മാന്നാനം: വിശുദ്ധ ചാവറയച്ചന്റെ പാദസ്പർശമേറ്റു ചരിത്രത്തിന്റെ ഭാഗമായ മാന്നാനം കടവും ജെട്ടിയും അവഗണനയുടെ പരമകോടിയിൽ. പെണ്ണാർ തോട്ടിൽനിന്നാണ് മാന്നാനം ജെട്ടിയിലേക്ക് എത്തുന്നത്. പായലും പോളയും പുല്ലും നിറഞ്ഞ് ഒഴുക്കു നിലച്ച സ്ഥിതിയിലാണ് തോടും കടവും. വിജനമായ കടവിന്റെ പരിസരം ഇപ്പോൾ മദ്യപസംഘങ്ങളുടെ താവളമായി മാറി. പ്രദേശവാസികളുടെ സ്വൈരം കെടുത്തുന്ന മദ്യപസംഘങ്ങൾ മദ്യക്കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും കടവിലും പരിസരങ്ങളിലും ഉപേക്ഷിച്ചു പോകുകയാണ്.
ഏറെക്കാലം മാന്നാനം നദി സംരക്ഷണ സമിതി പ്രസിഡന്റ് ഫാ. സിബിച്ചൻ കളരിക്കൽ, സെക്രട്ടറി ഷിബു കടുംബശേരി, ട്രഷറർ കെ.ജെ. ഷാജി കളത്തിൽ എന്നിവരുടെ നേതൃത്വത്തിൽ ജെട്ടിയും കടവും പോളയും പുല്ലും നീക്കം ചെയ്ത് സംരക്ഷിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടർന്ന് പിന്നീടത് മുടങ്ങി.
ചരിത്ര പ്രാധാന്യമുള്ള മാന്നാനം കടവും ജെട്ടിയും പരിപാലിച്ച് സംരക്ഷിക്കാൻ ത്രിതല പഞ്ചായത്തോ സർക്കാരോ നടപടി സ്വീകരിക്കണമെന്നത് ദീർഘകാല ആവശ്യമാണ്. സായാഹ്നങ്ങളിൽ സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യങ്ങൾ കടവിൽ ഒരുക്കിയിട്ടുണ്ട്.
നാലുമണിക്കാറ്റും കൈപ്പുഴക്കാറ്റും പോലെ കുളിർകാറ്റേറ്റ് സായാഹ്നങ്ങൾ ചെലവഴിക്കാനും പ്രകൃതിഭംഗി ആസ്വദിക്കുന്നതിനും സാധിക്കുന്ന സ്ഥലമാണിത്. എന്നാൽ, കാടും മാലിന്യങ്ങളും നിറഞ്ഞ് പരിപാലിക്കാൻ സംവിധാനമില്ലാതായ ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്.