ച. കോഴിക്കോട് കളക്ടറേറ്റിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സ്വര്‍ണ്ണക്കൊള്ളയില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ദേവസ്വം മന്ത്രി വി.എന്‍. വാസവന് രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കളക്ടറേറ്റിന് മുന്നില്‍ പോലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് പലതവണ ജ ല പീരങ്കി ഉപയോഗിച്ചു.ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക വിഗ്രഹങ്ങളിലെയും ശ്രീകോവില്‍ വാതിലിലെയും സ്വര്‍ണപ്പാളികളിൽ വലിയ തോതിലുള്ള കുറവുണ്ടായെന്ന ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം.
ഭക്തരുടെ പണം കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെയും യുവമോര്‍ച്ചയുടെയും തീരുമാനം.
Kerala
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ള ക്ഷേത്രപാരമ്പര്യത്തെ ദുർബലപ്പെടുത്തുന്നതാണെന്നും സംസ്ഥാന സർക്കാരാണ് അതിനുത്തരവാദിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിഷയത്തിൽ അന്വേഷണം ഉറപ്പാക്കുമെന്നും അത് മോദിയുടെ ഗ്യാരണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭഗവാന്റെ സ്വർണം കൊള്ളയടിച്ചതായും കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ സ്വർണക്കൊള്ള നടത്തിയ എല്ലാവരേയും ജയിലിലാക്കുമെന്നും മോദി പറഞ്ഞു.
കേരളത്തിൽ മാറ്റം അനിവാര്യമാണ്, എൽഡിഎഫും യുഡിഎഫും സംസ്ഥാനത്തെ നശിപ്പിച്ചുവെന്നും ബിജെപി അധികാരത്തിലെത്തിയാൽ എൽഡിഎഫ്, യുഡിഎഫ് അഴിമതി അവസാനിപ്പിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാൻഡിലായ മുൻ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനെതിരെ ഹൈക്കോടതി. ശങ്കരദാസിന്റെ അസുഖത്തെ സംബന്ധിച്ച് മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ശങ്കരദാസിനെ ജയിലിൽ പാർപ്പിച്ച് ചികിത്സ തുടരാൻ ആകുമോ എന്നും പരിശോധിക്കണമെന്നും റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാനുമാണ് ഹൈക്കോടതിയുടെ നിർദ്ദേശം. നിലവില്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ശങ്കരദാസ്.
കഴിഞ്ഞ ബുധനാഴ്ചയാണ് ശങ്കരദാസ് അറസ്റ്റിലായത്. ശങ്കരദാസ് ചികിത്സയിലിരുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് എസ്ഐടി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
എസ്പി ശശിധരൻ ആശുപത്രിയിൽ നേരിട്ടെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല ദ്വാരപാലക ശിൽപ കേസിലും കട്ടിളപാളി കേസിലും 11-ാം പ്രതിയാണ് ശങ്കരദാസ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ വീണ്ടുമൊരു കേസ്കൂടി രജിസ്റ്റർ ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം ആലോചിക്കുന്നു. ശബരിമല സ്വർണക്കൊടിമരം പുനഃപ്രതിഷ്ഠ നടത്താൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ടാകും കേസ്.
കൊടിമരം ചിതലരിച്ചതായും പുനഃപ്രതിഷ്ഠ നടത്തണമെന്നുമുള്ള തീരുമാനവുമായി ബന്ധപ്പെട്ടാണിത്. പുനഃപ്രതിഷ്ഠാ നടപടി തുടങ്ങിയപ്പോൾ കൊടിമരം കോണ്‍ക്രീറ്റിൽ തീർത്തതാണെന്നു കണ്ടെത്തിയതാണ് സംശയങ്ങൾക്കിടയാക്കിയത്.
കേസിൽ ആരെയൊക്കെ പ്രതിയാക്കണമെന്നു പരിശോധനകൾക്കു ശേഷമാകും പ്രത്യേക അന്വേഷണ സംഘം തീരുമാനിക്കുക. രണ്ടു പതിറ്റാണ്ടായുള്ള ശബരിമലയിലെ നടപടി അന്വേഷിക്കണമെന്ന ഹൈക്കോടതി നിർദേശം അടിസ്ഥാനമാക്കിയാണു കൊടിമര പുനഃപ്രതിഷ്ഠ സംബന്ധിച്ചും അന്വേഷിക്കാൻ ആലോചിക്കുന്നത്.
നേരത്തേ തടിയിൽ തീർത്ത കൊടിമരമായിരുന്നു. എന്നാൽ കോണ്‍ക്രീറ്റ് കൊടിമരം നിർമിച്ചതു സംബന്ധിച്ച രേഖകളൊന്നും ഇപ്പോൾ കണ്ടെത്താനാകാത്തതാണു പ്രത്യേക അന്വേഷണ സംഘത്തിൽ സംശയമുണ്ടാക്കിയത്.
കൊടിമരം പുനഃപ്രതിഷ്ഠ നടത്താൻ തീരുമാനിച്ചത് 2014 മുതലാണ്. അതിനാൽ 2014മുതലുള്ള നടപടി പരിശോധിക്കും. കോണ്‍ക്രീറ്റ് തൂണിൽ ചിതലരിച്ചതും പുനഃപ്രതിഷ്ഠയ്ക്കായി ഹൈദരാബാദിലെ സ്പോണ്‍സറെ കണ്ടെത്തിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ആദ്യ കേസിൽ മുഖ്യ സൂത്രധാരൻ ഉണ്ണികൃഷ്ണൻ പോറ്റിക്കു ജാമ്യം ലഭിക്കുന്ന സാഹചര്യത്തിൽ കുറ്റപത്രം വൈകാതെ സമർപ്പിക്കുന്നതും പരിഗണിക്കുന്നു.
അതേസമയം, സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് വൈകാതെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണു പ്രത്യേക അന്വേഷണ സംഘം പറയുന്നത്.
Kerala
കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുരാരി ബാബുവിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന അവസാനിച്ചു. രാവിലെ ഏഴിന് ആരംഭിച്ച പരിശോധന 13 മണിക്കൂർ നീണ്ടുനിന്നു.
മുരാരി ബാബുവിന്റെ ആസ്തി വിവരങ്ങളുടെ രേഖകൾ, മുരാരിയുടെയും ഭാര്യയുടെയും മകന്റെയും ബാങ്ക് ഇടപാടുകളുടെ രേഖകൾ, വാഹനങ്ങളുടെ രേഖകൾ, വീട് നിർമ്മാണത്തിന്റെ രേഖകൾ തുടങ്ങിയവ ഇഡി സംഘം കസ്റ്റഡിയിലെടുത്തതായാണ് വിവരം.
സംസ്ഥാനത്തിന് അകത്തും പുറത്തുമായി 21 ഇടങ്ങളിലാണ് കേസുമായി ബന്ധപ്പെട്ട് ഇഡി പരിശോധന നടത്തിയത്. സ്വർണക്കൊള്ളയക്ക് പിന്നിലെ കള്ളപ്പണം വെളുപ്പിക്കലിന്റെ വ്യാപ്തി കണ്ടെത്തുന്നതിനാണ് ഓപറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിൽ മൂന്ന് സംസ്ഥാനങ്ങളിലെ പരിശോധന.
വിവിധ സംസ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് അതീവ രഹസ്യമായാണ് ഓപറേഷൻ ഗോൾഡൻ ഷാഡോ. നിലവിൽ പ്രതികളായവരുടെ വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, സാക്ഷികളുടെ വീടുകൾ ഉൾപ്പെടെ ഇഡി സംഘം പരിശോധന നടത്തി.
തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഉൾപ്പെടെ നാല് ഇടങ്ങളിലായിരുന്നു ഇഡി പരിശോധന. റെയ്ഡിന് മുൻപായി വിവരം പ്രസിഡന്റ് കെ. ജയകുമാറിനെ ഇഡി അറിയിച്ചിരുന്നു. ഉദ്യോഗസ്ഥർ ഫയലുകൾ എടുത്ത് നൽകി. എൻ. വാസുവിന്റെ പേട്ടയിലെ വീട്ടിലെത്തി നോട്ടീസ് നൽകിയാണ് പരിശോധന തുടങ്ങിയത്.
കേസിലെ പ്രതികളായ എ. ജയശ്രീ, കെ.എസ്. ബൈജു എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. ചെന്നൈ സ്മാർട് ക്രിയേഷനാണ് ഗൂഢാലോചനയിലെ മറ്റൊരു കേന്ദ്രം. പരിശോധനയ്ക്ക് ശേഷം പ്രതികൾക്ക് നോട്ടീസ് നൽകി. സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് ഇഡി കടക്കുമെന്നാണ് വിവരം.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ. കേസിൽ കുറ്റപത്രം സമർപ്പിക്കാതെ പ്രതികൾക്ക് പുറത്തിറങ്ങാൻ എസ്ഐടി അവസരം ഒരുക്കുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്യാമെങ്കിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും മുരളീധരൻ ചോദിച്ചു. സ്വർണക്കൊള്ളയിൽ കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കടകംപള്ളിയുടെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തി. കടകംപള്ളി സുരേന്ദ്രന്റെ കരിക്കകത്തെ വീട്ടിലേക്ക് ആയിരുന്നു പ്രതിഷേധം.
ശബരിമല സ്വർണ്ണക്കള്ളയിൽ പ്രതിഷേധിച്ച് മന്ത്രി വി.എൻ. വാസവന്റെ ഓഫീസിലേയ്ക്കും ബിജെപി മാർച്ച് നടത്തി. പ്രതിഷേധവുമായി എത്തിയ പ്രവർത്തകർക്ക് നേരെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേടുകൾ തകർത്തു മുന്നോട്ടുപോകാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
Kerala
കോട്ടയം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം. മന്ത്രിയുടെ കോട്ടയം ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഷോൺ ജോർജ് അടക്കമുള്ള നേതാക്കളാണ് മാർച്ചിന് നേത്യത്വം നൽകിയത്.
പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ വന്നതോടെയാണ് പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചത്. അതേസമയം, തിരുവനന്തപുരത്ത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്കും ബിജെപി മാർച്ച് നടത്തി.
മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. സ്വർണക്കൊള്ളയിൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് വി. മുരളീധരൻ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പരിശോധന ആരംഭിക്കാനാകാതെ ഇഡി. നന്തൻകോട്ടെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ എത്താതതിനാലാണ് ഒരു മണിക്കൂർ കഴിഞ്ഞിട്ടും പരിശോധന തുടങ്ങാൻ കഴിയാത്തത്.
സെക്യൂരിറ്റി ജീവനക്കാർ മാത്രമാണ് ആസ്ഥാനത്ത് ഉള്ളത്.സ്വർണ്ണപാളിയുമായി ബന്ധപ്പെട്ട രേഖകൾ ദേവസ്വം ആസ്ഥാനത്ത് നിന്ന് പിടിച്ചെടുക്കാനാണ് ഇഡി നീക്കം.
അതിനിടെ ശബരിമല സ്വർണക്കൊള്ളയിലെ പ്രതികളുടെ വീടുകളിൽ പരിശോധന നടത്തുകയാണ് ഇഡി. പ്രതികളുടെ വീടുകളിൽ ഉൾപ്പെടെ 21 ഇടങ്ങളിലാണ് ഇഡി പരിശോധന.
അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, എ. പത്മകുമാർ, എൻ. വാസു, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ എന്നിവരുടെ വീടുകളിലും ബംഗളൂരുവിലെ സ്മാർട് ക്രിയേഷൻസ് ഓഫീസിലും പരിശോധന തുടരുകയാണ്.
Kerala
കൊച്ചി: ശബരിമലയിലെ സ്വർണപാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം ഉന്നയിച്ച് ഹൈക്കോടതി. സംശയം ബലപ്പെടുത്തുന്നതാണ് പരിശോധനാ റിപ്പോർട്ടെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ പരിശോധന നടത്തിയ വിഎസ്എസ്സി യിലെ ഉദ്യോഗസ്ഥറുടെ വിശദമായ മൊഴിയെടുക്കണമെന്ന് കോടതി നിർദേശിച്ചു.
പാളികൾ മാറ്റിയിട്ടുണ്ടോ എന്നതിൽ വ്യക്തത ഉണ്ടാക്കാൻ ശാസ്ത്രീയ പരിശോധന നടത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം. പാളികൾ പുതിയതാണോ പഴയതാണോ എന്നറിയാൻ പരിശോധന നടത്തേണ്ടതുണ്ട്.
ജനുവരി 20ന് വീണ്ടും പരിശോധന നടത്താൻ എസ്ഐടിക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്. വാതിൽപാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്റ് എൻ. വാസുവിനെ വീണ്ടും റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇന്ന് വാസുവിനെ വിജിലൻസ് കോടതി മുൻപാകെ ഹാജരാക്കിയത്. ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്നാണ് 14 ദിവസത്തേക്ക് കൂടി വാസുവിനെ റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേയ്ക്ക് വിട്ടിരിക്കുന്നത്.
തന്ത്രിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ മുന്നിലെത്തും. എസ്ഐടി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലെ വാദങ്ങൾ തെറ്റാണെന്നും അതിവിചിത്രമായ വാദങ്ങളാണ് എസ്ഐടി പറയുന്നതെന്നും ഈ സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും തന്ത്രി ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജികള്‍ ഹൈക്കോടതി വിശദവാദത്തിന് മാറ്റി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, വിശ്വഹിന്ദു പരിഷത്ത് എന്നിവര്‍ നല്കിയ ഹര്‍ജികളാണ് ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വംബെഞ്ചിന്റെ പരിഗണനയിലുളളത്.
ഒന്നിച്ച് വാദം കേള്‍ക്കാനായി ഇരു ഹര്‍ജികളും രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി. നിലവിലെ സാഹചര്യത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം കാര്യക്ഷമമാകില്ലെന്നാണ് ഹര്‍ജികളിലെ ആരോപണം.
ശബരിമലയിലെ സ്വര്‍ണം വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചിട്ടുണ്ടെന്നും അവിടങ്ങളിലെ ആളുകള്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതിനാല്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം മതിയാവില്ലെന്നുമാണ് ഹര്‍ജിയിലെ വാദം.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്റെ നേതൃത്വത്തിലുള്ള ബോർഡിനെയും ഉദ്യോഗസ്ഥരെയും കുടുക്കാൻ ശ്രമം നടക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. തന്റെ ഭരണകാലത്ത് സ്വർണപാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും പ്രശാന്ത് പറഞ്ഞു.
"ദേവസ്വം ബോർഡിന് ഒരു നഷ്ടവും സംഭവിച്ചിട്ടില്ല. സ്വർണപാളികളുടെ ഭാരം പണിക്ക് ശേഷം കൂടുകയാണ് ചെയ്തത്. മാത്രമല്ല സ്വർണപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ല.'-പ്രശാന്ത് വ്യക്തമാക്കി.
എന്നാൽ, സ്പെഷ്യൽ കമ്മീഷ്ണറെ മുൻകൂട്ടി അറിയിക്കുന്നതിൽ പിഴവുണ്ടായിരുന്നുവെന്നും അതിന് ഹൈക്കോടതിയിൽ മാപ്പു പറഞ്ഞിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു. അയ്യപ്പ സംഗമത്തിന് ഉണ്ണികൃഷ്ണൻ പോറ്റിയെ ക്ഷണിച്ചിരുന്നില്ല. അതിന്റെ വൈരാഗ്യത്തിൽ നടത്തിയ വെളിപ്പെടുത്തലാണ് പോറ്റിക്ക് കുരുക്കായതെന്നും പ്രശാന്ത് പറഞ്ഞു.
Kerala
കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാറിനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ട് കൊല്ലം വിജിലൻസ് കോടതി. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് നടപടി.
കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. എ. പത്മകുമാര്‍ നേതൃത്വം നല്കിയ ബോര്‍ഡിലെ സിപിഎം നോമിനി ആയിരുന്നു വിജയകുമാര്‍.
Kerala
തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി. തന്ത്രിയെ അറസ്റ്റ് ചെയ്യാൻ എസ്ഐടിക്ക് കോടതി അനുമതി നൽകി. തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്ന റിപ്പോർട്ട് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയിരുന്നു.
സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ട് ഗൂഢാലോചനയിൽ പങ്കാളിയായെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ജയിലിലെത്തി അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തും.
കട്ടിളപാളി കടത്തിയ കേസിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തിരുന്നത്. അതേസമയം, തന്ത്രിയുടെ ജാമ്യാപേക്ഷ 19ലേക്ക് മാറ്റി. മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് നീട്ടുകയും ചെയ്തു. ഈ മാസം 27വരെയാണ് റിമാൻഡ് കാലാവധി നീട്ടിയത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം-കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത് കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയാണോയെന്ന് സംശയമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
"എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നതാണ് പ്രധാന ചോദ്യം. തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല? ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിൽ വലിയ രാഷ്ട്രീയക്കാരുണ്ട്.'-രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
"ജനുവരി 14ന് മകരവിളക്ക് ദിവസം വീട്ടിലും നാട്ടിലും അയ്യപ്പ ജ്യോതി നടത്തും. എൻഡിഎയുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിന്റെ തുടക്കമായിരിക്കും അത്. ശബരിമല സ്വര്‍ണക്കൊള്ളയിൽ എൽഡിഎഫിനും യുഡിഎഫിനുമെതിരായ സമരമായാണ് അയ്യപ്പ ജ്യോതി തെളിയിക്കുന്നത്.'-രാജീവ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മന്ത്രിമാരും മുൻ മന്ത്രിമാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പന്റെ മുതൽ കട്ടവരാരും രക്ഷപെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രിമാരടക്കമുള്ളവർ കൊള്ളയിൽ ഉണ്ടെന്നാണ് തങ്ങൾക്ക് ലഭിച്ചിട്ടുള്ള വിവരമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ നേതാക്കൾക്കെതിരെ ഇതുവരെയും സിപിഎം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അവരെ രക്ഷപ്പെടുത്താനുള്ള മാർഗങ്ങളാണ് നോക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു.
തന്ത്രിയെ അറസ്റ്റ് ചെയ്തു എന്നത് ഒരു വസ്തുതയാണ്. അത് നിയമപരമായ കാര്യങ്ങളാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ആരും നിയമത്തിനതീതരല്ല. എസ്ഐടി അന്വേഷണം മുന്നോട്ട് നീങ്ങട്ടെയെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നടപടി വേഗത്തിലാക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പ്രധാന പ്രതിയടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്ച കോടതിയെ സമീപിചേക്കുമെന്നാണ് വിവരം.
ഏറ്റവും ഒടുവിൽ എസ്ഐടി അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരും ഇഡി പ്രതിപ്പട്ടികയിൽ ഉണ്ടാകും. നഷ്ടത്തിന്റെ ആകെ മൂല്യം കണക്കാക്കി പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിയും ഉടൻ ഉണ്ടാകും. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇഡി അന്വേഷണം.
എസ്ഐടി പ്രതിചേർത്ത എല്ലാവരെയും പ്രതികളാക്കിയാണ് കൊച്ചി യൂണിറ്റിൽ ഇസിഐആർ രജിസ്റ്റർ ചെയ്തട്ടുള്ളത്. 2019 ലെ സ്വർണക്കൊള്ളയിൽ കള്ളപ്പണ ഇടപാട് നടന്നതിലാണ് അന്വേഷണമെങ്കിലും 2025 വരെയുള്ള വിഷയങ്ങൾ ഇഡി അന്വേഷണ പരിധിയിൽ വരും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) രജിസ്റ്റര്‍ ചെയ്തു.
കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി ഇഡി കൊച്ചി യൂണിറ്റാണ് കേസെടുത്തത്. ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കാന്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സമാനമായ നടപടിയാണിത്.
ഇഡി കേസെടുത്തതോടെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റി, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്ധന് എന്നിവര്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ആദ്യഘട്ടത്തില്‍ പരിശോധിക്കും.
Kerala
കൊച്ചി: ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കാൻ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രജിസ്റ്റർ ചെയ്യും.
ക്രിമിനൽ കേസുകൾ അന്വേഷിക്കാൻ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനു സമാനമായ നടപടിയാണിത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) കേസ് രജിസ്റ്റർ ചെയ്യുന്നതോടെ പ്രതികളുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടും.
കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെള്ളാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവർ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുക. കൊച്ചി അഡി.ഡയറക്ടർ രാകേഷ് കുമാറിന്റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം.
National
ബംഗളൂരു: വിദ്യാരണ്യപുരയിലെ വ്യവസായിയുടെ വീട്ടിൽ നിന്ന് അരക്കിലോയിലേറെ സ്വർണം മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ. വ്യവസായിയായ ഗോപാൽ ഷിൻഡെയുടെ ലക്ഷ്മിപുര ക്രോസിലെ വില്ലയിലായിരുന്നു വൻ കവർച്ച നടന്നത്.
ഡിസംബർ 24ന് കുടുംബം ക്രിസ്മസ് അവധി ആഘോഷിക്കാൻ പോയ സമയത്താണ് മോഷണം. സംഭവത്തിൽ ഷിൻഡെയുടെ ഡ്രൈവറും വീട്ടുജോലിക്കാരനും ഉൾപ്പെടെ നാല് പേരാണ് പിടിയിലായത്. മൂന്ന് കിലോ വെള്ളിയും മൂന്ന് ലക്ഷം രൂപയും പ്രതികളിൽ നിന്ന് കണ്ടെടുത്തു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ടുപേരുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇവരെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ഡ്രൈവറും വീട്ടുജോലിക്കാരനും കൃത്യത്തിൽ പങ്കാളികളാണെന്ന് പോലീസ് കണ്ടെത്തുന്നത്.
വീട്ടുജോലിക്കാരനായ മഞ്ജിത്തും ഡ്രൈവറായ നരേന്ദ്രയുമാണ് കവർച്ച ആസൂത്രണം ചെയ്തത്. ബിഹാർ സ്വദേശിയായ മഞ്ജിത്ത് സുഹൃത്തായ ചന്ദനെയും ദൊഡ ബെല്ലാപുര സ്വദേശി നരേന്ദ്ര കൂട്ടുകാരനായ മഞ്ജുനാഥിനെയും സഹായത്തിനായി ഒപ്പം കൂട്ടി.
മഞ്ജുനാഥ് ചെറുകിട മോഷണങ്ങൾ പതിവാക്കിയിരുന്ന ആളാണെന്ന് പോലീസ് പറയുന്നു. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് ഷിൻഡെ മോഷണവിവരം മനസിലാക്കിയത്.
Kerala
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എന്‍. വാസു സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി.
അന്വേഷണവുമായി താൻ പൂർണമായി സഹകരിച്ചിട്ടുണ്ടെന്നാണ് വാസുവിന്റെ വാദം. ആ സാഹചര്യത്തിൽ തന്നെ കസ്റ്റഡിയിൽ വയ്ക്കേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് വാസുവിന്റെ വാദം.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങള്, കട്ടിളപ്പാളികള്‍ എന്നിവിടങ്ങളിലെ സ്വര്‍ണക്കവര്‍ച്ചയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തുവെന്ന കേസില്‍ എന്‍. വാസുവിന്റെയും മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെയും മുന്‍ തിരുവാഭരണം കമ്മീഷ്ണര്‍ കെ.എസ്. ബൈജുവിന്റെയും ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് എന്‍. വാസു ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്.
Kerala
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിൽ കൂടുതൽ ഭാഗങ്ങളിൽ സ്വർണക്കൊള്ള നടന്നിട്ടുണ്ടോയെന്നു വിശദമായി പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘം.
കൂടാതെ ശബരിമല ശ്രീകോവിലിനു സമീപത്തുള്ള ഉപദേവാലയങ്ങളിലെ സ്വർണം പൂശിയ പാളികളും പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരുമെന്നാണു നിഗമനം. ഇവിടങ്ങളിലെ താഴികക്കുടങ്ങളും സ്വർണം പൂശിയവയാണ്. ഇവ അടക്കമുള്ളവയും പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോൾ ഇതുസംബന്ധിച്ചു കൂടുതൽ വെളിപ്പെടുത്തൽ നടത്തിയോ എന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല. ഹൈക്കോടതിയിൽ കൊടുക്കുന്ന റിപ്പോർട്ടിലാകും ഇക്കാര്യങ്ങൾ വ്യക്തമാകുക.
ശബരിമല ശ്രീകോവിലിന്റെ കട്ടിളയ്ക്കു മുകളിൽ പതിപ്പിച്ചിരുന്ന ശിവ-വ്യാളീരൂപമടങ്ങിയ പ്രഭാമണ്ഡലത്തിന്റെ പാളികളിലെ സ്വർണവും കൊള്ളയടിച്ചെന്നു കണ്ടെത്തിയതിനു പിന്നാലെയാണ് ശ്രീകോവിലിന്റെ കൂടുതൽ സ്ഥലങ്ങളിലെ പാളികളിലെ സ്വർണം വിശദ പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരുന്നത്.
ശ്രീകോവിലിൽ വിജയ് മല്യ സ്വർണം പൂശി നൽകിയതു കൂടാതെ ചെന്പ് പാളികളിൽ ക്ഷേത്രം പുനർനിർമിച്ചപ്പോൾ തനി തങ്കം പതിപ്പിച്ചിരുന്നിരുന്നു. വലിയ ഭാരം വരുന്ന പ്രഭാമണ്ഡലത്തിൽ അടക്കം ഇത്തരത്തിൽ ചെന്പ് പാളികളിൽ തങ്കം പൊതിഞ്ഞിരുന്നതായാണ് രേഖകൾ. ഇതുമായി ബന്ധപ്പെട്ട വിശദ പരിശോധനകളാണ് വേണ്ടിവരുന്നത്.
ശബരിമല ശ്രീകോവിലിന്റെ കട്ടിളയിൽ ഘടിപ്പിച്ചിട്ടുള്ള ദശാവതാരങ്ങൾ ആലേഖനം ചെയ്ത രണ്ടു ചെമ്പ് പാളികളിലും രാശി ചിഹ്നങ്ങൾ ആലേഖനം ചെയ്തിട്ടുള്ള രണ്ടു ചെന്പ് പാളികളിലും കട്ടിളയുടെ മുകൾപ്പടി ചെന്പ് പാളിയിലും കട്ടിളയ്ക്കു മുകളിൽ പതിച്ചിട്ടുള്ള ശിവരൂപവും വ്യാളീരൂപവും അടങ്ങുന്ന പ്രഭാ മണ്ഡലത്തിലുമുള്ള സ്വർണം പതിച്ച ഏഴു പാളികളിൽനിന്നു സ്വർണം വേർതിരിച്ചതായാണ് കണ്ടെത്തൽ.
ചെമ്പ് വേർതിരിച്ച പാളികളിലെ സ്വർണത്തിന്റെ അളവ് കണ്ടെത്താൻ ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികളിൽ നിന്നു സാന്പിൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്താൻ വിഎസ്എസ് സിയിലേക്ക് അയച്ചിരിക്കുകയാണ്. കോടതി മുഖേനെയാണ് ഇതിന്റെ പരിശോധനകൾ നടത്തിവരുന്നത്. ഇതിനൊപ്പം കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തേണ്ടി വരുമെന്നാണു കരുതപ്പെടുന്നത്.
മൂന്നുപേരുടെ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസുകളിൽ പ്രതികളായ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജുഡീഷൽ കസ്റ്റഡി കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്കു നീട്ടി.
നവംബർ ആറിന് അറസ്റ്റിലായ കെ.എസ്. ബൈജു ജുഡീഷൽ കസ്റ്റഡിയിലാണ്.
പങ്കജ്, ഗോവർധൻ എന്നിവരെ ഡിസംബർ 19-നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ ഹാജരാക്കാതെയാണ് റിമാൻഡ് ദീർഘിപ്പിച്ചത്. ശബരിമലയിലെ സ്വർണം ഉരുക്കിയെടുക്കാൻ ഉണ്ണിക്കൃഷ്ണൻ പോറ്റി ഏൽപിച്ചത് പങ്കജിന്റെ സ്മാർട്ട് ക്രിയേഷൻസിലാണ്. അവിടെ ഉരുക്കി വേർതിരിച്ച സ്വർണം വിറ്റത് പോറ്റിയുടെ സഹായി കൽപേഷ് മുഖേന ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനാണ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്ത് വിട്ടയച്ച ഡി. മണിക്ക് പിന്നിൽ ഇറിഡിയം തട്ടിപ്പ് സംഘമെന്ന നിഗമനത്തിൽ പ്രത്യേക അന്വേഷണ സംഘം. മണിയുടെ സഹായി ശ്രീകൃഷ്ണൻ ഇറിഡിയം തട്ടിപ്പ് കേസിലെ പ്രതി.
കേരളത്തിലെയും തമിഴ്നാട്ടിലെയും പല പ്രമുഖരെയും ഉൾപ്പെടെ ശ്രീകൃഷ്ണൻ തട്ടിപ്പിന് ഇരയാക്കിയതായും മണിയുടെ സംഘത്തിന്റെ മൊഴിയിൽ ദുരൂഹതയുണ്ടെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തൽ.
അതേസമയം തനിക്ക് പ്രവാസിയെയോ ഉണ്ണികൃഷ്ണൻ പോറ്റിയെയോ അറിയില്ലെന്നാണ് മണി അന്വേഷണ സംഘത്തിന് നൽകിയ മൊഴി. രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ ഏഴര മണിക്കൂര്‍ നീണ്ടു.
രണ്ട് ക്രൈം ബ്രാഞ്ച് എസ്പിമാർക്കൊപ്പം ക്രൈംബ്രാഞ്ച് മേധാവി എസ്പി വെങ്കിടേഷ് നേരിട്ട് എത്തിയാണ് ഇവരെ ചോദ്യം ചെയ്തത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദിണ്ഡിഗൽ മണിയെ ഇന്ന് എസ്ഐടി ചോദ്യം ചെയ്യും. മണിക്ക് വ്യാജ സിം കാർഡുകളെടുത്ത് നൽകിയവരോടും ഇന്ന് ഹാജരാകാൻ അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മണിയുടെ ഓഫീസിൽ എസ്ഐടി പരിശോധന നടത്തിയിരുന്നു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും കള്ളക്കടത്തുമായി ബന്ധമില്ലെന്നുമായിരുന്നു മണിയുടെ ആദ്യഘട്ടത്തിലെ പ്രതികരണം.
തുടർന്ന് അന്വേഷണ സംഘം നടപടികൾ കർശനമാക്കിയതോടെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് സമ്മതിക്കുകയായിരുന്നു. മണിയെ ചോദ്യം ചെയ്യുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പുരാവസ്തു മാഫിയ തലവന്‍ ഡി. മണിയുടെ കൂട്ടാളി ശ്രീകൃഷ്ണനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. തമിഴ്നാട് ഡിണ്ടിഗലില്‍ എസ്ഐടി നേരിട്ട് എത്തിയാണ് ചോദ്യം ചെയ്തത്.
വിഗ്രഹക്കടത്തില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് വിദേശ വ്യവസായി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ശബരിമല ഉള്‍പ്പെടുന്ന ക്ഷേത്രങ്ങളില്‍ ഡി. മണിക്ക് വേണ്ടി അനധികൃത ഇടപാടുകള്‍ നടത്തിയിരുന്നത് ശ്രീകൃഷ്ണനാണെന്നാണ് പ്രത്യേക അന്വേഷണസംഘം സംശയിക്കുന്നത്.
മണിയും സംഘവും കേരളത്തില്‍ ലക്ഷ്യമിട്ടത് ആയിരം കോടി രൂപയുടെ ഇടപാടെന്നാണ് എസ്ഐടി പറയുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണ മോഷണക്കേസ് അന്തര്‍ദേശീയ മാനങ്ങള്‍ ഉള്ള ഒരു കേസായി മാറിയ സ്ഥിതിക്ക് കോടതിയുടെ നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കുന്നില്ല. പക്ഷേ അന്താരാഷ്ട്ര മാനങ്ങളുള്ള ഒരു കേസാകുമ്പോള്‍ എസ്ഐടിക്ക് മാത്രമായി അന്വേഷണം നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടാകും.
കേരളത്തിലെ ക്ഷേത്രങ്ങളിലെ പുരാവസ്തുക്കള്‍ മുഴുവന്‍ വിറ്റ് കാശുണ്ടാക്കാന്‍ ശ്രമിച്ച ദേവസ്വം ബോര്‍ഡിന്റെ കഥകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ പഞ്ചലോഹ വിഗ്രഹങ്ങള്‍ കാണാനില്ല എന്നുള്ള വാര്‍ത്ത ഇന്നലെ പുറത്തുവന്നു. ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണവുമായി മുന്നോട്ടുപോകണം.
സ്വര്‍ണ മോഷണത്തിനു പിന്നില്‍ വലിയൊരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ആ ഗൂഢസംഘത്തിന് കേരളത്തില്‍ ഇന്ന് അധികാരത്തിലിരിക്കുന്ന ഗവണ്മെന്റിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആളുകളുമായി ബന്ധമുണ്ട്. വലിയ ആസൂത്രിതമായ ഒരു ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ട്. ഇതെല്ലാം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിൽ അറസ്റ്റിലായ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്റെ മൊഴിയിലെ നിർണായക വിവരങ്ങൾ പുറത്ത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയെന്ന് ഗോവര്ധൻ എസ്ഐടിക്ക് മൊഴി നൽകി.
ഒന്നരക്കോടി നൽകിയതിനുശേഷമാണ് സ്വർണം വാങ്ങിയതെന്നും ഗോവർധൻ എസ്ഐടിയോട് വെളിപ്പെടുത്തി. പണം നൽകിയതിന്റെ തെളിവുകളും ഗോവര്ധൻ എസ്ഐടിക്ക് കൈമാറി. ഗോവർധനനെയും പങ്കജ് ഭണ്ഡാരിയെയും എസ്ഐടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
ഇതിനായി തിങ്കളാഴ്ച അപേക്ഷ നൽകും. കഴിഞ്ഞ ദിവസം എസ്ഐടി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തിരുന്നു. എന്നാൽ തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ഗോവര്‍ധന്റെ വാദം.
ഇയാൾ തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യപേക്ഷ നൽകുമെന്നാണ് വിവരം. ബോധപൂര്‍വം തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ലെന്നും ശബരിമലയിലെ ആവശ്യത്തിനെന്ന് പറഞ്ഞാണ് പലപ്പോഴും പണം നൽകിയതെന്നും സുഹൃത്തെന്ന നിലയിലാണ് സ്വര്‍ണം വാങ്ങിയതെന്നുമാണ് ഗോവര്‍ധന്റെ മൊഴി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ബെല്ലാരിയിലെ ജ്വലറി ഉടമയായ ഗോവർധനനും റിമാൻഡിൽ. 14 ദിവസത്തേയ്ക്കാണ് ഇരുവരെയും റിമാൻഡ് ചെയ്തിരിക്കുന്നത്.
ഇന്നാണ് ഇരുവരും അറസ്റ്റിലായത്. ഇരുവരേയും നേരത്തെ പലതവണ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ദ്വാരപാലക ശിൽപത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് പങ്കജ് ഭണ്ഡാരി സിഇഒയായ കന്പനിയായിരുന്നു. ശിൽപങ്ങളിൽ നിന്ന് വേർതിരിച്ച സ്വർണം വാങ്ങിയത് ഗോവർധനനുമായിരുന്നു.
ശബരിമല സ്വർണക്കൊള്ളയിൽ ആദ്യം അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും തമ്മിൽ അടുത്ത ബന്ധമുണ്ടെ ന്ന് പ്രത്യേക അന്വേഷണ സംഘം പലപ്പോഴായി അറസ്റ്റ് ചെയ്തവരുടെ മൊഴികളിൽ നിന്നു വ്യക്തമായിരുന്നു. ശബരിമലയിൽ നിന്നു കടത്തിക്കൊണ്ടുപോയ സ്വർണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസിലേക്കാണ് കൊണ്ടുപോയത്. അവിടെ വച്ചാണ് സ്വർണം വേർതിരിച്ചെടുക്കുന്നത്.
വേർതിരിച്ച സ്വർണം കൽപേഷ് എന്ന ഇടനിലക്കാരൻ വഴി ബെല്ലിരി ഗോവർധനന്റെ ജ്വലറിയിൽ എത്തിച്ചുവെന്നായിരുന്നു എസ്ഐടി കണ്ടെത്തൽ. ബെല്ലാരിയിലെ ജ്വലറിയിൽ നടത്തിയ തെളിവെടുപ്പിൽ 800 ഗ്രാം സ്വർണം കണ്ടെത്തിയിരുന്നു. തുടർന്നു തന്ത്രിയുടെ മൊഴി എടുത്തപ്പോൾ ഗോവർധനുമായി അടുത്ത ബന്ധമുണ്ടെന്നു പറഞ്ഞിരുന്നു. ഇയാളുടെ ഉണ്ണികൃഷ്ണൻ പോറ്റിയാണ് പരിചയപ്പെടുത്തിയതെന്നും മൊഴി നൽകിയിരുന്നു.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളികൾ തന്റെ സ്ഥാപനത്തിൽ എത്തിച്ചിട്ടില്ലെന്നും ചെന്പുപൂശിയ പാളികളാണ് എത്തിയതെന്നുമായിരുന്നു പങ്കജ് ഭണ്ഡാരിയുടെ മൊഴി. സ്വർണം പൂശിയ പാളികൾ താൻ ഏറ്റെടുക്കുകയോ സ്വർണം പൂശി നൽകുകയോ ചെയ്തിട്ടില്ലെന്നും മൊഴി നൽകിയിരുന്നു. ആദ്യം അന്വേഷിച്ച ദേവസ്വം വിജിലൻസിനേയും ഭണ്ഡാരി കബളിപ്പിച്ചിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇപ്പോള്‍ അറസ്റ്റിലായവര്‍ അല്ല ഉന്നതരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശരിയായ രീതിയിൽ അന്വേഷണം നടന്നാൽ മുൻ ദേവസ്വം മന്ത്രിക്കും അതിനു മുകളിലേക്കും നീങ്ങുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് ഉന്നതരലിലേക്ക് അന്വേഷണം നീങ്ങാതിരിക്കാൻ എസ്ഐടിക്ക് മേൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തി. സ്വര്‍ണം വാങ്ങിയവരും സൂക്ഷിച്ചവരും വിറ്റവരും തമ്മിൽ ലിങ്ക് ഉണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.
2024ൽ ശബരിമലയിൽ നടന്നത് കവര്‍ച്ചാശ്രമമാണ്. കോടതി ഇടപെട്ടത് കൊണ്ടു മാത്രമാണ് കവര്‍ച്ച നടക്കാതിരുന്നതെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ സംഘത്തിനുമേൽ സമ്മര്‍ദം ചെലുത്തുന്നുവെന്ന കോണ്‍ഗ്രസ് ആരോപണം ശരിവയ്ക്കുന്നതാണ് പ്രതികളുടെ ജാമ്യം തള്ളിയുള്ള കോടതി ഉത്തരവ്. ഇപ്പോഴും എസ്ഐടിയിൽ അവിശ്വാസമില്ലെന്നു സതീശൻ പറഞ്ഞു.
"സംഘത്തിലുള്ളത് നല്ല ഉദ്യോഗസ്ഥരാണ്. എസ്ഐടിക്ക് മേൽ അനാവശ്യ സമ്മര്‍ദം മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുകയാണ്. ഇഡി അന്വേഷിക്കുന്നതിൽ ഒരു കുഴപ്പവുമില്ല. രാഷ്ട്രീയ പ്രേരിതമായി അന്വേഷണം നടത്തരുത്. ഇതുവരെ ഇഡി നടത്തിയ അന്വേഷണങ്ങളിലൊന്നും വിശ്വാസമില്ല. ഇഡി അന്വേഷിക്കേണ്ട എന്ന് പറയാനാകില്ല.'-സതീശൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ റിമാൻഡിൽ. 14 ദിവസത്തേക്കാണ് ശ്രീകുമാറിനെ കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്.
കേസിലെ ആറാം പ്രതിയാണ് ശ്രീകുമാർ. ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷമായിരുന്നു അറസ്റ്റ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ അറസ്റ്റ്. ക്രമക്കേടില്‍ ശ്രീകുമാറിനും പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
എന്നാൽ താൻ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ പാളികൾ കൈമാറാനുള്ള മഹസറിന്റെ കരട് മുരാരി ബാബു തയാറാക്കിയിരുന്നുവെന്നും ചെമ്പ് പാളികൾ എന്ന് എഴുതിയതിനെക്കുറിച്ച് അറിവില്ലെന്നുമാണ് ശ്രീകുമാര്‍ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
2019ൽ ദ്വാരപാലക ശിൽപ്പങ്ങൾ പുറത്തേക്ക് പാളികൾ കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്നു ശ്രീകുമാർ. കേസില്‍ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീയെ മാത്രമാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്.
Kerala
ന്യൂഡൽഹി: യുഡിഎഫ് എംപിമാർ നാളെ പാർലമെന്റിൽ ശബരിമല സ്വർണക്കൊള്ള ഉയർത്തി . രാവിലെ 10.30ന് പാർലമെന്റ് കവാടത്തിൽ ധർണ നടത്തും.
ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക. കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.
സംസ്ഥാനത്തെ എസ്ഐടി അന്വേഷണത്തിന് തടസങ്ങളുണ്ടെന്നും യുഡിഎഫ് എംപിമാർ ആരോപിച്ചു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് യുഡിഎഫ് നീക്കം. നേരത്തെ കെസി വേണുഗോപാലും ഹൈബി ഈഡനും ഈ വിഷയം ലോക്സഭയിൽ ഉന്നയിച്ചിരുന്നു.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രിമാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഉന്നതരിലേക്ക് അന്വേഷണം നീങ്ങണമെന്ന ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് എസ്ഐടിയുടെ നീക്കം.
ദേവസ്വം വകുപ്പിലേക്ക് ഉണ്ണികൃഷ്ണൻ പോറ്റി അപേക്ഷ നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം നടത്തും. ഇതിനായി ദേവസ്വം വകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡും കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം.
തന്ത്രിമാരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുമുണ്ട്. ഇതിനിടെ ഒരാഴ്ചയ്ക്കുള്ളിൽ വരുന്ന സന്നിധാനത്തെ ഉരുപ്പടികളുടെ ശാസ്ത്രീയ പരിശോധനാ ഫലവും നിർണായകമാണ്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു നല്കിയ ജാമ്യഹര്‍ജി ഹൈക്കോടതി 11ന് പരിഗണിക്കാന്‍ മാറ്റി. ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണപ്പാളി നീക്കിയ കേസിലും കട്ടിളപ്പാളികള്‍ കൈമാറിയ കേസിലും പ്രതിയായ മുരാരി ബാബു രണ്ടു കേസിലുമായി പ്രത്യേകം ജാമ്യഹര്ജികളാണു നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ ജസ്റ്റീസ് എ. ബദറുദ്ദീന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി.
സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രിയുടെ അനുമതി തേടിയശേഷം ചെമ്പെന്ന് രേഖപ്പെടുത്തി ബോര്‍ഡിനു ശിപാര്‍ശ നല്‍കിയെന്നാണു കേസ്. 2019ലെ ഇടപാടുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഒക്ടോബര്‍ 23 മുതല്‍ റിമാന്‍ഡിലായ താൻ മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണു പ്രവര്‍ത്തിച്ചതെന്നും നിരപരാധിയാണെന്നുമാണ് ഹര്‍ജിയിലെ വാദം. ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി.