തുരങ്കം തകർന്നതിനെത്തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
നാംച്ചി: സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് മരിച്ചവരുടെ മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ തുടരുന്നു. തുരങ്കത്തിൽ ചെളിയും വെള്ളവും നിറഞ്ഞതിനെത്തുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന രക്ഷാപ്രവർത്തനം ഇന്നലെയാണ് പുരനാരംഭിച്ചത്.
കോട്ടയം മണര്‍കാട് കൊച്ചുമറ്റം കൂരോത്തുപറമ്പില്‍ അനീഷ് മോഹന്‍ (43) അടക്കം അഞ്ചു പേരെ കണ്ടെത്താനുണ്ട്. ദേശീയ ദുരന്തനിവാരണ സേനയും അസൻസോൾ സുരക്ഷാ സംഘവും തുരങ്കത്തിലെ വെള്ളം നീക്കുന്നതിനു മുൻഗണന നൽകി രാവിലെ മുതൽ തെരച്ചിൽ ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മീഥെയ്ൻ വാതകച്ചോർച്ച മൂലമുണ്ടായ സ്ഫോടനത്തെത്തുടർന്നാണ് തുരങ്കം തകർന്നത്. അപകടത്തിൽ20 പേരാണു മരിച്ചത്. തുരങ്കത്തിനകത്തുനിന്ന് ഇതുവരെ 13 മൃതദേഹങ്ങൾ കണ്ടെടുത്തു.
സ്ഫോടനത്തിലൂടെ തുരങ്കത്തിനകത്ത് കട്ടിയുള്ള പുകയും വിഷവാതകവും നിറഞ്ഞതാണ് മരണസംഖ്യ ഉയർത്തിയതെന്ന് എൻഎച്ച്പിസി പറയുന്നു. അടിയന്തര സഹായങ്ങൾ ഉറപ്പാക്കാൻ സ്ഥലത്ത് മെഡിക്കൽ സംഘവും ആംബുലൻസുകളും ക്യാന്പ് ചെയ്യുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. അണക്കെട്ടിൽനിന്നു വൈദ്യുതോത്പാദനത്തിനായി വെള്ളമെത്തിക്കാൻ മലകൾ തുരന്നു നിർമിക്കുന്ന കൂറ്റൻ തുരങ്കമാണു തകർന്നത്.
സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് ദുരന്തത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാലു ലക്ഷം രൂപയുടെയും പരിക്കേറ്റവർക്ക് 50,000 രൂപയുടെയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രിയുംധനസഹായം പ്രഖ്യാപിച്ചു.
Tags : Sikkim TunnelDisaster Malayali Rescue operations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash