x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൽ പൂമ്പാറ്റകളല്ലേ ഇവരെല്ലാം

പ്രഫ. ഡോ. ബിൻസ് എം. മാത്യു
Published: August 21, 2026 01:51 AM IST | Updated: August 21, 2026 01:51 AM IST

പതിമൂന്നു വയസുള്ള ജെയ്മി മില്ലറിനെത്തേടി പോലീസ് അവന്‍റെ വീട്ടിലെത്തുന്നതോടെയാണ് നെറ്റ്ഫ്ലിക്സിൽ തരംഗമായ അഡോളസൻസ് എന്ന വെബ്സീരീസ് അതിന്‍റെ ഉദ്വേഗജനകമായ സഞ്ചാരം തുടങ്ങുന്നത്. കാറ്റിയെന്ന പെൺകുട്ടിയുടെ കൊലപാതകത്തിന്‍റെ ചുരുളഴിക്കുകയായിരുന്നു പോലീസിന്‍റെ ലക്ഷ്യം. ജെയ്മി ഭയപ്പെടുന്നു, കരയുന്നു. തന്‍റെ കുട്ടി ഒരിക്കലും അത് ചെയ്യില്ലെന്ന് അവന്‍റെ പിതാവ് പറയുന്നു. പ്രേക്ഷകരും അവന്‍റെ മുഖവും അതുതന്നെ പറയുന്നു. പക്ഷേ, തെളിവുകൾ സംസാരിച്ചപ്പോൾ തകർന്നുപോയത് അവന്‍റെ പിതാവും പ്രേക്ഷകരുമാണ്. കൊലപാതകത്തിന്‍റെ കാരണം അടുത്ത എപ്പിസോഡുകളിൽ അനാവരണം ചെയ്യുന്നു. അത് ഒരു കാലഘട്ടത്തിന്‍റെ കഥകൂടിയായി മാറുന്നു.

ഇൻസ്റ്റാഗ്രാം പേജിൽ കാറ്റി ഇട്ട Incel എന്ന വെറുമൊരു കമന്‍റുണ്ടാക്കുന്ന സംഘർഷങ്ങളുടെ ഇരുണ്ട തിരമാലകളില്‍പെട്ടാണ് ജെയ്മി സഹപാഠിയായ കാറ്റിയുടെ ജീവനെടുക്കുന്നത്. തന്‍റെ മകനുവേണ്ടി അഹോരാത്രം വിയർപ്പൊഴുക്കുന്ന പിതാവിന് തന്‍റെ ചോരയിൽ പിറന്നവൻ എന്തിനാണ് ഈ പാതകം ചെയ്തതെന്ന് മനസിലാകുന്നില്ല. അയാൾക്ക് ഇൻസെൽ എന്ന വാക്ക് അപരിചിതമാണ്. സാമ്പ്രദായിക ഡിക്‌ഷണറിയിൽ തെരഞ്ഞാൽ ആ വാക്കിന്‍റെ അർഥം പ്രയോഗാർഥത്തിന്‍റെ സമീപത്തുപോലും എത്താൻ കഴിയില്ല.

ഒരേ മേൽക്കൂരയ്ക്കു കീഴിലാകുമ്പോഴും രണ്ടു പ്രപഞ്ചങ്ങളിലാണ് കുട്ടികളും മാതാപിതാക്കളും ജീവിക്കുന്നത്. അതാണ് ഇവിടത്തെ പ്രശ്നം. കുട്ടികളും അവരുടെ ഭാഷയും മാതാപിതാക്കൾക്ക് മനസിലാകുന്നില്ല. അവർ നടന്നുനീങ്ങുന്ന സൈബർ ഇടവഴികളും അത് അവരിൽ നിർമിക്കുന്ന വിസ്മയങ്ങളും കൊടുങ്കാറ്റുകളും അറിയാതെപോകുന്നിടത്താണ് യഥാർഥ പ്രശ്നം തുടങ്ങുന്നത്. അഗാധമായ ചുഴികളെ ഉള്ളിലൊളിപ്പിക്കുന്ന ശാന്തസമുദ്രമാകാം ചിലപ്പോൾ അവരുടെ മനസ്. അതു വായിക്കാൻ മാതാപിതാക്കൾക്ക് കഴിയാതെ വരുന്നു.

ജൻ സികളല്ല ആൽഫകൾ

2009 ഡിസംബർ 31ന് ജൻ സിയുടെ കലണ്ടർ അവസാനിച്ചു... 2010ലും അതിനുശേഷവും ജനിച്ചവരാണ് ജനറേഷൻ ആൽഫ. ഡിജിറ്റൽലോക ചരിത്രത്തിൽ സവിശേഷ സ്ഥാനമുള്ള വർഷമാണത്. സമൂഹ മാധ്യമ വിപ്ലവം സൃഷ്ടിച്ച ഇൻസ്റ്റാഗ്രാം പിറക്കുന്നതും മൊബൈലിനും ലാപ്ടോപ്പിനുമിടയിലെ ആപ്പിൾ ഐപാഡ് ജനിക്കുന്നതും അതേ വർഷമാണ്.

ടച്ച്

ലോകത്തിലേക്ക് ജനിച്ചുവീഴുന്ന കുഞ്ഞ് ചുറ്റുപാടുകളെ അറിഞ്ഞു തുടങ്ങുന്നത് സ്പർശനങ്ങളിലൂടെയാണ്. നേർത്തതും പരുപരുത്തതുമായ സ്പർശനങ്ങൾ; അമ്മയുടെ സാന്ത്വനസ്പർശവും. കുഞ്ഞിന്‍റെ ലോകാനുഭവങ്ങളെല്ലാം പലതരം സ്പർശനങ്ങളുടെ രൂപത്തിൽ സംഭരിക്കപ്പെടുന്നു. ടച്ച് സ്ക്രീൻ കടമെടുത്തത് മനുഷ്യന്‍റെ ആദിമമായ മനുഷ്യാനുഭവത്തെത്തന്നെയാണ്. ടച്ച് സ്ക്രീനിന്‍റെ ലോകത്തേക്കാണ് ആൽഫകൾ പിറവികൊണ്ടത്. മനുഷ്യനേക്കാൾ യന്ത്രത്തെ സപർശിച്ച തലമുറയാണവർ. ജൻ സിക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ഉപജീവനത്തിനും വിനോദത്തിനുമുള്ള മാർഗമായിരുന്നുവെങ്കിൽ ആൽഫകൾക്ക് വിനോദവും വിദ്യാഭ്യാസവും വിനിമയവും എല്ലാം ഇതിലൂടെയാകുന്നു. യന്ത്രങ്ങളെ സ്പർശിക്കുന്ന കുഞ്ഞുങ്ങളുടെ മനസിനെ യന്ത്രങ്ങളും സ്പർശിക്കുന്നുവെന്നേയുള്ളൂ.

കരുണ, ആർദ്രത, വിവേകം, കരുതൽ ഇവ യന്ത്രങ്ങൾക്കില്ല എന്നതാണ് പ്രശ്നം. ഇതാണ് ഇനി അങ്ങോട്ടുള്ള പ്രശ്നവും. ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസിന് സ്നേഹം എന്താണെന്ന് നിർവചിക്കാനാകും. അതിനെ അനുഭവമാക്കാൻ കഴിയില്ല. തിയറികളും നിർവചനങ്ങളും മാത്രമുള്ള ജീവിതത്തിന്‍റെ തണുത്ത ക്ലാസ്മുറികളിലാണ് നമ്മുടെ കുട്ടികളിരിക്കുന്നത്.
കുട്ടികളെ അറിയണം എന്നത് ക്ലീഷേയാണ്.

കുട്ടികൾക്കൊപ്പം സഞ്ചരിക്കണം. അവർ ജീവിക്കുന്ന ഇക്കോസിസ്റ്റം എന്താണെന്ന് മാതാപിതാക്കൾ അറിയണം. പേരന്‍റിംഗ് കരുതലോ കേൾക്കലോ മാത്രമായി ചുരുക്കേണ്ടതില്ല. മാതാപിതാക്കൾ മാറിയ ലോകം എന്താണെന്നറിയണം. ധാർമികതയും ശരിതെറ്റുകളെക്കുറിച്ചുള്ള ബോധ്യങ്ങളും മാത്രംപോരാ. മനഃശാസ്ത്രപരമായ അറിവും സാങ്കേതികജ്ഞാനവും ഇന്നത്തെ പേരന്‍റിംഗ് ആവശ്യപ്പെടുന്നുണ്ട്.

ഭാഷ

കുട്ടികളുടെ ഭാഷയും കോഡുകളും മാത്രം ശ്രദ്ധിക്കൂ. അത് രൂപപ്പെടുന്നത് എങ്ങനെയാണെന്ന് നോക്കൂ. ഈ ഇമോജി സാമ്പ്രദായികമായി വിനിമയം ചെയ്യുന്ന ഒരർഥമുണ്ട്. അത് ഇതിലെ ദൃശ്യസൂചനകൾ വച്ചിട്ടുള്ളതാണ്. ഇവിടെ കണ്ണും കണ്ണീരുമുണ്ട്. അതുകൊണ്ട് ഇത് ദുഃഖത്തെ സൂചിപ്പിക്കുന്നുവെന്ന നിഗമനത്തിലെത്താനാണ് എളുപ്പം. പക്ഷേ ഇത് പുതുമുറക്കാരുടെ ചിരി ഇമോജിയാണ്. പ്രത്യക്ഷത്തിലുള്ള എല്ലാ ലാക്ഷണിക ഭാവങ്ങളെയും പ്രവചനീയതകളെയും കാറ്റിൽപറത്തി സാമ്പ്രദായിക സമൂഹം വിചാരിക്കുന്നതിന് കടകവിരുദ്ധമായ ഒരർഥമാണ് ജനിപ്പിക്കുന്നത്. പ്രത്യക്ഷമായ ലാക്ഷണിക അർഥത്തിന് കടകവിരുദ്ധമായ അർഥം നിർമിക്കുന്ന ഈ പ്രവണത (Semantic Subversion) അവരുടെ വിനിമയ തന്ത്രത്തിന്‍റെ പ്രധാന സവിശേഷതയാണ്.

തങ്ങളുടെ ആന്തരിക സംഭാഷണങ്ങളിലേക്ക് പഴയ തലമുറ പ്രവേശിക്കാതിരിക്കാനുള്ള പ്രതിരോധതന്ത്രം കൂടിയിവിടെയുണ്ട്. പൊളി എന്ന വാക്ക് പണ്ടും ഇന്നും ഉപയോഗിക്കുന്നത് ശ്രദ്ധിക്കുക. അർഥം മുന്നൂറ്റിയറുപതു ഡിഗ്രിയിലാണ് തിരിഞ്ഞത്. ഭാഷയുടെ തിരിമറിയലുകൾ യഥാർഥത്തിൽ അവരുടെ ലോകവീക്ഷണത്തിലേക്കുള്ള സൂചനയാണ്. ഭാഷ ഒരാൾ ലോകത്തെ കാണുന്ന വിധം കൂടിയാണ്. കുട്ടികളുടെ നിലപാടുകളും വീക്ഷണങ്ങളും പഴയ തലമുറയുടേതില്‍നിന്ന് കടകവിരുദ്ധമാണ്. അതുകൊണ്ട് അത് തെറ്റാണെന്നല്ല. പുതിയൊരു രീതിശാസ്ത്രംകൊണ്ട് അവരെ മനസിലാക്കാൻ ശ്രമിക്കണം.

ഫോണോസാപിയൻ

ഒരു ഡോക്്ടർ കുറിപ്പടിയെഴുതുന്നതുപോലെ ഈ തലമുറയിലെ പ്രശ്നങ്ങൾക്ക് വേഗം ഉത്തരങ്ങൾ നിർദേശിക്കാൻ കഴിയില്ല. ജെയ്മിയുടെ അച്ഛന് തന്‍റെ മകന്‍റെയുള്ളിലെ കൊടുങ്കാറ്റിന്‍റെ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ല. നമ്മൾ പ്രേക്ഷകരും തെറ്റിദ്ധരിച്ചു. മുഖം നിഷ്കളങ്കമാണെങ്കിലും കുട്ടി പ്രായത്തിൽ വളരെ മുമ്പിലാണെന്ന് നാം തിരിച്ചറിഞ്ഞില്ല. പ്രായത്തേക്കാൾ മുമ്പിലാണ് പുതിയ കുട്ടിയുടെ ചിന്തകൾ. കുട്ടികളുടെ മാനസികമായ പ്രായം (Mental Age) എങ്ങനെ നാം കണ്ടെത്തും. കൈയിലിരിക്കുന്ന ഡിവൈസുകളും അതിലൂടെ ലഭ്യമാകുന്ന ഡേറ്റാബേസുകളും അവന്‍റെ ചിന്തയുടെ ഭാഗമാണ്.

പണ്ടത്തെ തലമുറ ഉത്തരത്തിനുവേണ്ടി എത്ര കാലം മനസിൽ സംഭരിച്ചു കൊണ്ടുനടന്നിട്ടുണ്ട്. മുതിർന്നവരോട് അന്ന് ചോദിച്ച ചോദ്യങ്ങൾക്ക് ‘നീ അത് ഇപ്പോൾ അറിയേണ്ട’ എന്ന ഉത്തരവും കിട്ടിയിട്ടുണ്ട്. പക്ഷേ ഇന്ന് എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ട്. ചോദ്യം ചോദിക്കുന്നവന്‍റെ പ്രായവും കാലവും മനസിലാക്കാതെ യന്ത്രങ്ങൾ നിരന്തരം ഉത്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. നിരന്തരം ചോദ്യം ചോദിക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്യുന്ന കുട്ടികൾ കാലത്തിനുമുമ്പേ കുതിച്ചുപായുകയാണ്.

ഒരു കുട്ടി തന്‍റെ അടിസ്ഥാന സങ്കല്പങ്ങൾ രൂപപ്പെടുത്തുന്ന കാലത്തെങ്കിലും ഡിവൈസുകൾ അവനിൽനിന്ന് മാറ്റിവയ്ക്കേണ്ടതുണ്ട്. മനുഷ്യനിൽനിന്നാണ് അവൻ പഠിച്ചുതുടങ്ങേണ്ടത്. ഡിജിറ്റൽ ലോകത്തിന്‍റെ ഇടനാഴികളിലൂടെ അവർ നടക്കുന്ന ലോകം വിസ്മയങ്ങൾ മാത്രമല്ല മുറിവുകളും ട്രോമകളും അവർക്ക് സമ്മാനിക്കുന്നുണ്ട്. കൊച്ചുകുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നത് നല്ലതാണ്. സോഷ്യൽ മീഡിയ നിരോധനങ്ങളെയോ നിയന്ത്രണങ്ങളെയോ മറികടന്ന് ജനറേഷൻ ആൽഫ നിർമിച്ചെടുക്കുന്ന പുതിയ സാമൂഹിക മണ്ഡലങ്ങളാണ് മൾട്ടിപ്ലെയർ ഡിജിറ്റൽ ഗെയിമുകൾ. കളികളിലൂടെയാണ് ഇന്ന് സൗഹൃദങ്ങൾ കുട്ടികൾ കണ്ടെത്തുന്നത്.

യഥാർഥലോകത്തെ അപകടങ്ങളെപ്പോലെ ഇത്തരം അപകടങ്ങളെയും മാതാപിതാക്കൾ മുൻകൂട്ടി അറിഞ്ഞേ മതിയാകൂ. അവർക്ക് മനസു തുറക്കാൻ ആരെങ്കിലും ഉണ്ടാകണം. വാഹനങ്ങൾ സർവീസ് ചെയ്യുന്നതുപോലെ ഇടയ്ക്ക് പ്രഫഷണൽ കൗൺസലിംഗുകളും കുട്ടികൾക്ക് നല്ലതാണ്. സ്കൂളുകളിൽ കൗൺസലർമാർ ഇല്ലാതെ പോകുന്നത് എന്തുകൊണ്ടാണ്. സാമ്പത്തിക ബാധ്യതയാണ് കാര്യമെങ്കിൽ സ്കൂൾ ക്ലസ്റ്ററിന് ഒരു കൗൺസലറെയെങ്കിലും അനുവദിക്കുന്നത് പരിഗണിക്കണം. പക്ഷേ ഏറ്റവും പ്രധാനമായി വേണ്ടത് മുറികളിൽ പൊടിപിടിച്ചിരിക്കുന്ന പഴയ ക്രിക്കറ്റ് ബാറ്റ് പൊടിതട്ടിയെടുക്കുക എന്നതാണ്. തൊടികളും പറമ്പുകളും ഉണരട്ടേ. പഴയ കുട്ടിക്കൂട്ടമാകാൻ അവരെ അനുവദിക്കുക. കുട്ടികൾ പരസ്പരം ഇടകലരട്ടെ. വീഴാനും തോൽക്കാനും അവർ പഠിക്കട്ടെ .

ഇടകലരലിൽനിന്നും കളികളിൽനിന്നും വിലപ്പെട്ട സാമൂഹിക പാഠങ്ങൾ പഠിച്ചവരാണ് നാം. യന്ത്രങ്ങളോടുള്ള കുട്ടികളുടെ കൂട്ടുകെട്ട് ലോകത്തിലെ ഏറ്റവും വലിയ ചീത്ത കൂട്ടുകെട്ടായി മാറാം. ശത്രുതയോടെ അതിനെ തകർക്കുയല്ല സ്നേഹത്തോടെ അതിനെ വഴിതിരിച്ചു വിടുകയാണ് വേണ്ടത്. കുട്ടികൾക്കൊപ്പം സഞ്ചരിക്കൂ. അവരുടെ ഭാഷയും മൗനങ്ങളും കൊടുങ്കാറ്റുകളും തിരിച്ചറിയൂ; മറ്റാരെങ്കിലും വാതിൽ തുറന്ന് അകത്ത് പ്രവേശിക്കുന്നതിനു മുമ്പ്.

ഒന്നുകൂടി

സോഷ്യൽമീഡിയയിൽ കുറെ ട്രോളുകളും ഷോര്‍ട്ടുകളും റീലുകളും ഇറങ്ങുന്നുണ്ട്. കുട്ടികൾ പിടിക്കപ്പെട്ടതിനെ ആഘോഷവും കണ്ടന്‍റുമാക്കുകയാണ് അവർ. പക്ഷേ, അവരുടെ വീഴ്ചയ്ക്ക് നമുക്കും വലിയ ഉത്തരവാദിത്വമില്ലേ? അവർ അനുഭവിച്ച നോവുകളും ശിഥിലമായ കുടുംബാന്തരീക്ഷവും പറയാനാരുമില്ലാത്ത അനാഥത്വവും ഒരു കാരണമായിട്ടുണ്ടാവില്ലേ? പരിഹാസം നല്ലതാണ്. പക്ഷേ അത് നമ്മിലേക്കുതന്നെ തിരിച്ചെത്തുന്നതാകരുത്.

Tags : Deepika DeepikaNewspaper BreakingNews Aren't they all butterflies?

Recent News

Corehub Up