ശ്രീനഗർ: ജമ്മുകാഷ്മീരിലെ ഡോഡ ജില്ലയിലുണ്ടായ യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെ സ്ഥലത്തെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ശനിയാഴ്ച രാത്രിയിലുണ്ടായ സംഭവത്തിൽ ആരിഫ് ഹുസൈൻ (30) ആണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വെടിവയ്പ്പിൽ ദുരൂഹത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. ആരിഫ് ഹുസൈന്റെ മരണത്തെത്തുടർന്ന് പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഡോഡയിൽ നിന്നുള്ള റിപ്പോർട്ടുകൾ തികച്ചും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് മെഹബൂബ മുഫ്തി എക്സിൽ കുറിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ആരിഫിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും പിന്നീട് വെടിവച്ചുകൊല്ലുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങളെന്നും അവർ ആരോപിച്ചു.