ന്യൂഡൽഹി: വയനാട് തുരങ്കപാത പദ്ധതിക്ക് കേന്ദ്രസർക്കാരിൽനിന്നു സംസ്ഥാനസർക്കാർ സാന്പത്തിക സഹായമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.
ലോക്സഭയിൽ കെ. രാധാകൃഷ്ണന്റെ ചോദ്യത്തിനു മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളസർക്കാർ സ്വന്തം സാന്പത്തിക സ്രോതസ് ഉപയോഗിച്ചാണു പദ്ധതി നടപ്പാക്കുന്നതെന്നും ഗഡ്കരി വ്യക്തമാക്കി. താമരശേരി ചുരം റോഡ് മെച്ചപ്പെടുത്തുന്നതിന് ഡിപിആർ തയാറാക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വയനാട് തുരങ്കപാത നിർമിക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഏകദേശം 2134 കോടി രൂപ പദ്ധതിക്കു ചെലവ് വരുമെന്നാണ് കണക്കുകൂട്ടുന്നത്. കൊങ്കണ്‍ റെയിൽവേ കോർപറേഷൻ ലിമിറ്റഡാണ് പാതയുടെ നിർവഹണ ഏജൻസി.
കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടറോളം ഭൂമിയാണ് ഇതിനായി ഏറ്റെടുക്കേണ്ടത്. ഇതിൽ വനഭൂമി നേരത്തേ കൈമാറിയിട്ടുണ്ട്. കൂടാതെ 90 ശതമാനം സ്വകാര്യഭൂമിയും ഏറ്റെടുത്തുകഴിഞ്ഞു.
Tags : Nitin Gadkari