കൽപ്പറ്റ: പുഞ്ചിരിമട്ടം ദുരന്ത ബാധിതർക്കുള്ള ടൗണ്‍ഷിപ്പ് ഒന്നാംഘട്ടം ഉദ്ഘാടനത്തിന്റെ ഒരുക്കം ജില്ലാ ഭരണകൂടം വിലയിരുത്തി. ഇന്നു രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ടൗണ്‍ഷിപ്പ് ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുന്നത്. വിവിധ ജില്ലകളിൽനിന്നുള്ള ആളുകൾ ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നതിനാൽ കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിൽനിന്ന് ചുരങ്ങളിലൂടെ ഭാരവാഹനങ്ങൾ ജില്ലയിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കും.
ചുരം സംരക്ഷണ സമിതി, സിവിൽ ഡിഫൻസ് വോളണ്ടിയേഴ്സ് എന്നിവർ ഗതാഗതം ക്രമീകരിക്കും. രാവിലെ എട്ട് മുതൽ കൽപ്പറ്റ ടൗണിലും ബൈപാസിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പൊതുജനങ്ങൾക്ക് എസ്കെഎംജെ സ്കൂൾ ഗ്രൗണ്ട്, ബൈപാസ്, എംസിഎഫ് സ്കൂൾ ഗ്രൗണ്ട്, കൽപ്പറ്റ ഫ്ളവർ ഷോ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യം ഉണ്ടാകും. ആളുകൾ പാർക്കിംഗ് പോയിന്റിൽ വാഹനം നിർത്തി ടൗണ്‍ഷിപ്പിൽ എത്തണം.
ടൗണ്‍ഷിപ്പിൽ 17,000 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിച്ച പന്തലിൽ 1200 ഓളം പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്. ആളുകൾക്ക് പരിപാടികൾ സുഗമമായി കാണുന്നതിന് വേദിക്ക് അടുത്ത് എൽഇഡി വാളുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന ദുരന്തബാധിതർക്ക് ടൗണ്‍ഷിപ്പിൽ എത്താൻ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വൈത്തിരി, മേപ്പാടി, മുള്ളൻകൊല്ലി, ബത്തേരി, അന്പലവയൽ, മാനന്തവാടി എന്നിവിടങ്ങളിൽനിന്ന് ഓരോ ബസ് രാവിലെ എട്ടിന് ടൗണ്‍ഷിപ്പിലേക്കും ഉദ്ഘാടനത്തിനുശേഷം തിരിച്ചും സർവീസ് നടത്തും. ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവരെ ടൗണ്‍ഷിപ്പിൽ പ്രവൃത്തി നടക്കുന്ന ഭാഗങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കില്ല.
കുടുംബശ്രീയുടെ നേതൃത്വത്തിൽ 5,000 പേർക്ക് ലഘുഭക്ഷണ വിതരണത്തിന് ടൗണ്‍ഷിപ്പിൽ അഞ്ച് കൗണ്ടർ പ്രവർത്തിക്കും. കട്ലറ്റ്, സമൂസ, ഈന്തപ്പഴം, കുടിവെള്ളം എന്നിവയടങ്ങിയ പായ്ക്കറ്റ് കൗണ്ടറുകളിൽ വിതരണം ചെയ്യും. മിൽമയുടെ കൗണ്ടറുകളും ഉണ്ടാകും. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രൻ, എഡിഎം കെ.എസ്. അനിൽകുമാർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പട്ടയവും വീടുകളുടെ ഉടമാവകാശവും കൈമാറും
കൽപ്പറ്റ: ടൗണ്‍ഷിപ്പിൽ ആദ്യ ഘട്ടത്തിൽ വീടും സ്ഥലവും കൈമാറുന്നത് 178 കുടുംബങ്ങൾക്ക്. ഭവനങ്ങളുടെ താക്കോൽദാനം, പട്ടയം-ഉടമാവകാശ രേഖ വിതരണം എന്നിവ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഗുണഭോക്താക്കൾക്ക് പട്ടയവും ഉടമാവകാശരേഖയും കൈമാറാൻ 20 കൗണ്ടർ പ്രവർത്തിക്കും. ഗുണഭോക്താക്കൾ അസൽ ആധാർ കാർഡും കളക്ടറേറ്റിൽനിന്നു നൽകിയ ടോക്കണ്‍ നന്പറും കരുതണം. വീടുകളിലെ വൈദ്യുതി, കുടിവെള്ള കണക്ഷൻ തത്കാലം ജില്ലാ കളക്ടറുടെ പേരിലായിരിക്കും.
ടൗണ്‍ഷിപ്പിൽ നിർമിക്കുന്ന 410 വീടുകളുടെയും പ്രവൃത്തി പൂർത്തിയാകുന്ന മുറയ്ക്ക് ഗുണഭോക്താക്കളുടെ പേരിലേക്ക് കണക്ഷനുകൾ മാറ്റുന്നതിന് സാക്ഷ്യപത്രം കൈമാറും. വൈദ്യുതി, കുടിവെള്ള കണക്ഷനുകളുടെ ജൂണ്‍ വരെയുള്ള തുക സർക്കാർ അടയ്ക്കും.
Tags : nattu visheshsam Township inauguration