Kerala
തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ടൗണ്‍ഷിപ്പിലെ വീടുകളിലുണ്ടായത് സ്ട്രക്ചറൽ ക്രാക്ക് അല്ലെന്ന് മന്ത്രി കെ. രാജൻ. വീടുകൾ നിർമിക്കുന്പോൾ വാട്ടർ പോണ്ടിംഗ് ടെസ്റ്റ് നടത്തണമെന്നു നേരത്തേ തീരുമാനിച്ചിരുന്നു. ചോർച്ചയും ബലക്ഷയവും ഇല്ല എന്ന് ഉറപ്പാക്കുന്നതിനാണ് ഈ പരിശോധന.
വാട്ടർ പോണ്ടിംഗ് ടെസ്റ്റ് നടത്തിയപ്പോൾ രണ്ടു വീടുകളിൽ വെള്ളം കിനിഞ്ഞു പോകുന്നതു കണ്ടു. നിർമാണവേളയിൽ ഉണ്ടാകാവുന്ന ഒരു ലീക്കേജാണ് ഇവിടെയും ഉണ്ടായതെന്നാണ് എൻജിനിയർമാർ പറഞ്ഞത്. ഇതു ശരിയാണോ എന്നു നേരിട്ടു ബോധ്യപ്പെടാൻ വേണ്ടിയാണ് അവിടെ പോയതെന്നും മന്ത്രി രാജൻ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ടു ചിലർ നടത്തിയത് അപകടകരമായ പ്രചാരണമാണ്. വയനാട് ദുരന്തബാധിതരിൽ ഒരാൾക്കുപോലും ഭീതി വേണ്ട. ടൗണ്‍ഷിപ്പ് ഒരു തുറന്ന പുസ്തകമാണ്. ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും കയറി പരിശോധിക്കാം. ഉപജീവന ബത്ത കൊടുത്തില്ല എന്ന ആശങ്ക ഉയർന്നു. പതിനെട്ടാം തീയതി അതു നൽകി. ആളുകൾക്കിടയിൽ അനാവശ്യമായി ഭീതി ഉണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു.
ആക്ഷേപങ്ങൾ കേൾക്കുന്പോൾ ആർത്തു ചിരിക്കുന്നവർക്ക് ഒരു കക്കൂസ് എങ്കിലും നിർമിച്ചുനൽകാൻ ഇതുവരെയും സാധിച്ചില്ല. ആക്ഷേപങ്ങൾ എന്നും ഉണ്ടാകും. അതു കനഗോലു സിദ്ധാന്തമാണ്. ആക്ഷേപങ്ങളിൽ പതറുന്നവരല്ല തങ്ങൾ.
രണ്ടും മൂന്നും ഘട്ട പരിശോധനകൾക്കു ശേഷമാണു വീട് കൈമാറുന്നത്. ഈ മാസം 30ന് മൂന്നു ഘട്ടത്തിലുമുള്ള പരിശോധനയും പൂർത്തിയാകും. അടുത്ത മാസം ആദ്യവാരം തന്നെ വീടുകൾ കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി.
Kerala
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച ഒരു വീട്ടിൽ കൂടി ചോർച്ചയെന്ന് പരാതി. ഫെയ്സ് ഒന്നിലെ 87-ാം നമ്പർ വീട്ടിലാണ് ചോർച്ചയെന്ന പരാതി ഉയർന്നത്. സർക്കാർ ദുരന്തബാധിതർക്ക് കൈമാറിയ 178 വീടുകളിൽ ഒന്നാണ് ഇത്. ഇതോടെ ചോർച്ച കണ്ടെത്തുന്ന മൂന്നാമത്തെ വീടാണിത്.
ചൂരല്‍മല സ്വദേശി നൗഫലിന്റെ വീട്ടിലെ മേല്‍ക്കൂരയില്‍ വിള്ളല്‍ വീണ് ചോർച്ച രൂപപ്പെട്ടത് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പിന്നാലെ തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലും മേല്‍ക്കൂരയില്‍ കൂടി വിള്ളല്‍ ഉണ്ടെന്ന വിവരം പുറത്തുവന്നു. തുടർന്ന് ഊരാളുങ്കല്‍ സിഒഒ അരുണ്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു.
രണ്ടിടത്തും പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് അരുണ്‍ ബാബു പറഞ്ഞു. അതേസമയം വെള്ളം ഇറങ്ങുന്നത് തടയാൻ നടപടികൾ തുടങ്ങിയെന്നും മേൽക്കൂര തുരന്ന് അപ്പോക്സി ഗ്രൗട്ട് ചെയ്തു വെള്ളം ഇറങ്ങുന്നത് തടയുമെന്നും അധികൃതർ വ്യക്തമാക്കി.
അതിനിടെ ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ വീണതിൽ വിമർശനം ശക്തമാക്കുന്നതിനിടെ ടൗൺഷിപ്പിൽ മന്ത്രി രാജൻ സന്ദർശിച്ചു. വെള്ളം കിനിഞ്ഞ് ഇറങ്ങിയിട്ടുണ്ടെന്നും എന്നാൽ ഉണ്ടായത് വലിയ വിള്ളൽ അല്ലെന്നും മന്ത്രി പറഞ്ഞു.
Kerala
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നിര്‍മിക്കുന്ന വീട്ടിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് മന്ത്രി കെ.രാജൻ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. താമസം തുടങ്ങിയശേഷം പ്രശ്നങ്ങള്‍ വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.
ഇത് വിള്ളലല്ലെന്നും പെൻസിൽ കൊണ്ട് വരച്ചതാണെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിതന്നെ നേരിട്ടെത്തി ഉരച്ചുനോക്കി സ്ഥിരീകരിച്ചത്. ഉണ്ടായത് വലിയ വിള്ളലല്ലെന്നാണ് മന്ത്രി പറയുന്നത്. വീട് ഇതുവരെ കൈമാറിയിട്ടില്ലെന്നും കൈമാറിയത് പട്ടയം മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.
രണ്ടിടങ്ങളിലാണ് നിലവിൽ വിള്ളൽ കണ്ടെത്തിയത്. അടുത്ത മാസത്തോടെ 178 വീടുകൾ താമസയോഗ്യമാക്കി കൈമാറും. ഒക്ടോബറിന് മുമ്പ് മുഴുവൻ വീടുകളും തീർത്ത് നൽകണമെന്നാണ് ഊരാളുങ്കലുമായുള്ള കരാർ. കരാർ പാലിച്ചില്ലെങ്കിൽ ഊരാളുങ്കലിനെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
Kerala
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് നഗരപരിധിയിൽ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിലെ വിള്ളൽ വീണ വീടുകളിൽ വിശദ പരിശോധന നടത്തും. വിള്ളൽ രൂപപ്പെട്ട രണ്ട് വീടുകളിൽ അൾട്രാസോണിക് പരിശോധന ഉൾപ്പെടെയാണു നടത്തുകയെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
വീടുകളുടെ ടെറസിലാണു വിള്ളൽ രൂപപ്പെട്ട് ചോർച്ചയുണ്ടായത്. വിള്ളൽ ഗൗരവമുള്ളതല്ലെന്നും തകരാർ പരിഹരിക്കുമെന്നും ടൗണ്‍ഷിപ് നിർമാണച്ചുമതലയുള്ള ഉൗരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റി അധികൃതർ പറഞ്ഞു. ആദ്യ സോണിലെ എട്ട്, ഏഴ് നന്പർ വീടുകളിലാണു വിള്ളൽ കണ്ടത്. വിള്ളൽ വീണ ഭാഗം അടയാളപ്പെടുത്തിയിട്ടുണ്ട്. ചൂരൽമല സ്വദേശി നൗഫലിന് അനുവദിച്ചതാണ് വിള്ളലുണ്ടായ വീടുകളിൽ ഒന്ന്. കഴിഞ്ഞ ദിവസമാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്.
ഇതിനു പിന്നാലെ തൊട്ടടുത്ത മറ്റൊരു വീടിലും വിള്ളൽ കണ്ടു. ഇതേത്തുടർന്ന് ഊരാളുങ്കൽ സിഒഒ അരുണ്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം വീടുകളിൽ പരിശോധന നടത്തിയിരുന്നു.
ടൗണ്‍ഷിപ്പ് ആദ്യഘട്ടം ഉദ്ഘാടനം മാർച്ച് ഒന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. ടൗണ്‍ഷിപ്പിൽ വിവിധ സോണുകളിൽ ആകെ നിർമിക്കുന്ന 410 വീടുകളിൽ 178 എണ്ണത്തിന്റെ പ്രവൃത്തി പൂർത്തിയായ മുറയ്ക്കായിരുന്നു ഇത്.
ഉടമാവകാശ രേഖ ലഭിച്ചെങ്കിലും അനുബന്ധ ജോലികൾ പൂർത്തിയാകാത്തതിനാൽ കുടുംബങ്ങൾ വീടുകളിൽ താമസമാക്കിയില്ല. ഇതിനിടെയാണ് രണ്ട് വീടുകളിൽ വിള്ളൽ രൂപപ്പെട്ടത്. ഭൂകന്പത്തെയടക്കം പ്രതിരോധിക്കുന്നതിന് ശേഷിയുള്ള വീടുകളാണ് ടൗണ്‍ഷിപ്പിൽ നിർമിക്കുന്നതെന്ന് റവന്യു മന്ത്രിയും മറ്റും നേരത്തേ പറഞ്ഞിരുന്നു.
Kerala
കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പിന്റെ നിര്‍മാണം സര്‍ക്കാര്‍ വിചാരിച്ചതുപോലെ നീങ്ങുന്നില്ല. ടൗണ്‍ഷിപ്പില്‍ 410 വീടുകളുടെയും പ്രവൃത്തി ഏപ്രില്‍ 30 നകം പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ജൂണില്‍ പോലും നിര്‍മാണം പൂര്‍ത്തിയാകാത്ത സ്ഥിതിയാണുള്ളത്.
ടൗണ്‍ഷിപ്പില്‍ ഭവന നിര്‍മാണവും മറ്റു പ്രവൃത്തികളും നടത്താന്‍ ഏതാനും തൊഴിലാളികള്‍ മാത്രമാണ് നിലവിലുള്ളത്. ടൗണ്‍ഷിപ്പില്‍ ഉണ്ടായിരുന്നതില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ അവരവരുടെ നാടുകളിലാണ്. പശ്ചിമബംഗാളിലുള്ളതടക്കം തൊഴിലാളികള്‍ തിരിച്ചെത്തുന്നമുറയ്ക്കേ പ്രവൃത്തികള്‍ക്ക് വേഗമാകൂ.
അടുത്ത മഴക്കാലത്തിന് മുമ്പ് ടൗണ്‍ഷിപ്പില്‍ താമസമാക്കാന്‍ കഴിയില്ലെന്നു കരുതുന്ന ദുരന്തബാധിതര്‍ നിരവധിയാണ്. 178 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ടൗണ്‍ഷിപ്പ് ഒന്നാംഘട്ടം ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചിരുന്നു. ഇത്രയും വീടുകളുടെ ഉടമാവകാശ രേഖ വിതരണവും നടത്തി. എന്നാല്‍ നാമമാത്ര വീടുകളില്‍ പോലും ദുരന്തബാധിതര്‍ക്ക് താമസമാക്കാനായില്ല.
സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, സെപ്റ്റിക് ടാങ്കുകള്‍ എന്നിവയുടെ പ്രവൃത്തി പൂര്‍ത്തിയാകാത്തതും വെള്ളം, വൈദ്യുതി സൗകര്യങ്ങളാകാത്തതുമാണ് വീടുകളില്‍ വാസത്തിന് തടസമായത്. 40 വീടുകള്‍ വാസയോഗ്യമായതായാണ് ജില്ലാ ഭരണകൂടം ഇപ്പോള്‍ പറയുന്നത്. ആദ്യഘട്ടം ഉദ്ഘാടനം നടന്ന് ഒന്നരമാസമായിട്ടും വീടുകളില്‍ താമസിക്കാന്‍ കഴിയാത്തത് ദുരന്തബാധിതരില്‍ അലോസരം സൃഷ്ടിക്കുന്നുണ്ട്.
കല്‍പ്പറ്റയ്ക്കടുത്ത് എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍നിന്നു ഏറ്റെടുത്ത ഭൂമിയിലാണ് ടൗണ്‍ഷിപ് നിര്‍മാണം. 44.33 കോടി രൂപ കോടതിയില്‍ കെട്ടിവച്ച് 2025 ഏപ്രില്‍ 11നാണ് സര്‍ക്കാര്‍ 64.4075 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തത്. ടൗണ്‍ഷിപ്പില്‍ ഓരോ കുടുംബത്തിനും ഏഴ് സെന്റ് സ്ഥലവും വീടുമാണ് നല്‍കുന്നത്.
പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍, ലബോറട്ടറി, ഫാര്‍മസി, പാര്‍ക്കിംഗ് ഏരിയ, കളിസ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്, ഓപ്പണ്‍ എയര്‍ തിയറ്റര്‍, മെമ്മോറിയല്‍ തുടങ്ങിയവ ടൗണ്‍ഷിപ്പില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
ടൗണ്‍ഷിപ്പില്‍ അഞ്ച് സോണുകളിലാണ് ഭവനങ്ങള്‍ നിര്‍മിക്കുന്നത്. 2025 മാര്‍ച്ച് 27നായിരുന്നു വീടുകളുടെ ശിലാസ്ഥാപനം. സോണ്‍ ഒന്നിലെ 140 വീടുകളില്‍ 107 ഉം സോണ്‍ മൂന്നിലെ 51 വീടുകളില്‍ 28 ഉം സോണ്‍ നാലിലെ 51 വീടുകളില്‍ 43 ഉം വീടുകള്‍ ഉള്‍പ്പെടുത്തിയാണ് ആദ്യഘട്ടം ഉദ്ഘാടനം നടത്തിയത്.
പുനരധിവാസത്തിന് യോഗ്യരെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതില്‍ 104 കുടുംബങ്ങള്‍ ടൗണ്‍ഷിപ്പില്‍ വീട് വേണ്ടെന്നു തീരുമാനിച്ചിരുന്നു. ഈ കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്കി.
2024 ജൂലൈ 30ന് രാത്രിയായിരുന്നു പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തം. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെയാണ് ഉരുള്‍പൊട്ടല്‍ പ്രധാനമായും ബാധിച്ചത്. 298 പേര് ദുരന്തത്തില്‍ മരിച്ചു. 32 പേരെ കാണാതായി.
അടയാളം അവശേഷിപ്പിക്കാതെ 59 വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയി. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. 37 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുഞ്ചരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസം നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളും ജില്ലയ്ക്ക് അകത്തുംപുറത്തും പ്രചാരണവിഷയമാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ബാധിച്ച പുഞ്ചിരിമട്ടം, എറാട്ടുകുണ്ട്, വില്ലേജ് റോഡ് ഉന്നതികളിലെ 13 കുടുംബങ്ങൾക്ക് വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് മാതൃകയിൽ വീടുകൾ നിർമിച്ചുനൽകാൻ തീരുമാനം.
ഇതിനായി കിഫ്കോണിനെ എംപ്ലോയേഴ്സ് റെപ്രസെന്റേറ്റീവായും ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റിയെ ഇപിസി കോണ്‍ട്രാക്ടറായും നിയമിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി.
Kerala
കല്‍പ്പറ്റ: ഉരുള്‍ ദുരന്ത ബാധിത കുടുംബങ്ങള്‍ക്ക് കല്‍പ്പറ്റയില്‍ സജ്ജമാക്കുന്ന ടൗണ്‍ഷിപ് സാര്‍വത്രിക അംഗീകാരം നേടിയ കേരള മോഡലാണെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബി. ലോക രാഷ്ട്രങ്ങള്‍പോലും കേരളത്തെ അദ്ഭുതത്തോടെ നോക്കിക്കാണുന്ന നിലയില്‍ നാടൊന്നായി അതിജീവനഗാഥ എഴുതിയെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെയാകെ ചേര്‍ത്തുനിര്‍ത്തി അതിജീവിതര്‍ക്ക് മെച്ചപ്പെട്ട പുനരധിവാസം ഒരുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായെന്നും ബേബി പറഞ്ഞു. ടൗണ്‍ഷിപ്പില്‍ സന്ദർശനം നടത്തിയശേഷമായിരുന്നു ബേബിയുടെ പ്രതികരണം.
എം.എ. ബേബി പാര്‍ട്ടി വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്, സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രന്, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. ഗഗാറിന്, എ.എന്‍. പ്രഭാകരന്, വി.വി. ബേബി, എം. മധു, രുക്മിണി സുബ്രഹ്മണ്യന്, കല്‍പ്പറ്റ ഏരിയ സെക്രട്ടറി വി. ഹാരിസ്, വൈത്തിരി ഏരിയ സെക്രട്ടറി സി. യൂസഫ്, കല്‍പ്പറ്റ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി പി.കെ. ബാബുരാജ്, പുല്‍പ്പാറ ബ്രാഞ്ച് സെക്രട്ടറി കെ.ടി. മെഹബൂബ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.എം. ഫ്രാന്‍സിസ് തുടങ്ങിയവര്‍ക്കൊപ്പമാണ് ആദ്യഘട്ടം ഉദ്ഘാടനം കഴിഞ്ഞ ടൗണ്‍ഷിപ്പില്‍ ഇന്ന് രാവിലെ അദ്ദേഹം എത്തിയത്. ദുരന്തബാധിതര്‍ ബേബിയെ പൂക്കള്‍ നല്കി സ്വീകരിച്ചു. ടൗണ്‍ഷിപ്പിലെ വീടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു.
Kerala
കൽപ്പറ്റ: വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന ചടങ്ങിലുണ്ടായ കൂവൽ മനോവിഷമം ഉണ്ടാക്കിയെന്ന് ടി സിദ്ദിഖ് എംഎൽഎ. കൂവൽ ആസൂത്രിതമാണെന്ന് സംശയമുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. ദുരന്തത്തിന് ഇരയായ ഒരാള്‍ പോലും തനിക്കെതിരെ അസ്വസ്ഥതയുടെ ശബ്ദം ഉണ്ടാക്കിയിട്ടില്ലെന്നും എംഎൽഎ പറഞ്ഞു.
ദുരിതബാധിതരെല്ലാം കൈയടിക്കുകയാണ് ചെയ്തത്. സിപിഎം പ്രവർത്തകരാണ് കൂക്കി വിളിച്ചത്. ബാക്കിയുള്ളവരുടെ അസ്വസ്ഥത താൻ കണക്കാക്കുന്നില്ല. സർക്കാർ എന്നാൽ എല്ലാവരുടേതുമാണ്.
കല്ലിട്ട് പോകുന്നവരെന്ന റവന്യൂ മന്ത്രി കെ. രാജന്റെ മന്ത്രിയുടെ പരാമർശം ഒഴിവാക്കാമായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം നിൽക്കുകയാണ് ചെയ്തത്. ദുരന്ത ഭൂമിയിൽ ഒരു തരത്തിൽ ഉള്ള വിഭാഗീയതയും ഉണ്ടായിരുന്നില്ലെന്നും സിദ്ദിഖ് പ്രതികരിച്ചു.
ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി വയനാട് ടൗണ്‍ഷിപ്പിൽ നിർമിച്ച വീടുകളുടെ താക്കോൽദാന ചടങ്ങിൽ സ്വാഗത പ്രസംഗികനായ ചീഫ് സെക്രട്ടറി സിദ്ദിഖിന്റെ പേര് പറഞ്ഞപ്പോഴായിരുന്നു കൂക്കിവിളി. ടൗണ്‍ഷിപ്പ് നിർമ്മാണത്തിന് സർക്കാരിന് സഹായം നൽകരുതെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ സൂചിപ്പിച്ചപ്പോൾ സദസിൽ നിന്ന് കൈയടികളുമുണ്ടായി.
തുടര്‍ന്ന് ടി സിദ്ദിഖ് പ്രസംഗിച്ചപ്പോഴും കൂക്കിവിളിയുണ്ടായി. എന്നാൽ സർക്കാരിനോട് ചേർന്ന് നിന്നാണ് എല്ലാവരും ദുരന്തബാധിതർക്കായി പ്രവർത്തിച്ചതെന്നും ഇനിയും ദുരന്ത ബാധിതർക്കായി പ്രവർത്തിക്കുമെന്നും സിദ്ദിഖ് പ്രസംഗത്തിൽ പറഞ്ഞു.
District News
കൽപ്പറ്റ: പുഞ്ചിരിമട്ടം ദുരന്ത ബാധിതർക്കുള്ള ടൗണ്‍ഷിപ്പ് ഒന്നാംഘട്ടം ഉദ്ഘാടനത്തിന്റെ ഒരുക്കം ജില്ലാ ഭരണകൂടം വിലയിരുത്തി. ഇന്നു രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ടൗണ്‍ഷിപ്പ് ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുന്നത്. വിവിധ ജില്ലകളിൽനിന്നുള്ള ആളുകൾ ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നതിനാൽ കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിൽനിന്ന് ചുരങ്ങളിലൂടെ ഭാരവാഹനങ്ങൾ ജില്ലയിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കും.
ചുരം സംരക്ഷണ സമിതി, സിവിൽ ഡിഫൻസ് വോളണ്ടിയേഴ്സ് എന്നിവർ ഗതാഗതം ക്രമീകരിക്കും. രാവിലെ എട്ട് മുതൽ കൽപ്പറ്റ ടൗണിലും ബൈപാസിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പൊതുജനങ്ങൾക്ക് എസ്കെഎംജെ സ്കൂൾ ഗ്രൗണ്ട്, ബൈപാസ്, എംസിഎഫ് സ്കൂൾ ഗ്രൗണ്ട്, കൽപ്പറ്റ ഫ്ളവർ ഷോ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യം ഉണ്ടാകും. ആളുകൾ പാർക്കിംഗ് പോയിന്റിൽ വാഹനം നിർത്തി ടൗണ്‍ഷിപ്പിൽ എത്തണം.
ടൗണ്‍ഷിപ്പിൽ 17,000 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിച്ച പന്തലിൽ 1200 ഓളം പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്. ആളുകൾക്ക് പരിപാടികൾ സുഗമമായി കാണുന്നതിന് വേദിക്ക് അടുത്ത് എൽഇഡി വാളുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന ദുരന്തബാധിതർക്ക് ടൗണ്‍ഷിപ്പിൽ എത്താൻ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വൈത്തിരി, മേപ്പാടി, മുള്ളൻകൊല്ലി, ബത്തേരി, അന്പലവയൽ, മാനന്തവാടി എന്നിവിടങ്ങളിൽനിന്ന് ഓരോ ബസ് രാവിലെ എട്ടിന് ടൗണ്‍ഷിപ്പിലേക്കും ഉദ്ഘാടനത്തിനുശേഷം തിരിച്ചും സർവീസ് നടത്തും. ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവരെ ടൗണ്‍ഷിപ്പിൽ പ്രവൃത്തി നടക്കുന്ന ഭാഗങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കില്ല.
കുടുംബശ്രീയുടെ നേതൃത്വത്തിൽ 5,000 പേർക്ക് ലഘുഭക്ഷണ വിതരണത്തിന് ടൗണ്‍ഷിപ്പിൽ അഞ്ച് കൗണ്ടർ പ്രവർത്തിക്കും. കട്ലറ്റ്, സമൂസ, ഈന്തപ്പഴം, കുടിവെള്ളം എന്നിവയടങ്ങിയ പായ്ക്കറ്റ് കൗണ്ടറുകളിൽ വിതരണം ചെയ്യും. മിൽമയുടെ കൗണ്ടറുകളും ഉണ്ടാകും. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രൻ, എഡിഎം കെ.എസ്. അനിൽകുമാർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പട്ടയവും വീടുകളുടെ ഉടമാവകാശവും കൈമാറും
കൽപ്പറ്റ: ടൗണ്‍ഷിപ്പിൽ ആദ്യ ഘട്ടത്തിൽ വീടും സ്ഥലവും കൈമാറുന്നത് 178 കുടുംബങ്ങൾക്ക്. ഭവനങ്ങളുടെ താക്കോൽദാനം, പട്ടയം-ഉടമാവകാശ രേഖ വിതരണം എന്നിവ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഗുണഭോക്താക്കൾക്ക് പട്ടയവും ഉടമാവകാശരേഖയും കൈമാറാൻ 20 കൗണ്ടർ പ്രവർത്തിക്കും. ഗുണഭോക്താക്കൾ അസൽ ആധാർ കാർഡും കളക്ടറേറ്റിൽനിന്നു നൽകിയ ടോക്കണ്‍ നന്പറും കരുതണം. വീടുകളിലെ വൈദ്യുതി, കുടിവെള്ള കണക്ഷൻ തത്കാലം ജില്ലാ കളക്ടറുടെ പേരിലായിരിക്കും.
ടൗണ്‍ഷിപ്പിൽ നിർമിക്കുന്ന 410 വീടുകളുടെയും പ്രവൃത്തി പൂർത്തിയാകുന്ന മുറയ്ക്ക് ഗുണഭോക്താക്കളുടെ പേരിലേക്ക് കണക്ഷനുകൾ മാറ്റുന്നതിന് സാക്ഷ്യപത്രം കൈമാറും. വൈദ്യുതി, കുടിവെള്ള കണക്ഷനുകളുടെ ജൂണ്‍ വരെയുള്ള തുക സർക്കാർ അടയ്ക്കും.
Kerala
തിരുവനന്തപുരം: മുണ്ടക്കൈ ചുരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയായി. 25നു വൈകുന്നേരം നാലിന് എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും നിർവഹിക്കും.
ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുള്ള ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ദുരന്തത്തിൽ പൂർണമായും വീടു നഷ്ടമായ കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വീടുകൾ നൽകുന്നത്. പ്രകൃതി ദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കും വിധം 1,000 ചതുരശ്രയടിയിൽ ഒറ്റനിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരുനില നിർമിക്കാനുള്ള അടിത്തറയോടെയാണ് തയാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ടു മുറികൾ, സിറ്റൗട്ട്, ലിവിംഗ്, സ്റ്റഡി റൂം, ഡൈനിംഗ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ടൗണ്‍ഷിപ്പിൽ ഒരുങ്ങുന്ന 410 വീടുകളിലായി 1,662 ലധികം ആളുകൾക്കാണ് തണലൊരുങ്ങുന്നത്. വീടുകൾക്കു പുറമേ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്ററുകൾ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാകും. ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ, ഒപി, ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങളും സജ്ജീകരിക്കും. പൊതു മാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പണ്‍ മാർക്കറ്റ്, കുട്ടികൾക്കു കളിസ്ഥലം, പാർക്കിംഗ് എന്നിവ ഒരുക്കും. മർട്ടി പർപ്പസ് ഹാൾ, കളിസ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്, ഓപ്പണ്‍ എയർ തീയേറ്റർ എന്നിവ കമ്യൂണിറ്റി സെന്ററിൽ നിർമിക്കും.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി ടൗണ്‍ഷിപ്പ് നിർമിക്കാൻ കൽപ്പറ്റ വില്ലേജിലെ എൽസ്റ്റണ്‍ എസ്റ്റേറ്റിലെ 64.4705 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. അതിജീവിതർക്കു സുരക്ഷിത സ്ഥലം വാസയോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു ഭൂമി ഏറ്റെടുക്കൽ. ഭൂമി ഏറ്റെടുത്തതിന് തൊട്ടടുത്ത ദിവസം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2025 മാർച്ച് 27 ന് മുഖ്യമന്ത്രി പിണറായി വിജയൻ ടൗണ്‍ഷിപ്പിനു തറക്കല്ലിട്ടു. 25നു നടക്കുന്ന ചടങ്ങിൽ റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.
District News
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തിലെ അതിജീവിതർക്ക് കൽപ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നിർമിക്കുന്ന പുനരധിവാസ ടൗണ്‍ഷിപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതായി പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു.
ടൗണ്‍ഷിപ്പിലെത്തി നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിൽ 250 വീടുകളുടെ വാർപ്പാണ് പൂർത്തിയായത്. നിർമാണ മേഖലയിലെ അഞ്ച് സോണുകളിലും ദ്രുതഗതിയിലാണ് നിർമാണം പുരോഗമിക്കുന്നത്. എസ്റ്റേറ്റ് ബംഗ്ലാവിൽ സൂക്ഷിച്ചിരിക്കുന്ന നിർമാണ സാമഗ്രികളുടെ പരിശോധനയും മന്ത്രി വിലയിരുത്തി. ടൗണ്‍ഷിപ്പിലെ അഞ്ച് സോണുകളും മന്ത്രി സന്ദർശിച്ചു.
Kerala
കൽപ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുൾദുരന്ത ബാധിത കുടുംബങ്ങളുടെ പുനരധിവാസത്തിന് കൽപ്പറ്റയ്ക്കടുത്ത് എൽസ്റ്റൻ എസ്റ്റേറ്റ് മാനേജ്മെന്റിൽനിന്ന് ഏറ്റെടുത്ത ഭൂമിയിൽ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിലെ എസ്എഎസ്സിഐ(സ്പെഷൽ അസിസ്റ്റൻസ് ടു സ്റ്റേറ്റ്സ് ഫോർ കാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്)സഹായ ഘടകങ്ങൾക്ക് 99,40,93,279 രൂപയുടെ ഭരണാനുമതി നൽകി സർക്കാർ ഉത്തരവായി.
റോഡ് നിർമാണം-76,68,11,654 രൂപ, പൊതുകെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും-18,44,73,781 രൂപ, 4.5 ശതമാനം നിരക്കിൽ സെന്റേജ് ചാർജ്- 4,28,07,844 രൂപ എന്നിങ്ങനെയാണ് ഭരണാനുമതി.
എസ്എഎസ്സിഎ പ്രകാരം സംസ്ഥാനം സമർപ്പിച്ച പദ്ധതി കേന്ദ്ര ധനമന്ത്രാലയം അംഗീകരിക്കുകയും 529.50 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്പെഷൽ ഓഫീസർ ഡിസംബർ എട്ടിന് അയച്ച കത്തിൽ എസ്എഎസ്സിഐ ഘടകം തുകയായ 95,12,85,435 രൂപ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിന്റെ(പിഐയു)ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കാൻ അഭ്യർഥിച്ചിരുന്നു.
ടൗണ്‍ഷിപ്പിലെ എസ്എഎസ്സിഐ ധനസഹായത്തോടെയുള്ള ഘടകങ്ങൾക്കുള്ള ആകെ തുക 95,12,85,435 രൂപയാണ്.ഈ ഘടകങ്ങൾക്കുള്ള സെന്റേജ് ചാർജുകളും എസ്എഎസ്സിഐ ഫണ്ടിൽനിന്നാണ് വഹിക്കേണ്ടത്. കിഫ്കോണാണ് ടൗണ്‍ഷിപ്പിൽ റോഡുകളുടെയും പൊതു കെട്ടിടങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും പ്രവൃത്തി നടത്തുന്നത്.