National
ചണ്ഡീഗഢ്: ഹരിയാനയിലെ അംബാലയിൽ മദ്യലഹരിയിൽ പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് യുവതി മരിച്ചു. ഡൽഹിയിൽ നിന്നും ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന നികിത (24) എന്ന യുവതിയാണ് മരിച്ചത്.
അംബലയിൽ നിന്നും നാല് യാത്രക്കാരുമായി പോകുമ്പോഴാണ് അമിത വേഗതയിലെത്തിയ കാർ നികിത സഞ്ചരിച്ച ഓട്ടോയിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ നികിത റോഡിലേക്ക് തെറിച്ചു വീണുവെന്നും നിയന്ത്രണം വിട്ട കാർ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയെന്നും ഓട്ടോ ഡ്രൈവർ രവീന്ദർ സിംഗ് പറഞ്ഞു.
നികിതയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷികാനായില്ല. സംഭവത്തിന് ശേഷം ആശുപത്രിയുടെ മുൻപിൽ നികിതയുടെ കുടുംബവും നാട്ടുകാരും ചേർന്ന് വലിയ പ്രതിഷേധം നടത്തി.
മദ്യപിച്ച് വാഹനമോടിച്ച പോലീസിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.
National
മുംബൈ: മുംബൈയിലെ വിദ്യാവിഹാറിൽ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്.
ഘാട്കോപ്പർ സ്വദേശികളായ ധ്രുമിൽ പ്രേംജി പട്ടേലും (33) ഭാര്യ മിനൽ പട്ടേലും (32) ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ എതിർദിശയിൽ നിന്ന് അമിത വേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ വീണു പരിക്കേറ്റു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇരുവരുടെയും നില ഗുരുതരമാണ്. ധ്രുമിൽ അതീവ ഗുരുതരമായി വെന്റിലേറ്ററിലാണെന്നും മിനലിന്റെ നിലയും ഗുരുതരമായി തുടരുകയാണെന്നും ഡോക്ടർമാർ പറഞ്ഞു.
അന്വേഷണത്തിൽ 17 വയസുകാരനാണ് കാർ ഓടിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. 17 കാരനെതിരെയും കുട്ടിയുടെ പിതാവിനെതിരെയും ബിഎൻഎസ് വകുപ്പ് പ്രകാരം മുംബൈ പോലീസ് കേസെടുത്തിട്ടുണ്ട്.
അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്നും ഉത്തരവാദികളായ എല്ലാവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Movies
സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കൊപ്പം ഹിറ്റുകളും ഇടംപിടിച്ച വർഷമായിരുന്നു മലയാളസിനിമയ്ക്ക് 2025. തിയറ്ററുകളിൽ റിക്കാർഡ് കളക്ഷനിട്ട ചിത്രങ്ങളുണ്ടായിട്ടും മലയാളസിനിമയ്ക്ക് വന്നത് 360 കോടിയുടെ നഷ്ടമാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രഥമിക കണക്ക്.
183 ചിത്രങ്ങളാണ് ഈ വർഷം ഇതുവരെ റിലീസ് ചെയ്തത്. ഇതിൽ ആറു ചിത്രങ്ങൾ ഇനി ഇറങ്ങാനുള്ളതാണ്. മോഹൻലാൽ ചിത്രം വൃഷഭ, നിവിൻപോളി ചിത്രം സർവം മായ, ഷെയ്ൻ നിഗം ചിത്രം ഹാൽ, ഉണ്ണി മുകുന്ദൻ ചിത്രം മിണ്ടിയും പറഞ്ഞും നരേയ്ൻ നായകനാകുന്ന ആഘോഷം തുടങ്ങി ആറു സിനിമകൾ കൂടി ഇറങ്ങുമ്പോൾ 189 ചിത്രങ്ങളാകും ഈവർഷം ഇറങ്ങിയ പട്ടികയിൽ ഉൾപ്പെടുക.
ഇതിൽ ഒൻപതെണ്ണം സൂപ്പർ ഹിറ്റുകളും ആറെണ്ണം ഹിറ്റുകളും ആയിട്ടുണ്ട്.
ലോക, തുടരും, എമ്പുരാൻ, ഡീയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂർവം, ഓഫിസർ ഓൺ ഡ്യൂട്ടി, രേഖാചിത്രം, കളങ്കാവൽ എന്നിവയാണ് സൂപ്പർ ഹിറ്റുകളുടെ പട്ടികയിൽ ഇടം നേടിയത്.
എക്കോ, പെറ്റ് ഡിറ്റക്ടീവ്, പ്രിൻസ് ആൻഡ് ഫാമിലി, പൊൻമാൻ, പടക്കളം, ബ്രോമാൻസ് എന്നിവയാണ് ഹിറ്റുകൾ സമ്മാനിച്ച ചിത്രങ്ങൾ.
അതേസമയം ഈ വര്‍ഷം റിലീസായത് 184 മലയാള ചിത്രങ്ങളെന്നും അതില്‍ വിജയിച്ചത് 10 ചിത്രങ്ങളാണെന്നും ഫിലിം ചേംബര്‍ ആരോപിക്കുന്നു.
ഈ വർഷം ഇതുവരെ റിലീസായ ചിത്രങ്ങളിൽ ഏറിയ പങ്കും തിയറ്ററുകളിൽ പരാജയപ്പെട്ടെന്നും അങ്ങനെ പ്രതിസന്ധിയുള്ള മേഖലയിൽ സർക്കാർ അവഗണന സ്ഥിതി ഗുരുതരമാക്കുന്നുവെന്നുമാണ് ചേംബർ നിലപാട്.
GSTക്ക് പുറമേയുള്ള വിനോദ നികുതി പിൻവലിക്കുക, തിയറ്ററുകൾക്ക് പ്രത്യേക വൈദ്യുതി താരിഫ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാത്തത് സിനിമ മേഖലയോടുള്ള കടുത്ത അവഗണനയാണെന്ന് ചേംബർ വിലയിരുത്തി.
Kerala
തൃശൂര്‍: ചേലക്കര എളനാട് റോഡിൽ സഹോദരങ്ങളായ വിദ്യാർഥികളെ ട്രാവലർ ഇടിച്ചുതെറിപ്പിച്ചു. രണ്ടു വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്.
ചേലക്കര എളനാട് റോഡിൽ ചിക്കപ്പൻപടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. ചേലക്കര എസ്എംടി സ്കൂളിലെ ഏഴാം ക്ലാസ്, എട്ടാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് സിനാൻ (13), മുഹമ്മദ് ബഷീഷ് (12) എന്നിവർക്കാണ് പരിക്കേറ്റത്.
അന്തിമഹാകാളൻകാവ് റോഡിൽ താമസിക്കുന്ന കുന്നത്ത് വീട്ടിൽ അലി - ഹാജിറ ദമ്പതികളുടെ മക്കളാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിലെ പരീക്ഷയ്ക്കായി പോകാൻ വീട്ടിൽ നിന്നിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. റോഡ് മുറിച്ച് കടന്ന് ബസ് കയറാൻ ശ്രമിക്കുന്നതിനിടെ ചേലക്കരയിൽ നിന്ന് എളനാട് ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന ടെംപോ ട്രാവലർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് കുട്ടികളെ ഉടൻ തന്നെ ചേലക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതര പരിക്കുകളുള്ളതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവസ്ഥലത്തെത്തിയ ചേലക്കര പോലീസ് അപകടമുണ്ടാക്കിയ ട്രാവലർ കസ്റ്റഡിയിലെടുത്തു.
Kerala
കോട്ടയം: പോലീസ് ജീപ്പിൽ കെഎസ്ആർടിസി ബസ് തട്ടിയെന്ന് ആരോപിച്ച് ഡ്രൈവറെ പോലീസ് മർദിച്ചതായി പരാതി. മൂന്നാർ ആലപ്പുഴ ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ഡ്രൈവർ പി.കെ. വേലായുധനാണ് മർദനമേറ്റത്.
പരിക്കേറ്റ ഡ്രൈവർ വൈക്കം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ആലപ്പുഴയിലേക്കുള്ള സർവീസിനിടയിൽ ഉല്ലലക്ക് സമീപത്തുവച്ചായിരുന്നു സംഭവം.
കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിന്റെ സൈഡ് മിററിൽ ഉരഞ്ഞു എന്ന് പറഞ്ഞായിരുന്നു മർദനമെന്ന് വേലായുധൻ പറയുന്നു. ഇദ്ദേഹത്തിന് കണ്ണിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.