വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടിയെ അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്. അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെ വ്യവസ്ഥകളുടെയും ലംഘനമാണെന്നും അദ്ദേഹം വിമർശിച്ചു. യുഎൻ സുരക്ഷാ സമിതി യോഗത്തിലായിരുന്നു ഗുട്ടെറസിന്റെ പ്രതികരണം.
ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തുന്ന സൈനിക ആക്രമണങ്ങളും അപലപനീയമെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടെന്ന വാർത്ത സ്ഥിരീകരിച്ചില്ല.
പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നയതന്ത്ര പരിഹാരത്തിനുള്ള ശ്രമങ്ങൾ പാഴാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തിൽ ആദ്യം ഫ്രാൻസും പിന്നീട് ബഹ്റിനും തുടർന്ന് റഷ്യയുമാണ് സംസാരിച്ചത്.
ആദ്യം സംസാരിച്ച ഫ്രാൻസ് സംഘർഷമല്ല പരിഹാരമെന്ന നിലപാടാണ് സ്വീകരിച്ചത്. നയതന്ത്ര തലത്തിൽ ചർച്ചകളിലൂടെ മാത്രമേ പരിഹാരം കാണാനാവൂ എന്ന് വ്യക്തമാക്കിയ ഫ്രാൻസ്, ആണവ-ബാലിസ്റ്റിക് മിസൈൽ വിഷയങ്ങളിൽ സദുദ്ദേശത്തോടെ ഇറാൻ ചർച്ചകളെ സമീപിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ ഇറാന്റെ ആക്രമണം നേരിട്ട ബഹ്റിൻ യോഗത്തിൽ നിലപാട് കടുപ്പിച്ചു. ഇറാൻ പ്രകോപനമില്ലാതെ ആക്രമിച്ചുവെന്നും ജനവാസ കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്തിയത് ഭീരുത്വമെന്നും കുറ്റപ്പെടുത്തി. പശ്ചിമേഷ്യയിലെ സമാധാനത്തിന് ഇറാന്റെ സൈനിക നടപടി ഭീഷണിയാണെന്നും ബഹ്റിൻ വാദിച്ചു.
Tags : un secretary general Antonio Guterres condemns military escalation middle east iran israel america gulf countries