National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു ഡൽഹി ജന്തർ മന്തറിൽ ഒരാഴ്ചയായി നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കാലാവസ്ഥാ-സാമൂഹ്യ പ്രവർത്തകനായ സോനം വാംഗ്ചുക്ക് നിരാഹാരമിരിക്കും.
ധർമേന്ദ്ര പ്രധാന്റെ രാജി, ലഡാക്കിനു കൂടുതൽ അധികാരം എന്നീ രണ്ട് ആവശ്യങ്ങളിൽ ഏതെങ്കിലുമൊന്ന് ശനിയാഴ്ചയ്ക്കകം നടന്നില്ലെങ്കിൽ ഞായറാഴ്ച മുതൽ ജന്തർ മന്തറിൽ നിരാഹാരമിരിക്കുമെന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.
District News
പെരിന്തൽമണ്ണ: പാചകവാതക പ്രതിസന്ധി പരിഹരിക്കുക, വിതരണം സുഗമമാക്കുക, ഹോട്ടൽ വ്യവസായം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി വ്യാപാരി വ്യവസായി സമിതി ആഹ്വാനം ചെയ്ത വിറകടുപ്പ് സമരം പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി പോസ്റ്റോഫീസിന് മുന്നിൽ നടത്തി. വ്യപാരി സമിതി ജില്ലാ പ്രസിഡന്റ് കെ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
സമിതി ഏരിയ പ്രസിഡന്റ് സലാം ഗൾഫോണ്‍ അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ നഗരസഭ പ്രതിപക്ഷ നേതാവ് വി.രാഹുൽ, ബ്യൂട്ടീഷൻ സമിതി ഏരിയ സെക്രട്ടറി പത്മലത, കൗണ്‍സിലർ നെച്ചിയിൽ മൻസൂർ, ഇമേജ് ഹുസൈൻ, നന്ദിനി ജയരാജ്, ഏരിയ സെക്രട്ടറി പി.പി. അബ്ബാസ്, ടൗണ്‍ യൂണിറ്റ് സെക്രട്ടറി കെ. മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവർ പ്രസംഗിച്ചു. ആർ.എസ്. റിയാസ്, ഫൈസൽ മേലാറ്റൂർ, കൈപ്പുള്ളി റിയാസ്, പ്രസാദ്, പി.എം. നവാസ്, തുടങ്ങിയവർ നേതൃത്വം നൽകി.
District News
കടുത്തുരുത്തി: സംസ്ഥാന വ്യാപാരി വ്യവസായി സമിതി കടുത്തുരുത്തി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി പോസ്റ്റ് ഓഫീസ് പടിക്കല്‍ പാചകവാതക ക്ഷാമത്തിനെതിരേ വിറകടുപ്പ് സമരം നടത്തി.
വ്യാപാരി വ്യവസായി സമിതി ഏരിയാ രക്ഷാധികാരി കെ. ജയകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് രാജേഷ് മൂലയില്‍ അധ്യക്ഷത വഹിച്ചു.
ഏരിയാ സെക്രട്ടറി ബേബിച്ചന് തൈയില്‍, സംസ്ഥാന സമിതിയംഗം അന്നമ്മ രാജു, ജില്ലാ കമ്മിറ്റിയംഗം സജീവ്, വ്യാപാരികള്‍, ടോമി മ്യാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
പേരൂര്‍ക്കട: സര്‍ക്കാര്‍ഡോക്ടര്‍മാരുടെ ഒപി ബഹിഷ്കരണവും നിരാഹാര സമരവും തുടരുന്നു. ഡോക്ടര്‍മാര്‍ക്ക് അര്‍ഹമായ ശമ്പള കുടിശിക ലഭ്യമാക്കുന്നത് സംബന്ധിച്ച് തീരുമാനം വൈകുന്നതാണ് സമരം തുടരാന്‍ കാരണം.
സര്‍ക്കാരുമായി ചര്‍ച്ച നടത്താനുള്ള സാദ്ധ്യത തെളിഞ്ഞിരിക്കുന്നതിനാല്‍ തിങ്കളാഴ്ച നടത്താനിരുന്ന പ്രതിഷേധ യോഗങ്ങളും ഡിഎംഇ ഓഫീസ് മാര്‍ച്ചും അധികച്ചുമതലകളില്‍ നിന്നുള്ള കൂട്ടരാജിയും ബുധനാഴ്ചത്തേക്ക് മാറ്റിവച്ചതായി ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു.
ഒപി ബഹിഷ്കരണവും അടിയന്തരമല്ലാത്ത ശസ്ത്രക്രിയ ബഹിഷ്കരണവും തുടരുമെന്നും അക്കാഡമിക് ബഹിഷ്കരണം നടത്തുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. സീനിയര്‍ ഡോക്ടര്‍മാര്‍ ഒപിയില്‍ ഇല്ലാത്തതിനാല്‍ രോഗികളുടെ എണ്ണം തുലോം കുറവാണ്. ഇന്നും തിരുവനന്തപുരം മെഡിക്കല്‍കോളജിലെത്തിയ ഡോക്ടര്‍മാരുടെ എണ്ണം വളരെ കുറവായിരുന്നു.
ഡോക്ടര്‍മാരുടെ ശമ്പള കുടിശിക ഇതുവരെ നല്‍കാത്തതിനുള്ള പരിഹാരത്തിനായുള്ള ഫയല്‍ ധനകാര്യ വകുപ്പ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ എല്ലാം അംഗീകരിച്ച് ധനകാര്യ വകുപ്പ് മന്ത്രിയുടെ അടുത്ത് രണ്ടാം തവണയും എത്തിയിട്ടുണ്ടെങ്കിലും മന്ത്രിയുടെ ഭാഗത്തുനിന്നും ഇതുവരെയും തീരുമാനം ഉണ്ടായിട്ടില്ല.
ധനമന്ത്രിയുമായി സംസാരിക്കാമെന്ന് മുഖ്യമന്ത്രി ഡോക്ടര്‍മാരെ അറിയിച്ചിരുന്നുവെങ്കിലും അവര്‍ തമ്മില്‍ ചര്‍ച്ച നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഇതുവരെയും ഡോക്ടര്‍മാരെ അറിയിച്ചിട്ടില്ല. സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കാത്ത പക്ഷം സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ചികിത്സയുമായി ബന്ധപ്പെട്ടതും അക്കാഡമികവും ഭരണപരവുമായ വിവിധ പദ്ധതികളുടെ നോഡല്‍ ഓഫീസര്‍മാര്‍, കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയ എല്ലാ അധിക ചുമതലകളില്‍ നിന്നും ഡോക്ടര്‍മാര്‍ കൂട്ടരാജിക്കൊരുങ്ങുകയാണ്.
അത് ഒന്നുരണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. നിയമ തടസങ്ങള്‍ ഇല്ല എന്ന് നിയമവകുപ്പിന്റെ അഭിപ്രായം ലഭിക്കുകയാണെങ്കില്‍ ശമ്പള കുടിശിക നല്‍കാമെന്ന് ആരോഗ്യ-ധന മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലെ ഉറപ്പ് ഇനിയും പാലിക്കപ്പെട്ടിട്ടില്ല. ഡോക്ടര്‍മാര്‍ക്ക് ശമ്പളം അനുവദിക്കുന്നതിന് നിയമ തടസങ്ങള്‍ ഇല്ല എന്ന് നിയമവകുപ്പില്‍ നിന്ന് അനുകൂലമായ നിയമോപദേശം ലഭിച്ച് രണ്ടാഴ്ചയിലേറെ ആയി.
Kerala
മഞ്ചേരി: അധികൃതരുടെ കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് മഞ്ചേരി ഗവണ്മെന്റ് നഴ്സിംഗ് കോളജ് വിദ്യാർഥികള്‍ സൂചനാ നിരാഹാര സമരം നടത്തി. ഇന്ന് രാവിലെ ഒമ്പതിന് മഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്ന് പ്രതിഷേധ ജാഥ ആരംഭിച്ചു. ആശുപത്രി പരിസരം ചുറ്റി മെഡിക്കല്‍ കോളജ് കാമ്പസില്‍ എത്തിയ വിദ്യാർഥികള്‍ വൈകുന്നേരം നാലുവരെ നിരാഹാര സമരം നടത്തും.
2022ല്‍ മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ കോളജിന് ശേഷം നിലവില്‍ വന്ന സംസ്ഥാനത്തെ മറ്റ് നഴ്സിംഗ് കോളജുകള്‍ക്കെല്ലാം ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമായപ്പോഴും, മഞ്ചേരിയോടുള്ള വിവേചനം തുടരുന്ന പശ്ചാത്തലത്തിലാണ് വിദ്യാർഥികള്‍ പ്രതിഷേധം ശക്തമാക്കുന്നത്.
കോളജിനായി നിശ്ചയിച്ചിട്ടുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വൈകുന്നതും സ്വന്തമായി കോളജ് കെട്ടിടമോ ഹോസ്റ്റല്‍ സംവിധാനമോ ഇല്ലാത്തതും വിദ്യാർഥികളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
233 വിദ്യാർഥികള്‍ പഠിക്കുന്ന കോളേജില്‍ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും ഉള്‍പ്പെടെ വെറും ഏഴ് സ്ഥിരം അധ്യാപകര്‍ മാത്രമാണുള്ളത്. അധ്യാപകരുടെ ഈ കടുത്ത കുറവ് പഠനത്തെ സാരമായി ബാധിക്കുന്നു. കോളജ് ബസ് അനുവദിക്കുമെന്ന അധികൃതരുടെ വാഗ്ദാനം വെറും വാക്കിലൊതുങ്ങുകയാണ്.
ബസ് വരും എന്ന ഉറപ്പല്ലാതെ പ്രായോഗികമായി യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും, മറ്റ് കോളേജുകള്‍ക്ക് ബസ് ലഭിച്ചപ്പോഴും മഞ്ചേരിയിലെ ആവശ്യം അവഗണിക്കപ്പെടുകയാണെന്നും വിദ്യാർഥികള്‍ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ അംഗീകാരം തന്നെ നഷ്ടമാകുമെന്ന ഭീതിയിലാണ് വിദ്യാർഥികള്‍. സമരത്തില്‍ അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം അനിശ്ചിതകാല നിരാഹാരത്തിലേക്ക് മാറ്റാനാണ് വിദ്യാർഥികളുടെ തീരുമാനം.
Kerala
തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസിൽ ജയിലിൽ തുടരുന്ന രാഹുൽ ഈശ്വറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ നിരാഹാരം തുടരുന്ന രാഹുലിന്റെ ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച രാഹുലിന് ഡ്രിപ്പ് ഇടും. ആരോഗ്യനിലയിൽ മാറ്റമുണ്ടാകുന്ന മുറയ്ക്ക് രാഹുലിനെ തിരികെ ജയിലിലേയ്ക്ക് മാറ്റുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു.
Kerala
തിരുവനന്തപുരം: ജയിലിനുള്ളിൽ നിരാഹാര സമരം ആരംഭിച്ച് രാഹുൽ ഈശ്വർ. തിങ്കളാഴ്ച രാത്രി മുതൽ രാഹുൽ ഈശ്വർ ഭക്ഷണം ഒഴിവാക്കി.
വെള്ളം മാത്രം മതിയെന്നാണ് രാഹുൽ പറഞ്ഞിരിക്കുന്നത്. ജില്ല ജയിൽ ബി ബ്ലോക്കിലാണ് രാഹുൽ ഈശ്വർ കഴിയുന്നത്.
അതേസമയം, സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വർ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ നൽകും. ഇന്നലെ രാഹുലിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയിരുന്നു. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്.
Kerala
കോഴിക്കോട് താമരശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സമരമിതി. കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജു കണ്ണന്തറ അനിശ്ചിതകാല നിരാഹാര സമരവുമായി രംഗത്തെത്തി. അമ്പലമുക്കിലെ ജനകീയ സമരസമിതിയുടെ സമരപ്പന്തലിലാണ് നിരാഹാരം ഇരിക്കുന്നത്.
ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത് ഫ്രഷ് കട്ടിന്റെ പ്രവർത്തനത്തെ സഹായിക്കാൻ വേണ്ടിയാണെന്നാണ് സമരസമിതിയുടെ ആരോപണം. അടുത്ത ഘട്ടത്തിൽ ജില്ലാതലത്തിലേക്കും സെക്രട്ടറിയേറ്റിലേക്കും സമരം വ്യാപിപ്പിക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചിരുന്നു. സംഘർഷത്തെ തുടർന്ന് അടഞ്ഞുകിടന്ന പ്ലാന്റ് പോലീസ് സുരക്ഷയിലാണ് നേരിയ അളവിൽ സംസ്കരണം തുടങ്ങിയത്.