International
വത്തിക്കാൻ സിറ്റി: സുഡാൻ, യുക്രെയ്ൻ, റഷ്യ എന്നിവിടങ്ങളിൽ തുടരുന്ന അക്രമങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ലെയോ പതിനാലാമൻ മാർപാപ്പ.
അക്രമങ്ങൾ വിതയ്ക്കുന്നവരുടെ മനസിന് മാറ്റമുണ്ടാകണമെന്നും നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെടുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാല ജപ പ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസംബോധന ചെയ്യവെ മാർപാപ്പ ആവശ്യപ്പെട്ടു.
‘യുദ്ധം കൂടുതൽ യുദ്ധങ്ങളെയല്ലാതെ മറ്റൊന്നും സൃഷ്ടിക്കില്ല. അത് അളവറ്റ ദുരിതങ്ങൾക്കു കാരണമാകുന്നു. അക്രമത്തിന്റെ ഈ ദുരന്തചക്രം അവസാനിപ്പിച്ച് സമാധാനത്തിനായി നയതന്ത്രത്തിനും സംഭാഷണങ്ങൾക്കും വഴിതുറക്കേണ്ട സമയമാണിത്-മാർപാപ്പ പറഞ്ഞു.
സുഡാനിൽ അടിയന്തര വെടിനിർത്തൽ പ്രാബല്യത്തിൽ വരുത്താനുള്ള പരിശ്രമങ്ങൾക്ക് പിന്തുണ നൽകാൻ രാജ്യാന്തരസമൂഹത്തോട് മാർപാപ്പ ആവശ്യപ്പെട്ടു.
യുക്രെയ്നിലും റഷ്യയിലും വർധിച്ചുവരുന്ന സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ മാർപാപ്പ, ഇരുവിഭാഗവും സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
International
അസീസി: സ്വാർഥതയും അക്രമവും നിറഞ്ഞ ലോകത്തു ഭയത്തെയും നിരാശയെയും അതിജീവിച്ചു സ്നേഹത്തിന്റെ പുതിയ സംസ്കാരം പടുത്തുയർത്താൻ ലെയോ മാർപാപ്പയുടെ ആഹ്വാനം.
ഇറ്റലിയിലെ അസീസിയിൽ സംഘടിപ്പിച്ച ‘ഗോ! 2026’ ഫ്രാൻസിസ്കൻ യുവജനസമ്മേളനത്തിന്റെ ഭാഗമായി സാന്താ മരിയ ദെല്ലി ആഞ്ചലി (മാലാഖമാരുടെ രാജ്ഞിയായ മറിയത്തിന്റെ) പള്ളിയിൽ വിശുദ്ധ കുർബാനമധ്യേ സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട മേഖലകളിലേക്ക് ഇറങ്ങിച്ചെല്ലാനും പീഡിപ്പിക്കപ്പെടുന്നവരുടെ മുറിവുകളിൽ ആശ്വാസമേകാനും അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു.
“നീതിനിഷേധം മൂലം സാധാരണക്കാരുടെ സ്വപ്നങ്ങൾ തകർക്കപ്പെടുന്ന ഇടങ്ങളിലേക്ക് നിങ്ങൾ കടന്നുചെല്ലണം. ഭയവും നിരാശയും ഉപേക്ഷിച്ച്, ദൈവവചനത്തിൽ വിശ്വസിച്ച് ഈ യുഗത്തിലെ പുതിയ വിശുദ്ധരാകാൻ നിങ്ങൾ ധൈര്യം കാണിക്കണം. ഭയവും അജ്ഞതയുമാണ് മനുഷ്യർക്കിടയിൽ വേലിക്കെട്ടുകളും വർഗീയതയും സൃഷ്ടിക്കുന്നത്.
മതം രാഷ്ട്രീയലാഭങ്ങൾക്കായി ചൂഷണം ചെയ്യപ്പെടരുത്” -മാർപാപ്പ പറഞ്ഞു. ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിന്റെ ആത്മീയകേന്ദ്രമായ പോർസ്യുങ്കുളയിൽ നടന്ന പ്രാർഥനകൾക്കുശേഷമാണ് മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങിയത്.
International
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ നവംബർ മാസത്തിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ ഉറുഗ്വേ, അർജന്റീന, പെറു എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.
നവംബർ ആറു മുതൽ 17 വരെ 11 ദിവസം നടക്കുന്ന പര്യടനത്തിൽ 10 പ്രമുഖ നഗരങ്ങൾ മാർപാപ്പ സന്ദർശിക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. സഭാധ്യക്ഷനായശേഷമുള്ള അദ്ദേഹത്തിന്റെ ആറാമത്തെ അന്താരാഷ്ട്ര പര്യടനമാണിത്.
നവംബർ ആറുമുതൽ എട്ടുവരെ ഉറുഗ്വെയിലെ മോന്തെവീദെയോ, പൈസാണ്ടു, ഫ്ലോറിഡ എന്നീ നഗരങ്ങൾ സന്ദർശിക്കും. എട്ടു മുതൽ 11 വരെയാണ് അർജന്റീനയിലെ സന്ദർശനം. ബുവേനോസ് ഐറിസ്, കോർഡോബ, ലുഹാൻ എന്നിവിടങ്ങൾ സന്ദർശിക്കും.
ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയുടെ ജന്മദേശമാണ് അർജന്റീന. അദ്ദേഹത്തിന് തന്റെ 13 വർഷത്തെ ഭരണകാലത്തിനിടയിൽ സ്വന്തം നാട് സന്ദർശിക്കാൻ സാധിച്ചിരുന്നില്ല. ഏകദേശം 40 വർഷങ്ങൾക്കു ശേഷമാണ് ഒരു മാർപാപ്പ അർജന്റീനയിലെത്തുന്നത്.
നവംബർ 11ന് പെറുവിലെത്തുന്ന ലെയോ മാർപാപ്പ ലിമ, ചിക്ലായോ, കുസ്കോ, പുക്കാൽപ എന്നീ നഗരങ്ങൾ സന്ദർശിക്കും. അമേരിക്കയിൽ ജനിച്ച ആദ്യ മാർപാപ്പയായ ലെയോ പതിനാലാമന്‍ പെറുവുമായി ദീർഘകാലത്തെ അടുത്ത ബന്ധമുണ്ട്.
1985ൽ ഒരു മിഷനറിയായി പെറുവിലെത്തിയ അദ്ദേഹം പിന്നീട് ചിക്ലായോ രൂപതയുടെ ബിഷപ്പായി 2015 മുതൽ 2023 വരെ സേവനമനുഷ്ഠിച്ചിരുന്നു.
പെറുവിലെ പൗരത്വം കൂടിയുള്ള മാർപാപ്പ, നേരത്തേ അവിടെ ഭരണത്തിലിരുന്ന ആൽബർട്ടോ ഫുജിമോറിയുടെ കാലഘട്ടത്തിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേയും അദ്ദേഹത്തിനു നൽകിയ മാപ്പിനെതിരേയും ബിഷപ്പായിരിക്കെ പരസ്യമായി നിലപാടെടുത്തിരുന്നു.
ഈവർഷം സെപ്റ്റംബർ 25 മുതൽ 28 വരെ മാർപാപ്പ ഫ്രാൻസ് സന്ദർശിക്കും.
International
സരാജെവോ: താത്കാലിക സന്തോഷങ്ങളുടെ വ്യാമോഹങ്ങളിൽ വീണുപോകാതെ നമ്മെ സ്വതന്ത്രരാക്കുന്ന സത്യം ആത്മാർഥമായി അന്വേഷിക്കാൻ യുവജനങ്ങളോടു മാർപാപ്പയുടെ ആഹ്വാനം.
പെട്ടെന്നു ലഭിക്കുന്ന താത്കാലിക സന്തോഷങ്ങളുടെ വാഗ്ദാനങ്ങൾ ആകർഷകമായി തോന്നാമെങ്കിലും മനസിൽ ശാശ്വതമായ ഒരു മുദ്രയും പതിപ്പിക്കാതെ അവ പെട്ടെന്ന് അപ്രത്യക്ഷമാകുന്നുവെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി.
തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ ബോസ്നിയ ആൻഡ് ഹെർസഗോവിനയിലെ മരിയൻ തീർഥാടനകേന്ദ്രമായ മെഡ്ജുഗൊറെയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യുവജനസമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ സ്വയം വിട്ടുകൊടുക്കാനും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ അഭയം തേടാനും ആഹ്വാനം ചെയ്തുകൊണ്ടാണ് മാർപാപ്പ സന്ദേശം അവസാനിപ്പിച്ചത്. അങ്ങനെ സുവിശേഷത്തിന്റെ പ്രകാശമാനമായ സാക്ഷികളാകാനും സാഹോദര്യത്തിന്റെ വക്താക്കളാകാനും സമൂഹത്തിൽ സമാധാനം കെട്ടിപ്പടുക്കുന്നവരാകാനും യുവാക്കൾക്ക് സാധിക്കട്ടേയെന്നും മാർപാപ്പ ആശംസിച്ചു.
വിശുദ്ധ കുർബാനയ്ക്കു മുന്നോടിയായി മെഡ്ജുഗൊറെ മരിയൻ തീർഥാടനകേന്ദ്രത്തിന്റെ പ്രത്യേക ചുമതലയുള്ള അപ്പോസ്തലിക് വിസിറ്റേറ്റർ ആർച്ച്ബിഷപ് അൽദോ കവല്ലിയാണ് മാർപാപ്പയുടെ സന്ദേശം വായിച്ചത്.
വിശുദ്ധ കുർബാനയ്ക്ക് ബോസ്നിയ-ഹെർസെഗോവിനയിലെയും മോണ്ടെനെഗ്രോയിലെയും അപ്പസ്തോലിക് നുൺഷ്യോ വരാപ്പുഴ അതിരൂപതാംഗമായ ആർച്ച്ബിഷപ് ഫ്രാൻസിസ് അസീസി ചുള്ളിക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു.
1989ൽ ആരംഭിച്ച ഈ യുവജന സമ്മേളനം എല്ലാ വർഷവും നടന്നുവരുന്നു. ഈമാസം ആറുവരെ നടക്കുന്ന സമ്മേളനത്തിൽ 73 രാജ്യങ്ങളിൽനിന്നായി 50,000ത്തോളം യുവതീയുവാക്കളാണു പങ്കെടുക്കുന്നത്.
International
വത്തിക്കാൻ സിറ്റി: കസ്തേല്‍ ഗണ്ടോള്‍ഫോയിലെ വേനല്‍ക്കാല വസതിയിലെ വിശ്രമത്തിനുശേഷം ലെയോ പതിനാലാമൻ മാർപാപ്പ വത്തിക്കാനിൽ മടങ്ങിയെത്തി.
കഴിഞ്ഞ അഞ്ചിനാണ് പ്രാർഥനയ്ക്കും ധ്യാനത്തിനും വിശ്രമത്തിനും പഠനത്തിനുമായി മാർപാപ്പ വേനൽക്കാല വസതിയിലെത്തിയത്.
വിശ്രമദിനങ്ങളിൽ റോമിലെ പാവങ്ങളായ ഇരുനൂറോളം ആളുകൾക്കൊപ്പം മാർപാപ്പ ഉച്ചഭക്ഷണം കഴിച്ചത് ഏറെ ഹൃദ്യമായ അനുഭവമായിരുന്നു.
20ന് മോന്തെ കാസിനോയിലെ ബനഡിക്ടെൻ ആശ്രമത്തിലേക്കും 22ന് വല്ലെപിയേത്രയിലെ പരിശുദ്ധ ത്രിത്വത്തിന്റെ തീർഥാടനകേന്ദ്രത്തിലേക്കും വിശുദ്ധ ബനഡിക്ടിന്റെയും വിശുദ്ധ സ്കോളാസ്റ്റിക്കയുടെയും ആശ്രമത്തിലേക്കുമുള്ള സന്ദർശനങ്ങളും ഈ അവധിക്കാലത്തെ പ്രത്യേകതകളായിരുന്നു.
റോം: യുദ്ധവും ദാരിദ്ര്യവും മൂലം മുറിവേറ്റ ലോകത്തിന് സാഹോദര്യത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശം നൽകുകയെന്ന ലക്ഷ്യത്തോടെ ഇന്നലെ വൈകുന്നേരം കസ്തേൽ ഗണ്ടോൾഫോയിലെ ലൗദാത്തോ സി ഗ്രാമത്തിൽ പ്രാർഥനാ സംഗീതനിശ സംഘടിപ്പിച്ചു.
ലൗദാത്തോ സി ഉന്നത പരിശീലനകേന്ദ്രവും അന്ദ്രേയ ബൊചെല്ലി ഫൗണ്ടേഷനും ചേർന്നു സംഘടിപ്പിച്ച "കാന്തിക്കോ ദി പാച്ചെ' (സമാധാനത്തിന്റെ ഗീതം) എന്ന പരിപാടിയിൽ ലെയോ പതിനാലാമൻ മാർപാപ്പയും സന്നിഹിതനായിരുന്നു.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മരണത്തിന്റെ 800-ാം വാർഷികത്തോടനുബന്ധിച്ചാണ് പ്രാർഥനാസംഗമം സംഘടിപ്പിച്ചത്. ഇറ്റലിയിലെ പ്രശസ്ത സംഗീതജ്ഞൻ അന്ദ്രേയ ബൊചെല്ലി സംഗീതമാലപിച്ചു.
ഇസ്രയേൽ, പലസ്തീൻ, ഉഗാണ്ട, ഹെയ്തി, ഇറ്റലി എന്നിവിടങ്ങളിൽനിന്നുള്ള 164 കുട്ടികൾ അടങ്ങുന്ന അന്ദ്രേയ ബൊചെല്ലി ഫൗണ്ടേഷൻ എന്ന ഗായകസംഘത്തിന്റെ സാന്നിധ്യം സംഗമത്തിന്റെ പ്രധാന ആകർഷണമായിരുന്നു.
ദുരിതപൂർണമായ സാഹചര്യങ്ങളിൽനിന്നുള്ള ഈ കുട്ടികൾ സംഗീതത്തിലൂടെ സമാധാനത്തിന്റെയും പ്രത്യാശയുടെയും അനുഭവങ്ങൾ പങ്കുവച്ചു.
International
റോം: വിശുദ്ധ നാട്ടിലും മധ്യപൂര്‍വേഷ്യയിലും ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ അഭ്യര്‍ഥന. വര്‍ധിച്ചുവരുന്ന അക്രമങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച മാര്‍പാപ്പ, സൈനികനടപടികള്‍ അവസാനിപ്പിച്ച് ചര്‍ച്ചകളിലൂടെ നീതിയുക്തമായ പരിഹാരം കണ്ടെത്തണമെന്നും ആഹ്വാനം ചെയ്തു.
വേനല്‍ക്കാല വസതിയായ കസ്തേല്‍ ഗണ്ടോള്‍ഫോയില്‍ ഇന്നലെ ത്രിസന്ധ്യാ പ്രാര്‍ഥനയ്ക്കുശേഷം തീര്‍ഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ.
വിശുദ്ധ നാട്ടില്‍ തുടരുന്നതും ശക്തമാകുന്നതുമായ അക്രമങ്ങളെ താന്‍ കടുത്ത ആശങ്കയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നു പറഞ്ഞ മാര്‍പാപ്പ, ഓരോ വ്യക്തിയുടെയും തുല്യ അന്തസിലും തുല്യ അവകാശങ്ങളിലും അധിഷ്ഠിതമായ, നീതിയുക്തമായ ഒരു രാഷ്ട്രീയ പരിഹാരം ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളിലേക്ക് മടങ്ങിയെത്തണമെന്നും ആവശ്യപ്പെട്ടു.
യുദ്ധംമൂലം ദുരിതമനുഭവിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങള്‍ക്കുമായി പ്രാര്‍ഥിക്കുന്നത് തുടരാനും മാര്‍പാപ്പ എല്ലാവരെയും ആഹ്വാനം ചെയ്തു.
“മധ്യപൂര്‍വേഷ്യയില്‍ സൈനികനടപടികള്‍ ശക്തമാക്കിയത് വീണ്ടും അക്രമവും നാശനഷ്ടങ്ങളും വരുത്തിവച്ചിരിക്കുകയാണ്. ഇത് എണ്ണമറ്റ സാധാരണക്കാരുടെ ജീവനെ വലിയ അപകടത്തിലാക്കുകയും കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും ക്ഷാമം രൂക്ഷമാക്കുകയും ചെയ്തിരിക്കുന്നു.
ബന്ധപ്പെട്ട എല്ലാ കക്ഷികളും തങ്ങളുടെ ആക്രമണങ്ങള്‍ നിര്‍ത്തലാക്കണമെന്നും അടിയന്തരമായി ചര്‍ച്ചകളുടെയും നയതന്ത്രത്തിന്റെയും വഴികള്‍ വീണ്ടും തുറക്കണമെന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു.” -മാര്‍പാപ്പ പറഞ്ഞു.
International
റോം: പരിസ്ഥിതിസംരക്ഷണ രംഗത്തും സാമൂഹികക്ഷേമത്തിലും വേറിട്ട സംഭാവനകൾ നൽകുന്ന വ്യക്തികൾക്കായി ലെയോ പതിനാലാമൻ മാർപാപ്പയുടെ പേരിൽ അന്താരാഷ്ട്ര ബഹുമതി പ്രഖ്യാപിച്ചു.
അമേരിക്കയിലെ പെൻസിൽവാനിയയിലെ വില്ലനോവ സർവകലാശാല ഏർപ്പെടുത്തിയ "പോപ്പ് ലെയോ പതിനാലാമൻ സസ്റ്റൈനബിലിറ്റി മെഡൽ' അടുത്ത ഒക്ടോബറിൽ റോമിൽ നടക്കുന്ന ചടങ്ങിൽ മാർപാപ്പതന്നെ നേരിട്ട് വിജയിക്കു സമ്മാനിക്കും.
ഒക്ടോബർ 12 മുതൽ 15 വരെ റോമിലെ പാട്രിസ്റ്റിക് ഇൻസ്റ്റിറ്റ്യൂട്ട് അഗസ്റ്റീനിയാനത്തിലും മാർപാപ്പയുടെ വേനൽക്കാല വസതിയായ കസ്തേൽ ഗാണ്ടാൾഫോയിലെ ലൗദാത്തോ സീ ഉദ്യാനത്തിലുമായാണ് അന്താരാഷ്ട്ര പരിസ്ഥിതിസമ്മേളനം നടക്കുന്നത്. ഒക്ടോബർ 13ന് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.
ലെയോ പതിനാലാമൻ മാർപാപ്പ അംഗമായ അഗസ്റ്റീനിയൻ സന്യാസസഭ 1842ൽ സ്ഥാപിച്ചതാണ് വില്ലനോവ സർവകലാശാല. ലെയോ മാർപാപ്പ പഠിച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനംകൂടിയാണിത്.
1977ൽ ഇവിടെനിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹത്തിന് 2014ൽ സർവകലാശാല ഓണററി ഡോക്ടറേറ്റും നൽകിയിരുന്നു. സർവകലാശാലയുടെ ഈ മുൻ വിദ്യാർഥിയോടുള്ള ആദരസൂചകമായാണ് രണ്ടു വർഷത്തിലൊരിക്കൽ നൽകുന്ന പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
ആദ്യ പുരസ്കാരജേതാവിനെ സെപ്റ്റംബറിൽ പ്രഖ്യാപിക്കും. ഏതു മേഖലയിലുള്ളവർക്കും പരിസ്ഥിതി-സാമൂഹിക സുസ്ഥിരതയ്ക്കായി നൽകിയ സംഭാവനകൾ മുൻനിർത്തി പുരസ്കാരത്തിന് അർഹതയുണ്ടായിരിക്കും.
International
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ സമാധാനസന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പുതിയ പുസ്തകം ‘ഡിസാംഡ് ആൻഡ് ഡിസാമിംഗ്: പീസ് ഈസ് എ ഗിഫ്റ്റ്’ പുറത്തിറങ്ങി.
സാർവത്രികസഭയുടെ അധ്യക്ഷനായി 2025 മേയ് എട്ടിന് തെരഞ്ഞെടുക്കപ്പെട്ടതു മുതൽ സമാധാനവുമായി ബന്ധപ്പെട്ട് മാർപാപ്പ നടത്തിയിട്ടുള്ള വിവിധ പ്രഭാഷണങ്ങളും സന്ദേശങ്ങളും അടിസ്ഥാനമാക്കി വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിൽ ലോകസമാധാനത്തിന് അണുവായുധങ്ങളല്ല മറിച്ച് നിരായുധീകരണമാണ് ആവശ്യമെന്ന് മാർപാപ്പ ഊന്നിപ്പറയുന്നു.
അലസാൻഡ്രോ ബാൻഫി എഡിറ്റ് ചെയ്ത ഈ പുസ്തകത്തിന്റെ ഇറ്റാലിയൻ പതിപ്പാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.
International
റോം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന യുദ്ധങ്ങളിലും അക്രമങ്ങളിലും ആശങ്ക രേഖപ്പെടുത്തിയും ദുരിതമനുഭവിക്കുന്നവർക്കായി പ്രാർഥനകൾ ശക്തമാക്കാൻ ആഹ്വാനം ചെയ്തും ലെയോ പതിനാലാമൻ മാർപാപ്പ.
വേനൽക്കാല വസതിയായ കസ്തേൽ ഗണ്ടോർഫോ ഇന്നലെ ത്രിസന്ധ്യാ പ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
യുദ്ധവും അക്രമവും തകർത്ത വിവിധ രാജ്യങ്ങളിലെ സംഭവവികാസങ്ങളെ അതീവ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് മാർപാപ്പ പറഞ്ഞു. “ഈ സംഘർഷങ്ങൾ കാരണം ദുരിതമനുഭവിക്കുന്നവരെയും മരിക്കുന്നവരെയും നാം മറക്കരുത്. സമാധാനത്തിനായുള്ള ആത്മാർഥമായ ശ്രമങ്ങൾക്കൊപ്പം നമ്മുടെ നിരന്തരമായ പ്രാർഥനകളും ചേർത്തുവയ്ക്കാം” - മാർപാപ്പ ഓർമിപ്പിച്ചു.
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിൽ ആളപായവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരുന്ന തിന്റെയും ഇറാനിൽ യുഎസ് നടത്തിയ വ്യോമാക്രമണങ്ങളും തുടർന്ന് കുവൈറ്റിലെ യുഎസ് സൈനിക താവളങ്ങൾക്കുനേരേ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളും ഉൾപ്പെടെ പശ്ചിമേഷ്യയിലുണ്ടായ പുതിയ സംഘർഷാവസ്ഥയുടെയും പശ്ചാത്തലത്തിലാണു മാർപാപ്പയുടെ ആഹ്വാനം.
ക്രൈസ്തവർ പുലർത്തേണ്ട വിനയത്തെയും കാരുണ്യത്തെയും കുറിച്ച് ഓർമിപ്പിച്ച മാർപാപ്പ, ബലപ്രയോഗത്തിലൂടെയോ ആധിപത്യത്തിലൂടെയോ ആഡംബരത്തോടെയോ കടന്നുവരുന്ന ഒരു ശക്തനായ ഭരണാധികാരിയായി ദൈവത്തെ സങ്കൽപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. ഈമാസം 27 വരെ മാർപാപ്പ കസ്തേൽ ഗണ്ടോൾഫോയിൽ വിശ്രമത്തിൽ തുടരും.
Leader Page
ലെയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ ചാക്രിക ലേഖനമായ "മാഞ്ഞിഫിക്ക ഹുമാനിത്താസ്' ആഗോള തലത്തിൽ വലിയ ബൗദ്ധിക-രാഷ്ട്രീയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. മനുഷ്യന്റെ ചിന്തയെയും ഓർമയെയും തൊഴിലെന്ന ആശയത്തെയും ഭാവിയെത്തന്നെയും കീഴടക്കാൻ ഡാറ്റയും നിർമിത ബുദ്ധിയും അൽഗോരിതങ്ങളുമായി ടെക്നോ കാപ്പിറ്റലിസ്റ്റുകൾ ശ്രമിക്കുന്ന കാലഘട്ടത്തിലാണ് ‘മഹത്തായ മാനവികത’ എന്ന ഈ ചാക്രിക ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നത്. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ-സാമൂഹിക പ്രതിസന്ധികളായ നിർമിത ബുദ്ധി (എഐ) യുടെ ഉടമസ്ഥത, സാങ്കേതിക വിദ്യയുടെ കേന്ദ്രീകരണം, തൊഴിൽ നഷ്ടം, മനുഷ്യന്റെ അസ്തിത്വ പ്രതിസന്ധി എന്നിവയെക്കുറിച്ചുള്ള ശക്തമായ സാമൂഹിക-ആത്മീയ ഇടപെടലായി ഈ ലേഖനം ഉയർന്നു നിൽക്കുന്നു.
ഇത് കത്തോലിക്കാ സഭയുടെയോ മാർപാപ്പയുടെയോ വെറും ധാർമിക ഉപദേശം മാത്രമല്ല. ടെക്നോ കാപിറ്റലിസത്തിന്റെ പുതിയ സാമ്രാജ്യത്വത്തിനെതിരേ ഉയരുന്ന മനുഷ്യകേന്ദ്രിത പ്രഖ്യാപനമാണ് തന്റെ ആദ്യ ചാക്രിക ലേഖനത്തിലൂടെ മാർപാപ്പ നടത്തിയിരിക്കുന്നത്. മനുഷ്യന്റെ മാന്യത, തൊഴിലിന്റെ മഹത്വം, പൊതുനന്മ, അധികാരത്തിന്റെ കേന്ദ്രീകരണം എന്നിവയെക്കുറിച്ചുള്ള മാർപാപ്പയുടെ നിലപാടുകൾ ശ്രദ്ധിക്കാതെ പോകാനാവില്ല.
മാനവികത എന്നതിനെ അപ്രസക്തമാക്കി ലോകം വെട്ടിപ്പിടിക്കാൻ അധികാരത്തിന്റെ ഹുങ്കും സാങ്കേതിക മികവിന്റെ ഗർവും സമ്പത്തിന്റെ അഹങ്കാരവുമായി എഴുന്നള്ളുന്ന ഭരണകൂട ദുർമേദസുകൾ ലോകമെല്ലാം അസ്വസ്ഥതകൾ വിതക്കുമ്പോഴാണ് ഈ ലേഖനം പുറത്തുവരുന്നത്. “ദൈവം അതിന്റെ എല്ലാ മഹത്വത്തോടും കൂടി സൃഷ്ടിച്ച മാനവികത ഇന്ന് ഒരു നിർണായക തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണെന്നും ഒന്നുകിൽ ഒരു പുതിയ ബാബേൽ ഗോപുരം പണിയുക അല്ലെങ്കിൽ ദൈവവും മനുഷ്യരും ഒരുമിച്ച് വസിക്കുന്ന നഗരം പണിയുക” എന്നാണ് മാർപാപ്പ ആഹ്വാനം ചെയ്യുന്നത്.
വർത്തമാനകാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കുന്നതിനുള്ള ഊർജമായി ഈ ലേഖനം മാറുന്നു എന്നതാണ് ശ്രദ്ധേയം. ബാബേൽ ഗോപുരവും ടെക്നോ-കാപിറ്റലിസവും ഈ ചാക്രിക ലേഖനത്തിലെ ഏറ്റവും ശക്തമായ പ്രതീകങ്ങളാണ്. ബൈബിളിൽ ഉല്പത്തി പുസ്തകത്തിൽ ‘നമുക്ക് ആകാശത്തെത്തുന്ന ഗോപുരം പണിയാം’ എന്ന് പറയുന്നുണ്ട്. ഇത് വെറുമൊരു പുരാതന കഥയല്ല. നിയന്ത്രണമില്ലാത്ത അധികാരത്തിന്റെ രാഷ്ട്രീയ ഉപമയാണ്. ഇന്ന് ഡാറ്റയും എഐ സംവിധാനങ്ങളും ഏതാനും കമ്പനികളുടെ കൈകളിൽ കേന്ദ്രീകരിക്കപ്പെടുമ്പോൾ ‘പുതിയ ബാബേൽ ഗോപുരം’ എന്നത് ഒരു മുന്നറിയിപ്പു കൂടിയായി മാറുന്നു.
ഈ ചാക്രിക ലേഖനത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ ഒപ്പുവച്ച മേയ് 15 എന്ന തീയതി പ്രത്യേകമായ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. 135 വർഷങ്ങൾക്ക് മുമ്പ് 1891 മേയ് 15നാണ് ലെയോ പതിമൂന്നാമൻ മാർപാപ്പ ‘റേരും നൊവാരും’ എന്ന വിഖ്യാതമായ ചാക്രിക ലേഖനം പുറപ്പെടുവിച്ചത്. പുതിയ കാര്യങ്ങളെക്കുറിച്ച് എന്നർഥമുള്ള ആ ചാക്രികലേഖനം പറഞ്ഞതാവട്ടെ തൊഴിലാളിവർഗത്തിന്റെ അവസ്ഥയെക്കുറിച്ചായിരുന്നു. സ്വകാര്യസ്വത്ത് സമ്പാദനത്തോട് യോജിച്ചുകൊണ്ട് തൊഴിലാളികളെ കൊടിയ ചൂഷണത്തിന് വിധേയമാക്കുന്നത് മനുഷ്യത്വത്തിന് നിരക്കാത്തതും ലജ്ജാവഹവുമാണെന്നും ലെയോ പതിമൂന്നാമൻ പാപ്പാ പ്രഖ്യാപിച്ചു.
വ്യവസായ വിപ്ലവകാലത്ത് തൊഴിലാളിയുടെ ശരീരത്തെ യന്ത്രം കീഴടക്കിയെങ്കിൽ, ഇന്നത്തെ ഡിജിറ്റൽ വിപ്ലവത്തിന്റെ കാലത്ത് മനുഷ്യന്റെ ബുദ്ധിയെയും സ്വകാര്യതയെയും വികാരങ്ങളെയും വരെ അൽഗോരിതങ്ങൾ നിയന്ത്രിക്കാൻ തുടങ്ങുന്നതിനെയാണ് ലെയോ പതിനാലാമൻ മാർപാപ്പ തന്റെ ആദ്യ ചാക്രിക ലേഖനത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്. അങ്ങിനെ മാഞ്ഞിഫിക്ക ഹുമാനിത്താസ് മനുഷ്യന്റെ മാന്യതയ്ക്കുവേണ്ടിയുള്ള സംസാരമായി മാറുന്നു.
“സാങ്കേതികവിദ്യ മനുഷ്യത്വത്തിന് വിരുദ്ധമായ ഒരു ശക്തിയല്ല, അത് സ്വതസിദ്ധമായി തിന്മയും അല്ല’’ എന്നാണ് പാപ്പാ പറയുന്നത്. എന്നാൽ അതിന്റെ തുടർച്ചയായി അദ്ദേഹം നടത്തുന്ന നിരീക്ഷണമാണ് ഏറെ ശ്രദ്ധേയം. “സാങ്കേതികവിദ്യ ഒരിക്കലും നിഷ്പക്ഷമല്ല, കാരണം അത് രൂപപ്പെടുത്തുകയും ധനസഹായം നൽകുകയും നിയന്ത്രിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവരുടെ സ്വഭാവസവിശേഷതകൾ സ്വീകരിക്കുന്നു’’ എന്ന വാക്കുകൾ ഈ കാലത്തിന്റെ രാഷ്ട്രീയ സത്യമാണ്. അതുകൊണ്ടാണ് അവരുടെ ചെയ്തികൾ സൃഷ്ടിക്കാൻ പോകുന്ന ദുരിതങ്ങളെപ്പറ്റിയുള്ള ഭയാശങ്ക ഇതിൽ നിഴലിക്കുന്നതും. അതിനാൽ, ‘പൊതുനന്മയ്ക്കായി യത്നിക്കണമെന്നും’ ‘മനുഷ്യരായി തുടരണമെന്നും’ ലെയോ പതിനാലാമൻ മാർപാപ്പ ജനങ്ങളോട് അഭ്യർഥിക്കുന്നു. അങ്ങിനെയാകുമ്പോൾ “ദൈവം വസിക്കാൻ ആഗ്രഹിക്കുന്ന സ്ഥലമായി മനുഷ്യഹൃദയത്തെ ലോകം തിരിച്ചറിയും’’ എന്നാണ് പാപ്പായുടെ പ്രത്യാശ.
ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ അന്തസ് സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയും പാപ്പാ ചൂണ്ടിക്കാട്ടുന്നുണ്ട്. മനുഷ്യനെ “ ഉപയോഗിക്കാനും ചൂഷണം ചെയ്യാനുമുള്ള ഒരു വിഭവമായി ” കണക്കാക്കുന്നതിനോട് വിയോജിക്കുന്നു എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഏറ്റവും വലിയ രാഷ്ട്രീയ നിലപാടാണ്. ഗർഭധാരണം മുതൽ സ്വാഭാവിക അവസാനം വരെ ജീവിക്കാനുള്ള അവകാശമാണ് മനുഷ്യാവകാശമെന്നും അതിനെ ലംഘിക്കുന്നത് ന്യായീകരിക്കാൻ കഴിയാത്തതാണെന്നും ഒഴുക്കൻ മട്ടിൽ പറഞ്ഞുപോകുന്നതിനപ്പുറം ഗർഭഛിദ്രം, നിരപരാധികളെ കൊല്ലൽ, ദയാവധം എന്നിവയെ സഭ ഗുരുതരമായ തെറ്റായി കണക്കാക്കുന്ന തെരഞ്ഞെടുപ്പുകൾ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Leader Page
സ്നേഹത്തെക്കുറിച്ച് ലോകചരിത്രത്തിൽ ഏറ്റവും ശക്തമായും ആധികാരികമായും തീവ്രമായും എക്കാലവും സംസാരിച്ചിട്ടുള്ളത് കത്തോലിക്കാ സഭയാണ്. മനുഷ്യജീവിതത്തെ മതവർഗീയതയും ജാതിസ്പർധകളും വിഘടനവാദവും വർഗസമരങ്ങളും ഭീകരവാദങ്ങളുമൊക്കെ നിരന്തരം സങ്കീർണമാക്കുമ്പോൾ മിശിഹായുടെ സഭ ലോകത്തിന് പരിചയപ്പെടുത്തുന്നത് ശത്രുക്കളെപോലും സ്നേഹിക്കാൻ ആവശ്യപ്പെടുന്ന ആഴമേറിയ സ്നേഹത്തിന്റെ ‘തീവ്രവാദ’മാണ്. ദരിദ്രരോടുള്ള പരിഗണനയും മാറ്റിനിർത്തപ്പെട്ടവരോടുള്ള പക്ഷം ചേരലും ക്രൈസ്തവ സ്നേഹത്തിന്റെ പ്രകടമായ ധാർമിക ദൗത്യമാണെന്ന് ഒരിക്കൽകൂടി പ്രഖ്യാപിക്കുകയാണ് ‘ദിലക്സി തേ’ (DILEXI TE) ‘ഞാൻ നിന്നെ സ്നേഹിച്ചു’ എന്ന അപ്പസ്തോലിക പ്രബോധനം.
ഫ്രാൻസിസും ലെയോയും
പ്രബോധനത്തിന്റെ സുന്ദരമായ ഒരു തുടർച്ചയാണ് ലെയോ പതിനാലാമൻ മാർപാപ്പയിലേക്കു നടക്കുന്നതെന്ന് തോന്നും. ബെനഡിക്ട് മാർപാപ്പ പൂർത്തിയാക്കാതെ പോയ ‘ലൂമെൻ ഫിദേയി’ പൂർത്തീകരിച്ചുകൊണ്ട് തന്റെ പ്രഥമാചാര്യദൗത്യം ആരംഭിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പൂർത്തീകരിക്കപ്പെടാത്ത ‘ദിലക്സി തേ’ പൂർത്തിയാക്കി പ്രസിദ്ധീകരിച്ചുകൊണ്ടാണ് പിൻഗാമിയായ ലെയോ മാർപാപ്പ തന്റെ ഔദ്യോഗിക പ്രബോധന ദൗത്യം സമാരംഭിക്കുന്നതെന്നത് ശ്ലൈഹിക പിന്തുടർച്ചയുടെ മനോഹരമായ ദൃശ്യമാണ്. അസീസിയിലെ ഫ്രാൻസിസിന്റെ ആധ്യാത്മികപാത പിന്തുടർന്ന് ദൈവത്തിന്റെ മഹാകാരുണ്യത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും നിരന്തരം പഠിപ്പിച്ച ഫ്രാൻസിസ് പാപ്പായുടെ ‘സ്നേഹപ്രബോധന’ത്തിന്റെ ആദ്യഭാഗമായിരുന്നു ‘ദിലെക്സിത്ത് നോസ്’ (അവൻ നമ്മെ സ്നേഹിച്ചു) എന്ന ദൈവസ്നേഹ കേന്ദ്രീകൃതമായ ചാക്രിക ലേഖനം. അതിന്റെ രണ്ടാം ഭാഗമെന്നോണമാണ് സാമൂഹിക സ്വഭാവമുള്ള മനുഷ്യസ്നേഹത്തെക്കുറിച്ചുള്ള ‘ദിലക്സി തേ’ എന്ന അപ്പസ്തോലിക പ്രബോധനം അസീസിയിലെ ഫ്രാൻസിസിന്റെ സന്തതസഹചാരിയായിരുന്ന ലെയോയെ അനുസ്മരിപ്പിക്കുംവിധം ഇപ്പോൾ ലെയോ മാർപാപ്പ പ്രസിദ്ധീകരിക്കുന്നത്. ബെനഡിക്ട് പാപ്പായുടെ പ്രബോധകമനസും ഫ്രാൻസിസ് പാപ്പായുടെ ഹൃദയവുമാണ് ലെയോ പതിനാറാമൻ മാർപാപ്പയുടെതെന്ന് വീണ്ടും തോന്നിപ്പിക്കുകയാണ് ‘ദിലക്സി തേ’.
വെളിപാട് പുസ്തകത്തിലെ ശ്രദ്ധേയമായ ഒരു സ്നേഹപ്രഖ്യാപനമാണ് ഈ അപ്പസ്തോലിക പ്രബോധനത്തിന്റെ പേരായി മാറുന്നത്. ദുർബലവും ദരിദ്രവുമായ ഫിലാദൽഫിയിലെ സഭയോട് മിശിഹാ അരുൾ ചെയ്യുന്ന വാക്കുകളാണിത് (3.9). വിശ്വാസത്തിനും നീതിക്കുംവേണ്ടി സഹനമേറ്റെടുക്കുകയും തന്റേതല്ലാത്ത കുറ്റത്താൽ ദരിദ്രരായിരിക്കുകയും ചെയ്യുന്നവരോടുള്ള മിശിഹായുടെ സ്നേഹമാണ് തിരുസഭ പ്രഖ്യാപിക്കുന്നത്.
ദരിദ്രരുടെ നിലവിളി
ദരിദ്രരുടെ അവസ്ഥ തന്നെയാണ് അവരുടെ നിലവിളി. ആ നിലവിളി മനുഷ്യ ചരിത്രത്തിൽ ഉടനീളം നമ്മുടെ ജീവിതത്തെയും സാമൂഹിക വ്യവസ്ഥയെയും രാഷ്ട്രീയ സാമ്പത്തിക സംവിധാനങ്ങളെയും, സഭയെ തന്നെയും നിരന്തരം വെല്ലുവിളിക്കുന്നുണ്ടെന്ന് പാപ്പാ ഓർമിപ്പിക്കുന്നു. ദരിദ്രന്റെ മുറിവേൽപ്പിക്കപ്പെട്ട മുഖത്ത് നാം കാണുന്നത് നിരപരാധിയുടെ സഹനമാണ്, അത് മിശിഹായുടെതന്നെ സഹനമാണ്. അതേസമയംതന്നെ ദാരിദ്ര്യം ഒരു ബഹുമുഖ പ്രതിഭാസമാണെന്നും അത് ഭൗതിക വസ്തുക്കളുടെ ഇല്ലായ്മ മാത്രമല്ലെന്നും പാപ്പാ നിരീക്ഷിക്കുന്നു. തങ്ങളുടെ മഹത്വത്തിനും സാധ്യതകൾക്കും ശബ്ദം നൽകാൻ കഴിയാതെപോകുന്ന സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെ അവസ്ഥയും ദാരിദ്ര്യം തന്നെയാണ്. രോഗികൾ ആരോഗ്യത്തിന്റെ ദാരിദ്ര്യം അനുഭവിക്കുന്നവരും അന്യായമായി തടവിൽ കഴിയുന്നവർ സ്വാതന്ത്ര്യത്തിന്റെ ദാരിദ്ര്യം അനുഭവിക്കുന്നവരുമാണ്. ധാർമികവും ആധ്യാത്മികവുമായ ദാരിദ്ര്യവും സാംസ്കാരിക ദാരിദ്ര്യവും വ്യക്തിപരവും സാമൂഹികവുമായ ദുർബലതയുടെ ദാരിദ്ര്യവും അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതിരിക്കുന്നതിന്റെ ദാരിദ്ര്യവും സാമ്പത്തിക ദാരിദ്ര്യത്തേക്കാൾ കൂടുതൽ ഗൗരവമായ പരിഗണന അർഹിക്കുന്നതാണ്. സാമൂഹിക-സാമ്പത്തിക അസമത്വങ്ങളും ചൂഷണ സംവിധാനങ്ങളും ദാരിദ്ര്യത്തിന്റെ കൂടുതൽ വികൃതമായ മുഖങ്ങളാണ്. ലോകരാഷ്ട്രങ്ങളും രാജ്യാന്തര സംവിധാനങ്ങളും പലപ്പോഴും ദാരിദ്ര്യത്തെ ഒരു സാമ്പത്തിക യാഥാർഥ്യം മാത്രമായി അവതരിപ്പിക്കുന്നുണ്ട്. മനുഷ്യവ്യക്തിയുടെ മഹത്വത്തെ അതിന്റെ സമഗ്രതയിൽ പരിഗണിക്കാതെ നടത്തുന്ന എല്ലാ ദാരിദ്ര്യനിർമാർജന പ്രയത്നങ്ങളും അർഥശൂന്യമാണ് എന്ന് പാപ്പാ ഓർമിപ്പിക്കുന്നു.
ദരിദ്രരോടുള്ള ഐക്യദാർഢ്യം
ദരിദ്രരോടുള്ള പ്രതിബദ്ധത നമ്മിൽനിന്ന് പ്രതീക്ഷിക്കുന്നത് മാനവ സാംസ്കാരിക തലത്തിൽതന്നെ മാറ്റം വരുത്താൻ കഴിയുന്ന മനോഭാവങ്ങളുടെയും കാഴ്ചപ്പാടുകളുടെയും മാറ്റമാണ്. ആധുനികലോകത്തിൽ ദാരിദ്ര്യം അത്രവലിയ പ്രശ്നമല്ല എന്ന് കണക്കുകൾ അവതരിപ്പിച്ച് വ്യാഖ്യാനിക്കുന്നവരുണ്ട്. പൊതുവിൽ സമ്പത്ത് വർധിച്ചിട്ടുണ്ട്, പക്ഷേ അതോടൊപ്പം അസമത്വവും വർധിച്ചു. ആധുനിക ലോകത്തിൽ പുതിയ തരത്തിലുള്ള ദാരിദ്ര്യമാണ് ആവിര്‍ഭവിക്കുന്നതും വളരുന്നതും. ഒരുകാലത്ത് വൈദ്യുതി കടന്നുചെല്ലാത്ത ഇടങ്ങളെ ദരിദ്രമായി കണക്കാക്കിയിരുന്നെങ്കിൽ ഇന്ന് അതത്ര പ്രസക്തമല്ല. ദാരിദ്ര്യത്തെ കാലികമായി വ്യാഖ്യാനിക്കേണ്ടതുണ്ട്. ആനുപാതികവും യഥാർഥവുമായ അവസരങ്ങളുടെ ലഭ്യതയുമായും മനുഷ്യന്റെ സമഗ്രവികാസ സാധ്യതയുമായി കൂട്ടിച്ചേർത്തു വേണം ഓരോ കാലഘട്ടത്തിലും ദാരിദ്ര്യത്തെ അളക്കാൻ. ദാരിദ്ര്യത്തെ വിലയിരുത്തുന്നതിന്റെ പിറകിലുണ്ടാകേണ്ട ദാർശനിക വീക്ഷണമാണ് മാർപാപ്പ മുന്നോട്ടു വയ്ക്കുന്നത്. അനുഭാവപൂർണമായി ദരിദ്രരെയും ദാരിദ്ര്യത്തെയും മനസിലാക്കാൻ ഈ പുതിയ വീക്ഷണം ആവശ്യമുണ്ട്.
ദൈവം ദരിദ്രരെ തെരഞ്ഞെടുക്കുന്നു!
ദൈവം തെരഞ്ഞെടുക്കുന്നത് ദരിദ്രരെയാണെന്ന് മാർപാപ്പ ഓർമിപ്പിക്കുന്നു. ദരിദ്രരെ തെരഞ്ഞെടുക്കുന്നു എന്നതിന് ദൈവം മറ്റുള്ളവരെ മാറ്റി നിർത്തുന്നു എന്ന് അർഥമില്ല. ഭൗതികദാരിദ്ര്യം ദൈവം വിലമതിക്കുന്ന ഒരു പുണ്യമായി തിരുസഭ കണക്കാക്കുന്നുമില്ല. ദൈവം ആരെയും ദരിദ്രരാക്കുകയോ ആരെങ്കിലും ദരിദ്രരാകണമെന്ന് ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. വിശുദ്ധ ഗ്രന്ഥത്തിലുടനീളം കാണുന്ന ദരിദ്രരോടുള്ള ദൈവത്തിന്റെ മമത അവരുടെ സമ്പത്തില്ലായ്മയോടുള്ള സ്നേഹമല്ല; പകരം, അവർ അനുഭവിക്കുന്ന അനീതിയിലും ചൂഷണത്തിലും ദൈവത്തിന് പങ്കില്ല എന്ന് ലോകത്തെ ഓർമിപ്പിക്കുന്നതാണ്. ദൈവം നൽകിയ സ്വാതന്ത്ര്യത്തെ ദുരുപയോഗിച്ച് മനുഷ്യൻതന്നെ തന്റെ സഹജീവികളോട് ചെയ്യുന്ന അനീതിയോടും ചൂഷണത്തോടുമുള്ള ദൈവത്തിന്റെ എതിർപ്പാണ് ഈ പക്ഷംചേരലിന്റെ അടിസ്ഥാനം. അതിന്റെ പ്രകടമായ പ്രഖ്യാപനമായിരുന്നു ഈശോ തന്റെ ജനനത്തിലും പരസ്യജീവിതത്തിലും സ്വീകരിച്ച ദാരിദ്ര്യവും ദരിദ്രരോടുള്ള സഹവാസവും. ഞാൻ ‘നിന്നെ സ്നേഹിച്ചു’ എന്ന് അവിടുന്ന് ദരിദ്രരോട് അരുൾ ചെയ്യാനുള്ള കാരണവും ഇതാണ്.
ദരിദ്രരോടുള്ള സ്നേഹം അടിസ്ഥാനപരമായി അവർക്കു നൽകുന്ന പരിഗണനയും മഹത്വവുമാണ്, അല്ലാതെ നാം പലപ്പോഴും കരുതുന്നതുപോലെ ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങൾ മാത്രമല്ല. ദരിദ്രർക്ക് നാം നൽകുന്ന പരിഗണനയും മഹത്വവുമാണ് ദരിദ്രരെ പരിഗണിക്കുന്ന ദൈവത്തോടുള്ള നമ്മുടെ സ്നേഹം. അതുകൊണ്ട് ദരിദ്രരെ സ്നേഹിക്കാത്ത, പരിഗണിക്കുകയും വിലമതിക്കുകയും ചെയ്യാത്ത ആരും ദൈവത്തെ സ്നേഹിക്കുന്നില്ല എന്ന് മാർപാപ്പ ഓർമിപ്പിക്കുന്നു.
യഥാർഥ സമ്പത്ത്
യഥാർഥ സമ്പത്തിനെക്കുറിച്ചുള്ള ശരിയായധാരണയിൽനിന്നു മാത്രമേ ദാരിദ്ര്യത്തെക്കുറിച്ച് അർഥപൂർണമായി സംസാരിക്കാൻ കഴിയുകയുള്ളൂ എന്ന് ഈ പ്രബോധനരേഖ നമ്മെ ഓർമിപ്പിക്കുന്നുണ്ട്. യഥാർഥ സമ്പത്ത് പണമോ അധികാരമോ വസ്തുവകകളോ അല്ല എന്ന തിരിച്ചറിവാണ് മാർപാപ്പ ലോകത്തിനു നൽകാൻ ആഗ്രഹിക്കുന്നത്. യഥാർഥ സമ്പത്ത് ദൈവംതന്നെയാണ്. ദൈവത്തോട് ബന്ധപ്പെട്ടിരിക്കുന്ന മനുഷ്യന്റെ ആത്മാവും വ്യക്തിത്വവും വലിയ സമ്പത്താണ്. വിശുദ്ധിയും നൈർമല്യവും അതിലധിഷ്ഠിതമായ കൂട്ടായ്മയുടെ ബന്ധവും മനുഷ്യവംശത്തിന്റെ ശ്രേഷ്ഠമായ സമ്പത്തായി പരിഗണിക്കപ്പെടണം. സഭ എക്കാലവും ഏർപ്പെടേണ്ട ദാരിദ്ര്യനിർമാർജന പ്രവൃത്തികൾ വെറും സാമ്പത്തിക പരിഹാരപ്രവൃത്തികൾ മാത്രമായി ചുരുങ്ങിപ്പോകരുത്. യഥാർഥ സമ്പത്തായ ദൈവവും മനുഷ്യവ്യക്തിയുടെ മഹത്വവും വിലമതിക്കപ്പെടുന്ന ആധ്യാത്മിക സ്വഭാവമുള്ള ഒരു സാമൂഹിക സാമ്പത്തിക ലോകത്തെ പടുത്തുയർത്താനുള്ള ക്ഷണമാണ് ‘ദിലക്സി തേ’ എന്ന അപ്പസ്തോലിക പ്രബോധനം. അതുതന്നെയായിരിക്കും സഭയ്ക്ക് ലോകത്തിന് നൽകാവുന്ന യഥാർഥമായ സ്നേഹത്തിന്റെ പ്രകടനവും പ്രഖ്യാപനവും.
ദാരിദ്ര്യത്തെക്കുറിച്ചും ദരിദ്രരെക്കുറിച്ചുമുള്ള ഈ അപ്പസ്തോലിക പ്രബോധനത്തിന്റെ മനോഹാരിതയും വ്യതിരക്തതയും അത് സുവിശേഷ മൂല്യങ്ങൾക്ക്, പ്രത്യേകിച്ച് സുവിശേഷാത്മക ദാരിദ്ര്യത്തിന് കൊടുക്കുന്ന ഊന്നലാണ്. അതിന്റെ അഭാവത്തിൽ ഒരുപക്ഷേ ഈ പ്രബോധന രേഖ തീർത്തും ഭൗതിക വീക്ഷണങ്ങളായി അവസാനിച്ചേനെ. തിരുസഭ വെറും ഭൗതിക ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയല്ലെന്നും, ദാരിദ്ര്യത്തിന്റെ ആധ്യാത്മികവും ധാർമികവുമായ വിഷയങ്ങളാണ് തിരുസഭയുടെ അടിസ്ഥാന പരിഗണന എന്നും മാർപാപ്പയുടെ വാക്കുകളിൽനിന്നു വ്യക്തമാണ്. സമ്പത്തും ദാരിദ്ര്യവുമായി ബന്ധപ്പെട്ട കണക്കുകളെക്കാൾ ഈ പ്രബോധന രേഖ മുഴുവൻ നിറഞ്ഞുനിൽക്കുന്നത് വിശുദ്ധ ഗ്രന്ഥ പ്രബോധനങ്ങളും സഭാപിതാക്കന്മാരുടെ വാക്കുകളും സന്യാസ സമൂഹങ്ങളുടെ ജീവിത മാതൃകകളും ഒക്കെയാണ്. ഒരു സാമൂഹിക സാമ്പത്തിക വിശകലനത്തേക്കാൾ സൈദ്ധാന്തികവും പ്രബോധനാത്മകവുമാണ് ലെയോ പാപ്പായുടെ ‘ദിലക്സി തേ’.
ദരിദ്രർക്കായുള്ള മിശിഹായുടെ സഭ
‘ദരിദ്രർക്കായി നിലകൊള്ളുന്ന സഭ’ എന്നാണ് മൂന്നാം അധ്യായത്തിന്റെ ശീർഷകം തന്നെ. തിരുസഭ ഈശോമിശിഹായുടെ തുടർച്ചയാകയാൽ അടിസ്ഥാനപരമായി ദരിദ്രർക്കായി നിലകൊള്ളുന്ന സഭയാണെന്ന് പാപ്പാ പ്രഖ്യാപിക്കുന്നു. ഇത് കത്തോലിക്കാ സഭയുടെ നയപ്രഖ്യാപനമാണ്. സമ്പന്നരും പ്രബലരും അധികമില്ലാതിരുന്ന ആദിമസഭ പക്ഷേ, പങ്കുവയ്ക്കാനും പൊതുവായി കരുതാനുമുള്ള മനോഭാവത്തിൽ സമ്പന്നമായിരുന്നു. തിരുസഭയുടെ യഥാർഥ സമ്പത്ത് ഈ മനോഭാവമായിരിക്കണമെന്ന് ദൈവമാഗ്രഹിക്കുന്നു. സഭാപിതാക്കന്മാർ ആവർത്തിച്ച് പഠിപ്പിക്കുകയും വിശുദ്ധർ ജീവിക്കുകയും സന്യാസ സമൂഹങ്ങൾ സാക്ഷ്യം നൽകുകയും ചെയ്ത സഭ, സമ്പത്തിന്റെ സ്നേഹപൂർണമായ പങ്കുവയ്ക്കലിന്റെയും ഭൗതികവസ്തുക്കളുടെ പൊതുവായ കരുതലിന്റെയും സഭയാണ്. ‘അവർ തങ്ങൾക്കുള്ളതെല്ലാം പൊതുവായി കരുതി’ എന്നും ‘അവരുടെ ഇടയിൽ ദാരിദ്ര്യം അനുഭവിക്കുന്നവർ ആരും ഉണ്ടായിരുന്നില്ല’ എന്നും ആദിമസഭയെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു (അപ്പ. 4.32-34). ഈ ചൈതന്യമാണ് സഭയുടെ വ്യക്തിത്വം എന്ന് പാപ്പാ ഉറപ്പിച്ച് പഠിപ്പിക്കുന്നു.
സുഖസമ്പുഷ്ടമായ ജീവിതത്തിൽനിന്ന് ഉത്ഭവിക്കുന്ന സന്തോഷത്തിന്റെ മിഥ്യാബോധം പലപ്പോഴും മനുഷ്യനെ തള്ളിവിടുന്നത് ഏതുവിധേനയും സമ്പത്തു വാരിക്കൂട്ടാനും സമൂഹത്തിൽ വിജയം നേടാനുമുള്ള പ്രവണതയിലേക്കാണ്. ശക്തരായവരോട് മാത്രം പക്ഷം പിടിക്കുന്ന നീതിരഹിതമായ സാമൂഹിക പ്രത്യയശാസ്ത്രങ്ങളും രാഷ്ട്രീയ സംവിധാനങ്ങളും ഉപയോഗിച്ച് സമ്പന്നരാകുന്നവർ വിജയിച്ചവരായി തെറ്റിദ്ധരിപ്പിക്കപ്പെടുന്നു.
ഒരു വശത്ത് അത്യാഡംബരമായ ജീവിതം നയിക്കുന്ന മനുഷ്യരും മറുവശത്ത് മറ്റൊരു ലോകത്തിലെന്നോണം വിശന്നു മരിക്കുകയോ ജീവൻ നിലനിർത്താൻ പാടുപെടുകയോ ചെയ്യുന്ന മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടവരും. ഈ അന്തരം ദരിദ്രരാജ്യങ്ങളിൽ മാത്രമല്ല, വികസിത രാജ്യങ്ങളിലും ദൃശ്യമാണ് എന്നത് നമ്മെ അത്ഭുതപ്പെടുത്തും. സഭ നിലകൊള്ളേണ്ടത് ആ മാറ്റിനിർത്തപ്പെട്ടവരോടൊപ്പമാണ് എന്നാണ് പാപ്പാ പഠിപ്പിക്കുന്നത്. അങ്ങനെയൊരു നിലപാടെടുക്കുന്നതിന്റെ പേരാണ് സഹോദരസ്നേഹം.