തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ടൗണ്‍ഷിപ്പിലെ വീടുകളിലുണ്ടായത് സ്ട്രക്ചറൽ ക്രാക്ക് അല്ലെന്ന് മന്ത്രി കെ. രാജൻ. വീടുകൾ നിർമിക്കുന്പോൾ വാട്ടർ പോണ്ടിംഗ് ടെസ്റ്റ് നടത്തണമെന്നു നേരത്തേ തീരുമാനിച്ചിരുന്നു. ചോർച്ചയും ബലക്ഷയവും ഇല്ല എന്ന് ഉറപ്പാക്കുന്നതിനാണ് ഈ പരിശോധന.
വാട്ടർ പോണ്ടിംഗ് ടെസ്റ്റ് നടത്തിയപ്പോൾ രണ്ടു വീടുകളിൽ വെള്ളം കിനിഞ്ഞു പോകുന്നതു കണ്ടു. നിർമാണവേളയിൽ ഉണ്ടാകാവുന്ന ഒരു ലീക്കേജാണ് ഇവിടെയും ഉണ്ടായതെന്നാണ് എൻജിനിയർമാർ പറഞ്ഞത്. ഇതു ശരിയാണോ എന്നു നേരിട്ടു ബോധ്യപ്പെടാൻ വേണ്ടിയാണ് അവിടെ പോയതെന്നും മന്ത്രി രാജൻ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ടു ചിലർ നടത്തിയത് അപകടകരമായ പ്രചാരണമാണ്. വയനാട് ദുരന്തബാധിതരിൽ ഒരാൾക്കുപോലും ഭീതി വേണ്ട. ടൗണ്‍ഷിപ്പ് ഒരു തുറന്ന പുസ്തകമാണ്. ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും കയറി പരിശോധിക്കാം. ഉപജീവന ബത്ത കൊടുത്തില്ല എന്ന ആശങ്ക ഉയർന്നു. പതിനെട്ടാം തീയതി അതു നൽകി. ആളുകൾക്കിടയിൽ അനാവശ്യമായി ഭീതി ഉണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു.
ആക്ഷേപങ്ങൾ കേൾക്കുന്പോൾ ആർത്തു ചിരിക്കുന്നവർക്ക് ഒരു കക്കൂസ് എങ്കിലും നിർമിച്ചുനൽകാൻ ഇതുവരെയും സാധിച്ചില്ല. ആക്ഷേപങ്ങൾ എന്നും ഉണ്ടാകും. അതു കനഗോലു സിദ്ധാന്തമാണ്. ആക്ഷേപങ്ങളിൽ പതറുന്നവരല്ല തങ്ങൾ.
രണ്ടും മൂന്നും ഘട്ട പരിശോധനകൾക്കു ശേഷമാണു വീട് കൈമാറുന്നത്. ഈ മാസം 30ന് മൂന്നു ഘട്ടത്തിലുമുള്ള പരിശോധനയും പൂർത്തിയാകും. അടുത്ത മാസം ആദ്യവാരം തന്നെ വീടുകൾ കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി.
Tags : Minister K. Rajan Choormala Township no structural cracks houses