Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സെൻസസ് നടപടികൾക്ക് തുടക്കം. ജൂൺ 30 വരെ se.census. gov.in എന്ന പോർട്ടലിലൂടെ വിവരങ്ങൾ രേഖപ്പെടുത്താൻ സാധിക്കും. ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യം ഉൾപ്പെടെ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
സെൻസസ് നടപടികൾ രണ്ട് ഘട്ടങ്ങളിലായാണ് പൂർത്തിയാകുക. ജനങ്ങൾ സ്വയം രേഖപ്പെടുത്തിയ വിവരങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാകും അന്തിമമാക്കുക. പ്രവാസി മലയാളികൾക്ക് സെൻസസ് ബാധകമാകില്ലെന്ന് ചീഫ് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ മിത്ര ടി. ഐഎഎസ് വ്യക്തമാക്കി.
District News
തൊടുപുഴ: ത്യാഗസ്മരണയുടെയും ആത്മസമര്‍പ്പണത്തിന്റെയും സന്ദേശമായ വലിയപെരുന്നാള് ആഘോഷം വേറിട്ടതാക്കി സിഎച്ച് സെന്റര്‍. മുതലക്കോടം ഓള്‍ഡ് ഏജ് ഹോമില്‍ സ്നേഹവിരുന്നൊരുക്കിയും പുതുവസ്ത്രങ്ങള്‍ നല്‍കിയും അവരെ ചേര്‍ത്തുപിടിച്ച് പ്രതീക്ഷകള്‍ പകര്ന്നുനല്കിയായിരുന്നു ആഘോഷം. ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
വയോജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതനിലവാരം ഉ റപ്പാക്കുന്നതില് യുഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. വയോജനങ്ങള്‍ക്കായി പ്രത്യേകവകുപ്പ് രൂപീകരിച്ചത് ഇതിലേക്കുള്ള ഉറച്ച ചുവടുവയ്പാണ്. ജീവകാരുണ്യ രംഗത്ത് സിഎച്ച് സെന്റര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സിഎച്ച് സെന്റര്‍ കണ്‍വീനര്‍ ടി.എസ്. ഷംസുദീന്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം എസ്.എം. ഷരീഫ്, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ ടി.കെ. നവാസ്, സെക്രട്ടറി കെ.എം. സലിം, വനിതാ ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം ജുബൈരിയ ഷുക്കൂര്‍, ജില്ലാ പ്രസിഡന്റ് ഷഹന ജാഫര്‍ ഓള്‍ഡ് ഏജ് ഹോം സൂപ്രണ്ട് ആയിഷ ബീവി എന്നിവര്‍ പ്രസംഗിച്ചു.
National
ന്യൂഡൽഹി: ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിന് അടിയന്തിര കർമപദ്ധതികൾ തയാറാക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിർദേശം നൽകി സുപ്രീംകോടതി.
പൊതുവായ ഒരു ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ ദേശീയതലത്തിലുള്ള ബ്ലൂപ്രിന്റ് തയാറാക്കുന്നതിനായി മൂന്നാഴ്ച കോടതി അനുവദിച്ചു. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാരോ അഡീഷണൽ ചീഫ് സെക്രട്ടറിമാരോ വിദഗ്ധരുടെ യോഗം വിളിച്ച് പ്രായോഗിക കർമ പദ്ധതി തയാറാക്കാൻ ജസ്റ്റീസുമാരായ എ. അമാനുള്ള, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
ഐസിയു സേവനങ്ങളുടെ ഓർഗനൈസേഷനും ഡെലിവറിക്കുമുള്ള മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്ന സമവായ രേഖ കോടതി ഔദ്യോഗികമായി അംഗീകരിച്ചു. ഇത് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഉപദേശമായി അയക്കാനും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് കോടതി നിർദേശിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനതല യോഗങ്ങൾ പൂർത്തിയാക്കി, മനുഷ്യവിഭവശേഷി, ഉപകരണങ്ങൾ, ലോജിസ്റ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട അഞ്ച് മുൻഗണനാ വിഷയങ്ങൾ തിരിച്ചറിയണം.
ഈ മാനദണ്ഡങ്ങൾ താഴെത്തട്ടിൽ നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക രീതികളും അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നിരീക്ഷണ സംവിധാനവും സംസ്ഥാനങ്ങൾ ഒരുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
സംസ്ഥാനതല റിപ്പോർട്ടുകൾ ലഭിച്ച ശേഷം കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ സംയുക്ത യോഗം ചേർന്ന് അന്തിമ കരട് തയാറാക്കി കോടതിയിൽ സമർപ്പിക്കണം. മൂന്നാഴ്ചയ്ക്കുള്ളിൽ നടപടികളെല്ലാം പൂർത്തിയാക്കണം. അടുത്ത മാസം 18ന് കേസ് വീണ്ടും പരിഗണിക്കും.
നഴ്സിംഗ് ജീവനക്കാരുടെ പരിശീലനം മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിനെയും പാരാമെഡിക്കൽ കൗണ്‍സിലിനെയും കേസിൽ കക്ഷികളായി കോടതി ചേർത്തു.
ഐസിയു സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കുന്ന തരത്തിൽ കോഴ്സുകളും പരിശീലനവും എങ്ങനെ പരിഷ്കരിക്കാമെന്ന പദ്ധതി സമർപ്പിക്കാൻ ഇരുവരോടും കോടതി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്.
രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ് നടത്തുക. എയര്‍ഹോസ്റ്റസ് മാതൃകയില്‍ ബസ് ഹോസ്റ്റസും ബസില്‍ ഉണ്ടാകും. പുലര്‍ച്ചെ 5.15ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിന്‍ പുറപ്പെട്ടതിന് പിന്നാലെ ബസ് കൊച്ചിക്ക് പുറപ്പെടും.
അതേ സമയം തന്നെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും മറ്റൊരു ബിസിനസ് ക്ലാസ് യാത്ര തിരിക്കും. രാവിലെ 10ന് മുന്‍പ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് ബസ് സര്‍വീസ്.
മറ്റ് ബസുകളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക നിരക്കായിരിക്കും ഉണ്ടാകുക. ഭക്ഷണത്തിനും മറ്റും പ്രത്യേകം പണം നല്‍കണം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാല്‍ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പുണ്ടാവുക.
ടിക്കറ്റ് നേരത്തെ റിസര്‍വ് ചെയ്യുന്നതിനും സൗകര്യമുണ്ടാകും. റിസര്‍വ് ചെയ്ത എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കില്‍ കൊല്ലത്തും ആലപ്പുഴയിലും സ്റ്റോപ്പുണ്ടാകില്ല.
തെരഞ്ഞെടുപ്പിന് മുന്‍പ് മന്ത്രി കെ.ബി. ഗണേഷ്കുമാര് ബസിന്റെ ഉദ്ഘാടന പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം ഔദ്യോഗികമായി രംഗത്തിറക്കാന്‍ സാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയ ശേഷം 22ന് എങ്കിലും സര്‍വീസ് തുടങ്ങാന്‍ കഴിയുമെന്നാണ് കെഎസ്ആര്‍ടിസി പ്രതീക്ഷ.
District News
കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയിലെ കാന്റീനിന്റെ പ്രവർത്തനം നിലച്ചതോടെ രോഗികൾ ദുരിതത്തിൽ. കരാര്‍ പുതുക്കി നല്കാന് വൈകിയതാണ് കാന്റീനിന്റെ പ്രവര്‍ത്തനം നിലയ്ക്കാൻ കാരണം. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ദേശീയപാതയിലെത്തി ഭക്ഷണം വാങ്ങേണ്ട സ്ഥിതിയാണുള്ളത്.
കഴിഞ്ഞ അഞ്ചിനാണ് പഴയ കരാര്‍ പൂര്‍ത്തിയായതോടെ കാന്റീനിന്റെ പ്രവര്‍ത്തനം നിലച്ചത്. പഴയ കരാര്‍ തീരുന്നതിന് മുന്‍പ് പുതിയ കരാര്‍ നല്കിയിരുന്നെങ്കില് കാന്റീനിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന സാഹചര്യമുണ്ടാകില്ലായിരുന്നുവെന്നാണ് ഉയരുന്ന ആരോപണം. എന്നാല്‍ അഞ്ചിന് മുന്‍പ് രണ്ടുതവണ ലേലം വിളിച്ചിട്ടും എടുക്കാന്‍ ആളില്ലാതിരുന്നതാണ് കരാര്‍ നല്കാന് വൈകുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
ഭീമമായ കരാര്‍ തുകയായതിനാലാണ് കരാര്‍ ഏറ്റെടുക്കാന്‍ പലരും മടിക്കുന്നതെന്നു പറയപ്പെടുന്നു. കഴിഞ്ഞ തവണ പ്രതിമാസം 1.92 ലക്ഷം രൂപയ്ക്കാണ് കരാര്‍ എറ്റെടുത്തത്. ഈ തുക മുതല്‍ ലേലം വിളിക്കുവാനേ നിയമപ്രകാരം അനുവാദമുള്ളൂ. ഇനി ആശുപത്രി വികസനസമിതി ചേര്‍ന്ന് കരാര്‍തുക കുറച്ച് തീരുമാനമെടുത്ത ശേഷമാകും പുതിയ ലേലം നടക്കുക.
ഒരു മാസം മുന്‍പെങ്കിലും ലേലനടപടികള്‍ ആരംഭിച്ചിരുന്നെങ്കില്‍ നിലവിലെ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്ന് ആരോപണമുണ്ട്.
Business
തൃശൂർ: അയ്യന്തോൾ ആസ്ഥാനമായുള്ള ധനകാര്യ സ്ഥാപനമായ അക്വില ഫിനാൻസ് ലിമിറ്റഡിന്റെ പുതിയ ശാഖ ചങ്ങനാശേരിയിൽ പ്രവർത്തനമാരംഭിച്ചു. ചങ്ങനാശേരി മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
മാനേജിംഗ് ഡയറക്ടർ ജയകുമാർ പുത്തിരത്ത് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗണ്‍സിലർ എൽസമ്മ ജോബ്, വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് റൗഫ് റഹീം എന്നിവർ പ്രസംഗിച്ചു.
ഡയറക്ടർ കെ.ആർ. ദിവ്യ, ഡിജിഎം മോഹനദാസ്, എജിഎം പ്രമീദ് പ്രഭാകർ, സീനിയർ മാനേജർ ഓപ്പറേഷൻസ് മഹേഷ് കുമാർ ജഗൻ, സീനിയർ മാനേജർ അഡ്മിനിസ്ട്രേഷൻ അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.