കാഞ്ഞിരക്കോട്
എരുമപ്പെട്ടി: കാഞ്ഞിരക്കോട് ഞായറാഴ്ച അർധരാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകിവീണ് പഞ്ചായത്തംഗത്തിന്റെ വീടു തകർന്നു. കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.കാഞ്ഞിരക്കോട് പരാത്തുകുളം കല്ലൂർമഠത്തിൽ കൃഷ്ണറാവുവിന്റെ മകനും എരുമപ്പെട്ടി പഞ്ചായത്തംഗവുമായ കെ. സതീഷ് കുമാറിന്റെ വീടിനു മുകളിലേക്കാണ് തെങ്ങ് വീണത്.
വീടിന്റെ പിറകുവശത്തു നിന്നിരുന്ന വലിയ തെങ്ങ് ശക്തമായ കാറ്റിൽ വേരോടെ പിഴുത് വീടിനു മുകളിലേക്കു പതിക്കുകയായിരുന്നു.
അപകടത്തിൽ വീടിന്റെ പിറകുവശത്തെ ഷീറ്റു മേഞ്ഞ മേൽക്കൂര പൂർണമായും തകർന്നു. വീടിനകത്തുണ്ടായിരുന്ന വാഷിംഗ് മെഷീൻ ഉൾപ്പടെയുള്ള വീട്ടുപകരണങ്ങളും നശിച്ചു.
അപകടസമയത്തു സതീഷ് കുമാറും ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നു. വലിയ ശബ്ദംകേട്ട് വീട്ടുകാർ പുറത്തേക്ക് ഓടിയിറങ്ങി. ഈ സമയത്താണ് തെങ്ങ് കടപുഴകിവീണതു കണ്ടത്.
പുന്നയൂർക്കുളം
പുന്നയൂർക്കുളം: പുന്നയൂർക്കുളത്ത് ശക്തമായ കാറ്റിൽ വീടു തകർന്നു. വീട്ടുപകരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിച്ചു. പുന്നയൂർ അകലാട് ത്വാഹ പള്ളി ബീച്ചിനുസമീപം കരിമത്തിപ്പറമ്പിൽ മുബാറക്കിന്റെ ഓലമേഞ്ഞ വീടാണ് തകർന്നുവീണത്. വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.
മുബാറക്കും ഭാര്യയും രണ്ടു കുട്ടികളുമായിരുന്നു വീട്ടിൽ താമസം. വീടുതകർന്ന സമയത്ത് മുബാറക് ജോലിക്കും കുട്ടികൾ മദ്രസയിലേക്കും പോയിരിക്കുകയായിരുന്നു. മുബാറക്കിന്റെ ഭാര്യ വീടിനു പുറത്തിറങ്ങിയ സമയത്താണ് മേൽക്കൂര നിലംപൊത്തിയത്. വീട്ടുപകരണങ്ങൾ പൂർണമായും നശിച്ചു.
Tags : Nattuvishesham Local News Houses