1887ൽ സീറോമലബാർ സഭയുടെ കോട്ടയം, തൃശൂർ വികാരിയാത്തുകളുടെ സ്ഥാപനം ആഗോള കത്തോലിക്കാ സഭയുടെ സാധാരണ ഭരണക്രമത്തിലെ ഒരു അനിവാര്യ നടപടിയായിരുന്നു. എന്നാൽ, മാർത്തോമ്മാ നസ്രാണിസഭയെ സംബന്ധിച്ചിടത്തോളം അതൊരു കുതിച്ചുചാട്ടമായിരുന്നു; പ്രത്യേകിച്ചും സുറിയാനി സഭയുടെ അഭൂതപൂർവമായ വളർച്ചയുടെ പശ്ചാത്തലത്തിൽ.
തോമാശ്ലീഹായുടെ സുവിശേഷ പ്രഘോഷണം ഭാരതത്തിൽ ക്രിസ്തുവിശ്വാസത്തിനു ബീജാവാപം ചെയ്തു. ഒന്നാം നൂറ്റാണ്ടിൽത്തന്നെ സഭ ഇവിടെ വേരുറപ്പിച്ചു. ഭാരതത്തനിമയുള്ള ആചാരങ്ങളും സംസ്കാരങ്ങളും പാരമ്പര്യങ്ങളും പുലർത്തി സ്വയംഭരണത്തോടെ സന്തോഷമായും സമാധാനമായും ഇതര മതങ്ങളോട് സൗഹാർദത്തിലും ജീവിച്ചുപോന്ന ഒരു ജനസമൂഹമായിരുന്നു നസ്രാണി ക്രിസ്ത്യാനികൾ. “സംസ്കാരത്തിൽ ഹൈന്ദവവും മതപരമായി ക്രിസ്തീയവും ആരാധനാപരമായി പൗരസ്ത്യവും” എന്നാണ് ഫാ. പ്ലാസിഡ് പൊടിപാറ സിഎംഐ നസ്രാണി സഭയെ വിശേഷിപ്പിച്ചിട്ടുള്ളത്.
വിദേശീയർ കച്ചവടത്തിനും മതപ്രചാരണത്തിനുമായി ഭാരതത്തിൽ വന്ന് ഭാരതീയരെ അടിമപ്പെടുത്തിയതു മുതൽ നസ്രാണി കത്തോലിക്കർ പാലിച്ചുപോന്നിരുന്ന പല പാരമ്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങളും ഉപേക്ഷിക്കാനും പകരം വിദേശീയമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്വീകരിക്കാനും നിർബന്ധിതരായി. വിദേശ മിഷനറിമാരുടെ ഭരണനുകത്തിൽനിന്നു കുതറിമാറാൻ മലയാളത്തനിമയുടെ ഏറ്റം കരുത്തുറ്റ വക്താക്കളായ സുറിയാനിക്കാർ അഭിലഷിച്ചു.
ആദ്യത്തെ സ്വാതന്ത്ര്യസമരം
വിദേശ ഭരണത്തിനെതിരേ ഒരു വിഭാഗം നസ്രാണികൾ 1653ൽ മട്ടാഞ്ചേരിയിലുള്ള ഒരു ദേവാലയത്തിനു മുന്നിൽ സ്ഥിതിചെയ്തിരുന്ന കുരിശിൽ ഒരു കയർ കെട്ടി സത്യപ്രതിജ്ഞ ചെയ്തിരുന്നു: “മേലിൽ പോർച്ചുഗീസ് പരിഷകൾക്ക് കീഴ്പ്പെട്ട് ജീവിക്കില്ല” എന്ന്. ഇതാണ് കൂനൻകുരിശ് സത്യമായി അറിയപ്പെടുന്നത്. ഭാരതത്തിന്റെ ആദ്യത്തെ സ്വാതന്ത്ര്യസമരമായിരുന്നു ഇത്. ഇങ്ങനെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഇവർ ‘പുത്തൻകൂറ്റുകാർ’ എന്നും, മാർത്തോമ്മാ നസ്രാണി സഭയിൽ മാർപാപ്പയോട് വിധേയത്വം പുലർത്തി നിന്നവർ ‘പഴയകൂറ്റുകാർ’ എന്നും അറിയപ്പെട്ടു. പുത്തൻകൂറ്റുകാർക്ക് കത്തോലിക്കാ സഭയോടോ സഭയുടെ വിശ്വാസസത്യങ്ങളോടോ വിയോജിപ്പില്ലായിരുന്നെങ്കിലും വിദേശഭരണം അവർക്ക് അസ്വീകാര്യമായിരുന്നു. എന്നാൽ, പഴയകൂറ്റുകാർ മാർപാപ്പയോടു വിധേയപ്പെട്ടുതന്നെ സ്വന്തം ജാതിയിൽപ്പെട്ട മെത്രാനുവേണ്ടിയും സ്വയംഭരണത്തിനുവേണ്ടിയും പരിശ്രമിച്ചുകൊണ്ടിരുന്നു. ഈ ലക്ഷ്യത്തിനുവേണ്ടി പാറേമ്മാക്കൽ തോമാ കത്തനാരും കരിയാറ്റിൽ ജോസഫ് മെത്രാപ്പോലീത്തയും നൽകിയ നേതൃത്വം അവിസ്മരണീയമാണ്.
ഇരുപതാം നൂറ്റാണ്ടിലേക്ക്
1831ൽ കേരള കർമലീത്താ സുറിയാനി സന്യാസസമൂഹം (സിഎംഐ) മാന്നാനത്ത് ഉദയം ചെയ്തപ്പോൾ ഭാരതീയ സന്യാസശൈലിയിൽ മറ്റാരുടെയും പ്രേരണയാലല്ലാതെ മലയാളക്കരയിലെ സ്ത്രീ-പുരുഷന്മാർക്ക് സന്യസിച്ചും സ്വയമർപ്പിച്ചും സഭയെയും സമുദായത്തെയും സേവിക്കാനുള്ള വേദികളും വഴികളും തുറന്നുകിട്ടി. മാന്നാനം ആശ്രമം സുറിയാനിക്കാരുടെ നവോത്ഥാനോർജകേന്ദ്രമായിരുന്നു. ഷെവ. ഐ.സി. ചാക്കോയുടെ വാക്കുകളിൽ, “അര ശതാബ്ദക്കാലത്തേക്ക്, മാന്നാനം സുറിയാനിക്കാരുടെ കേന്ദ്രമായിരുന്നു. തൃശൂർ മുതൽ ചങ്ങനാശേരി വരെയുള്ള പഴയകൂറ്റുകാരുടെയെല്ലാം അഭിമാനസ്തംഭങ്ങൾ നിന്നിരുന്നത് മാന്നാനത്തായിരുന്നു.” സുറിയാനിക്കാർക്ക് പ്രത്യേകം മെത്രാന്മാർ ഉണ്ടായതിനു ശേഷമാണ് മാന്നാനത്തിന്റെ പ്രാധാന്യം മെത്രാസനമന്ദിരങ്ങളിലേക്കു മാറിയത്.
മാന്നാനത്തു താമസിച്ചിരുന്ന ആദ്യത്തെ പ്രിയോർ ജനറാൾമാർ രണ്ടുപേരും (വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും വന്ദ്യ പോരൂക്കര കുര്യാക്കോസ് എലീശ്വാച്ചനും) ജനങ്ങളുടെ ഹൃദയത്തിൽ പഴയ അർക്കദിയാക്കോന്മാരുടെ സ്ഥാനമാണ് വഹിച്ചിരുന്നത്. അവർ മെത്രാന്മാരായി അഭിഷേകം ചെയ്യപ്പെട്ടില്ലെങ്കിലും അവരുടെ അഭിപ്രായങ്ങൾ സുറിയാനി സഭയുടെ വടക്കും തെക്കുമുള്ള സകല സുറിയാനിക്കാരാലും ആദരിക്കപ്പെട്ടിരുന്നു.
സ്വന്തം ജാതിയിൽപ്പെട്ട മെത്രാനും സ്വയം ഭരണവും
ചാവറയച്ചന്റെ മരണശേഷം നസ്രാണിസഭയിൽ സ്വന്തം ജാതിയിൽപ്പെട്ട മെത്രാനും സഭയുടെ സ്വയം ഭരണലബ്ധിക്കും വേണ്ടിയുള്ള പരിശ്രമങ്ങൾ പൂർവാധികം ശക്തമായി. കേരള കർമലീത്താ സന്യാസ വൈദികരായിരുന്നു സമരങ്ങൾക്ക് നേതൃത്വം നൽകിയത്. നസ്രാണി സഭയിൽനിന്ന് വിദേശഭരണത്തെ കെട്ടുകെട്ടിക്കാൻ ഏഴ് സന്യാസ വൈദികർ തുനിഞ്ഞിറങ്ങി.
ഇവർ ഒരു മഹാഹർജി തയാറാക്കി മാർപാപ്പയ്ക്കും ഭാരതത്തിലെ മറ്റ് മെത്രാന്മാർക്കും അയച്ചു. ഹർജി തയാറാക്കാൻ നേതൃത്വം നൽകിയവർ മാന്നാനം, പുളിങ്കുന്ന്, എൽത്തുരുത്ത്, അമ്പഴക്കാട് എന്നിവിടങ്ങളിലുള്ള സന്യാസാശ്രമങ്ങളിൽ നസ്രാണികളെ വിളിച്ചുകൂട്ടി സ്വന്തം ജാതിയിൽപ്പെട്ട മെത്രാനുവേണ്ടിയും സ്വയംഭരണ ലബ്ധിക്കുവേണ്ടിയും പദ്ധതികൾ ആവിഷ്കരിച്ചു.
ആ ഏഴ് സന്യാസവൈദികർ 1875 ജൂലൈ 28ന് അയച്ച ഭീമഹർജി പക്ഷേ നസ്രാണിസഭയിൽ വലിയൊരു ദുരന്തത്തിന് കാരണമായിത്തീർന്നു. ഏഴ് സന്യാസ വൈദികരെയും അന്നത്തെ ഭരണ നേതൃത്വത്തിന്റെ ആജ്ഞയാൽ സന്യാസസഭയിൽനിന്നു പുറത്താക്കേണ്ടിവന്നു. അവർ കേരള കർമലീത്താ സഭയുടെയും നസ്രാണിസഭയുടെയും ‘ഏഴ് വ്യാകുലങ്ങ’ളായി അറിയപ്പെട്ടു.
ചാവറ യൗസേപ്പച്ചൻ, കീരി (ഇരിമ്പൻ) വറുഗീസച്ചൻ, മീനാട്ടൂർ മാണിയച്ചൻ, മാതേയ്ക്കൽ മത്തായി അച്ചൻ, ളൂയിസ് പഴേപറമ്പിലച്ചൻ, ശങ്കുരിക്കൽ പൗലോസച്ചൻ, തറവട്ടത്തിൽ ഹില്ലാരിയോസച്ചൻ എന്നീ ഏഴു സന്യാസവൈദികരിൽ പ്രധാനിയായ ളൂയീസ് പഴേപറമ്പിൽ പിന്നീട് എറണാകുളം രൂപതയുടെ മെത്രാനായി അവരോധിക്കപ്പെട്ടു. മറ്റുള്ളവർ വിവിധ ഇടവകകളിൽ വൈദികവൃത്തിയിൽ തന്നെ തുടരുകയും തങ്ങളുടെ ദൗത്യത്തിൽ ഉറച്ചുനിൽക്കുകയും ചെയ്തു.
ഹർജിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാൻ മാർപാപ്പയുടെ ഒരു പ്രതിനിധിയെ മാന്നാനത്തേക്ക് അയയ്ക്കണമെന്നും ഹർജിയിൽ അപേക്ഷിച്ചു. കാരണം, മാന്നാനമായിരുന്നു സുറിയാനിക്കാരുടെ പ്രധാന കേന്ദ്രം.
മാന്നാനം സൂനഹദോസ്
1876 ഫെബ്രുവരി 21ന് ഹർജിയെക്കുറിച്ചുള്ള ചർച്ച വത്തിക്കാനിൽ നടക്കുകയും മാർച്ച് 26ന് ‘ഓപ്പർദെത്ത്’ എന്ന തിരുവെഴുത്തു വഴി മലബാർ പ്രശ്നം പഠിച്ച് റിപ്പോർട്ട് ചെയ്യാൻ അന്നത്തെ ബോംബെ വികാരി അപ്പസ്തോലിക്ക ലെയോ മൊയ്റീനെ മലബാറിലെ അപ്പസ്തോലിക് വിസിറ്ററായി നിയമിക്കുകയും ചെയ്തു. അദ്ദേഹം കേരളത്തിൽ തന്റെ ആസ്ഥാനമായി തെരഞ്ഞെടുത്തത് മാന്നാനം ആശ്രമമായിരുന്നു. 1876 മേയ് 23 മുതൽ 26 വരെ അദ്ദേഹം മാന്നാനം ആശ്രമത്തിൽ ഒരു സൂനഹദോസ് വിളിച്ചുകൂട്ടുകയും നസ്രാണിസഭയുടെ പ്രശ്നങ്ങൾ പഠിക്കുകയും തന്റെ കണ്ടെത്തലുകൾ പരിശുദ്ധ സിംഹാസനത്തെ അറിയിക്കുകയും ചെയ്തു. ‘മാന്നാനം മഹായോഗം, മാന്നാനം സൂനഹദോസ്’ തുടങ്ങിയ പേരുകളിൽ ഈ യോഗം അറിയപ്പെട്ടു.
1876 മേയ് 23 ചൊവ്വാഴ്ച രാവിലെ വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച മാന്നാനം മഹായോഗത്തിൽ, നസ്രാണിസഭാംഗങ്ങളുടെ ദുരനുഭവങ്ങളും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും യോഗാംഗങ്ങൾ പങ്കുവച്ചു. മേലൂസ് ശീശ്മയെ സഭയിൽനിന്ന് ഇല്ലാതാക്കാനുള്ള ചർച്ചകൾ നടന്നതോടൊപ്പം നസ്രാണിസഭാംഗങ്ങളുടെയും വൈദികരുടെയും നിവേദനങ്ങൾ സ്വീകരിക്കാനും ചർച്ച ചെയ്യാനും പ്രത്യേക സൗകര്യങ്ങൾ യോഗത്തിൽ നടപ്പിലാക്കിയിരുന്നു. നസ്രാണികളുടെ ഐക്യം പുനഃസ്ഥാപിക്കുകയായിരുന്നു മറ്റൊരു ചർച്ചാവിഷയം.
സന്യാസസഭാംഗങ്ങളെയും വൈദികരെയും പ്രത്യേകം പ്രത്യേകം കണ്ട് അവരുടെ അഭിപ്രായങ്ങളും ആവലാതികളും യോഗം സ്വീകരിച്ചിരുന്നു. യോഗത്തിന്റെ ദ്വിഭാഷിയായി നിയമിക്കപ്പെട്ടത് നസ്രാണി സ്വാതന്ത്ര്യസമര സേനാനികളിൽ പ്രധാനിയായിരുന്ന നിധീരിക്കൽ മാണിക്കത്തനാരാണ്.