International
വാഷിംഗ്ടൺ ഡിസി: വെനസ്വേലയുമായി ലോകചരിത്രത്തിലെതന്നെ ഏറ്റവും വലിയ എണ്ണക്കരാർ ഒപ്പുവച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെനസ്വേലയിലെ എണ്ണപ്പാടങ്ങളിൽനിന്നുള്ള ഉത്പാദനവും ലാഭകരമായി സ്വന്തമാക്കാനുമാണു കരാറിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്, വെനസ്വേലയിലെ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് എന്നിവർ ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്.
മാസങ്ങൾക്കുമുന്പ്, പ്രസിഡന്റ് നികോളാസ് മഡുറോയെ സൈനിക നടപടിയിലൂടെ പുറത്താക്കി അമേരിക്കയിലേക്കു കൊണ്ടുപോയതിനു പിന്നാലെയാണ് എണ്ണക്കരാർ. മഡുറോയ്ക്കു ശേഷം അധികാരത്തിൽ വന്ന ഡെൽസി റോഡ്രിഗസ്, രണ്ടു പതിറ്റാണ്ടുകളായി തുടരുന്ന സോഷ്യലിസ്റ്റ് നയങ്ങൾ മാറ്റിവച്ച് എണ്ണ മേഖലയെ സ്വകാര്യവത്കരിക്കാനുള്ള നിയമത്തിൽ ഒപ്പുവച്ചിരുന്നു.
കരാർ അനുസരിച്ച് വെനസ്വേലയിലെ 17 എണ്ണപ്പാടങ്ങളിലായി സ്ഥിതി ചെയ്യുന്ന ശേഖരം അമേരിക്കയുടെ കരങ്ങളിലെത്തും. വരും നാളുകളിൽ ഏകദേശം 100 ബില്യൺ യുഎസ് ഡോളറിന്റെ സ്വകാര്യനിക്ഷേപം വെനസ്വേലയിലേക്ക് എത്തും. ഇതുവഴി രാജ്യത്തിനു നികുതി ഇനത്തിൽ ഇരുപതു ലക്ഷം കോടിയിലേറെ വരുമാനം ലഭിക്കുമെന്നാണ് റിപ്പോർട്ട്. നൂറു വർഷത്തേക്ക് എണ്ണപ്പാടങ്ങളുടെ ഉടമസ്ഥാവകാശം അമേരിക്കയ്ക്കും അമേരിക്ക നിർദേശിക്കുന്ന സ്വകാര്യ കന്പനിക്കുമുള്ളതാകും. സൗദി അരാംകോയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ശേഖരമുള്ള കമ്പനിയായി ഇതു മാറും. പുതിയ കമ്പനിയുടെ ഉത്പാദനത്തിന്റെ 55 ശതമാനത്തോളം നിയന്ത്രണം അമേരിക്കയ്ക്കു മാത്രമായിരിക്കും.
ഇറാനുമായുള്ള യുദ്ധം പേർഷ്യൻ ഉൾക്കടലിലൂടെയുള്ള എണ്ണ വിതരണം തടസപ്പെടുകയും അമേരിക്കയിൽ ഇന്ധനവില കുത്തനെ ഉയരുകയും ചെയ്തിരുന്നു. രാജ്യത്തെ അടിയന്തര എണ്ണ ശേഖരം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ട്രംപ് വെനസ്വേലയിലെ എണ്ണ ശേഖരത്തിലേക്കു തിരിഞ്ഞത്. യുഎസിന്റെ അടിയന്തര ആവശ്യങ്ങൾക്കും സൈനിക ആവശ്യങ്ങൾക്കും എണ്ണ ഉപയോഗിക്കും.
ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ ശേഖരമുള്ള രാജ്യങ്ങളിലൊന്നാണ് വെനസ്വേല. എങ്കിലും, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തിൽ ആഗോള എണ്ണ ഉൽപ്പാദനത്തിന്റെ ഒരു ശതമാനം മാത്രമാണു നിലവിൽ വെനസ്വേലയിൽ നടക്കുന്നത്.
അതേസമയം, യുഎസ്-വെനസ്വേല കരാർ ലോകമെമ്പാടും വലിയ ചർച്ചകൾക്കു വഴിവച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ വലിയ വിജയമായി അമേരിക്ക കരാറിനെ വിശേഷിപ്പിച്ചപ്പോൾ, കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്. വെനസ്വേലയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അമേരിക്ക നടത്തുന്ന കൊള്ളയാണിതെന്നും പല അന്താരാഷ്ട്രനിരീക്ഷകരും വിമർശിക്കുന്നു.
International
ന്യൂഡൽഹി: 2015-ൽ അരങ്ങേറിയ കൊടും ക്രൂരത. 19 വയസുകാരിയെ കുഴിയിൽ തള്ളിയിട്ടശേഷം താലിബാൻ ഭീകരർ ചുറ്റുംനിന്നു കല്ലെറിഞ്ഞു കൊല്ലുന്നു. അവളുടെ ജീവനായുള്ള രോദനം ആ കാട്ടാളന്മാർ കേട്ടില്ല. അവർ വീണ്ടും വീണ്ടും കല്ലുകൾ വലിച്ചെറിഞ്ഞു, അസഭ്യവർഷത്തോടെ, ഒടുവിൽ നരകയാതനയോടെ ആ ജീവൻ പൊലിഞ്ഞു. ആ ദൃശ്യങ്ങൾ താലിബാന്റെ സ്ത്രീകളോടുള്ള കൊടുക്രൂരതയുടെ ഓർമപ്പെടുത്തലായി സമൂഹമാധ്യമങ്ങളിൽ വീണ്ടും വ്യാപകമായി പ്രചരിക്കുകയാണ്. തെരുവുനായയോടും പോലും ചെയ്യാത്ത ക്രൂരതയാണു പെൺകുട്ടിക്കുനേരേ അരങ്ങേറിയത്. അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിൽവച്ച് റുക്ഷാന എന്ന പെൺകുട്ടിയെ താലിബാൻ കല്ലെറിഞ്ഞു കൊലപ്പെടുത്തിയതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ ലോകമെന്പാടും വലിയ ചർച്ചയാകുകയാണ്.
ഇഷ്ടപ്പെടാത്ത വിവാഹത്തിൽനിന്ന് ഒളിച്ചോടി കാമുകനൊപ്പം ജീവിക്കാൻ ശ്രമിച്ചതിനാണ് താലിബാൻ ഈ കാട്ടാളനീതി നടപ്പാക്കിയത്. സാഗർ ജില്ലയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ താലിബാൻ സംഘം റുക്ഷാനയെയും കാമുകനെയും പിടികൂടുകയായിരുന്നു. തുടർന്ന് തുറുങ്കിലടച്ചു. യുവതിയെ വിട്ടയ്ക്കാൻ വലിയതുക മോചനദ്രവ്യമായി താലിബാൻ ആവശ്യപ്പെട്ടു. നിർധനരായ കുടുംബത്തിന് താലിബാൻ വിധിച്ച തുക നൽകാൻ കഴിഞ്ഞില്ല. ഇതോടെ അവിഹിതബന്ധം ആരോപിച്ചും താലിബാൻ നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയും യുവതിയെ കല്ലെറിഞ്ഞു കൊല്ലാൻ പ്രാദേശിക പുരോഹിതൻ ഉത്തരവിടുകയായിരുന്നു.
ക്രൂര പീഡനങ്ങൾക്കിരയാക്കിയശേഷം, മണ്ണിൽ വലിയ കുഴിയെടുത്ത് അതിൽ യുവതിയെ ഇറക്കിനിർത്തിയ ശേഷമായിരുന്നു പ്രാകൃതമായ ശിക്ഷ നടപ്പാക്കിയത്. അവിടെക്കൂടിയ ആളുകൾ ക്രൂരമായി യുവതിക്കുനേരേ കല്ലെറിയുകയും, ഓടി രക്ഷപ്പെടാൻ പോലും സാധിക്കാതെ യുവതി വേദനകൊണ്ട് നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തശേഷം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ കൊടിയ അടിച്ചമർത്തലുകൾ വീണ്ടും ആവർത്തിക്കുകയാണ് താലിബാൻ.
International
ടെഹ്റാൻ: നയതന്ത്ര നീക്കങ്ങൾ തുടരുമ്പോഴും യുദ്ധമുണ്ടായാൽ നേരിടാൻ സജ്ജമായിരിക്കണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ഇറാൻ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ രാജ്യത്തിന്റെ പരമാധികാരവും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ അവസാന ശ്വാസം വരെ പോരാടാൻ ഒരുങ്ങിയിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ഒരിടവേളയ്ക്ക് ശേഷം രൂക്ഷമാകുന്നതിനിടെയാണ് പ്രതിരോധത്തിനും നയതന്ത്രത്തിനും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഇറാന്റെ പ്രതികരണം.
ഇറാൻ ചർച്ചയ്ക്ക് തയാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ വ്യോമാക്രമണം കൂടുതൽ ശക്തമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ചർച്ചകളിലേക്ക് ഇറാൻ മടങ്ങിയെത്തിയില്ലെങ്കിൽ അടുത്ത ആഴ്ച മുതൽ രാജ്യത്തെ ഊർജ നിലയങ്ങളും പാലങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. നിലവിൽ അമേരിക്കയുമായി ചർച്ചകൾ നടത്തുന്നതിനെക്കുറിച്ച് ഇറാൻ ആലോചിക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ വ്യക്തമാക്കി.
International
ടെഹ്റാൻ: ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യത്തിന്റെ വ്യാപക വ്യോമാക്രമണം. വെടിനിർത്തൽ അവസാനിച്ചെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയെന്നോണമാണ് യുഎസ് സെൻട്രൽ കമാൻഡ് പുതിയ സൈനിക നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇറാന്റെ പ്രധാന തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിരിക് എന്നിവിടങ്ങളിൽ അതിശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി സ്ഥിരീകരിച്ചു. അതീവ തന്ത്രപ്രധാനമായ തീരദേശ മേഖലകളായ ചബാഹർ, കോണാർക്, ബുഷഹർ, ഖേഷം ദ്വീപുകൾ എന്നിവടങ്ങളിലും യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
തുറമുഖങ്ങളിലെ സൈനിക കേന്ദ്രങ്ങൾ, കപ്പൽ വിരുദ്ധ മിസൈൽ വിക്ഷേപണ തറകൾ, തീരദേശ റഡാർ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുഎസ് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാന്റെ സൈനിക ശേഷി തകർക്കുകയാണ് ലക്ഷ്യം.ആക്രമണത്തെതുടർന്ന് മേഖലയിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Kerala
ടെഹ്റാൻ: ഹോർമുസിൽ കപ്പൽ ആക്രമിച്ചതിനു തിരിച്ചടിയായി ഇറാനെ ആക്രമിച്ച് അമേരിക്ക. ആക്രമണം തുടങ്ങി എന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് വിശദമാക്കി. ഹോർമുസ് കടലിടുക്കിൽ വച്ച് മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾക്ക് മറുപടിയായി അമേരിക്ക ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തിയത്.
ബുധനാഴ്ച പുലർച്ചെയോടെയാണ് ആക്രമണം നടന്നത്. മേഖലയിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് അടിയന്തിര സൈനിക നടപടിയെന്നാണ് യുഎസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന മൂന്ന് പ്രമുഖ വാണിജ്യ കപ്പലുകൾക്ക് നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വലിയ രീതിയിലുള്ള ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഈ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കൻ സൈന്യം ഇറാനെതിരെ വീണ്ടും ആക്രമണം നടത്തിയത്.
ഇറാന്റെ സൈനിക താവളങ്ങൾ, ആയുധ സംഭരണശാലകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ മിസൈൽ ആക്രമണങ്ങളെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടാങ്കറുകൾക്ക് നേരെ ആക്രമണം നടന്ന് മണിക്കൂറുകൾക്കകം ഇറാന്റെ എണ്ണ ഇറക്കുമതിക്കുമേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾക്ക് ഇളവ് നൽകിക്കൊണ്ട് കഴിഞ്ഞ മാസം ട്രഷറി വകുപ്പ് പുറപ്പെടുവിച്ചിരുന്ന 60 ദിവസത്തെ ലൈസൻസ് അമേരിക്ക റദ്ദാക്കിയിരുന്നു.
Viral
കൊളംബിയയിലെ പോപ്പയാൻ നഗരത്തിൽ വാഹന പ്രദർശനത്തിനിടെയുണ്ടായ മോൺസ്റ്റർ ട്രക്ക് അപകടം അന്താരാഷ്ട്ര തലത്തിൽ വലിയ നടുക്കമുണ്ടാക്കിയിരിക്കുകയാണ്.
വിനോദത്തിനായി ഒത്തുകൂടിയ ജനക്കൂട്ടത്തിന് നേരെ നിയന്ത്രണം വിട്ട വാഹനം പാഞ്ഞുകയറി ഉണ്ടായ ദുരന്തത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമാവുകയും മുപ്പത്തിയെട്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നത് മരണസംഖ്യ വർധിക്കുമോ എന്ന ആശങ്ക ഉയർത്തുന്നുണ്ട്. പ്രദർശന വേദിയിലെ തടസങ്ങൾ വേഗത്തിൽ മറികടക്കുന്നതിനിടയിൽ ട്രക്കിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഉയരത്തിൽ നിന്നും താഴേക്ക് പതിച്ച വാഹനം ബ്രേക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും ആക്സിലറേറ്റർ കുടുങ്ങിയത് മൂലം നിയന്ത്രണം നഷ്ടമായി ഗാലറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാണികൾ തിങ്ങിനിറഞ്ഞ ഭാഗത്തെ തൂണിലിടിച്ചാണ് ട്രക്ക് മറിഞ്ഞത്.
നിമിഷനേരം കൊണ്ട് നടന്ന അപകടമായതിനാൽ ഗാലറിയിലുണ്ടായിരുന്നവർക്ക് ഓടിമാറാൻ സാധിച്ചില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിന് പിന്നാലെ പോപ്പയാൻ പോലീസ് കമാൻഡർ കേണൽ ജൂലിയൻ കാസ്റ്റനഡ മെക്കാനിക്കൽ ഫെയിലിയർ സാധ്യത സ്ഥിരീകരിച്ചിട്ടുണ്ട്.
പരിക്കേറ്റ ഡ്രൈവർ നിലവിൽ ചികിത്സയിലാണ്. അപകടസ്ഥലത്തുണ്ടായിരുന്ന സന്നദ്ധപ്രവർത്തകരും കാണികളും ചേർന്നാണ് ഗാലറിക്കടിയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രികളിൽ എത്തിച്ചത്.
ഈ ദുരന്തം രാജ്യത്തെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. ഇത്തരം സാഹസിക പ്രദർശനങ്ങൾ സംഘടിപ്പിക്കുമ്പോൾ പാലിക്കേണ്ട അന്താരാഷ്ട്ര സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായോ എന്ന കാര്യത്തിൽ കൊളംബിയൻ ഭരണകൂടം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
വാഹനത്തിന്റെ ഫിറ്റ്നസ് പരിശോധനയിലും സംഘാടകരുടെ ഭാഗത്തുനിന്നുള്ള ജാഗ്രതയിലും ഉണ്ടായ കുറവുകൾ അന്വേഷണ വിധേയമാക്കും. ആഘോഷമായി തുടങ്ങിയ പരിപാടി ചോരപ്പുഴയിൽ അവസാനിച്ചത് നഗരത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
വരും ദിവസങ്ങളിൽ പുറത്തുവരുന്ന അന്വേഷണ റിപ്പോർട്ടിലൂടെ മാത്രമേ അപകടത്തിന്റെ യഥാർഥ കാരണങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ.
International
ന്യൂഡൽഹി: കംബോഡിയ-തായ്ലൻഡ് അതിർത്തിയിലെ തർക്കപ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന വിഷ്ണുഭഗവാന്റെ പ്രതിമ തായ് സൈന്യം തകർത്ത നടപടിയിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വർഷങ്ങളായി തുടരുന്ന അതിർത്തി തർക്കങ്ങൾക്കിടയിൽ നടന്ന ഈ സംഭവം ലോകമെമ്പാടുമുള്ള ഹിന്ദു വിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സമാധാനപരമായ നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട ഇന്ത്യ, ഇത്തരം അനാദരവുകൾ ഒഴിവാക്കപ്പെടേണ്ടതാണെന്നും ഓർമ്മിപ്പിച്ചു.
കംബോഡിയൻ അതിർത്തിക്കുള്ളിലെ ആൻ സെസ് എന്ന സ്ഥലത്ത് 2014-ൽ സ്ഥാപിച്ച പ്രതിമയാണ് കഴിഞ്ഞ തിങ്കളാഴ്ച തായ് സൈന്യം ബാക്ക്ഹോ ലോഡർ ഉപയോഗിച്ച് തകർത്തത്.
തായ്ലൻഡ് അതിർത്തിയിൽ നിന്നും വെറും നൂറു മീറ്റർ മാത്രം അകലെയുള്ള ഈ ഭാഗത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ ദീർഘകാലമായി തർക്കം നിലനിൽക്കുന്നുണ്ട്.
ബുദ്ധ, ഹിന്ദു സംസ്കാരങ്ങൾ ആഴത്തിൽ വേരോടിയ ഈ മേഖലയിലെ ഇത്തരം ആരാധനാ വിഗ്രഹങ്ങൾ തകർക്കുന്നത് നാഗരിക പൈതൃകത്തിന് നേരെയുള്ള കടന്നുകയറ്റമായാണ് കാണുന്നത്.
വിഷ്ണു പ്രതിമ തകർക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിഷയം രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. ഈ വർഷം ജൂലൈ മുതൽ മേഖലയിൽ സൈനിക നീക്കങ്ങൾ ശക്തമായിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെത്തുടർന്ന് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ മാസം വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
സമാധാനം നിലനിർത്തുന്നതിനും ആൾനാശവും സ്വത്തുനാശവും ഒഴിവാക്കുന്നതിനും ഇരുപക്ഷവും വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്നും ഇന്ത്യ ആഹ്വാനം ചെയ്തു.
സാംസ്കാരികവും മതപരവുമായ അടയാളങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ, മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ നയതന്ത്ര ഇടപെടലുകൾ ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.