NRI
ലണ്ടൻ: ശതാബ്ദി നിറവിൽ നിൽക്കുന്ന ചങ്ങനാശേരി എസ്ബി കോളജിലും ചങ്ങനാശേരി അസംപ്ഷൻ കോളജിലും വിദ്യാഭ്യാസം നടത്തിയ ശേഷം യുകെയിലേക്ക് കുടിയേറിയ പൂർവ വിദ്യാർഥികളുടെ യുകെ സംഗമം സംഘടിപ്പിക്കുന്നു.
മേയ് രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ബെഡ്ഫോർഡിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ ചങ്ങനാശേരി അതിരൂപതാധ്യക്ഷനും എസ്ബി അസംപ്ഷൻ കോളജുകളുടെ പേട്രനുമായ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത മുഖ്യാതിഥി ആയി പങ്കെടുക്കും.
യുകെയുടെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന പൂർവ വിദ്യാർഥികൾ പങ്കെടുക്കുന്ന ഈ സംഗമത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു.
എസ്ബി, അസംപ്ഷൻ കോളജുകളിലെ പൂർവവിദ്യാർഥികളായിരുന്ന യുകെ മലയാളികളായ സാധിക്കുന്ന എല്ലാവരും പ്രായ, ബാച്ച്, പഠന വർഷ ഭേദമെന്യേ ഈ പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 07737171244 ( ഷൈമോൻ തോട്ടുങ്കൽ ) ബന്ധപ്പെടുക.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
Kerala
ചങ്ങനാശേരി: തെരഞ്ഞെടുപ്പ് പ്രതീക്ഷ നല്കുന്ന കാര്യമാണെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍.
മികച്ച ആളുകള്‍ ജനപ്രതിനിധികളാകണമെന്നും അതിലുടെ മികച്ച ഭരണം ഉണ്ടാകണമെന്നുമുള്ള വലിയ പ്രതീക്ഷ ജനങ്ങള്‍ക്കുണ്ട്. അസംപ്ഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മാര്‍ തോമസ് തറയില്‍.
Kerala
ചങ്ങനാശേരി: എഫ്സിആർഎ നിയമഭേദഗതിയിലെ പൗരാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാണിക്കുന്നതു ബന്ധപ്പെട്ട സർക്കാർ അവ തിരുത്തുമെന്നു പ്രതീക്ഷിച്ചാണെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. അല്ലാതെ സർക്കാരിനെ എതിർപക്ഷത്തു നിർത്താനല്ല.
കേരളത്തിലെ എംപിമാരുമായി സംസാരിക്കാൻ ഇടയായി. തെരഞ്ഞെടുപ്പ് മൂലം അവരാരും പാർലമെന്റിൽ ഇല്ല. എങ്കിലും മറ്റ് എംപിമാർ വഴി ആശങ്കകൾ പാർലമെന്റിൽ ഉന്നയിക്കാമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ബിൽ അവതരിപ്പിച്ചതേയുള്ളൂ. ചർച്ചയും വോട്ടെടുപ്പും ഒക്കെ വരുന്നതേയുള്ളൂ. തീർച്ചയായിട്ടും ഇതിലെ ജനാധിപത്യ വിരുദ്ധമായ ഘടകങ്ങൾ ചർച്ചയാകുമെന്നാണ് കരുതുന്നത്.
സഭയും സമൂഹവും അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുമ്പോൾ, അതിനെ കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചില പാർട്ടികൾക്കുള്ള രാഷ്ട്രീയ പിന്തുണയായും ചിലരോടുള്ള സഭയുടെ എതിർപ്പായും വ്യാഖാനിച്ചു ചില മാധ്യമങ്ങൾ റിപ്പോർട്ടിംഗ് നടത്തുന്നത് അനുചിതമാണെന്നു പറയാതെ വയ്യ.
യുക്തമായ വിലയിരുത്തൽ നടത്തി സമ്മതിദാനാവകാശം വിനിയോഗിക്കാൻ സഭാംഗങ്ങൾക്കു പ്രാപ്തിയുള്ളതിനാൽ തന്നെയാണ് രാഷ്ട്രീയ നിലപാട് സഭ പ്രഖ്യാപിക്കാത്തത്. സഭയെ രാഷ്ട്രീയ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞങ്ങൾ ഉന്നയിച്ച ചില പ്രശ്നങ്ങളിൽ സർക്കാർ നടപടി എടുത്തിട്ടുണ്ട്. നിയമനങ്ങളൊക്കെ കുറെ പാസായി വരുന്നുണ്ട്. അതിൽ സന്തോഷമുണ്ട്. സഭയുടെ ഒരു ദൗത്യം എപ്പോഴും മനഃസാക്ഷി രൂപീകരണത്തിലാണ്. ശരിയായ രീതിയിൽ തീരുമാനമെടുക്കാൻ വിശ്വാസികളെ പ്രാപ്തരാക്കുക എന്നുള്ള രീതിയിലുള്ള ഒരു വിശ്വാസ പരിശീലനവും മനഃസാക്ഷി രൂപീകരണവുമാണ് സഭ കൊടുക്കുന്നത്. തീർച്ചയായും അവർക്കതു വിലയിരുത്താനാകും. - മാർ തോമസ് തറയിൽ പറഞ്ഞു.
Kerala
ചാലക്കുടി: ജീവിതപ്രതിസന്ധികളിൽ ദൈവം കൂടെയുണ്ടെന്ന വിശ്വാസത്തോടെ ഭയംകൂടാതെ ജീവിക്കണമെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ഉദ്ബോധിപ്പിച്ചു. പോട്ട ദേശീയ ബൈബിൾ കൺവൻഷന്റെ രണ്ടാംദിവസമായ ഇന്നലെ വചനശുശ്രൂഷ നടത്തുകയായിരുന്നു അദ്ദേഹം.
സുവിശേഷത്തിൽ കൂടുതൽതവണ പറയുന്നത് ഭയപ്പെടേണ്ട എന്ന വചനമാണ്. വിശ്വാസമുള്ളവർ ജീവിതത്തിലെ കുരിശുകളെ ഭയപ്പെടില്ലെന്നും കുരിശെടുക്കുമ്പോൾ ദൈവം കൂടെ ഉണ്ടാകണമേ എന്ന പ്രാർഥനയാണ് വേണ്ടതെന്നും ആർച്ച്ബിഷപ് തുടർന്നുപറഞ്ഞു.
ഫാ. ഷിജൊ നെറ്റിയാങ്കൽ, ഫാ. ആന്റണി പയ്യപ്പിള്ളി, ഫാ. ബിജു കൂനൻ എന്നിവർ വചനശുശൂഷ നയിച്ചു. ആരാധനയ്ക്കു ഫാ. മാത്യു നായ്ക്കംപറമ്പിൽ നേതൃത്വം നൽകി.
Kerala
ചങ്ങനാശേരി: ഭിന്നശേഷി സംവരണ നിയമനവിഷയത്തില്‍ വിദ്യാഭ്യസ മന്ത്രിയുടെ പ്രഖ്യാപനം ആശ്വാസകരണാണെന്നും വളരെനേരത്തെ പരിഹരിക്കാവുന്ന പ്രശ്മായിരുന്നു ഇതെന്നും ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
നൂറുകണക്കിന് അധ്യാപകരെ സമരത്തിലേക്ക് തള്ളിവിടേണ്ട കാര്യമില്ലായിരുന്നു. ഇത് ഒഴിവാക്കാമായിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്പ്പോലും സന്തോഷവും ആശ്വാസവുമുണ്ടെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന് പുതിയതായി ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവെന്നാണ് മന്ത്രി പറയുന്നത്. ഇതുസംബന്ധിച്ച കൃത്യമായ ഉത്തരവ് കണ്ടെങ്കിലേ വ്യവസ്ഥകള്‍ വ്യക്തമാകുകയുള്ളു. സുപ്രീം കോടതിയുടെ അന്തിമവിധി പ്രകാരമായിരിക്കും ഉത്തരവെന്നു മന്ത്രി പറയുന്നുണ്ട്. ഉത്തരവ് ഇനിയും നീളുമോ എന്നറിയില്ല. മാര്‍ തോമസ് തറയില്‍ പറഞ്ഞു.
സര്‍ക്കാര്‍ മദ്യത്തിന്റെ ലഭ്യത കൂട്ടുന്നത് ദോഷകരം
സര്‍ക്കാര്‍ ഒരുവശത്ത്മദ്യവര്ജനത്തിനുവേണ്ടി നിലനില്‍ക്കുന്നുവെന്ന് പറയുമ്പോള്‍ മറുവശത്ത് മദ്യത്തിന്റെ ലഭ്യത കൂട്ടുന്നു. ആരോഗ്യകരമായ സമൂഹത്തെ സൃഷ്ടിക്കേണ്ട സര്‍ക്കാര്‍ അനാരോഗ്യകരമായ സമീപനമാണ് നടപ്പാക്കുന്നത്.
മദ്യവിതരണത്തിന്റെ സമയം കൂട്ടിയത് നല്ലതല്ല. ഈ വിഷയത്തില്‍ കേരള മദ്യവിരുദ്ധ സമിതിയുമായി ആലോചിച്ച് കൂട്ടായ കാര്യങ്ങള്‍ തീരുമാനിക്കും.
Kerala
ചങ്ങനാശേരി: അക്ഷരഭടന്മാരുടെ അതിജീവന പോരാട്ടമായി കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് വിദ്യാഭ്യാസ അവകാശസംരക്ഷണ മഹാറാലിയും സമ്മേളനവും. അവകാശപോരാട്ടങ്ങളില്‍ തളരില്ല, തോല്‍ക്കില്ല, നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് മലയാളക്കരയിലെ ഏറ്റവുംവലിയ അധ്യാപക സംഘടനയിലെ അംഗങ്ങള്‍ ചങ്ങനാശേരിയിൽ നടന്ന അവകാശറാലിയില് അണിചേര്‍ന്നത്.
ചുവപ്പും വെള്ളയും മഞ്ഞയും കലര്‍ന്ന പതാകകള്‍ കൈകളിലുയര്‍ത്തി തലയില്‍ തൊപ്പികളണിഞ്ഞും വിവിധ അവശ്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചുമാണ് കൊടുംചൂടിനെ അവഗണിച്ച് നൂറുകണക്കിന് അധ്യാപകര്‍ അണിനിരന്നത്.
1956ല്‍ ജന്മംകൊണ്ട കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ എഴുപതാംജന്മദിനത്തോടനുബന്ധിച്ചാണ്, സംഘടന പിറന്ന മണ്ണില്‍ മഹാസംഗമവും റാലിയും സംഘടിപ്പിച്ചത്. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസ് കവാടത്തില്‍ ആരംഭിച്ച അവകാശസംരക്ഷണറാലി കൊടിക്കുന്നില്‍ സുരേഷ് എംപി കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യുവിന് പതാക കൈമാറി ഫ്ളാഗ് ഓഫ് ചെയ്തു.
അതിരൂപത വികാരിജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ആമുഖപ്രസംഗം നടത്തി. അതിരൂപത വികാരിജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍, ഗില്‍ഡ് സംസ്ഥാന ഡയറക്ടര്‍ ഫാ. ആറണി അറയ്ക്കല്‍, അതിരൂപത കോര്‍പറേറ്റ് മാനജര്‍ ഫാ. ജോബി ആന്റണി മൂലയില്‍, അസിസ്റ്റന്റ് കോര്‍പറേറ്റ് മാനേജര്‍മാരായ ഫാ. ടോണി ചെത്തിപ്പുഴ, ഫാ. സെബു ചാലയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ ഫാ. ജോജോ പള്ളിച്ചിറ എന്നിവര്‍ പ്രസംഗിച്ചു.
റാലി സെന്‍ട്രല്‍ ജംഗ്ഷനിലൂടെ എസ്ബി കോളജില്‍ എത്തിയതിനെതുടര്‍ന്ന് സംസ്ഥാന സമ്മേളനം ആരംഭിച്ചു. സീറോമലബാര്‍, മലങ്കര, ലത്തീന്‍ രൂപതകളിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള നാലായിരത്തിലധികം അധ്യാപകരാണ് റാലിയിലും സമ്മേളനത്തിലും പങ്കെടുത്തത്.
ടീച്ചേഴ്സ് ഗില്‍ഡ് നേതാക്കളായ ജി. ബിജു, റോബിന് മാത്യു, സി.എ. ജോണി, ബിജു പി. ആന്റണി, സി.ജെ. ആന്റണി, ഷൈനി കുര്യാക്കോസ്, സുഭാഷ് മാത്യു, ഈശോ തോമസ്, ഡോ.ജീമോള്‍ അലക്സ്, ജോഗോഷ് വര്‍ഗീസ്, സിസ്റ്റര്‍ ഷൈനമ്മ ജയിംസ്, പ്രകാശ് കെ. തോമസ്, ഷേര്‍ളിക്കുട്ടി ആന്റണി, സിസ്റ്റര്‍ സോഫിയാമ്മ ജോര്‍ജ്, ബിജു ടി. ജോണ്‍, എം.സി. ബിനു, ബോണി ലിയോ തോമസ്, റിന്‍സ് വര്‍ഗീസ് തുടങ്ങിയവര്‍ റാലിക്കും സമ്മേളനത്തിനും നേതൃത്വം നല്കി.
Kerala
കോട്ടയം: മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ന്യൂനപക്ഷാവകാശങ്ങള്‍ പടിപടിയായി
അപഹരിച്ചെടുക്കുമ്പോള്‍ കൈകെട്ടി നോക്കി നില്‍ക്കാനാവില്ലെന്ന് മാര്‍ തോമസ് തറയില്‍. സഭയെപ്പോഴും അധ്യാപകര്‍ക്കൊപ്പമാണ്. ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ തടസപ്പെട്ടുകിടക്കുന്നത് 22,000 അധ്യാപക നിയമനങ്ങളാണ്. ഇതില്‍ പതിനായിരത്തോളം കത്തോലിക്കാ സ്ഥാപനങ്ങളിലേതാണെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.
ഈ വിഷയത്തില്‍ പല വാഗ്ദാനങ്ങളും നല്‍കിയെങ്കിലും ഇത് പാലിക്കാതിരിക്കാന്‍ പല ഊരാക്കുടുക്കുകളിലേക്കും സര്‍ക്കാര്‍ തള്ളിവിടുന്നു എന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യം നിലനില്ക്കുന്നു. അടുത്തിടെയില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്കിയ സത്യവാംഗ്മൂലവും ഒരാവശ്യവുമില്ലാതെ കക്ഷി ചേര്‍ന്നതും ഇനി സുപ്രീംകോടതി പറയാതെ ഒന്നും ചെയ്യാനാവില്ലെന്നു പറയുന്നതും തടസവാദങ്ങളാണ്.
സര്‍ക്കാര്‍ ഇപ്പോഴെങ്കിലും ഇച്ഛാശക്തികാട്ടിയാല്‍ ഭിന്നശേഷി വിഷയത്തില്‍ പരിഹാരം കാണാനാവുമെന്ന പ്രതീക്ഷ കത്തോലിക്കാ മാനേജ്മെന്റുകള്‍ക്കുണ്ട്. സര്‍ക്കാര്‍ ഒരു തീരുമാനമെടുത്താല്‍ 22,000ത്തോളം വരുന്ന അധ്യാപകരുടേയും അവര്‍ ജോലി ചെയ്യുന്ന വിദ്യാലയങ്ങളുടേയും പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. എയ്ഡഡ് സ്കൂളുകള്‍ പാവപ്പെട്ട അനേകായിരം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം പകരുന്ന സ്ഥാപനങ്ങളാണ്.
പതിനേഴാമത്തെ വയസില്‍ സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ ഒരിക്കലും സെക്രട്ടറിയേറ്റ് നടയില്‍ സമരമിരിക്കേണ്ടി വരുമെന്നു കരുതിയില്ല. ഞാനും ബിഷപ് പോള്‍ ആന്റണി പിതാവും 2020ല്‍ ഒരുദിവസം സെക്രട്ടറിയേറ്റ് നടയില്‍ സമരമിരുന്നത് അധ്യാപകര്‍ക്കുവേണ്ടിയായിരുന്നു.
ചരിത്രത്തില്‍പോലും ബിഷപുമാര്‍ സെക്രട്ടറിയേറ്റ് നടയില്‍ സമരം ചെയ്ത ചരിത്രമില്ല. അധ്യാപകരുടെ തൊഴില്‍ പ്രശ്നം പരിഹരിക്കുന്നതിനപ്പുറം സഭയുടെ അതിപ്രധാനപ്പെട്ട വിദ്യാഭ്യാസ ശുശ്രൂഷ തളരാരെ മുന്നോട്ടു പോകണമെന്നതുകൊണ്ടാണ്. ഈ വലിയ കരുതല്‍ സഭയുടെ ഹൃദയത്തിലുണ്ട്. പഠിപ്പിക്കുക എന്നത് സഭയുടെ പ്രധാന ദൗത്യമാണ്. കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അഭിമാനത്തോടെയും ദൈവവിളിയായും ശുശ്രൂഷ ചെയ്യണം.
വിദ്യാലയങ്ങളിലെ ആത്മീയ അന്തരീക്ഷം പ്രധാനപ്പെട്ടതാണ്. ഇത് പൊതുസമൂഹം അംഗീകരിച്ചതുകൊണ്ടാണ് ന്യൂനപക്ഷാവകാശങ്ങള്‍ അനുവദിച്ചു കിട്ടിയിരിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങള്‍ എന്നത് സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും സംരക്ഷിക്കാനും നടത്തിക്കൊണ്ടുപോകാനുമുള്ള ജാഗ്രത ഇന്നു കുറഞ്ഞുവരുന്നു. ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കാന്‍ നമുക്കു കഴിയണമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.
Kerala
ചങ്ങനാശേരി: സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ അധ്യാപകർക്കു കഴിയണമെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാർ തോമസ് തറയില്‍. കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തിനു തുടക്കംകുറിച്ചു കുന്നന്താനം സെഹിയോനില്‍ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
അധ്യാപനത്തെ തൊഴില്‍ മാത്രമായി കാണാതെ ദൈവനിയോഗമായി കണ്ട് വിദ്യാര്‍ഥികളുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചക്കായി പ്രവര്‍ത്തിക്കാന്‍ അധ്യാപക സമൂഹത്തിനു കഴിയണമെന്നും മാർ തോമസ് തറയില്‍ പറഞ്ഞു. ന്യൂനപക്ഷ അവകാശപോരാളിയെന്ന പേരിലറിയപ്പെടുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തലിന്റെ കബറിടത്തില്‍നിന്ന് ഛായാചിത്ര പ്രയാണം ആരംഭിച്ചതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് പതാക സംസ്ഥാന പ്രസിഡന്റ് ടോം മാത്യുവിന് കൈമാറി ഫ്ളാഗ്ഓഫ് ചെയ്തു. പ്രയാണം കുന്നന്താനം സെഹിയോനില്‍ എത്തിച്ചേര്‍ന്നതോടെ സംസ്ഥാന പ്രസിഡന്റ് ടോം മാത്യു പതാക ഉയര്‍ത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ. ജോണി അധ്യക്ഷത വഹിച്ചു. ഡോ. അജു കെ. നാരായണന് സെമിനാര്‍ നയിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ആന്റണി അറയ്ക്കല്‍, ചങ്ങനാശേരി അതിരൂപത വികാരിജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍, കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജോബി മൂലയില്‍, ഡോ. ജിഷമോള്‍ അലക്സ്, കെ.ജി. സാബു, സി.ജെ. ആന്റണി, സുബാഷ് മാത്യു, ബിജു പി.ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Kerala
കാഞ്ഞിരപ്പള്ളി: വിദ്യാർഥികള്‍ സമൂഹത്തെക്കുറിച്ച് സ്വപ്നങ്ങള്‍ കാണണമെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ 40-ാമത് വാര്‍ഷികാഘോഷവും റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാര്‍ തോമസ് തറയില്‍.
ഓരോ കുട്ടിയും തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള വ്യത്യസ്തമായ കഴിവുകള്‍ കണ്ടെത്തണമെന്നും നാടിനും രാജ്യത്തിനും ഉപകാരപ്രദമായ സ്വപ്നങ്ങള്‍ കാണണമെന്നും അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞു. കേരളത്തിലെ മനോഹരമായ വിദ്യാഭ്യാസ കേന്ദ്രമാണ് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളെന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേർത്തു.
രാജ്യത്തെ വിദ്യാഭ്യാസ സംസ്കാരിക ഭൂമികയിൽ അതുല്യമായ ചലനങ്ങളും അദ്ഭുതകരമായ സ്വാധീനവും ചെലുത്തിയ ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. കുട്ടികൾ തങ്ങളുടെ കഴിവുകളും അവസരങ്ങളും നല്ല രീതിയിൽ ഉപയോഗിച്ച് ദൈവത്തെ കൂട്ടുപിടിച്ച് കഠിനാധ്വാനം ചെയ്ത് മുന്നോട്ട് വളരണമെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേർത്തു.
പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മാനേജര്‍ ഫാ. ജോസഫ് പൊങ്ങന്താനത്ത്, ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, ആന്റോ ആന്റണി എംപി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, പിടിഎ പ്രസിഡന്റ് ജോസ് ആന്റണി, സ്റ്റാഫ് സെക്രട്ടറി തനുജ മാത്യു, സ്കൂള്‍ ക്യാപ്റ്റന്‍ ഫെലിക്സ് ജസ്റ്റിന് എന്നിവര്‍ പ്രസംഗിച്ചു.
സര്‍വീസില്‍ 25 വര്‍ഷം പൂര്‍ത്തിയായ അധ്യാപകരെ സമ്മേളനത്തില്‍ ആദരിച്ചു. പാഠ്യ - പാഠ്യേതര വിഷയങ്ങളില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള സമ്മാനങ്ങള്‍ യോഗത്തില്‍ വിതരണം ചെയ്തു.
Kerala
കോട്ടയം: കൂട്ടായ്മയില്‍ വളരുന്നതായിരിക്കണം നമ്മുടെ സുവിശേഷപ്രഘോഷണമെന്നും നമ്മള് ജീവിക്കുന്ന സമൂഹത്തെ സ്നേഹിക്കുമ്പോഴാണ് അതിനെ വളര്‍ത്താന്‍ കഴിയുകയെന്നും ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
വടവാതൂര്‍ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസില്‍ നടന്ന 52-മത് ബിരുദാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
മാന്നാനം കെഇ കോളജ് പ്രഫസര്‍ ഫാ. ഡോ. ജോസഫ് വര്‍ഗീസ് കുരീത്തറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി. 36 പേര് ദൈവശാസ്ത്രത്തിലും 53 പേര് തത്വശാസ്ത്രത്തിലും ബിരുദവും ഒമ്പതു പേര് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. സിസ്റ്റര്‍ ഐറിന് അല്‍ഫോന്‍സ സി എം സി ദൈവശാസ്ത്രത്തില്‍ ഡോക് ടറേറ്റും നേടി.
പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ. ഡോ. പോളി മണിയാട്ട്, സെന്റ് തോമസ് അപ്പൊസ്തലിക് സെമിനാരി റെക്്ടര്‍ റവ. ഡോ. ഡൊമിനിക് വെച്ചൂര്‍, രജിസ്ട്രാര്‍ റവ. ഡോ. സിറിയക് വലിയകുന്നുംപുറത്ത് എന്നിവര്‍ പ്രസംഗിച്ചു. വിവിധ ബാച്ചുകളിലെ റാങ്കുജേതാക്കള്ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു.
പൊന്തിഫിക്കല്‍ ഓറിയന്റൽ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണ വിഭാഗമായ ഒഐആര്എസ്ഐയുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശനം ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ നടത്തി.
Kerala
ചങ്ങനാശേരി: ഈശോയുടെ തിരുപ്പിറവിയെ ഓര്‍മ്മപ്പെടുത്തുന്ന വിവിധ വേഷവിധാനങ്ങളോടെ അതിരൂപത സംഘടിപ്പിച്ച മനുഷ്യാവതാര സന്ദേശ യാത്ര ചങ്ങനാശേരിക്ക് അഭിമാനവും അവിസ്മരണീയവുമായി.
മീഡിയ വില്ലേജിന്റെ നേതൃത്വത്തില്‍ വൈകുന്നേരം അഞ്ചിന് ആര്‍ച്ച്ബിഷപ്സ് ഹൗസില്നിന്നാരംഭിച്ച സന്ദേശയാത്ര ജോബ് മൈക്കിള്‍ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. ഉണ്ണിയേശുവിനെ കൈകളിലേന്തിയ വിശുദ്ധ യൗസേപ്പിതാവിന്റെയും കന്യകമാതാവിന്റെയും ആട്ടിടയന്മാരുടെയും പൂജരാജാക്കന്മാരുടെയും ഉള്‍പ്പെടെ യേശുവിന്റെ ജനനത്തിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുന്ന കാഴ്ചകളാണ് സന്ദേശയാത്രയെ അവിസ്മരണീയമാക്കിയത്.
നൂറുകണക്കിനു ബൈബിള്‍ സംഭവങ്ങളെയും കഥാപാത്രങ്ങളെയും അവതരിപ്പിച്ച അതിശയക്കാഴ്ച ചരിത്രനഗരമായ ചങ്ങനാശേരിക്ക് പുതുമയായി. പാപ്പാതൊപ്പികളും വെള്ള വസ്ത്രങ്ങളും അണിഞ്ഞെത്തിയവരും യാത്രയ്ക്ക് നിറം പകര്‍ന്നു.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, മോണ്‍. സ്കറിയ കന്യാകോണില്‍, ചാന്‍സലര്‍ ഫാ. ബിന്‍സ് പുതുമനമൂഴിയില്‍, പ്രൊക്യുറേറ്റര്‍ ഫാ. ജയിംസ് മാളേയ്ക്കല്‍, കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ് ക്കല്‍, ഫൊറോന വികാരിമാരായ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ഫാ. ജോബി കറുകപ്പറമ്പില്‍, ഫാ. ജേക്കബ് ചീരംവേലില്‍, മീഡിയ വില്ലേജ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പില്‍, ബര്‍സാര്‍ ഫാ. ലിപിന്‍ തുണ്ടുകളം, കുടുംബക്കൂട്ടായ്മ ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, യുവദീപ്തി-എസ്എംവൈഎം ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട്, സന്ദേശനിലയം ഡയറക്ടര്‍ റവ.ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ ചിട്ടയോടെ നയിച്ച സന്ദേശയാത്രയില്‍ പതിനായിരത്തോളം വിശ്വാസികളാണ് പങ്കെടുത്തത്. ചങ്ങനാശേരി, തൃക്കൊടിത്താനം, തുരുത്തി, കുറുമ്പനാടം ഫൊറോനകളിലെ വിശ്വാസീസമൂഹമാണ് ആത്മീയത നിറഞ്ഞ പ്രാര്‍ഥനകളോടെ അണിനിരന്നത്.
എസ്ബി കോളജില്‍ മനുഷ്യാവതാര സന്ദേശയാത്ര എത്തിയപ്പോൾ യുവദീപ്തി-എസ്വൈഎം പ്രവര്‍ത്തകരായ നൂറു യുവജനങ്ങള്‍ ചേര്‍ന്നു ക്രിസ്മസ് ഗാനം ആലപിച്ചു.
മനുഷ്യന്റെ വില ഉയര്‍ത്തിയ ദിനമാണ് ക്രിസ്മസ് എന്നും പുല്‍ക്കൂട്ടില്‍ ഈശോ ജനിച്ച സന്ദേശം എത്തിയില്ലായിരുന്നുവെങ്കില്‍ ഭാരതത്തിന്റെ അവസ്ഥ എന്താകുമായിരുന്നുവെന്നും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ക്രിസ്മസ് സന്ദേശ യാത്ര എസ്ബി കോളജ് മൈതാനത്ത് എത്തിയപ്പോള്‍ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
കരോള്സംഘങ്ങളെയും പുല്‍ക്കൂട് നിര്‍മിക്കുന്നവരെയും ആക്രമിക്കുന്നതു ശരിയല്ല. ക്രൈസ്തവര്‍ പീഡനങ്ങളെ ഭയപ്പെടുന്നില്ല. സത്യത്തിന്റെയും നീതിയുടെയും പക്ഷത്താണ് ക്രൈസ്തവരെന്നും ധീരതയുടെ സന്ദേശമാണ് ക്രിസ്തു പകര്‍ന്നു നല്‍കിയതെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.
നഗരസഭാ ചെയര്മാന് ജോമി ജോസഫ്, വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖ മാത്യൂസ് തുടങ്ങിവര്‍ പ്രസംഗിച്ചു.
Kerala
കോട്ടയം: സഭയ്ക്കും സമൂഹത്തിനും സിഎംഐ സഭ നല്കുന്ന ശുശ്രൂഷ നിസ്തുലമാണെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. വാഴൂര്‍ ഇളമ്പള്ളി അനുഗ്രഹ ജംഗ്ഷനിൽ സിഎംഐ കോട്ടയം പ്രവിശ്യാഭവനത്തിന്റെ വെഞ്ചരിപ്പിനോടനുബന്ധിച്ചു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്.
ലോകമെമ്പാടും സുറിയാനി കത്തോലിക്കാസഭയുടെ സാന്നിധ്യം അറിയിക്കുന്നതിലും സുവിശേഷവത്കരണത്തിന്റെ തീവ്രമായ ചൈതന്യം എത്തിക്കുന്നതിലും സിഎംഐ സഭയുടെ പങ്ക് വലുതാണെന്നും കൂടുതല്‍ തീക്ഷ്ണതയോടെ സുവിശേഷത്തിനു സാക്ഷികളാകാന്‍ പുതിയ പ്രവിശ്യാ ഭവനം സഹായകമാകുമെന്നും മാര്‍ തറയില്‍ പറഞ്ഞു. സിഎംഐ പ്രിയോര്‍ ജനറാൾ റവ. ഡോ. തോമസ് ചാത്തംപറമ്പില്‍ അധ്യക്ഷത വഹിച്ചു.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശംസകള്‍ നേര്‍ന്നു. പ്രൊവിന്‍ഷല്‍ ഫാ. ഏബ്രഹാം വെട്ടിയാങ്കല്‍ സിഎംഐ സ്വാഗതവും കൗണ്‍സിലര്‍ ഫോര്‍ ഫിനാന്‍സ് ഫാ. ജോബി മഞ്ഞക്കാലായില് സിഎംഐ കൃതജ്ഞതയും പറഞ്ഞു. സമ്മേളനത്തിനു മുമ്പ് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും പ്രവിശ്യാ ഭവനത്തിന്റെ വെഞ്ചരിപ്പും നടന്നു. അജപാലന മേഖലയ്ക്കൊപ്പം ആതുര, വിദ്യാഭ്യാസ രംഗങ്ങളിലും സിഎംഐ സഭയുടെ പങ്ക് അഭിമാനിക്കാവുന്നതാണെന്ന് മാര്‍ ജോസ് പുളിക്കല്‍ സന്ദേശത്തില്‍ പറഞ്ഞു. സിഎംഐ പ്രിയോര്‍ ജനറാൾ റവ. ഡോ. തോമസ് ചാത്തംപറമ്പില്‍, പ്രൊവിന്‍ഷല്‍ റവ. ഡോ. ഏബ്രഹാം വെട്ടിയാങ്കല്‍ സിഎംഐ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ബംഗളൂരു ക്രിസ്തുജയന്തി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ റവ. ഡോ. അഗസ്റ്റിന് ജോര്‍ജ് സിഎംഐ, വികാരി ജനറാള്‍മാര്‍, വൈദികര്‍, വിവിധ സന്യാസിനീ സഭകളിലെ മദര്‍ ജനറാള്‍മാര്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ വെഞ്ചരിപ്പ് ശുശ്രൂഷയിലും സമ്മേളനത്തിലും പങ്കെടുത്തു.
District News
ചങ്ങനാശേരി: മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി മെത്രാപ്പോലീത്തയായി സ്ഥാനമേറ്റിട്ട് നാളെ ഒരു വര്‍ഷം. 2024 ഒക്ടോബര്‍ 31നാണ് മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റത്. മാര്‍ ജോസഫ് പെരുന്തോട്ടം ആര്‍ച്ച്ബിഷപ് സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റത്.
സീറോമലബാര്‍ മീഡിയ കമ്മീഷന് ചെയര്മാന്, വടവാതൂര്‍ സെമിനാരി കമ്മീഷന് ചെയര്മാന്, കെസിബിസി വൊക്കേഷന്‍ കമ്മീഷന് ചെയര്മാന്, സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന് കണ്‍വീനര്‍, സീറോമലബാര്‍ ആരാധനക്രമ കമ്മീഷന്, സിബിസിഐ പരിസ്ഥിതി കമ്മീഷന്, സിബിസിഐ കമ്മീഷന് ഫോര്‍ ഹെല്‍ത്ത് എന്നിവയുടെ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
നാളെ രാവിലെ 6.30ന് മാര്‍ തോമസ് തറയില്‍ ഫാത്തിമാപുരം അല്‍ഫോന്‍സാ സ്നേഹനിവാസില്‍ വിശുദ്ധകുര്‍ബാനയര്‍പ്പിക്കും.
District News
ചങ്ങനാശേരി: രാഷ്ട്രീയ, ഭരണ രംഗങ്ങളില്‍ പ്രബുദ്ധരും പ്രഗത്ഭരുമായ ചെറുപ്പക്കാര്‍ കടന്നുവരണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് എക്സലന്‍ഷ്യ സീസണ് -3 മെറിറ്റ് അവാര്‍ഡ്-2025 വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.
വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി.
അതിരൂപതാ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല അനുമോദനസന്ദേശം നല്കി. ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്ക്, ട്രഷറര്‍ ജോസ് വെങ്ങാന്തറ, ടോമിച്ചന് അയ്യരുകുളങ്ങര, കുഞ്ഞ് കളപ്പുര, ഷിജി ജോണ്സണ്, രാജേഷ് ജോണ്‍, ജേക്കബ് നിക്കോളാസ്, ജോര്‍ജുകുട്ടി മുക്കത്ത്, റോസിലിന് കുരുവിള, സെബാസ്റ്റ്യന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
NRI
വത്തിക്കാൻ സിറ്റി: ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച് സ്നേഹോപഹാരങ്ങള്‍ സമര്‍പ്പിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടും സന്നിഹിതനായിരുന്നു.
ചങ്ങനാശേരി അതിരൂപതാ വൈദികനായ ഫാ. ജേക്കബ് കൂരോത്ത് വരച്ച മാര്‍ത്തോമ്മാ ശ്ലീഹായുടെ ഐക്കണും പ്രശസ്ത ശില്പിയായ കോട്ടയം വയലാ സ്വദേശി തോമസ് വെള്ളാരത്തുങ്കല്‍ രൂപകല്പന ചെയ്ത ശില്പവുമാണ് കൈമാറിയത്.
വിശുദ്ധരുടെ ചിത്രം ആലേഖനം ചെയ്ത ദാരുശില്പമാണ് തോമസ് വെള്ളാരത്തുങ്കല്‍ തയാറാക്കിയത്. നാളുകളുടെ അധ്വാനത്തില്‍ പൂര്‍ണമായും കരവിരുതില്‍ കൊത്തിയെടുത്ത ശില്പത്തില് മിശിഹായുടെ ശരീരരക്തങ്ങളുടെ പ്രതീകമായ ഗോതമ്പുകതിരും മുന്തിരിവള്ളിയും പശ്ചാത്തലമാക്കി പ്രാര്‍ഥനയുടെ അടയാളമായ യാചനാകരങ്ങളുടെ നടുവില്‍ ഗോളവും ഗോളത്തില്‍ ഇന്ത്യയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു.
ഗോളത്തിനു മുകളില്‍ സ്ഥാപിച്ച കേരളത്തിന്റെ മാതൃകയില്‍ സുറിയാനി കത്തോലിക്കാ സഭയില്‍നിന്ന് ആദ്യമായി വിശുദ്ധ പദവി ലഭിച്ച അല്‍ഫോന്‍സാമ്മയുടെ ചിത്രം കൊത്തിയിരിക്കുന്നു.
മുന്തിരിക്കുലകളോടു ചേര്‍ന്നിരിക്കുന്ന നാലിലകളിലായി രണ്ടുവശത്തും വിശുദ്ധരായ ഏലിയാസച്ചന്, എവുപ്രാസ്യാമ്മ, മറിയം ത്രേസ്യ, ദേവസഹായം പിള്ള എന്നിവരുടെയും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.