കൽപ്പറ്റ: വയനാട് പുനരധിവാസ ടൗൺഷിപ്പിൽ താമസയോഗ്യമായ ആദ്യ ഏഴ് വീടുകളുടെ താക്കോൽ സർക്കാർ കുടുംബങ്ങൾക്ക് കൈമാറി. ടൗൺഷിപ്പിലെ മൂന്നാം സോണിലെ ഒരു ക്ലസ്റ്ററിലുള്ള വീടുകളാണ് താമസയോഗ്യമെന്ന് കണ്ട് കൈമാറിയത്. എന്നാൽ, ആദ്യഘട്ടത്തിലെ 178 വീടുകളുടെയും നിർമാണവും പരിശോധനയും പൂർത്തിയായ ശേഷം മാത്രമേ താമസം തുടങ്ങുകയുള്ളൂ എന്ന നിലപാടിലാണ് ദുരന്തബാധിതരായ കുടുംബങ്ങൾ.
മാർച്ച് ഒന്നിന് 178 ഗുണഭോക്താക്കൾക്ക് വീടുകൾ അനുവദിച്ചിരുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാകാത്തതിനാൽ താക്കോൽ നൽകിയിരുന്നില്ല. ഇപ്പോൾ ഊരാളുങ്കലും കിഫ്കോണും ചേർന്ന് നടത്തിയ മൂന്ന് ഘട്ട പരിശോധനകൾ പൂർത്തിയായ 7 വീടുകളുടെ താക്കോലാണ് ആദ്യമായി ഔദ്യോഗികമായി കൈമാറിയത്.
വീടുകൾ ക്ലസ്റ്ററുകളായി കൈമാറാനാണ് അധികൃതർ നീക്കം നടത്തുന്നതെങ്കിലും, തങ്ങൾ ഒന്നിച്ച് മാത്രമേ താമസം തുടങ്ങൂ എന്ന് കുടുംബങ്ങൾ അറിയിച്ചു. ദുരന്തത്തിന് ശേഷം ഒരേ സാഹചര്യത്തിൽ കഴിയുന്നവർ എന്ന നിലയിലുള്ള ഐക്യദാർഢ്യമാണിതെന്ന് അവർ വ്യക്തമാക്കി. 178 വീടുകളിൽ 56 എണ്ണത്തിൽ മാത്രമാണ് ഇതുവരെ രണ്ട് ഘട്ട പരിശോധനകൾ പൂർത്തിയായത്. കിഫ്കോൺ ചൂണ്ടിക്കാണിക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച ശേഷമാണ് ഓരോ വീടും താമസയോഗ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നത്.
കാലവർഷത്തിന് മുൻപായി ആദ്യഘട്ടത്തിലെ 178 വീടുകളും താമസയോഗ്യമാക്കാനാണ് ഊരാളുങ്കൽ ശ്രമിക്കുന്നത്. എന്നാൽ പരിശോധനകൾ നീളുന്നതിനാൽ മേയ് മാസത്തിനുള്ളിൽ എല്ലാ വീടുകളും പൂർണതോതിൽ സജ്ജമാകാൻ സാധ്യതയില്ലെന്നാണ് സൂചന. മുസ്ലിം ലീഗ് നിർമ്മിച്ച് നൽകിയ 51 വീടുകളിൽ ഗൃഹപ്രവേശനം നടന്നതിന് തൊട്ടുപിന്നാലെയാണ് സർക്കാർ ടൗൺഷിപ്പിലെ 7 വീടുകളുടെ താക്കോൽ കൈമാറിയത് എന്നത് ശ്രദ്ധേയമാണ്.
മഴ തുടങ്ങുന്നതിന് മുൻപ് 410 വീടുകളും താമസയോഗ്യമാകുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള നിർമാണ പ്രവർത്തനങ്ങൾ ടൗൺഷിപ്പിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
Tags : Wayanad Township Houses Latest News