സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കൊപ്പം ഹിറ്റുകളും ഇടംപിടിച്ച വർഷമായിരുന്നു മലയാളസിനിമയ്ക്ക് 2025. തിയറ്ററുകളിൽ റിക്കാർഡ് കളക്ഷനിട്ട ചിത്രങ്ങളുണ്ടായിട്ടും മലയാളസിനിമയ്ക്ക് വന്നത് 360 കോടിയുടെ നഷ്ടമാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രഥമിക കണക്ക്.
183 ചിത്രങ്ങളാണ് ഈ വർഷം ഇതുവരെ റിലീസ് ചെയ്തത്. ഇതിൽ ആറു ചിത്രങ്ങൾ ഇനി ഇറങ്ങാനുള്ളതാണ്. മോഹൻലാൽ ചിത്രം വൃഷഭ, നിവിൻപോളി ചിത്രം സർവം മായ, ഷെയ്ൻ നിഗം ചിത്രം ഹാൽ, ഉണ്ണി മുകുന്ദൻ ചിത്രം മിണ്ടിയും പറഞ്ഞും നരേയ്ൻ നായകനാകുന്ന ആഘോഷം തുടങ്ങി ആറു സിനിമകൾ കൂടി ഇറങ്ങുമ്പോൾ 189 ചിത്രങ്ങളാകും ഈവർഷം ഇറങ്ങിയ പട്ടികയിൽ ഉൾപ്പെടുക.
ഇതിൽ ഒൻപതെണ്ണം സൂപ്പർ ഹിറ്റുകളും ആറെണ്ണം ഹിറ്റുകളും ആയിട്ടുണ്ട്.
ലോക, തുടരും, എമ്പുരാൻ, ഡീയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂർവം, ഓഫിസർ ഓൺ ഡ്യൂട്ടി, രേഖാചിത്രം, കളങ്കാവൽ എന്നിവയാണ് സൂപ്പർ ഹിറ്റുകളുടെ പട്ടികയിൽ ഇടം നേടിയത്.
എക്കോ, പെറ്റ് ഡിറ്റക്ടീവ്, പ്രിൻസ് ആൻഡ് ഫാമിലി, പൊൻമാൻ, പടക്കളം, ബ്രോമാൻസ് എന്നിവയാണ് ഹിറ്റുകൾ സമ്മാനിച്ച ചിത്രങ്ങൾ.
അതേസമയം ഈ വര്‍ഷം റിലീസായത് 184 മലയാള ചിത്രങ്ങളെന്നും അതില്‍ വിജയിച്ചത് 10 ചിത്രങ്ങളാണെന്നും ഫിലിം ചേംബര്‍ ആരോപിക്കുന്നു.
ഈ വർഷം ഇതുവരെ റിലീസായ ചിത്രങ്ങളിൽ ഏറിയ പങ്കും തിയറ്ററുകളിൽ പരാജയപ്പെട്ടെന്നും അങ്ങനെ പ്രതിസന്ധിയുള്ള മേഖലയിൽ സർക്കാർ അവഗണന സ്ഥിതി ഗുരുതരമാക്കുന്നുവെന്നുമാണ് ചേംബർ നിലപാട്.
GSTക്ക് പുറമേയുള്ള വിനോദ നികുതി പിൻവലിക്കുക, തിയറ്ററുകൾക്ക് പ്രത്യേക വൈദ്യുതി താരിഫ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാത്തത് സിനിമ മേഖലയോടുള്ള കടുത്ത അവഗണനയാണെന്ന് ചേംബർ വിലയിരുത്തി.
Tags : malayalam cinema super hits hits producers association