National
ന്യൂഡൽഹി: വയനാട് തുരങ്കപാത പദ്ധതിക്ക് കേന്ദ്രസർക്കാരിൽനിന്നു സംസ്ഥാനസർക്കാർ സാന്പത്തിക സഹായമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.
ലോക്സഭയിൽ കെ. രാധാകൃഷ്ണന്റെ ചോദ്യത്തിനു മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളസർക്കാർ സ്വന്തം സാന്പത്തിക സ്രോതസ് ഉപയോഗിച്ചാണു പദ്ധതി നടപ്പാക്കുന്നതെന്നും ഗഡ്കരി വ്യക്തമാക്കി. താമരശേരി ചുരം റോഡ് മെച്ചപ്പെടുത്തുന്നതിന് ഡിപിആർ തയാറാക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വയനാട് തുരങ്കപാത നിർമിക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഏകദേശം 2134 കോടി രൂപ പദ്ധതിക്കു ചെലവ് വരുമെന്നാണ് കണക്കുകൂട്ടുന്നത്. കൊങ്കണ് റെയിൽവേ കോർപറേഷൻ ലിമിറ്റഡാണ് പാതയുടെ നിർവഹണ ഏജൻസി.
കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടറോളം ഭൂമിയാണ് ഇതിനായി ഏറ്റെടുക്കേണ്ടത്. ഇതിൽ വനഭൂമി നേരത്തേ കൈമാറിയിട്ടുണ്ട്. കൂടാതെ 90 ശതമാനം സ്വകാര്യഭൂമിയും ഏറ്റെടുത്തുകഴിഞ്ഞു.
National
ന്യൂഡൽഹി: ദേശീയ ഹൈവേകളിലൂടെ തടസമില്ലാത്ത യാത്ര സാധ്യമാക്കുന്ന പുതിയ ഇലക്ട്രോണിക് ടോൾ സംവിധാനം ഒരു വർഷത്തിനകം രാജ്യത്തു സാധ്യമാക്കുമെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. നിലവിലുള്ള ടോൾ സംവിധാനം ഒരു വർഷത്തിനകം പൂർണമായി നിർത്തലാക്കിയാണ് പുതിയ സംവിധാനം വരികയെന്നു ഗഡ്കരി ലോക്സഭയിൽ പറഞ്ഞു. പത്തിടങ്ങളിൽ ഇതിനോടകം പുതിയ സംവിധാനം നടപ്പിലാക്കിയിട്ടുണ്ടെന്നും ടോൾ പിരിവിന്റെ പേരിൽ ആരും നിങ്ങളെ ഇനി തടയില്ലെന്നും മന്ത്രി സഭയിൽ പറഞ്ഞു.
അടുത്തിടെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയനുസരിച്ചു ദേശീയ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ചെടുത്ത ദേശീയ ഇലക്ട്രോണിക് ടോൾ കളക്ഷൻ (എൻഇടിസി) പ്രോഗ്രാമിലൂടെയാണ് യാത്രക്കാർക്ക് ഇലക്ട്രോണിക് പേയ്മെന്റ് നടത്താൻ കഴിയുന്നത്.
വാഹനത്തിന്റെ വിൻഡ് സ്ക്രീനിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ ഫ്രീക്വൻസ് ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) അധിഷ്ഠിതമായ ഉപകരണത്തിലൂടെയാണ് ടോൾ പിരിവ് സാധ്യമാകുന്നത്. ടോൾ പ്ലാസയിൽ വാഹനം നിർത്താതെതന്നെ ഉപയോക്താവിന്റെ ബന്ധപ്പെട്ട അക്കൗണ്ടിൽനിന്നു ടോൾ പേയ്മെന്റുകൾ സ്വയമേ നടത്താൻ ഈ ഉപകരണത്തിലൂടെ കഴിയുന്നു.