Kerala
തിരുവനന്തപുരം:മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ വിധവാ പെൻഷൻ ഗുണഭോക്താക്കൾക്ക് മൂന്ന് മാസത്തെ പെൻഷൻ വിതരണം ചെയ്യുന്നതിനായി അഞ്ച് കോടി ഇരുപത്തിയേഴ് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരം രൂപ അനുവദിച്ചതായി മന്ത്രി സജി ചെറിയാന് അറിയിച്ചു.
സർക്കാർ ധന സഹായം ഉപയോഗിച്ച് പെൻഷൻ വിതരണം ചെയ്യുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ 8842 ഗുണഭോക്താക്കള്‍ക്കാണ് തുക ലഭിക്കുക. 2026 ഏപ്രിൽ മാസം വരെയുള്ള പെൻഷൻ വിതരണത്തിനുള്ള തുകയാണിത്.
ഫെബ്രുവരിയിലെ പെൻഷൻ വിതരണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരള അങ്കണവാടി വർക്കേർസ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിൽ നിന്നും ക്ഷേമനിധി വിഹിതം അടക്കുന്നതിൽ മുടക്കം വന്നിട്ടുള്ളതും കുടിശിക അടച്ച് അംഗത്വം പുനരുജ്ജീവിപ്പിക്കാൻ കഴിയാത്തതുമായ 30 മുതൽ 40 വർഷം വരെ സേവനകാലയളവുള്ള അങ്കണവാടി പ്രവർത്തകരുടെ നഷ്ടമായ പെൻഷൻ അനുവദിക്കുന്നതിന് ഉത്തരവായതായി ആരോഗ്യമന്ത്രി വീണാ ജോർജ്.
2016 മുതൽ 2025 വരെ വിരമിച്ച അങ്കണവാടി പ്രവർത്തകരിൽ 2016ന് ശേഷം അനാരോഗ്യം ഉൾപ്പടെയുള്ള വിവിധ കാരണങ്ങളാൽ 500ൽപ്പരം അങ്കണവാടി പ്രവർത്തകർക്ക് പെൻഷൻ നഷ്ടമായിരുന്നു.
Kerala
തിരുവനന്തപുരം: ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം തുടങ്ങും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
62 ലക്ഷത്തോളം പേർക്കാണ് 2,000 രൂപവീതം പെൻഷൻ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി നേരിട്ടു തുക കൈമാറും.
ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാതു ബോർഡുകൾ വഴി വിതരണം ചെയ്യും.
8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതു കൃത്യമായി ലഭിക്കാത്ത സാഹചര്യത്തിൽ കേന്ദ്ര വിഹിത ഇനത്തിലുള്ള 24.21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്.
ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു ക്രെഡിറ്റ് ചെയ്യും.
എന്നാൽ, ഇതും പലപ്പോഴും വൈകുന്ന സാഹചര്യം ഒഴിവാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സർക്കാർ ഇതുവരെ 49,433.83 കോടി രൂപയാണ് ക്ഷേമ പെൻഷൻ ഇനത്തിൽ വിതരണം ചെയ്തത്.
District News
മതിലകം: പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് മുതിർന്ന എ ക്ലാസ് അംഗങ്ങൾക്ക് വർഷംതോറും നൽകിവരുന്ന ആശ്വാസ് പെൻഷൻ വിതരണോദ്ഘാടനം ബാങ്കിന്റെ കൂളിമുട്ടം ബ്രാഞ്ച് അങ്കണത്തിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ് ടി.കെ. രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്് ബേബി പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
ദേശീയ ഗുണനിലവാര പരിശോധന സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ കൂളിമുട്ടം കുടുംബാ രോഗ്യ കേന്ദ്രത്തിനെ മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സുമതി സുന്ദരൻ ആദരിച്ചു. എസ്എസ്എൽസി തുല്യതാ പരീക്ഷ പാസായ 70 വയസുതികഞ്ഞ ബാങ്കിന്റെ എ ക്ലാസ് അംഗങ്ങളായ പങ്കജ ഗോപിയെയും സുബൈദ മജീദിനെയും പഞ്ചായത്ത് വൈസ് പ്രസി ഡന്റ് പി.എം. ആൽഫ ആദരിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് ഗീതാ പ്രസാദ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. കെ. റഫീഖ്, മതിലകം ഗ്രാമപഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. ബിനേഷ്, കൂളിമുട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഇൻ ചാർജ് ഡോ. നമ്രത, ബാങ്ക് സെക്രട്ടറി ടി.സി. സിനി തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ വാരിക്കോരി പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിരവധി ക്ഷേമ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിരിക്കുന്നത്. സാധാരണക്കാർക്കും സർക്കാർ ജോലിക്കാർക്കും ആനുകൂല്യങ്ങൾ നൽകുന്നതാണ് ബജറ്റ്.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ക്ഷേമ പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കും മുൻഗണന നൽകിയാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്. തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വലിയ നികുതി വർധനകൾ ഒന്നുംതന്നെ ഉണ്ടായില്ല.
ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, തീരദേശ വികസനം, കാർഷികം തുടങ്ങിയ മേഖലകളെ തഴുകിയാണ് ബജറ്റ് പ്രഖ്യാപനങ്ങൾ. അങ്കണവാടി, ആശാ വര്‍ക്കര്‍മാരുടെ വേതനം കൂട്ടിയതു മുതൽ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് വരെ കമ്മീഷൻ ഏർപ്പെടുത്തിയതാണ് പ്രധാന പ്രഖ്യാപനങ്ങൾ.
സർക്കാർ, പൊതുമേഖലാ ജീവനക്കാരുടെ കുടിശികയുള്ള മുഴുവൻ ഡിഎയും നൽകാനുള്ള തീരുമാനമാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം. ആദ്യ ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം വിതരണംചെയ്യും. ബാക്കിയുള്ള കുടിശിക മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം നൽകും.
സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും ഇത് ഏപ്രിൽ ഒന്നിന് നടപ്പിൽ വരുത്തുമെന്നുമുള്ള സുപ്രധാന പ്രഖ്യാപനവുമുണ്ടായി.
അപകടത്തിൽപ്പെട്ടവര്‍ക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെഡിസെപ്പ് 2.0, കെ റെയിലിന് പകരമായി ആര്‍ആര്‍ടിഎസ് അതിവേഗ റെയിൽ പാത തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്. കൂടാതെ, 12-ാം ക്ലാസ് വരെ പഠിക്കുന്ന സ്കൂൾ വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവും ശ്രദ്ധേയമാണ്.
വയോജനങ്ങളെ പ്രത്യേകം പരിഗണിച്ചുള്ള എൽഡേർലി ബജറ്റ് പ്രഖ്യാപിച്ച ധനമന്ത്രി 2026-27 വർഷത്തേക്ക് ക്ഷേമപെൻഷൻ വിതരണത്തിന് 14,500 കോടിരൂപ വകയിരുത്തുമെന്ന് പ്രഖ്യാപിച്ചു. ക്ഷേമപെൻഷൻ കൂടാതെ പൊതുജനാരോഗ്യ മേഖലയിലും ഈ കാഴ്ചപ്പാട് മുൻനിർത്തിയുള്ള പ്രഖ്യാപനങ്ങളാണ് ഉണ്ടായത്.
രാവിലെ ഒമ്പതോടെയാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. രണ്ടു മണിക്കൂറും 53 മിനിറ്റും ബജറ്റ് അവതരണം നീണ്ടുനിന്നു. തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചത്.
സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയും കേരളത്തെ അവഗണിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചത്.
കേരളത്തിന്റെ വിഹിതം വെട്ടിക്കുറയ്ക്കുകയും റവന്യു ഗ്രാന്റ് വെട്ടിക്കുറയ്ക്കുകയും കടമെടുപ്പുപരിധി കുറയ്ക്കുകയും ചെയ്തതിലൂടെ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കി.
വോട്ട് ചോരി മാത്രമല്ല നോട്ട് ചോരിയും കേന്ദ്രം ചെയ്തു. ഈ വര്‍ഷം 17,000 കോടി രൂപ വെട്ടിക്കുറച്ചു. കേന്ദ്രത്തിന്റേത് കിഫ്ബി റദ്ദ് ചെയ്യുന്ന സമീപനമാണ്. തൊഴിലുറപ്പ് പദ്ധതി തുടരാന്‍ 2000 കോടി രൂപ അധികമായി വേണം. കേന്ദ്രത്തില്‍ നിന്നുള്ള ആനുകുല്യം വാങ്ങാന്‍ ഒത്തൊരുമയില്ലെന്ന് പ്രതിപക്ഷത്തെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
* 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.
* ഇഫക്ടീവ് മൂലധന ചെലവ് 30961.48 കോടി രൂപ
* റവന്യൂ കമ്മി 34,587 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം)
* ധനക്കമ്മി 55,420 കോടി (ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനം)
* റവന്യൂ വരുമാനത്തില്‍ 45,889.49 കോടി രൂപയുടെ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു.
* തനത് നികുതി വരുമാനത്തില്‍ 10,271.51 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1595.05 കോടി രൂപയുടെയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നു.
* അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി
* അങ്കണവാടി ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനം 500 രൂപ ഉയര്‍ത്തി
* ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി
* പ്രീ-പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി
* സ്കൂള്‍ പാചക തൊഴിലാളികളുടെ പ്രതിദിന വേതനത്തില്‍ 25 രൂപ വര്‍ധിപ്പിച്ചു.
* സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി
* കരാര്‍/ദിവസവേതന ജീവനക്കാരുടെ പ്രതിദന വേതനത്തില്‍ 5 ശതമാനം വര്‍ധനവ് വരുത്തി
* പത്രപ്രവര്‍ത്തക പെന്ഷന് പ്രതിമാസം 1500 രൂപ വര്‍ധിപ്പിച്ചു
* ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവന്‍സില്‍ 1000 രൂപ വര്‍ധിപ്പിച്ചു
* കാന്‍സര്‍, ലെപ്രസി, എയ്ഡ്സ്, ക്ഷയ രോഗബാധിതരുടെ പ്രതിമാസ പെന്ഷന് 1000 രൂപ വര്‍ധിപ്പിച്ചു.
* ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തില്‍ അഞ്ചുവര്‍ഷതത്വം പാലിക്കുക ഇടതുപക്ഷ സര്‍ക്കാരുകളുടെ നയം.
* 12-ാം ശമ്പള പരിഷ്കരണ കമ്മീഷന് പ്രഖ്യാപിച്ചു. 3 മാസത്തിനകം റിപ്പോര്‍ട്ട് വാങ്ങി സമയബന്ധിതമായി നടപ്പാക്കും.
* സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവശേഷിക്കുന്ന ഡിഎ, ഡിആർ ഗഡുക്കള്‍ പൂര്‍ണമായും നല്‍കും.
* ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം, അവശേഷിക്കുന്ന ഡിഎ, ഡി.ആര് ഗഡുക്കള്‍ മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം.
* ഡിഎ, ഡിആര്‍ കുടിശിക ഘട്ടം ഘട്ടമായി കൊടുത്തുതീര്‍ക്കും. ആദ്യ ഗഡു ബജറ്റ് വര്‍ഷം നല്‍കും.
* സര്‍ക്കാര്‍ ജീവനക്കാരുടെ ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് സ്കീം പുനഃസ്ഥാപിക്കും.
* പങ്കാളിത്ത പെന്ഷന് പദ്ധതിക്ക് പകരം അഷ്വേര്‍ഡ് പെന്ഷന് പദ്ധതി ഏപ്രില്‍ ഒന്നു മുതല്‍.
* അഷ്വേര്‍ഡ് പെന്‍ഷനില്‍ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെന്ഷന് ഉറപ്പാക്കും.
* അഷ്വേര്‍ഡ് പെന്‍ഷനില്‍ ഡിആര്‍ അനുവദിക്കും.
* മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സ്മരണ നിലനിര്‍ത്താന്‍ തിരുവനന്തപുരത്ത് വി.എസ്. സെന്റര്‍ സ്ഥാപിക്കുന്നതിന് 20 കോടി.
* കട്ടപ്പന – തേനി തുരങ്കപാതയുടെ സാധ്യതാ പഠനത്തിന് 10 കോടി
* ഇസ്ലാമിക പണ്ഡിതനും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന ശൈഖ് സൈനുദീന്‍ മഖദൂം രണ്ടാമന്റെ പേരില്‍ പൊന്നാനിയില്‍ ചരിത്ര ഗവേഷണ സെന്റര്‍ സ്ഥാപിക്കാന്‍ മൂന്നുകോടി രൂപ.
* അയ്യങ്കാളി പഠന കേന്ദ്രത്തിന് 1.5 കോടി
* കാവാരികുളം കണ്ടന് കുമാരന് പഠന കേന്ദ്രത്തിന് 1.5 കോടി
* മാര്‍ ഇവാനിയോസ് മ്യൂസിയത്തിന് 1.5 കോടി
* ജില്ലാ ആശുപത്രികളില്‍ മെനോപോസ് ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ മൂന്നു കോടി
* കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രചാരണവും വിതരണവും ലക്ഷ്യമിട്ട് മാര്‍ക്കറ്റിംഗ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി.
* റോഡപകടത്തില്‍പ്പെടുന്നവര്‍ക്കായി ലൈഫ് സേവര്‍ പദ്ധതി. ആദ്യത്തെ അഞ്ചു ദിവസം പണരഹിത ചികിത്സ.
* അപൂര്‍വയിനം രോഗങ്ങള്‍ക്കുള്ള ചികിത്സാ പദ്ധതിയായ KARE-ല്‍ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി രോഗത്തിന് മരുന്ന് ലഭ്യമാക്കാന്‍ 30 കോടി.
* തിരുവനന്തപുരം-അങ്കമാലി എം.സി റോഡ് വികസനത്തിന് 5217 കോടി രൂപയുടെ കിഫ്ബി പദ്ധതി.
* കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, പന്തളം, ചെങ്ങന്നൂര്‍ പട്ടണങ്ങളില്‍ ബൈപാസുകള്‍. വിവിധ ജംഗ്ഷനുകളുടെ വികസനവും പദ്ധതിയുടെ ഭാഗം.
* തിരുവനന്തപുരം – കാസര്‍ഗോഡ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (RRTS) പദ്ധതി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി.
* ധനകാര്യ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിന് കൊച്ചിയില്‍ ഫിനാന്‍സ് ടവര്‍ സ്ഥാപിക്കും.
* വില്‍പ്പനനികുതി ചെക്ക് പോസ്റ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ജിഎസ്ടി സമ്പ്രദായത്തിലെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളാക്കും.
* കാര്‍ഷിക, അനുബന്ധ മേഖലയ്ക്ക് 2071.95 കോടി.
* മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിക്ക് 3,720 കോടി
* മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതിക്ക് 400 കോടി
* ക്ഷേമപെന്ഷന് നല്‍കുന്നതിനായി 14,500 കോടി
* നികുതിദായകരെ ആദരിക്കാനും പുരസ്കാരം നല്‍കുന്നതിനും അഞ്ചു കോടി
* കേരളത്തിലെ എല്ലാ പൗരന്മാര്ക്കും നേറ്റിവിറ്റി കാര്‍ഡ് നല്കുന്ന പദ്ധതിയ്ക്ക് 20 കോടി
* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജനറല്‍ പര്‍പ്പസ് ഫണ്ട് 3237 കോടിയും മെയിന്റനന്‍സ് ഫണ്ട് 4,316 കോടിയും പ്ലാന്‍ ഫണ്ട് 10,189 കോടിയും.
* പഞ്ചായത്ത് മെമ്പര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ ഓണറേറിയം വര്‍ധിപ്പിക്കും.
* തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമനിധി രൂപീകരിക്കും.
* വിഴിഞ്ഞം തുറമുഖത്തുനിന്നും ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയര്‍ എര്‍ത്ത് കോറിഡോര്‍ ചവറയില്‍ സ്ഥാപിക്കും. ഇതിലൂടെ 42,000 കോടി രൂപയുടെ നിക്ഷേപങ്ങളും 50,000 കോടിയുടെ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
* ക്രിട്ടിക്കല്‍ മിനറല്‍ മിഷന് 100 കോടി.
* പ്രതിരോധ ഇടനാഴിയ്ക്ക് 50 കോടി
* പി.പി.പി മാതൃകയില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മറ്റ് സാങ്കേതികവിദ്യകളും ചേര്‍ന്ന സൈബര്‍ വാലിയ്ക്ക് 30 കോടി.
* തൊഴില്‍ പരിശീലനത്തിനും നൈപുണി സമ്പാദനത്തിനും ആഗോള സ്കൂളിന് 10 കോടി.
* വര്‍ക്ക് നിയര്‍ ഹോം വ്യാപിപ്പിക്കുന്നതിന് 150 കോടി.
* ഗോത്ര മേഖലകളിലെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി 60 കോടി ചെലവില്‍ സ്പെഷല്‍ എന്റിച്ച്മെന്റ് പദ്ധതിക്ക് 60 കോടി.
* ഗിഗ് തൊഴിലാളികള്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ഗിഗ് ഹബ് – 20 കോടി.
* പഴയ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകള്‍ പൊളിച്ച് ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് ഒറ്റത്തവണ സ്ക്രാപ്പേജ് ബോണസ് 40,000 രൂപ.
* ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വാങ്ങുന്നതിനായുള്ള വായ്പകള്‍ക്ക് 2% പലിശയിളവ്
* ഓട്ടോ സ്റ്റാന്‍ഡുകളില്‍ സോളാര്‍ അധിഷ്ഠിത ചാര്‍ജിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ 20 കോടി.
* തൊഴിലുറപ്പ് പദ്ധതിയ്ക്കായി മുന്‍വര്‍ഷത്തില്‍ നിന്നും അധികമായി 1000 കോടി.
* റിട്ടയര്‍മെന്റ് ഹോമുകള്‍ സജ്ജമാക്കാന്‍ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും സര്‍ക്കാര്‍ സബ്സിഡി. ഇതിനായി 30 കോടി.
* വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന മുതിര്‍ന്ന വ്യക്തികള്‍ക്ക് ഓണ്‍ കോള്‍ വോളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കും. ഇതിനായി 10 കോടി.
* അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ട് 20 ലക്ഷമായി ഉയര്‍ത്തും.
* ഒന്നു മുതല്‍ 12-ാം ക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാർഥികള്‍ക്ക് അപകട ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് 15 കോടി.
* കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങളുടെ പരിധിക്ക് പുറത്തുള്ള കുടുംബങ്ങള്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി – 50 കോടി.
* കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപുലമായ പ്രചാരവും വിതരണവും ലക്ഷ്യമിട്ടുള്ള മാര്‍ക്കറ്റിംഗ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി.
* സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (CDS)-നെ രാജ്യത്തെ മുന്‍നിര മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് 10 കോടി
* കേരള കലാകേന്ദ്രം സ്ഥിരം വേദികള്‍ സ്ഥാപിക്കാന്‍ 10 കോടി
Kerala
തിരുവനന്തപുരം: മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസങ്ങൾ നീക്കാനുള്ള പ്രത്യേക പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി.
അവിവാഹിതരായ 50 വയസിൽ കൂടുതൽ പ്രായമുള്ളതും ശമ്പളം, പെൻഷൻ, സർക്കാരിന്റെ മറ്റാനുകൂല്യങ്ങൾ എന്നിവ ലഭിക്കാത്തതുമായ മേൽ വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ പ്രത്യേക വിഭാഗമായി കണക്കാക്കും.
ഇവർക്ക് 2001 മാർച്ച് 31ലെ ഉത്തരവ് പ്രകാരം അനുവദിച്ച പെൻഷൻ അനുവദിക്കുന്നതിന് പൊതുവിൽ നിർബന്ധമാക്കിയ വരുമാന സർട്ടിഫിക്കറ്റ്, അവിവാഹിത സർട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കി നൽകും. പകരം പ്രത്യേക അപേക്ഷ ഫോറം അംഗീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
National
ന്യൂഡല്‍ഹി: മരിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ വിധവകള്‍ പുനര്‍വിവാഹം ചെയ്താലും അവര്‍ക്ക് കുടുംബ പെന്ഷന് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. കേന്ദ്ര റിസര്‍വ് പോലീസ് സേനയിലെ അന്തരിച്ച ജവാന്റെ വിധവയ്ക്ക് പെന്ഷന് നല്‍കാനുള്ള ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഡൽഹി ഹൈക്കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.
1972ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് പെന്ഷന് ചട്ടങ്ങളിലെ 54ാം വകുപ്പിന്റെ ഭരണഘടനാപരമായ സാധുത കോടതി ശരിവെച്ചു. കുട്ടികളില്ലാത്ത വിധവകള്‍ പുനര്‍വിവാഹം ചെയ്താലും അവര്‍ക്ക് മറ്റ് വരുമാനമാര്‍ഗങ്ങള്‍ ഇല്ലെങ്കില്‍ പെന്ഷന് നല്‍കുന്നത് നിയമപരമാണെന്ന് കോടതി വ്യക്തമാക്കി.
ജവാന്റെ മരണശേഷം പെന്ഷന് ലഭിച്ചുകൊണ്ടിരുന്ന വിധവ പുനര്‍വിവാഹം ചെയ്തതോടെ, പെന്ഷന് തങ്ങള്‍ക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ജവാന്റെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്. വിധവയ്ക്ക് പെന്ഷന് നല്‍കുന്നത് വിവേചനപരമാണെന്ന ഇവരുടെ വാദം കോടതി തള്ളി.
നിയമപ്രകാരം പെന്ഷന് ലഭിക്കുന്നതില്‍ ആദ്യ മുന്‍ഗണന വിധവയ്ക്കോ കുട്ടികള്‍ക്കോ ആണ്. ഇവര്‍ ഇല്ലാത്ത പക്ഷം മാത്രമേ മാതാപിതാക്കള്‍ക്ക് പെന്ഷന് അര്‍ഹതയുണ്ടാവുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കി.
Kerala
കണ്ണൂർ: പെൻഷൻ പരിഷ്കരണ നടപടികൾ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാതെ ഉടൻ പരിഷ്കരണ കമ്മീഷനെ നിയമിക്കണമെന്നു കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പെൻഷൻ പരിഷ്കരണ ക്ഷാമാശ്വാസ കുടിശികകൾ അടിയന്തരമായി വിതരണം ചെയ്യുക, ക്ഷാമാശ്വാസം അനുവദിക്കുമ്പോൾ മുൻകാല പ്രാബല്യം അനുവദിക്കുക, മെഡിസെപ്പ് തുടർപദ്ധതിയിൽ ഒപിയും ഓപ്ഷനും ഉറപ്പു വരുത്തുക, വർധിപ്പിച്ച പ്രീമിയം തുക സർക്കാർതന്നെ നൽകുന്നതിനുള്ള നടപടി സ്വീകരിക്കുക, പെൻഷൻകാരുടെ സർവീസ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേകമായി പെൻഷൻ വകുപ്പ് രൂപവത്കരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി.
മൂന്നു ദിവസങ്ങളിലായി നടന്നുവന്ന സംസ്ഥാന സമ്മേളനത്തിന്റെ സമാപന കൗൺസിൽ കെപിസിസി ട്രഷറർ വി.എ. നാരായണൻ ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ സംസ്ഥാന ട്രഷറർ പി. ഗോപാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.
ഫെബ്രുവരി മൂന്നിന് എറണാകുളത്ത് നടക്കുന്ന പുതിയ കൗൺസിൽ യോഗത്തിൽ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും.
District News
തേഞ്ഞിപ്പലം: പ്രതിമാസം 1000 രൂപ ലഭിക്കുന്ന സ്ത്രീസുരക്ഷാ പെൻഷന് അപേക്ഷിക്കാൻ പ്രായം തെളിയിക്കുന്ന രേഖയില്ലാത്തവർക്ക് പെടാപ്പാട്. പ്രായം തെളിയിക്കാനുള്ള രേഖകൾ ഇല്ലാത്തവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ 100 രൂപയുടെ മുദ്രപത്രത്തിൽ സത്യവാങ് മൂലം നൽകണം.
എങ്കിലേ മെഡിക്കൽ ഓഫീസർമാർ സർട്ടിഫിക്കറ്റ് നൽകൂ. ഒൗദ്യോഗിക വിദ്യാഭ്യാസം നിർവഹിച്ചിട്ടില്ലെന്നും പ്രായം തെളിയിക്കാൻ മറ്റ് രേഖകൾ കൈവശമില്ലെന്നുമുള്ള സത്യപ്രസ്താവന 100 രൂപയുടെ മുദ്രപത്രത്തിലാണ് നൽകേണ്ടത്.
ഇതിനാൽ വെണ്ടർ ഓഫീസുകളിൽ ഏതാനും ദിവസങ്ങളായി ജനത്തിരക്കാണ്. മെഡിക്കൽ സർട്ടിഫിക്കറ്റിനായി കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീകൾ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതിയുമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് പ്രതിമാസം 1,000 രൂപ ലഭിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ ബിപിഎൽ കുടുംബങ്ങളിലെ 35നും 60 നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് ഈ പെൻഷന് അർഹത. എന്നാൽ പലർക്കും പെൻഷന് അപേക്ഷിക്കേണ്ടത് സംബന്ധിച്ച് ക്യത്യമായ അറിവില്ലാത്തതിനാൽ പലരും ബുദ്ധിമുട്ടുകയാണ്.
മുദ്രപത്രം വേഗത്തിൽ ലഭ്യമാക്കാൻ വേണ്ടത്ര വെണ്ടർമാർ ഇല്ലാത്തതും ജനങ്ങളെ ബാധിച്ചിട്ടുണ്ട്.
District News
തൃശൂർ: ഓഫീസിലെ സാന്പത്തികതിരിമറിയെത്തുടർന്ന് വാട്ടർ അഥോറിറ്റിയിൽ പ്യൂണായി ജോലിചെയ്തിരുന്നയാളെ 1990 ഡിസംബർ മുതൽ കാണാതായ സംഭവത്തിൽ ജീവനക്കാരന്റെ ഭാര്യക്കു കുടുംബ പെൻഷൻ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീതയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണു നടപടി.
സർക്കാർ തീരുമാനം വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ കമ്മീഷനെ അറിയിച്ചു. ജീവനക്കാരൻ അപഹരിച്ച 46,359 രൂപ സർക്കാർ എഴുതിത്തള്ളിയതായി റിപ്പോർട്ടിൽ പറഞ്ഞു.
സ്വഭാവദൂഷ്യത്തിനു സർവീസിൽനിന്നു പുറത്തായതിനാൽ ആനുകൂല്യങ്ങൾ നൽകാൻ കഴിയില്ലെന്നായിരുന്നു വാട്ടർ അഥോറിറ്റിയുടെ നിലപാട്.
Kerala
തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക.
ഇതിനായി 1045 കോടി രൂപ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചിട്ടുണ്ട്.
ഒരുമാസത്തെ ക്ഷേമ പെന്ഷന് നല്കാന് നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വര്‍ധിച്ചതിനാല്‍ 1050 കോടി രൂപ വേണം.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമൂഹ്യസുരക്ഷാ പെൻഷൻ വർധിപ്പിച്ചു. 400 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ പെൻഷൻ 2000 രൂപയായി.
നവംബർ ഒന്ന് മുതലാണ് പെൻഷൻ വർധിപ്പിക്കുന്നത്. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
Kerala
തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഇന്നുമുതല്‍ വിതരണം ചെയ്യും. 62 ലക്ഷത്തോളം പേര്‍ക്ക് 1,600 രൂപവീതം ലഭിക്കും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷനെത്തും. ഓണത്തിന് രണ്ടു മാസത്തെ പെന്ഷന് 3200 രൂപ വീതം വിതരണം ചെയ്തിരുന്നു.
8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്ഷന് പദ്ധതിയിലെ കേന്ദ്രവിഹിതം കേന്ദ്രസര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അനുവദിച്ചു. ഈ വിഹിതം കേന്ദ്രസര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യേണ്ടത്.
Kerala
തിരുവനന്തപുരം: ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗിനുള്ള സമയപരിധി സെപ്റ്റംബർ 10 വരെ നീട്ടിയതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ
ഞായറാഴ്ച അവസാനിക്കുന്ന സമയപരിധി നീട്ടിനൽകണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം.
സാമുഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സമയപരിധിക്കുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്താനാകും.