National
ന്യൂഡൽഹി: ജന്തർ മന്തർ മേഖലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സമരക്കാരെ ബുദ്ധിമുട്ടിക്കാൻ നടപടികളുമായി ഡൽഹി പോലീസ്.
സമരമേഖലയിൽ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഭക്ഷണവിതരണ ആപ്പുകൾക്കും മറ്റ് ഇ-കൊമേഴ്സ് കമ്പനികൾക്കും പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി ആളുകൾ സമരക്കാർക്ക് ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്തു നൽകിയിരുന്നു.
ഓൺലൈൻ ആപ്പുകൾ വഴിയാണ് സമരക്കാർക്ക് പ്രധാനമായും ഭക്ഷണം എത്തുന്നത്. എന്നാൽ ഇത്തരം ഓൺലൈൻ ആപ്പുകൾക്കു നിയന്ത്രണമേർപ്പെടുത്തി സമരക്കാരെ വലയ്ക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. ഇതോടൊപ്പം ജന്തർ മന്തർ മേഖലയിലേക്കുള്ള യാത്രയ്ക്കും ഡൽഹി പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണു നിർദേശം.
തുടർച്ചയായ മൂന്നാം ദിവസവും സെൻട്രൽ ഡൽഹിയിലെ 17 മെട്രോ സ്റ്റേഷനുകൾ അടഞ്ഞുകിടന്നു. മെട്രോ മാർഗം പ്രതിഷേധക്കാർ എത്തുന്നത് തടയുകയാണു ലക്ഷ്യം.
രാവിലെ 7.30 മുതൽ മെട്രോ സ്റ്റേഷനുകൾ അടഞ്ഞുകിടക്കുന്നതിനാൽ ഈ മേഖലയിലേക്ക് എത്തേണ്ട വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരടക്കം നിരവധി ജോലിക്കാർ ദുരിതം നേരിടുന്നു.
കൂടാതെ റോഡുകൾ പൂർണമായും ബാരിക്കേഡുകൾക്കൊണ്ട് നിറച്ചിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. മിക്കയിടത്തും വാഹനം തടഞ്ഞു പോലീസ് പരിശോധന നടത്തുന്നുണ്ട്.
സമരത്തെ അനുകൂലിക്കുന്നവർ പരമാവധി പ്രദേശത്തേക്ക് എത്തിക്കാതിരിക്കുന്നതിനുള്ള നടപടി പോലീസ് സ്വീകരിച്ചിട്ടും ജന്തർ മന്തറിലേക്ക് എത്തുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്.
കൂടാതെ പ്രദേശത്ത് ഇന്റർനെറ്റ് സൗകര്യം മൂന്നാം ദിനവും പൂർണമായും വിച്ഛേദിച്ചിരിക്കുകയാണ്. ജന്തർ മന്തറിനോടു ചേർന്ന ഒന്നര കിലോമീറ്റർ ദൂരപരിധിയിലാണ് ഇന്റർനെറ്റ് നിയന്ത്രണം.
ഇന്റർനെറ്റോ മൊബൈൽ നെറ്റ്വർക്കോ ഇല്ലാതിരുന്ന സാഹചര്യത്തിൽ പ്രതിഷേധക്കാർ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന സൗജന്യ സന്ദേശമയക്കൽ ആപ്പായ ബിറ്റ്ചാറ്റ് പ്ലാറ്റ്ഫോമിൽനിന്നു നീക്കം ചെയ്യാൻ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ജിറ്റ്ഹബ്ബിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.
ആപ്പ് രാജ്യസുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും വെല്ലുവിളിയാണെന്നു ചൂണ്ടിക്കാട്ടിയാണ് നീക്കം.
National
ന്യൂഡൽഹി: സമരപ്പന്തൽ തകർത്ത് ജന്തർ മന്ദറിലെ പ്രതിഷേധക്കാരെ ഒറ്റദിവസം കൊണ്ട് ഒഴിപ്പിച്ചിട്ടും സമരവേദിയിലേക്ക് വീണ്ടും ഒഴുകിയെത്തി പാറ്റക്കൂട്ടം.
തിങ്കളാഴ്ച രാത്രിയോടെ ജന്തർ മന്ദറിൽ സമരം നടത്തുകയായിരുന്ന വിവിധ സംഘടനകളുടെ സമരവേദികളും ബാനറുകളുമടക്കം പോലീസ് പൂർണമായും തല്ലിത്തകർത്തെങ്കിലും പ്രതിഷേധക്കാർ ഇന്നു രാവിലെ മുതൽ സജീവമാണ്. അടിച്ചമർത്താനുള്ള ഓരോ ശ്രമങ്ങളും അധികാരികൾ നടത്തുമ്പോൾ വീണ്ടും സമരക്കാർ വിവിധ മേഖലകളിൽനിന്ന് ജന്തർ മന്ദറിലേക്ക് ഒഴുകിയെത്തുന്നത് തുടരുന്നു.
അതിജീവിക്കാനായി പ്രത്യേകം രൂപമുള്ള പാറ്റയെന്ന ജീവിയെപ്പോലെത്തന്നെയാണ് ഡൽഹിയിൽ സമരം നടത്തുന്ന പ്രതിഷേധക്കാരും.
കനത്ത ലാത്തിച്ചാർജിനു വിധേയമായി പ്രവർത്തകരിൽ പലരെയും കസ്റ്റഡിയിലെടുത്തും കോക്രോച്ച് ജനതാ പാർട്ടിയുടെ നേതാക്കളെ സംഭവസ്ഥലത്തുനിന്ന് മാറ്റിയും ജന്തർ മന്ദറിന്‍റെ സമരഭൂമിയെ പോലീസ് തിങ്കളാഴ്ച പൂർണമായും ഒഴിപ്പിച്ചെങ്കിലും എവിടെനിന്നൊക്കെയോ പ്രതിഷേധക്കാർ വീണ്ടും ജന്തർ മന്ദറിന്‍റെ ബാരിക്കേഡുകൾക്കടുത്തേക്ക് സ്വയം ഒഴുകിയെത്തി.
ഒരു നേതൃത്വവും ആവശ്യപ്പെടാതെ, ഒരു സംഘടനയുടെയോ പാർട്ടിയുടെയോ ബാനറുകളും കൈയിലേന്താത്ത സാധാരണക്കാരായിരുന്നു തിങ്കളാഴ്ച രാത്രിയോടെ രാത്രി ഒത്തുകൂടിയത്.
ആദ്യം അൻപതും പിന്നീടും നൂറായും വളർന്ന ഈ കൂട്ടമാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം അണയാതെ കാത്തത്. ബാരിക്കേഡുകൾ ഇവർക്ക് പ്രതിരോധം തീർത്തെങ്കിലും സമരഭൂമിക്കടുത്ത് കുത്തിയിരുന്ന് രാത്രിയിലും പ്രതിഷേധം ശക്തമാക്കുകയായിരുന്നു.
ഇന്ന് രാവിലെയോടെ ജന്തർ മന്ദറിലേക്ക് വിദ്യാർഥികളും യുവാക്കളും വീണ്ടുമെത്തി കോക്രോച്ച് ജനതാ പാർട്ടിയുടെ അനിശ്ചിതകാല പ്രതിഷേധത്തിനു 32-ാം ദിവസവും തുടർച്ച നൽകുകയാണ്.
ഇന്നും അഞ്ഞൂറിലധികം വിദ്യാർഥികളും യുവാക്കളുമാണ് സമരഭൂമിയിൽ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്. സമരസ്ഥലത്തെ തകർന്ന വേദിയിൽ കുത്തിയിരുന്നു കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ പ്രതിഷേധം ഇനിയും തുടരുമെന്ന് ആവർത്തിച്ചിട്ടുണ്ട്.
അതിനിടെ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന ബിഎൻഎസ്എസ് വകുപ്പ് 163 ഇപ്പോഴും നിലവിലുണ്ടെന്നും ആളുകൾ കൂട്ടംകൂടരുതെന്നും ഡൽഹി പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു പ്രതിഷേധ റാലി പാർലമെന്‍റിലേക്കുണ്ടാകാതെ ഇരിക്കാനുള്ള സകല നടപടികളും പോലീസെടുത്തിട്ടുണ്ട്.
ജന്തർ മന്ദറിനു ചുറ്റും ബോംബ് സ്ക്വാഡുകളെയും കേന്ദ്ര സേനയെയും വിന്യസിച്ച് അക്രമസാധ്യത നിർവീര്യമാക്കുകയാണ് അധികൃതർ ശ്രമിക്കുന്നത്. ന്യൂഡൽഹി, സെൻട്രൽ, നോർത്ത്, സൗത്ത്, സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് ജില്ലകളിലും മറ്റ് സുരക്ഷാഭീഷണിയുള്ള പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി.
പ്രധാന സ്ഥലങ്ങളിൽ അധികാരികൾ ബാരിക്കേഡുകൾ സ്ഥാപിക്കുകയും, വാഹന പരിശോധന കർശനമാക്കുകയും, നഗരം മുഴുവൻ പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദറിൽ വീണ്ടും സമരം തുടങ്ങി കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി). പോലീസിനെ നോക്കുകുത്തികളാക്കി ഒഴിപ്പിച്ച സമരവേദി വീണ്ടും സിജെപി കൈയടക്കിയത്. പ്രവർത്തകർ മാർച്ചായി കവാടത്തിലേക്ക് എത്തി ബാരിക്കേഡ് മറിച്ചിട്ടാണ് സ്റ്റേജിൽ വീണ്ടും കയറിയത്.
അതേസമയം ധര്‍മേന്ദ്ര പ്രധാന്‍റെ രാജിയാവശ്യപ്പെട്ടു പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ഇന്ന് ഡല്‍ഹി പോലീസ് ക്രൂരമായി മർദിച്ചിരുന്നു. പ്രക്ഷോഭകര്‍ക്കു നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തിയിരുന്നു.
വൈകുന്നേരമായിട്ടും പിരിഞ്ഞുപോകാന്‍ വിസമ്മതിച്ച ചെറുപ്പക്കാര്‍ക്കു നേര്‍ക്കായിരുന്നു കാക്കിയും നീലയും ധരിച്ച സുരക്ഷാ ഭടന്മാരുടെ അതിക്രമം. കേരള ഹൗസിനടത്തുള്ള അശോക റോഡ്- ജന്തര്‍ മന്തര്‍ റൗണ്ടാനയില്‍ പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികളെയാണു പോലീസും അര്‍ധസൈനിക വിഭാഗവും മർദിച്ചത്. ലാത്തിച്ചാര്‍ജില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്കേറ്റു.
തല്ലിക്കൊന്നാലും നീതി ലഭിക്കും വരെ പോരാടുമെന്ന് സിജെപി നേതാക്കള്‍ പ്രഖ്യാപിച്ചു.
National
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്ക് നേരെ മഷിയേറ്. ശനിയാഴ്ച പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഒരു യുവതി ദിപ്കെയുടെ മുഖത്തേക്ക് നീല മഷി ഒഴിക്കുകയായിരുന്നു.
ആക്രമണത്തെത്തുടർന്ന് സമരവേദിയിൽ വലിയ തോതിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയും, പ്രകോപിതരായ ദിപ്കെയുടെ അനുയായികൾ സ്റ്റേജിലേക്ക് ഇരച്ചുകയറുകയും ചെയ്തു.
സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക്കിനെ പോലീസ് ബലമായി നീക്കം ചെയ്ത് ആശുപത്രിയിലാക്കിയതിൽ പ്രതിഷേധിച്ച് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
അതേസമയം, ആക്രമണത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ പങ്കുവച്ച ദിപ്കെ, "നീല എന്‍റെ നിറമാണ്... ജയ് ഭീം!' എന്ന് കുറിച്ചുകൊണ്ട് ശക്തമായി പ്രതികരിച്ചു.
ആക്രമണം നടത്തിയ സ്ത്രീയുടെ വ്യക്തിവിവരങ്ങളോ ഇതിന് പിന്നിലെ ലക്ഷ്യമോ ഇതുവരെ വ്യക്തമായിട്ടില്ല.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്നിരുന്ന പ്രമുഖ പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാംഗ്ചുക്കിനെ ഡൽഹി പോലീസ് സമരപ്പന്തലിൽ നിന്ന് മാറ്റി.
നിരാഹാര സമരം 21-ാം ദിവസത്തിലേക്ക് കടന്ന ഇന്ന് പുലർച്ചെയോടെയാണ് നാടകീയ നീക്കങ്ങൾ നടന്നത്. സമരവേദിയിലേക്ക് ഇരച്ചെത്തിയ പോലീസ് സോനം വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്യുകയും സമരക്കാരോട് ജന്തര്‍ മന്ദര്‍ ഒഴിയാന്‍ ആവശ്യപ്പെടുകയുമായിരുന്നു. നിലവിൽ അദ്ദേഹത്തെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പുലർച്ചെ വൻ പോലീസ് സന്നാഹം സമരപ്പന്തലിൽ എത്തുകയും വാംഗ്ചുക്കിനെ നിർബന്ധിതമായി മാറ്റാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനെതിരെ "കോക്രോച്ച് ജനതാ പാർട്ടി' പ്രവർത്തകരും മറ്റ് പ്രതിഷേധക്കാരും ശക്തമായി രംഗത്തെത്തിയതോടെ പ്രദേശത്ത് വലിയ രീതിയിൽ വാക്കുതർക്കവും സംഘർഷവുമുണ്ടായി.
വാംഗ്ചുക്കിനെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് തടങ്കലിൽ വച്ചിരിക്കുകയാണെന്നും സമരത്തിന് നേതൃത്വം നൽകുന്ന സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്നും സിജെപി ഭാരവാഹികൾ ആരോപിച്ചു.
എന്നാൽ വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്തതല്ലെന്നും അദ്ദേഹത്തിന്‍റെ വഷളായിക്കൊണ്ടിരിക്കുന്ന ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ഡൽഹി പോലീസ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
കോടതി നിർദേശം നടപ്പാക്കുന്നതിനിടെ പ്രതിഷേധക്കാർ തടസം സൃഷ്ടിക്കാൻ ശ്രമിച്ചതാണ് ചെറിയ തോതിലുള്ള സംഘർഷത്തിന് കാരണമായതെന്നും ജന്തർ മന്ദറിലുള്ള പ്രതിഷേധക്കാർ എത്രയും വേഗം പ്രദേശം സമാധാനപരമായി ഒഴിഞ്ഞുതരണമെന്നും പോലീസ് ആവശ്യപ്പെട്ടു.