x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാറ്റകൾ ഉണ്ടായിരിക്കണം...

പ്രഫ. ഡോ. ബിൻസ് എം. മാത്യു
Published: August 18, 2026 12:48 AM IST | Updated: August 18, 2026 12:48 AM IST

പ്രതീകാത്മക ചിത്രം

ആദ്യം റെബേക്ക എന്ന പെൺകുട്ടിയിലാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. വരാൻ പോകുന്ന ദുരന്തത്തിന്‍റെ ആദ്യസൂചനയായിരുന്നു അത്. പിന്നെ ആ മഹാമാരി ഗ്രാമത്തെയാകെ വിഴുങ്ങി.

ലോകപ്രശസ്ത കൊളംബിയൻ എഴുത്തുകാൻ ഗബ്രിയേല്‍ ഗാർസിയ മാർക്വിസിന്‍റെ ഭാവനാഗ്രാമമായ മക്കോണ്ടോ സമാനതകളില്ലാത്ത ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. ഗ്രാമത്തിലുള്ള എല്ലാ മനുഷ്യരെയും മറവി ബാധിച്ചിരിക്കുന്നു. തങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കളും ഭാഷയും ഒടുവിൽ തങ്ങളെത്തന്നെയും മറന്നുപോയിരിക്കുന്നു. മക്കോണ്ടോയും അവിടത്തെ കൂട്ടമറവിയും ഒരു നോവലിസ്റ്റിന്‍റെ ഭാവനയിൽ വിരിഞ്ഞതാണ്.

ആഗോളമറവി

മക്കോണ്ടോയെ ബാധിച്ച ആ മഹാവ്യാധി ആഗോള ഗ്രാമത്തെയാകെ വിഴുങ്ങാൻ വാപിളർന്നിരിപ്പുണ്ടെന്ന് മുന്നറിയിപ്പ് നൽകിയത് ഇന്‍റർനെറ്റിന്‍റെ പിതാക്കന്മാരിലൊരാളായ വിന്‍റ് സെർഫാണ്. ഡിജിറ്റൽ അമ്നേഷ്യ എന്നാണ് കൂട്ടമറവിക്ക് സെർഫ് ഇട്ടപേര്.

ആർക്കേവ് ഫീവർ

ജീവിതത്തോടുള്ള മനുഷ്യന്‍റെ ഒടുങ്ങാത്ത ആസക്തിയെ സിഗ്്മണ്ട് ഫ്രോയ്ഡ് ഇറോസ് എന്നുവിളിക്കുന്നു. മരണത്തോടും മറവിയോടുമുള്ള അവന്‍റെ ഭയത്തെ അതിജീവിക്കാൻ മനുഷ്യർ കണ്ടെത്തിയ വഴിയായിരുന്നു ഓർമകളുടെയും അറിവുകളുടെയും ആർക്കേവിങ്. മാനവചരിത്രത്തിന്‍റെ ആദ്യനാളുകളിൽ ഓർമകളും അനുഭവങ്ങളും കഥകളും പാട്ടുകളുമായി തലമുറകളിലൂടെ സഞ്ചരിച്ചു. ചിലത് കല്ലിൽകൊത്തി ഗുഹയിൽ ചിത്രങ്ങളായെഴുതി. പിന്നെ എഴുത്തു വന്നു. പ്രാചീന മനുഷ്യന്‍റെ കഥകളും ഗുഹാചിത്രങ്ങളും താളിയോലകളും ശവകുടീരങ്ങളും പുതിയ മനുഷ്യന്‍റെ പുസ്തകങ്ങളും ഡിജിറ്റൽ ആർക്കൈവുകളും പറയുന്നത് വിസ്മൃതിയെയും മരണത്തെയും അതിജീവിക്കാനുള്ള മനുഷ്യന്‍റെ ആഗ്രഹമാണ്.

എന്നാൽ, ജീവിതത്തോടുള്ളതുപോലെതന്നെ മരണത്തോടും നശീകരണത്തോടും നിഗൂഢമായ ആഭിമുഖ്യം മനുഷ്യനിൽ പതിയിരിപ്പുണ്ട്. ഫ്രോയ്ഡ് ഇതിനെ താനത്തോസ് എന്ന് വിളിക്കുന്നു.

ഒരു സമൂഹത്തെ നിസഹായരാക്കാനുള്ള ഏറ്റവും നല്ല വഴിയായിരുന്നു അനുഭവങ്ങളിലൂടെ അവർ സംഭരിച്ച ഓർമകളെയും അറിവുകളെയും നശിപ്പിക്കുക എന്നത്. എല്ലാ യുദ്ധങ്ങളിലും ആദ്യം ലൈബ്രറികളും ആർക്കേവുകളും ആക്രമിക്കപ്പെട്ടു.

ഓർമകൾക്ക് കാവലിരുന്നവർ

പടയാളികൾ ഓർമകൾക്ക് തീയിട്ടപ്പോൾ മറ്റൊരു കൂട്ടർ നാശോന്മുഖമായ അറിവുകളെ സ്വന്തം കൈപ്പടയിൽ പകർത്തിയെഴുതുന്ന തിരക്കിലായിരുന്നു. മധ്യകാലത്തെ യൂറോപ്പിലെ സന്യാസാശമങ്ങളിൽ ദേവാലയം കഴിഞ്ഞാൽ അതിവിശുദ്ധ സ്ഥലമായിരുന്നു സ്ക്രിപ്റ്റോറിയങ്ങൾ. ദേവാലയ ശുശ്രൂഷകൾ കഴിഞ്ഞ താപസന്മാർ മരം കോച്ചുന്ന മഞ്ഞുകാലങ്ങളിൽപോലും സ്ക്രിപ്റ്റോറിയങ്ങളിലിരുന്നു പുരാതന ഗ്രന്ഥങ്ങൾ നശിച്ചുപോകാതെ പകർത്തിയെഴുതി. മാനവരാശിയുടെ ഓർമയുടെയും അറിവിന്‍റെയും കാവലാളുകളായിരുന്നു അവർ.

സുമേറിയൻ ലിഖിതങ്ങൾക്ക് നാലായിരം വയസ്

പകർത്തിയെഴുതാതെതന്നെ നാലു സഹസ്രാബ്ദങ്ങള്‍ അതിജീവിച്ച രേഖകൾ നമ്മുടെ മുമ്പിലുണ്ട്. പ്രാചീന സുമേറിയക്കാർ ടൈഗ്രീസിന്‍റെയും യൂഫ്രട്ടീസിന്‍റെയും തീരങ്ങളിലെ കളിമണ്ണു കുഴച്ച് എഴുതി തീയിൽ ചുട്ടെടുത്ത ഫലകങ്ങളിലെ ക്യൂണിഫോം ലിപികളിൽ ഒരു കാവ്യംതന്നെ മറഞ്ഞിരിപ്പുണ്ടായിരുന്നു; ഗിൽഗമേഷ്. ഈജിപ്തുകാർ ഉപയോഗിച്ചിരുന്ന പാപ്പിറസ് ചുരുളുകൾ ആയിരക്കണക്കിന് വർഷങ്ങൾ അതിജീവിച്ചു. തുടർന്ന് മൃഗത്തോലിലെഴുതിയവയും കൂടുതൽ ഈടു നിന്നു.

നാല്പത് തികയാത്ത ഫ്ലോപ്പികൾ

സുമേറിയൻ മൺഫലകങ്ങളുടെ ആയുസ് 4000 വർഷങ്ങളാണെങ്കിൽ കംപ്യൂട്ടർ ഫ്ലോപ്പികളിൽ രേഖപ്പെടുത്തിയ വിവരങ്ങൾക്ക് ഇരുപതുകൊല്ലത്തെ ആയുസുപോലുമുണ്ടായില്ല. ഫ്ലോപ്പി ഡ്രൈവുകൾ കംപ്യൂട്ടറുകളിൽനിന്ന് ഏതാണ്ട് അപ്രത്യക്ഷമായിക്കഴിഞ്ഞു. പിന്നീടു വന്ന സിഡികളും ഡിവിഡികളിലും രേഖപ്പെടുത്തിയ ഡേറ്റകളുടെ ആയുർദൈർഘ്യം കുറച്ചത് ഈർപ്പവും പോറലുകളും അമിതമായ പ്രകാശവുമായിരുന്നു. ദീർഘകാലം ഉപയോഗിക്കാതിരുന്നാൽ പെൻഡ്രൈവുകളും അതിലെ ഡാറ്റയും നഷ്ടപ്പെടാം.

ആകാശങ്ങളിലെഴുതിയാൽ

നമ്മുടെ കൈയിലെ ഉപകരണങ്ങളുടെ ദൗർബല്യങ്ങൾ മറികടക്കാനാണ് ക്ലൗഡിൽ ഡാറ്റകൾ സൂക്ഷിക്കാൻ തുടങ്ങിയത്. ക്ലൗഡിൽ സൂക്ഷിക്കുന്നതോടെ നമ്മുടെ ഡാറ്റ നമ്മുടെ നിയന്ത്രണത്തിലല്ലാതാകുന്നു. ഇന്നലെയുണ്ടായിരുന്ന ക്ലൗഡ് കമ്പനി നാളെ ഉണ്ടാകണമെന്നില്ല. കമ്പനി അടച്ചുപൂട്ടുന്നതിലൂടെയോ സെർവറുകൾ പണിമുടക്കുന്നതിലൂടെയോ നമ്മുടെ ഡാറ്റകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

നിശ്ചിതമായ ഒരു ഫോർമാറ്റിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ തുറക്കാൻ ആവശ്യമായ സോഫ്റ്റ്‌വേർ നാളെ ഇല്ലാതായാൽ? ഫയൽ തുറക്കാൻ കഴിയാതെ വരാം.

അടച്ചുപൂട്ടിയ സിറ്റികൾ

ഓർക്കൂട്ട്, ഫേസ്‌ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങൾ വരുന്നതിതിനു മുമ്പ് 1990കളിൽ ആളുകൾക്ക് വെബ്സൈറ്റുകൾ നിർമിക്കാനും പേരെടുക്കാനും സാധിക്കുന്ന പ്ലാറ്റ്‌ഫോമായിരുന്നു യാഹൂ ജിയോസിറ്റീസ്. ലക്ഷക്കണക്കിന് ആളുകൾ ഈ സേവനം ഉപയോഗിച്ച് വെബ് പേജുകളും വെബ് സൈറ്റുകളും നിർമിച്ചു. 2009ൽ ജിയോസിറ്റീസ് അടച്ചുപൂട്ടിയപ്പോൾ കൂടെപ്പോയത് കോടിക്കണക്കിനാളുകളുടെ വെബ് പേജുകളും ഫോട്ടോകളുമായിരുന്നു.

പലതും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. പിന്നീട് വന്നുപോയ ഓർക്കുട്ടിന്‍റെ കൂടെയും കുറേ ഡാറ്റകൾ നഷ്ടപ്പെട്ടു. ഓർക്കുട്ട് അടച്ചുപൂട്ടുന്നതിനുമുമ്പുതന്നെ അതിലെ വിവരങ്ങൾ ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സാവകാശം കമ്പനി നൽകിയിരുന്നു.

 

K-Rail Survey

നിങ്ങൾ അറിയുന്നുണ്ടോ?

ഇന്‍റർനെറ്റിൽ ഓരോ നിമിഷവും എത്രയധികം ഡാറ്റകളാണ് വന്നുചേർന്നുകൊണ്ടിരിക്കുന്നത്. ഈ ഒഴുക്കിനിടയിൽ പഴയ ഡാറ്റകൾ ആരുമറിയാതെ നീക്കാം, മാറ്റങ്ങൾ വരുത്താം. ഇന്നുകളെ നാളെ എപ്രകാരം ഓർമിക്കണമെന്ന്‌ ഡിസൈൻ ചെയ്യാൻ ഭരണകൂടങ്ങൾക്ക് സാധിക്കും. അതിനുവേണ്ടത് അതിസൂക്ഷ്മമായ അൽഗോരിതമിക് എഡിറ്റിംഗാണ്.

പണ്ടു തരംഗമായ രാഷ്‌ട്രീയ സ്വഭാവമുള്ള വീഡിയോകൾ തെരഞ്ഞുനോക്കൂ. പലതിന്‍റെയും യഥാര്‍ഥ രൂപങ്ങൾ നെറ്റിൽനിന്ന് മറഞ്ഞുപോയിട്ടുണ്ടാവാം.

ഒരു ഉദാഹരണം നോക്കൂ. മുഹമ്മദ് ബൂവാസിസി എന്ന യുവാവ് തെരുവിലിറങ്ങി സ്വയം തീകൊളുത്തി മരിക്കുന്ന സംഭവത്തോടെയാണ് ടുണീഷ്യയിൽ കലാപം പൊട്ടിപ്പുറപ്പെടുന്നത്. ഈ തീകൊളുത്തലിന്‍റെ ദൃശ്യങ്ങളും പോലീസിന്‍റെ ക്രൂരമായ മർദനങ്ങളും അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. പ്രസ്തുത വീഡിയോ പൂർണമായി ഇന്‍റർനെറ്റിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നു. ബീജിംഗിലെ ടിയാൻമെൻ സ്ക്വയറിലെ പട്ടാള ഭീകരത വെളിപ്പെടുത്തി വിദേശമാധ്യമങ്ങൾ ചിത്രീകരിച്ച ആയിരക്കണക്കിന് ദൃശ്യങ്ങൾ എവിടെ?

നീതന്നെ ജീവിതം നീതന്നെ മരണവും

ഡിജിറ്റൽ ലോകത്ത് ഇറോസും താനത്തോസും- ജീവിത, മരണാസക്തികൾ - രണ്ടല്ല. എവിടെയാണോ ഡാറ്റ അനശ്വരമാണെന്നു കരുതി സംരക്ഷിക്കുന്നത് അവിടത്തന്നെ അതിനെ നശിപ്പിക്കാനുള്ള സാധ്യതകൾ പതിയിരിപ്പുണ്ട്. ഈ സാങ്കേതിക രാഷ്‌ട്രീയ പ്രതിസന്ധിയെക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു വിന്‍റ് സെർഫിന്‍റെ ഡിജിറ്റൽ അമ്നേഷ്യ.

ജിപ്സികൾ മരുന്നുമായി വരും

മെൽകിയാദാസ് എന്ന ജിപ്സി വർഷങ്ങൾക്ക്ശേഷം മറവി ബാധിച്ച മക്കോണ്ടോയിലേക്ക് തിരിച്ചുവരുന്നു. ആരും അയാളെ തിരിച്ചറിഞ്ഞില്ല.ആ ഗ്രാമത്തെ ഓർമയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള മരുന്ന് അയാളുടെ കൈവശം ഉണ്ടായിരുന്നു. അതു കുടിച്ചപ്പോൾ ഗ്രാമത്തിന് പഴയ ഓർമകൾ തിരിച്ചുകിട്ടി.

(ചങ്ങനാശേരി എസ്ബി ഒട്ടോണമസ് കോളജിൽ മാനവിക വിഷയങ്ങളുടെ ഡീനാണ് ലേഖകൻ)

Tags : Data Internet Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up