Kerala
കൽപ്പറ്റ: വയനാട് ടൗണ്‍ഷിപ്പിൽ നിർമാണം അവസാനഘട്ടത്തിൽ എത്തിനിൽക്കുന്ന വീടുകളിൽ വിള്ളൽ കണ്ടെത്തിയത് ദുരന്തബാധിതരെ ആശങ്കയിലാഴ്ത്തുന്നു.
ആദ്യഘട്ടത്തിൽ കൈമാറുന്ന 178 വീടുകളിൽ രണ്ടു വീടുകൾക്കാണ് നിലവിൽ വിള്ളൽ ദൃശ്യമായിരിക്കുന്നത്. ഇതോടെ ഈ മാസവും ടൗണ്‍ഷിപ്പ് താമസയോഗ്യമാകില്ലെന്നാണു ലഭിക്കുന്ന വിവരം.
തനിക്ക് ലഭിച്ച വീടിന്റെ മേൽക്കൂരയിൽ വിള്ളലുണ്ടെന്നും മഴ പെയ്തപ്പോൾ വെള്ളം ചോർന്നിറങ്ങിയെന്നും ചൂരൽമല സ്വദേശിയായ നൗഫൽ പരാതിപ്പെട്ടു.
കൈമാറിയ ഭൂരിഭാഗം വീടുകളും നിലവിൽ താമസയോഗ്യമല്ലെന്ന വിമർശനവും ഉയരുന്നുണ്ട്. 178 വീടുകളെങ്കിലും എത്രയും വേഗം പൂർത്തീകരിച്ച് നൽകണമെന്നാണു ദുരന്തബാധിതരുടെ ആവശ്യം.
District News
ചെറുതോണി: പ്രായപൂർത്തിയായ മകളുമായി പെരുവഴിയിലേക്ക് ഇറങ്ങേണ്ടിവരുമോയെന്ന വേവലാതിയിലാണ് ഒരമ്മ. വാഴത്തോപ്പ് പഞ്ചായത്തിൽ ആറാം വാർഡിൽ പനന്താനത്ത് സുരേഷ്കുമാർ ശശിധരന് സർക്കാർ അനുവദിച്ച വീടാണ് സഹകരണ ബാങ്ക് ജപ്തിചെയ്യാനൊരുങ്ങുന്നത്. 2018ലെ മഹാപ്രളയത്തിൽ ഇടുക്കി അലിൻചുവടിന് സമീപമുണ്ടായിരുന്ന വീട് ഒലിച്ചുപോയിരുന്നു. തുടർന്ന് സ്ഥലം വാങ്ങാൻ ആറു ലക്ഷം രൂപയും വീട് നിർമിക്കാൻ നാലു ലക്ഷം രൂപയും സർക്കാർ അനുവദിച്ചു. വാഴത്തോപ്പിൽ ആറു ലക്ഷം രൂപ നൽകി അഞ്ചു സെന്റ് സ്ഥലം വാങ്ങി വീടു നിർമിച്ചു.
വീട് പണിയാൻ നാലു ലക്ഷം രൂപ തികയാതെ വന്നതിനാൽ രണ്ടു ലക്ഷം രൂപ ജില്ലാ സഹകരണ ബാങ്കിൽനിന്ന് വീടിരിക്കുന്ന സ്ഥലം പണയപ്പെടുത്തി വായ്പയെടുത്തു. എന്നിട്ടും വീട് പണി പൂർത്തിയായില്ല. പണി ഏറ്റെടുത്തിരുന്ന കരാറുകാരൻ ഇവരെ വഞ്ചിച്ച് പണികൾ പൂർത്തിയാക്കാതെ പണവും വാങ്ങി പോയി.
ബാങ്കിൽനിന്ന് എടുത്ത വായ്പയിൽ കുറച്ച് തിരിച്ചടച്ചെങ്കിലും സുരേഷിന് ആരോഗ്യപ്രശ്നങ്ങളാൽ പണിക്ക് പോകാനാകാതെ വന്നതോടെ തിരിച്ചടവ് മുടങ്ങി. 2,86,243 രൂപ തിരിച്ചടയ്ക്കണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം 28ന് വീട് ജപ്തി ചെയ്യുമെന്നാണ് ബാങ്ക് അധികൃതർ നോട്ടീസ് നൽകിയിരിക്കുന്നത്. ഇത് രണ്ടാമത്തെ നോട്ടീസാണെന്നും വീട്ടുകാർ പറഞ്ഞു.
പണമില്ലാത്തതിനാൽ മകളുടെ തുടർപഠനം അവസാനിപ്പിക്കേണ്ടി വന്നുവെന്നും ഇവർ പറഞ്ഞു. സുരേഷിന് വല്ലപ്പോഴും ലഭിക്കുന്ന പണിയും ഭാര്യ അംബികയുടെ തൊഴിലുറപ്പ് ജോലിയുമാണ് ഈ കുടുംബത്തിന്റെ വരുമാനം. വീടിൻമേലുള്ള വായ്പ എഴുതിത്തള്ളി ജപ്തി നടപടികളിൽനിന്ന് ഒഴിവാക്കണമെന്നാണ് ഈ കുടുംബം ആവശ്യപ്പെടുന്നത്.
ഇവരുടെ സമീപത്തുള്ള മറ്റൊരു കുടുംബത്തിനും ഇതേ അവസ്ഥയാണ്. പ്രളയത്തിൽ ഒലിച്ചുപോയ വീടിന് പകരം ലഭിച്ച വീടിനാണ് സഹകരണ ബാങ്കിന്റെ ജപ്തി നടപടിയായിരിക്കുന്നത്. വിധവയായ പുഷ്പമംഗലത്ത് ബീന ശശിയാണ് ജപ്തി ഭീഷണി നേരിടുന്നത്. സർക്കാർ അനുവദിച്ച നാലു ലക്ഷം രൂപയ്ക്ക് വീടു പണി പൂർത്തിയാക്കാനാകാതെ വന്നതോടെ ഒന്നര ലക്ഷം രൂപ ജില്ലാ ബാങ്കിൽനിന്നു വായ്പയെടുത്തു. എന്നിട്ടും വീട് പണി പൂർത്തിയായില്ല.
രണ്ട് വീടും ഒരാൾ തന്നെയാണ് പണിതത്. പണി പൂർത്തിയായില്ലെന്നു മാത്രമല്ല, വീട് പലയിടത്തും ഇടിഞ്ഞുതാണും തുടങ്ങി. കുടുംബശ്രീയിൽനിന്നും മറ്റും വായ്പ വാങ്ങിയാണ് കുറച്ചൊക്കെ പണികൾ തീർത്തത്. ഉണ്ടായിരുന്ന സ്വർണം വിറ്റും കൂലിപ്പണിക്കുപോയും ബാങ്ക് വായ്പ പകുതിയിലധികം തിരിച്ചടച്ചെങ്കിലും പിന്നീട് അടവ് മുടങ്ങി. ഇപ്പോൾ ഒന്നരലക്ഷം രൂപകൂടി തിരിച്ചടയ്ക്കണമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. 28നകം മുഴുവൻ തുകയും തിരിച്ചടയ്ക്കാത്തപക്ഷം വീട് ജപ്തി ചെയ്യുമെന്നാണ് ബാങ്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ഇവർക്കും രണ്ടാമത്തെ നോട്ടീസാണ് ലഭിച്ചിരിക്കുന്നത്. വായ്പ എഴുതിത്തള്ളി ജപ്തി ഒഴിവാക്കണമെന്നാണ് ഈ വീട്ടമ്മയും ആവശ്യപ്പെടുന്നത്.
Kerala
കല്പറ്റ: വയനാട് പുഞ്ചരിമട്ടം ഉരുള്‍ ദുരന്ത ബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കുന്നമ്പറ്റയില്‍ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിര്‍വഹിക്കും.
എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍ എംപി, പ്രിയങ്കാഗാന്ധി എംപി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.
ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, എംഎല്‍എമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്, എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്, കെപിസിസി അംഗം പി.പി. ആലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
ഭവന പദ്ധതിയുടെ ആദ്യഘട്ടം ആറ് മാസത്തിനകം പൂര്‍ത്തിയാക്കും. ഓരോ ഗുണഭോക്താവിനും എട്ട് സെന്റ് സ്ഥലവും 1,100 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വീടും നല്‍കും. മണ്ണ്, നീരൊഴുക്ക് പരിശോധന, എന്വയണ്മെന്റല് എന്‍ജിനിയറിംഗ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കി എല്ലാ സംവിധാനങ്ങളോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്.
ദുരന്തത്തില്‍ കെട്ടിടം നശിച്ച 40 പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതംപാര്‍ട്ടി നല്‍കും. കെട്ടിടം പൂര്‍ണമായും ഭാഗികമായും നശിച്ചവരെ സര്‍ക്കാര്‍ 19 മാസമായി പരിഗണിച്ചിരുന്നില്ല. കോണ്‍ഗ്രസ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനുശേഷമാണ് സര്‍ക്കാര്‍ നിലപാട് തിരുത്തിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ് സംഭാവന നല്‍കിയിരുന്നു. ഇതിന് പുറമേയാണ് ഭവന പദ്ധതി നടപ്പാക്കുന്നത്. സാങ്കേതികത്വത്തിന്റെയും മാനദണ്ഡങ്ങളുടെയും പേരില്‍ സര്‍ക്കാര്‍ പട്ടികയില്‍ ഇടം ലഭിക്കാത്തവരും എസ്റ്റേറ്റ് പാടികളില്‍ താമസിച്ചിരുന്നവരും ഭവന പദ്ധതി ഗുണഭോക്താക്കളില്‍ ഉള്‍പ്പെടും. പദ്ധതിയുടെ രണ്ടാംഘട്ടത്തിനു സ്ഥലമെടുക്കുന്നതിന് നടപടികള്‍ പുരോഗതിയിലാണ്.
ദുരന്തവിവരം അന്നുതന്നെ പാര്‍ലമെന്റില്‍ ഉന്നയിച്ച രാഹുല്‍ഗാന്ധി തൊട്ടടുത്ത ദിവസം പ്രിയങ്ക ഗാന്ധിയോടൊപ്പം ചൂരല്‍മലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സര്‍ക്കാര്‍ വിഭാവനം ചെയ്ത ടൗണ്‍ഷിപ്പിന് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് രാഹുലും പ്രിയങ്കയും ഇടപെടുകയുണ്ടായി. കോണ്‍ഗ്രസും മുസ്ലിംലീഗും പ്രഖ്യാപിച്ച ഭവന പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കാന്‍ സിപിഎം നടത്തിയ ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞതായും നേതാക്കള്‍ പറഞ്ഞു.
Kerala
കൊച്ചി: എറണാകുളം തമ്മനത്ത് കുടിവെള്ള ടാങ്ക് തകർന്നു. ജല അതോറിറ്റിയുടെ ഫീഡർ ടാങ്കിന്റെ ഭിത്തിയാണ് തകർന്നത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് മേഖലയാകെ വെള്ളക്കെട്ടിലായി. വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്.
ഒരു കോടി 38 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് ആണ് തകർന്നത്. മഴ പെയ്ത് വെള്ളം കയറി എന്നാണ് ആദ്യം പ്രദേശ വാസികൾ പറഞ്ഞത്. എന്നാല്‍ പിന്നീടാണ് ടാങ്ക് തകര്‍ന്നതാണ് എന്ന മനസിലായത്.
വെള്ളം കയറിയതോടെ പ്രദേശത്തെ ചെറിയ റോഡുകളിലുൾപ്പെടെ വെള്ളം കയറിയതോടെ പ്രദേശവാസികൾ ബുദ്ധിമുട്ടിയായിട്ടുണ്ട്. ഉമ തോമസ് എംഎൽഎ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.