പ്രതീകാത്മക ചിത്രം - എഐ
ഇന്ത്യയിലെ ചില മുഖ്യധാരാ ടെലിവിഷൻ ചാനലുകൾ മുതൽ പ്രമുഖ യു ട്യൂബർമാരും സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ അറിയപ്പെടുന്ന വ്യക്തികളും ഉൾപ്പടെ, വലിയ ഒരു വിഭാഗം തുടർച്ചയായി സംസാരിച്ചുകൊണ്ടിരിക്കുന്നത്, വിഭാഗീയതയുടെയും ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെയും ദേശവിരുദ്ധതയുടെയും കഥകളാണ്! ഇത്തരം കഥകളും ആഖ്യാനങ്ങളും ആവർത്തിച്ചു പറഞ്ഞുപറഞ്ഞ്, ‘നമ്മൾ ഇന്ത്യക്കാർ’ എന്ന പൊതു സമൂഹത്തെ, ‘നമ്മളും’ ‘അവരും’ എന്നു വേർതിരിച്ചു നിർത്തുന്ന ഒരു നിരന്തര പ്രക്രിയ നമ്മുടെ സമൂഹത്തിൽ ശക്തമായിക്കൊണ്ടിരിക്കുന്നത്, കഴിഞ്ഞ പതിറ്റാണ്ടിന്റെ സവിശേഷതയാണ്!
അക്കാദമിക രംഗത്തും സാംസ്കാരിക രംഗത്തുമൊക്കെ ആദരണീയരായി നിലകൊണ്ടിരുന്ന പ്രമുഖ വ്യക്തികൾപോലും, ഇപ്പോൾ, ഈ ‘അപരവത്കരണ നറേറ്റീവ് നിർമാണ ഫാക്ടറി’യുടെ നടത്തിപ്പുകാരായി രംഗത്തു വരുന്നത് അത്ഭുതകരമായ കാഴ്ചയാണ്!
അവരിൽ ചിലരുടെ ഭാഷയും ശൈലിയും പതിവിൽക്കവിഞ്ഞ്, അക്രമാസക്തവും ഹിംസാത്മകവുമാകുന്നതും ഈയിടെ കേരളക്കര കാണുകയുണ്ടായി! ദേശീയതലത്തിൽ ശക്തമായി നിലനിൽക്കുന്ന ഒരു പ്രവണതയുടെ ‘കേരള ഭാഷ്യ’മാണ്, നടുക്കമുണ്ടാക്കുന്ന വിധം ഈയിടെ കേരളത്തിൽ കണ്ടത്!
കഥകൾ മെനഞ്ഞുണ്ടാക്കാനും, അവ പറഞ്ഞുപറഞ്ഞ്, ചില യാഥാർഥ്യങ്ങളെ രൂപപ്പെടുത്തിയെടുക്കാനുമുള്ള കഴിവ് മനുഷ്യവർഗത്തിനു സഹജമാണ്. കഥകൾ പറഞ്ഞു പറഞ്ഞ് ജനതകൾ രൂപം കൊള്ളുന്നതും, സംസ്കാരങ്ങൾ ഉരുവാകുന്നതും സംബന്ധിച്ച ആശയം വ്യക്തമായത് അമേരിക്കൻ എഴുത്തുകാരനും സാമൂഹ്യ ശാസ്ത്രജ്ഞാനുമായ ആൻഡ്റൂ എം. ഗ്രീലിയിൽനിന്നാണ്. 1980കളിലാണ് അദ്ദേഹത്തിന്റെ രചനകൾ പരിചയപ്പെടുന്നത്. തത്വശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും പ്രാഥമിക പഠനങ്ങൾ നടത്തുന്ന കാലമായിരുന്നു അത്. ഒരു സാഹിത്യകാരൻ എന്ന നിലയിലും,അദ്ദേഹത്തിന്റെ കഥകളും നോവലുകളും പ്രശസ്തമാണ്. അവയിലൂടെയെല്ലാം അദ്ദേഹം ഏറ്റവും അധികം വിമർശിച്ചിട്ടുള്ളത് കത്തോലിക്കാ സഭയെയാണ്. അദ്ദേഹം ഒരു കത്തോലിക്കാ പുരോഹിതൻ ആയിരുന്നു എന്നത് അദ്ദേഹത്തിന്റെ ആഖ്യാനങ്ങൾക്ക് ആധികാരികത നൽകിയ ഒരു ഘടകമായിരിക്കാം.
‘നരേറ്റീവ്സ്’ ഇന്നും പ്രബലം
ഏതായാലും, ‘നരേറ്റീവ്സ്’ ആണ് സാമൂഹ്യ യാഥാർഥ്യങ്ങളെ രൂപപ്പെടുത്തുന്നത് എന്ന അദ്ദേഹത്തിന്റെ അടിസ്ഥാന യുക്തി സാമൂഹ്യശാസ്ത്രത്തിൽ ഇന്നും പ്രബലമാണ്. ഒരു ജനതയുടെമേൽ ബൗദ്ധികവും സാംസ്കാരികവും രാഷ്ട്രീയവുമായ അധിനിവേശം നടത്തുന്ന സാമ്രാജ്യശക്തികൾ രൂപപ്പെടുത്തുന്ന ആഖ്യാനങ്ങളാണ് ക്രമേണ ആ ജനതയെ ഉടച്ചു വാർക്കുന്ന ‘ഇതിഹാസ’ങ്ങളും ‘പുരാവൃത്തങ്ങളു’മായി രൂപം പ്രാപിക്കുന്നത് എന്നതും, അദ്ദേഹത്തിന്റെ രചനകളിൽനിന്നു വായിച്ചെടുക്കാവുന്നതാണ്.
സാമ്രാജ്യം, മതം, സമ്പദ്ഘടന, പണം എന്നിവയെല്ലാം ഇത്തരം ‘shared fictions’ അഥവാ ‘നരേറ്റീവു’കളാണെന്നും, അവയിൽ വിശ്വസിച്ചാണ് മനുഷ്യർ അവരുടെ സാമൂഹ്യജീവിതം കെട്ടിപ്പടുക്കുന്നത് എന്നുമുള്ള യുവാൻ നോവാ ഹരാരിയുടെ വീക്ഷണവും ഇതിനോടു ചേർന്നുപോകുന്നതാണ്. ഈ പശ്ചാത്തലത്തിൽ, ജനാധിപത്യ സമൂഹങ്ങളിലെ ‘അപരവത്കരണ ആഖ്യാനങ്ങൾ’ സമൂഹത്തെയും രാഷ്ട്രത്തെയും ശക്തിപ്പെടുത്തുമോ അതോ ക്ഷീണിപ്പിക്കുമോ എന്നത് ഗൗരവമായി പഠിക്കേണ്ട വിഷയംതന്നെയാണ്.
ഒരു നിശ്ചിത സമൂഹത്തിനുള്ളിലെ ‘അപരവത്കരണ ആഖ്യാനങ്ങൾ’സമൂഹത്തെ വിഭജിക്കുകയും ജനാധിപത്യത്തെ തകർക്കുകയും രാഷ്ട്രത്തെ ദുർബലമാക്കുകയും ചെയ്യും, എന്ന കാഴ്ചപ്പാടാണ് ചർച്ച ചെയ്യാൻ ശ്രമിക്കുന്നത്.
അധികാരം കൈയാളുന്നവരുടെ, അഥവാ ‘ഭൂരിപക്ഷത്തിന്റെ’, ‘ആഖ്യാനം’ എല്ലാവരും അംഗീകരിക്കുന്നതിലൂടെ, രാജ്യം ഒരൊറ്റ ആഖ്യാനത്തിന്റെ പിൻബലത്തിൽ ശക്തി പ്രാപിക്കും എന്ന കാഴ്ചപ്പാടുള്ളവർ ഇന്നു വർധിച്ചുവരുന്നു എന്ന യഥാർഥ്യവും നിലനിൽക്കുന്നു!
ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാനശില?
ഇവിടെ, ഒരു ചോദ്യം പ്രസക്തമാണ്: നമ്മെ ഒരു രാഷ്ട്രമായി, ജനതയായി നിലനിർത്തുന്നത്, ‘ഏകത്വത്തിൽ’ ഊന്നിയ സങ്കൽപ്പങ്ങളാണോ, അതോ ‘നാനാത്വത്തെ കൂട്ടിയിണക്കുന്ന’ ജനാധിപത്യ ജീനിയസാണോ? എന്താണ് നമ്മുടെ ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാനശില? ഇവിടെ, ഒരു കാര്യം നമ്മൾ ഓർക്കണം: ജനാധിപത്യം നിലനിൽക്കുന്നത്, ഇവിഎം മെഷീനിലോ, പാർലമെന്റ് മന്ദിരത്തിന്റെ പ്രൗഢിയിലോ അല്ല. അതു നിലനിൽക്കുന്നത് ഒരു സങ്കല്പനത്തിലാണ്: ‘ഞങ്ങൾ വ്യത്യസ്തരാണെങ്കിലും, ഒരേ രാജ്യക്കാരാണ്. ഒരേ നിയമത്തിനും ഭരണഘടനയ്ക്കും സ്വപ്നത്തിനും കീഴിൽ ജീവിക്കുന്നവരാണ്’ എന്നതാണ് ആ സങ്കല്പനം. ഈ സങ്കല്പനത്തെ ശക്തിപ്പെടുത്തുന്ന ആഖ്യാനങ്ങളാണ് ജനാധിപത്യ സമൂഹങ്ങളെ ശക്തിപ്പെടുത്തുന്നതും പുതുക്കിപ്പണിയുന്നതും! ഹരാരിയുടെ വാക്കുകളിൽ, “രാഷ്ട്രം എന്നത് ഒരു ‘shared fiction’ ആണ്. എല്ലാവരും അതിൽ വിശ്വസിക്കുന്നതുകൊണ്ടു മാത്രമാണ് അതു നിലനിൽക്കുന്നത്!”
വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും അപരവത്കരണത്തിന്റെയും കഥകളിലൂടെ, ഇന്ന് ആ ഫിക്ഷനിലേക്ക് അല്ലെങ്കില് ആഖ്യാനങ്ങളിലേക്ക് ‘അവർ’ എന്നും ‘നമ്മൾ’ എന്നും വേർതിരിക്കുന്ന വെറുപ്പിന്റെ കഥകളിലൂടെ, മനഃപൂർവം, ഒരു വിഷം, ഒരു വൈറസ് കലർത്തപ്പെടുകയാണ്! അത്യന്തം അപകടകരമാണ്. കേവലം വൈകാരികമായ ഒരു പ്രതികരണത്തിന്റെ പ്രശ്നമല്ല. ഇത് നമ്മെ നിലനിർത്തുന്ന ജനാധിപത്യ സാംസ്കാരിക സംവിധാനങ്ങളുടെ ആകെത്തുകയെ ബാധിക്കുന്ന പ്രശ്നമാണ്. നിരന്തരമായ വിദ്വേഷപ്രചാരണങ്ങൾ ഒന്നാമതായി, സമൂഹത്തിൽ നിലനിൽക്കുന്ന പരസ്പര വിശ്വാസത്തെ തകർക്കും. അതിന്റെ പരിണത ഫലങ്ങൾ വളരെ വലുതായിരിക്കുകയും ചെയ്യും.
നിയമ സംവിധാനം പൊള്ളയാകും!
കോടതി, പോലീസ്, മാധ്യമം, ഇതെല്ലാം പ്രവർത്തിക്കുന്നത് ജനങ്ങളുടെ ‘വിശ്വാസത്തിൽ’ ആണ്. നിരന്തരമായ വിദ്വേഷ പ്രചാരണത്തിന്റെയും അപരവത്കരണത്തിന്റെയും ഫലമായി, ‘നിയമം എല്ലാവർക്കും ഒരുപോലെയല്ല’ എന്ന് സമൂഹത്തിലെ ഒരു വിഭാഗം (ഉദാ: ന്യൂനപക്ഷങ്ങൾ) വിശ്വസിച്ചു തുടങ്ങിയാൽ, ആ സമൂഹത്തെ നിലനിർത്തുന്ന നിയമസംവിധാനം പൊള്ളയാകും! ഇങ്ങനെയാണ് സമൂഹത്തിന്റെ ഒരോ മേഖലയിലും വിദ്വേഷപ്രചാരണങ്ങൾ പ്രവർത്തിക്കുന്നത്!
രണ്ടാമതായി, സമൂഹത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ഇതു വലിയ വിള്ളൽ വീഴ്ത്തും! നിക്ഷേപം വരുന്നത് ‘ഇവിടെ സ്ഥിരതയുണ്ട്’ എന്ന ഉറപ്പിലാണ്. ‘നാളെ ആരെയാണ് ഒഴിവാക്കുക’ എന്ന് ഭയമുള്ള നാട്ടിൽ, ആരും ദീർഘകാല അടിസ്ഥാനത്തിൽ മൂലധനം ഇൻവെസ്റ്റ് ചെയ്യുകയില്ല.
മൂന്നാമതായി, ഇത് സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ഭാവി ഇരുണ്ടതാക്കും. ആഗോളവത്കരണ കാലത്തെ നിരവധി പ്രശ്നങ്ങള്ക്ക് പരിഹാരം കാണാൻ ‘നമ്മൾ’ എന്ന ബോധമാണ് ഒന്നാമതായി വേണ്ടത്. ‘വെറുപ്പ്’, ‘വിഭജനം’ ആ ബോധത്തെ, തുടക്കത്തിലേ കൊല്ലും!
ചരിത്രം പറയുന്നത് ഇതാണ്: കഥകൾകൊണ്ട് തകർക്കാൻ പറ്റുന്നതെന്തും, പുതിയ കഥകൾ കൊണ്ട് പണിയാനും പറ്റും! ജനാധിപത്യം എന്നത് ദുർബലമാണ്; കാരണം അത് ജനങ്ങളുടെ വിശ്വാസത്തിലാണ് നിലനിൽക്കുന്നത്. പക്ഷേ അതുകൊണ്ടുതന്നെ, അത് ശക്തവുമാണ്! കാരണം, വിശ്വാസം പുതുക്കിപ്പണിയാൻ പറ്റും!
തീർത്തും ചെറിയ കാര്യങ്ങളിൽനിന്നു തുടങ്ങാം. ഉത്തരവാദിത്വം നമ്മൾ ഓരോരുത്തരുടേതുമാണ്. ഒരു വെറുപ്പിന്റെ കഥ, വാട്സ്ആപ്പിൽ ഷെയർ ചെയ്തു ഫോർവേഡ് ചെയ്യുന്നതിനു മുൻപ്, സ്വയം ചോദിക്കുക: ഇത് നമ്മളെ ഒരുമിപ്പിക്കുന്നുണ്ടോ അതോ വിഭജിക്കുകയാണോ?
Tags : WeakenDemocracy Stories Hatred Division Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash