International
ദുബായ്: പശ്ചിമേഷ്യയിലേക്ക് അധികമായി മൂന്നു യുദ്ധക്കപ്പലുകളും 2500 മറീനുകളെയും അമേരിക്ക വിന്യസിക്കും. സാൻ ഡീയേഗോ തുറമുഖത്തുനിന്നാണ് യുഎസ്എസ് ബോക്സർ അടക്കമുള്ള യുദ്ധക്കപ്പലുകൾ എത്തുകയെന്നാണു റിപ്പോർട്ട്.
11-ാം മറീൻ എക്സെഡിഷണറി യൂണിറ്റിലെ മറീനുകളെയാണു വിന്യസിക്കുക. ഇറാനിലെ ഹോർമുസ് കടലിടുക്കും തന്ത്രപ്രധാന ഖാർഗ് ദ്വീപും പിടിച്ചെടുക്കുകയെന്നതാണു ലക്ഷ്യം.
2,200 മറീനുകളും യുദ്ധവിമാനങ്ങളുമായി ജപ്പാനിൽനിന്ന് അമേരിക്കയുടെ യുഎസ്എസ് ട്രിപ്പൊളി എന്ന യുദ്ധക്കപ്പലും എത്തിക്കൊണ്ടിരിക്കുകയാണ്.
ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ തന്നെയാണ് അമേരിക്കയുടെ പടപ്പുറപ്പാട്. ഇതിനു സഹായിക്കാൻ നാറ്റോ രാജ്യങ്ങളോട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭ്യർഥിച്ചെങ്കിലും ആരും അനുകൂല മറുപടി നൽകിയില്ല.
എന്നാൽ ജപ്പാൻ, ജർമനി, ഫ്രാൻസ്, ബ്രിട്ടൻ, നെതർലാൻഡ്സ്, ഇറ്റലി എന്നീ രാജ്യങ്ങൾ ഹോർമുസിന്റെ സുരക്ഷയ്ക്കായി യോജിച്ചുപ്രവർത്തിക്കുമെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കുകയും ട്രംപ് ഇതിനെ സ്വാഗതം ചെയ്യുകയുമുണ്ടായി.
International
ദുബായ്/ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം ഒൻപത് ദിവസം പിന്നിടുമ്പോൾ ഇതുവരെ ഇറാനിൽ കൊല്ലപ്പെട്ടത് 1332 പേർ. തെക്കൻ ലബനനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 83 കുട്ടികളടക്കം 394 പേരും കൊല്ലപ്പെട്ടു. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് തെക്കൻ ലബനനിൽ പ്രവേശിച്ച ഇസ്രയേൽ സൈന്യത്തിലെ രണ്ടു പേർ കൊല്ലപ്പെട്ടു. യുദ്ധം തുടങ്ങിയശേഷം ഇസ്രയേൽ സൈനികർ കൊല്ലപ്പെടുന്നത് ആദ്യമാണ്.
ഇറാൻ ആക്രമണത്തിൽ സൗദി അറേബ്യയിലും കുവൈത്തിലും യുഎഇയിലുമായി അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. സൗദിയിലെ അൽ ഖർജ് പട്ടണത്തിൽ മിസൈൽഭാഗം വീണു രണ്ട് പേർ മരിച്ചു. ഒരു ഇന്ത്യക്കാരനും ബംഗ്ലദേശ് പൗരനുമാണ് മരിച്ചതെന്നാണു വിവരം. 12 പേർക്കു പരിക്കേറ്റു. ശുചീകരണ ജോലികൾ ചെയ്യുന്ന കമ്പനിക്കുമേലാണ് മിസൈൽഭാഗം വീണത്. അൽ ഖർജിലെ റഡാർ സംവിധാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
കുവൈത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ദുബായിൽ കാറിനു മുകളിൽ മിസൈൽ ഭാഗങ്ങൾ പതിച്ചു പാക്കിസ്ഥാൻ സ്വദേശിയായ ഡ്രൈവറുമാണു മരിച്ചത്. ബഹ്റൈനിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിനു നേരയും ആക്രമണമുണ്ടായത് ഗൾഫ് മേഖലയിൽ ആശങ്ക പരത്തി.
ഇറാനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ടെഹ്റാനിലെ എണ്ണസംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തമുണ്ടായി. ഇറാനിലെ വ്യവസായ മേഖലയിൽ ആക്രമണം ഇതാദ്യമാണ്.
Kerala
കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 12 സര്‍വീസുകള്‍ മാത്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനരാംരഭിച്ചിരുന്നു. എന്നാല്‍ കുവൈറ്റ്, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇറാന് അക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സര്‍വീസുകള്‍ ഇന്ന് വെട്ടിച്ചുരിക്കിയിരിക്കുകയാണ്.
കൊച്ചിയിലേക്ക് അഞ്ചു സര്‍വീസുകളും കൊച്ചിയില്‍ നിന്നും ഏഴു സര്‍വീസുകളുമാണ് ഇന്ന് നടക്കുക. എന്നാല്‍ ഇന്നലെ 24 സര്‍വീസുകളാണ് നെടുമ്പാശേരിയില്‍ നടന്നത്. കൊച്ചിയിലേക്ക് 14 സര്‍വീസുകളും കൊച്ചിയില്‍ നിന്നും 10 സര്‍വീസുകളും നടന്നിരുന്നു.
ഇന്ന് രാവിലെ 9.55ന് റാസല്‍ഖൈമയിലേക്കാണ് കൊച്ചിയില്‍ നിന്നും ആദ്യ സര്‍വീസ് നടന്നത്. ഉച്ചയ്ക്ക് 1.35ന് മസ്കറ്റില്‍ നിന്നുള്ള വിമാനമാണ് കൊച്ചിയില്‍ ആദ്യം എത്തുക. 6.40ന് ദുബായില്‍ നിന്നുള്ള വിമാനവും 6.45ന് ഷാര്‍ജയില്‍ നിന്നുള്ള വിമാനവും 6.50ന് റിയാദില്‍ നിന്നുള്ള വിമാനവും 7.25ന് റാസല്‍ഖൈമയില്‍ നിന്നുള്ള വിമാനവും കൊച്ചിയിലെത്തും.
ദുബായ്, മസ്കറ്റ്, ഷാര്‍ജ, റിയാദ് എന്നിവിടങ്ങളിലേക്കാണ് കൊച്ചിയില്‍ നിന്നുള്ള മറ്റ് സര്‍വീസുകള്‍. മസ്കറ്റിലേക്ക് മൂന്നു വിമാനങ്ങള്‍ ഇന്ന് ചാര്‍ട്ട് ചെയ്തിട്ടുണ്ട്. ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ ഹോട്ടലുകളും അപ്പാര്‍ട്ട്മെന്റുകളും ലക്ഷ്യമിട്ട് ഇറാന് ആക്രമണം നടത്തി. പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിന് നേരെ മിസൈല്‍ അക്രമണം ഉണ്ടായി.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെയും യുക്രെയ്നിലെയും യുദ്ധസാഹചര്യങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമങ്ങൾ പാലിക്കുന്ന ഒരു ലോകക്രമം അത്യാവശ്യമാണെന്നും സംഘർഷങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും മോദി പറഞ്ഞു.
ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ. ആഗോള പ്രതിസന്ധികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം ഉടൻ നടപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ തുടരുമെന്നും മോദി കൂട്ടിച്ചേർത്തു.
International
കുവൈത്ത്: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ കുവൈത്തിൽ ഡ്രോണ്‍ അവശിഷ്ടം വീണ് 11 വയസുകാരിക്ക് ദാരുണാന്ത്യം. കുവൈത്ത് തലസ്ഥാന മേഖലയിലാണ് സംഭവം. ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു.
ഇതോടെ, കുവൈത്തിൽ വിവിധ സ്ഫോടനങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 32 ആയി. ചൊവ്വാഴ്ച, ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈത്തിൽ രണ്ട് നാവിക സേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. അതേസമയം, നിരവധി ആക്രമണം ചെറുത്തെന്ന് കുവൈത്ത് അറിയിച്ചു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ നടത്താനിരുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളാണ് മാറ്റിയത്.
പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ഇതു സംബന്ധിച്ച സർക്കുലർ സിബിഎസ്ഇ ഇന്ത്യൻ സ്കൂളുകൾക്കും അതാത് രാജ്യങ്ങളിലെ എംബസികൾക്കും അയച്ചിട്ടുണ്ട്. അഞ്ചാം തീയതി സാഹചര്യം വീണ്ടും വിലയിരുത്തുന്നതിനായി സിബിഎസ്ഇ യോഗം ചേരും.
തുടർന്ന് ഏഴുമുതലുള്ള പരീക്ഷകളുടെ കാര്യത്തിലും തീരുമാനം അറിയിക്കും. യുദ്ധത്തെ തുടർന്ന് രണ്ടാം തീയതിയിലെ പരീക്ഷയും മാറ്റിവച്ചിരുന്നു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഇറാൻ, ഇസ്രായേൽ, പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷ മേഖലയിലുള്ള മലയാളികൾക്കായി ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് കൺട്രോൾ റൂം തുറന്നത്. 011-23747079, 011-23742320, +91-9310443880 എന്നീ കൺട്രോൾ റൂം ഹെൽപ്പ് ലൈൻ നമ്പറുകളിൽ ആവശ്യക്കാർക്ക് ബന്ധപ്പെടം.
വിവിധ ജിസിസി രാജ്യങ്ങളിലെ എംബസികളുമായി സർക്കാർ നിരന്തര സമ്പർക്കം പുലർത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുന്ന പക്ഷം പുതിയ തീരുമാനങ്ങളും നിർദേശങ്ങളും ഉടനടി അറിയിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.
ഈ രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാർക്ക് എംബസികൾ ആരംഭിച്ച ഹെൽപ് ലൈൻ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
എംബസി ഓഫ് ഇന്ത്യ, അബുദാബി: 800-46342 ടോൾ ഫ്രീ നമ്പർ, വാട്സ് ആപ്പ് : +971543090571. എംബസി ഓഫ് ഇന്ത്യ, കുവൈറ്റ്: +96565501946, എംബസി ഓഫ് ഇന്ത്യ, ദോഹ, ഖത്തർ: +974-55647502.
എംബസി ഓഫ് ഇന്ത്യ, ബഹറിൻ: 0097339418071 എന്നിങ്ങനെയാണ് നമ്പറുകൾ. ഇന്ത്യൻ പൗരന്മാർ അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദേശങ്ങൾ പാലിക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി.
International
വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടിയെ അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്. അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെ വ്യവസ്ഥകളുടെയും ലംഘനമാണെന്നും അദ്ദേഹം വിമർശിച്ചു. യുഎൻ സുരക്ഷാ സമിതി യോഗത്തിലായിരുന്നു ഗുട്ടെറസിന്റെ പ്രതികരണം.
ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തുന്ന സൈനിക ആക്രമണങ്ങളും അപലപനീയമെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടെന്ന വാർത്ത സ്ഥിരീകരിച്ചില്ല.
പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നയതന്ത്ര പരിഹാരത്തിനുള്ള ശ്രമങ്ങൾ പാഴാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തിൽ ആദ്യം ഫ്രാൻസും പിന്നീട് ബഹ്റിനും തുടർന്ന് റഷ്യയുമാണ് സംസാരിച്ചത്.
ആദ്യം സംസാരിച്ച ഫ്രാൻസ് സംഘർഷമല്ല പരിഹാരമെന്ന നിലപാടാണ് സ്വീകരിച്ചത്. നയതന്ത്ര തലത്തിൽ ചർച്ചകളിലൂടെ മാത്രമേ പരിഹാരം കാണാനാവൂ എന്ന് വ്യക്തമാക്കിയ ഫ്രാൻസ്, ആണവ-ബാലിസ്റ്റിക് മിസൈൽ വിഷയങ്ങളിൽ സദുദ്ദേശത്തോടെ ഇറാൻ ചർച്ചകളെ സമീപിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ ഇറാന്റെ ആക്രമണം നേരിട്ട ബഹ്റിൻ യോഗത്തിൽ നിലപാട് കടുപ്പിച്ചു. ഇറാൻ പ്രകോപനമില്ലാതെ ആക്രമിച്ചുവെന്നും ജനവാസ കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്തിയത് ഭീരുത്വമെന്നും കുറ്റപ്പെടുത്തി. പശ്ചിമേഷ്യയിലെ സമാധാനത്തിന് ഇറാന്റെ സൈനിക നടപടി ഭീഷണിയാണെന്നും ബഹ്റിൻ വാദിച്ചു.
Kerala
തിരുവനന്തപുരം: പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം മലയാളികൾക്കായി നോര്‍ക്ക റൂട്ട്സ് ഹെല്പ് ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചു.
സഹായം ആവശ്യമുള്ള കേരളീയര്‍ക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിലെ ഹെല്പ് ഡെസ്ക് നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) എന്നിവയില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇന്ത്യന്‍ പൗരന്മാര് അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.
അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദേശങ്ങൾ അടിയന്തരമായി പാലിക്കാൻ എല്ലാ ഇന്ത്യൻ പൗരന്മാരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
ടെഹ്റാൻ: ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണങ്ങൾക്കെതിരെ തിരിച്ചടിച്ച് ഇറാൻ. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ മരിച്ചു. അബുദാബിയിൽ നടത്തിയ ആക്രമണത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്.
ബഹ്റൈൻ, ഖത്തർ, കുവൈറ്റ്, അബുദാബി, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തി. രണ്ട് മിസൈലുകളെ തകർത്തതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ബഹ്റൈനിലും യുഎഇയിലും കുവൈറ്റിലും യുഎസ് സേനാ കേന്ദ്രങ്ങൾക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. ബഹ്റൈനിലും അബുദാബിയിലും നിരവധി സ്ഫോടനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. യുഎസ് നേവി താവളം സ്ഥിതിചെയ്യുന്ന ബഹ്റൈനിലെ ജുഫൈറിലും ശക്തമായ ആക്രമണമുണ്ടായി.
യുഎഇ തലസ്ഥാനമായ അബുദാബിയിൽ വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടായി. പൗരന്മാരോട് എത്രയും വേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.
International
വാഷിംഗ്ടൺ ഡിസി: മിഡിൽ ഈസ്റ്റിലേക്ക് രണ്ടാമതൊരു വിമാനവാഹിനിക്കപ്പൽ അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇസ്രേലി മാധ്യമങ്ങളായ ചാനൽ 12നും ആക്സിയോസിനും നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ അമേരിക്ക വളരെ കഠിനമായ എന്തെങ്കിലും ചെയ്യേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.
പശ്ചിമേഷ്യയിൽ വീണ്ടുമൊരു സംഘർഷം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും ചർച്ചകൾ പുനരാരംഭിക്കാൻ തയാറെടുക്കവെ ട്രംപ് നടത്തിയ പ്രസ്താവന അഭ്യൂഹങ്ങൾക്കു വഴിവച്ചിരിക്കുകയാണ്. അമേരിക്കയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലുകളിലൊന്നായ യുഎസ്എസ് ഏബ്രഹാം ലിങ്കൺ കഴിഞ്ഞയാഴ്ച മിഡിൽ ഈസ്റ്റിൽ എത്തിയിരുന്നു.
സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ ആയിരങ്ങൾ കൊല്ലപ്പെട്ടതിന്റെയും ആണവ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന്റെയും പശ്ചാത്തലത്തിൽ ഇറാനിൽ അമേരിക്ക ഏതുസമയവും ആക്രമണം നടത്തിയേക്കാമെന്ന ആശങ്ക പരത്തിയെങ്കിലും ഇറാൻ ചർച്ചയ്ക്കു തയാറാകുകയും ഒമാനിൽ ഇറാൻ-അമേരിക്ക ചർച്ച നടക്കുകയും ചെയ്തതോടെ സംഘർഷഭീതി ഒഴിവായിരുന്നു. ഇതിനിടയിലാണ് വീണ്ടും ഭീഷണിയുമായി ട്രംപ് രംഗത്തുവന്നിട്ടുള്ളത്.
അതേസമയം, ഇറാൻ- യുഎസ് സംഘർഷത്തിൽ നിർണായകമായേക്കാവുന്ന കൂടിക്കാഴ്ചയ്ക്കായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാഷിംഗ്ടണിലെത്തി. രാത്രി വൈകി ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കും. യുഎസ്- ഇറാൻ അനൗദ്യോഗിക ചർച്ചകളുടെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തും.
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണവും ബാലിസ്റ്റിക് മിസൈൽ പദ്ധതിയും തടയുന്നതിനൊപ്പം ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ പ്രോക്സി ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുകയും ചെയ്യുന്ന കരാറിനായി ആ രാജ്യത്തിനുമേൽ സമ്മർദം ചെലുത്തുകയെന്നതാണ് ട്രംപുമായുള്ള നെതന്യാഹുവിന്റെ കൂടിക്കാഴ്ചയ്ക്കു പിന്നിലെ പ്രധാന അജൻഡ.
International
ദുബായ്: ഇറാനെ ലക്ഷ്യമിട്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലെത്തി. ഏബ്രഹാം ലിങ്കൺ എന്ന കൂറ്റൻ വിമാനവാഹിനി, മിസൈൽ നശീകരണ കപ്പലുകളായ ഫ്രാങ്ക് ഇ. പീറ്റേഴ്സൺ, സ്പ്രുവൻസ്, മൈക്കിൾ മർഫി എന്നീ കപ്പലുകളാണിവ. പശ്ചിമേഷ്യയിലുള്ള മറ്റു യുഎസ് യുദ്ധക്കപ്പലുകൾക്കൊപ്പം ഇവയും ചേരും.
ജനകീയ പ്രതിഷേധത്തെ അടിച്ചമർത്തുന്ന ഇറാനെതിരേ വേണ്ടിവന്നാൽ അമേരിക്ക സൈനികനടപടിക്കു മുതിരുമെന്നാണു സൂചന. ഇറാനെ ലക്ഷ്യമിട്ട് വൻ കപ്പൽപ്പട പുറപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
അമേരിക്ക ആക്രമിച്ചാൽ പശ്ചിമേഷ്യയിൽ സംഘർഷം ആളിക്കത്തുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ അമേരിക്കൻ താവളങ്ങളിൽ ആക്രമണം നടത്തുമെന്നാണ് ഇറാൻ പറഞ്ഞിട്ടുള്ളത്. അതേസമയം, ഇറാനെതിരായ സൈനിക നടപടികൾ അമേരിക്കയ്ക്കൊപ്പം ചേരില്ലെന്ന് പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, ഇറാന്റെ പിന്തുണയോടെ പശ്ചിമേഷ്യയിൽ പ്രവർത്തിക്കുന്ന സായുധ ഗ്രൂപ്പുകളും ആക്രമണ ഭീഷണി മുഴക്കി. ഇറാനെതിരായ യുദ്ധം വിനോദയാത്രയാകില്ലെന്ന് ഇറാക്കിൽ പ്രവർത്തിക്കുന്ന കതെയ്ബ് ഹിസ്ബുള്ള പറഞ്ഞു.
സംഘർഷസാധ്യതയ്ക്കിടെ ഇറേനിയൻ കറൻസിയായ റിയാലിന്റെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്നലെ ഒരു അമേരിക്കൻ ഡോളറിന് 15 ലക്ഷം ഇറേനിയൻ റിയാൽ ആയിരുന്നു മൂല്യം.
കറൻസി മൂല്യം കുത്തനെ താഴുന്നതും സന്പദ്വ്യവസ്ഥയുടെ തകർച്ചയും പരിഹരിക്കാൻ കഴിയാത്തതിന്റെ പേരിലാണ് ഡിസംബർ അവസാനം ഇറാനിലുടനീളം ജനകീയ പ്രക്ഷോഭമുണ്ടായത്.
പ്രക്ഷോഭത്തിൽ മരിച്ചവർ 6,126 ആയെന്ന് അമേരിക്ക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി ഇന്നലെ അറിയിച്ചു. ഇതിൽ 5,777 പേർ പ്രക്ഷോഭകർ, 214 സുരക്ഷാ ഭടന്മാർ, 86 കുട്ടികൾ, പ്രക്ഷോഭവുമായി ബന്ധമില്ലാത്ത 49 സിവിലിയന്മാർ എന്നിങ്ങനെയാണ് ഈ സംഖ്യ. ഇറേനിയൻ ഭരണകൂടം അറസ്റ്റ് ചെയ്തവരുടെ സംഖ്യ 41,800 ആയും ഉയർന്നിട്ടുണ്ട്.