തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്നും സ്വർണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർ കാർത്തിക് കൊട്ടാരത്തിൽ പരിശോധന നടത്തി. കൊട്ടാരത്തിലെ ജീവനക്കാരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും വിവരങ്ങൾ തേടി.
രണ്ട് കോടി രൂപയിൽപരം മൂല്യം വരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഗൗരി ലക്ഷ്മി ഭായിയുടെ മുറിയിലെ ലോക്കറിൽ സൂക്ഷിച്ച 12 ഇനം ആഭരണങ്ങളാണിത്. കൊട്ടാരത്തിലെ രണ്ടാംനിലയിൽ തെക്കുഭാഗത്തെ മുറിയിൽ നിന്നാണ് ഇവ നഷ്ടപ്പെട്ടത്.
മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ കൈവശപ്പെടുത്തിയാണ് മോഷണം നടത്തിയതെന്നാണ് അനുമാനം. കൊട്ടാരത്തിലെ ജീവനക്കാരിൽ നിന്നും പോലീസ് തിങ്കളാഴ്ച മൊഴി രേഖപ്പെടുത്തിയിരുന്നു.
വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാൽ മോഷ്ടാവി വിനെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. കൊട്ടാരവുമായി ബന്ധം ഉള്ളവരായിരിക്കും മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. പേരൂർക്കട പോലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.