Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രശ്നത്തിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കെഎസ്ഇബി സിഎംഡി എം.ജി. രാജമാണിക്യം എന്നിവർ യോഗത്തിൽ പങ്കെടുത്തു. സ്ഥലത്തില്ലാത്തതിനാൽ യോഗത്തിൽ വൈദ്യുതിമന്ത്രി പങ്കെടുത്തിരുന്നില്ല.
വൈദ്യുതി തടസവും പ്രതിസന്ധിയും എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി കൃത്യമായ നിർദേശങ്ങൾ നൽകി. നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിലെ വിവരങ്ങൾ മുഖ്യമന്ത്രി പിന്നീട് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
Kerala
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം തുടരാൻ കെഎസ്ഇബി.
കഴിഞ്ഞ ദിവസം രാത്രിയിലും പുലർച്ചെയുമടക്കം ഒന്നിലേറെ തവണ നിയന്ത്രണം ഏർപ്പെടുത്തിയതിൽ വ്യാപകമായ പരാതി ഉയർന്നതിനു പിന്നാലെ നിയന്ത്രണത്തിന്റെ സമയം മുൻകൂട്ടി ജനങ്ങളെ അറിയിക്കാനും ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വൈദ്യുതി ആവശ്യം 5200 മെഗാവാട്ടിലെത്തിയിരുന്നു. നിലവിലെ ലഭ്യതയേക്കാൾ ഏകദേശം 700 മുതൽ 900 മെഗാവാട്ട് വരെ കുറവ് നേരിട്ടതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ചൂട് വർധിച്ചതിനെ തുടർന്ന് ഫാൻ, എയർ കണ്ടീഷണർ തുടങ്ങിയവയുടെ ഉപയോഗം കൂടിയതും വൈദ്യുതി വാഹനങ്ങളുടെ രാത്രി ചാർജിങ്ങും ഉപയോഗം ഉയർത്തിയതായാണ് ബോർഡിന്റെ വിലയിരുത്തൽ.
നിലവിൽ സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിൽനിന്ന് ഏകദേശം 1650 മെഗാവാട്ടും, കേന്ദ്ര വിഹിതമായി 1500 മെഗാവാട്ടും, ദീർഘകാല കരാറുകളിലൂടെ 630 മെഗാവാട്ടും, ഹ്രസ്വകാല കരാറുകളിലൂടെ ഏകദേശം 100 മെഗാവാട്ടും ലഭിക്കുന്നുണ്ട്. എന്നാൽ ആവശ്യകതയിലെ അപ്രതീക്ഷിത വർധനയ്ക്കനുസരിച്ച് വിപണിയിൽനിന്ന് അധിക വൈദ്യുതി ലഭ്യമാകാത്തതാണ് നിയന്ത്രണത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് യോഗത്തിനു ശേഷം വ്യക്തമാക്കി.
സൗരോർജ ഉത്പാദനം വർധിച്ചിട്ടും അതിന്റെ സംഭരണശേഷി പരിമിതമാണെന്നതാണ് സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. പകൽ ഉത്പാദിപ്പിക്കുന്ന സൗരോർജം രാത്രിയിലെ ആവശ്യത്തിനായി സംഭരിക്കാൻ ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങൾ വ്യാപിപ്പിക്കും. കാസർകോട്, തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ പദ്ധതികൾ വേഗത്തിലാക്കാനും ഫ്ളോട്ടിംഗ് സോളാർ പദ്ധതികൾ വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചിരുന്ന ദീർഘകാല കരാർ പുനഃസ്ഥാപിക്കാനുള്ള നിയമപോരാട്ടവും തുടരുകയാണ്. സെപ്റ്റംബർ മധ്യത്തോടെ നിലവിലെ ചില വൈദ്യുതി കൈമാറ്റ ബാധ്യതകളിൽ ഇളവും ഒക്ടോബർ ആദ്യം മുതൽ പുറത്തു നിന്നു കൂടുതൽ വൈദ്യുതിയും ലഭ്യമാൻ കഴിയുമെന്നും ഇതോടെ നിയന്ത്രണം ഒഴിവാക്കാൻ കഴിയുമെന്നുമാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെ പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം ചേരും. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ചേംബറിൽ രാവിലെ 11ന് ചേരുന്ന യോഗത്തിൽ കെഎസ്ഇബി ചെയർമാനും ബോർഡ് അംഗങ്ങളും പങ്കെടുക്കും. ചൂട് ശക്തമായതോടെ വൈദ്യുതി ആവശ്യകത ഉയർന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.
വർധിച്ച ആവശ്യകത നേരിടാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ സർക്കാരിനും കെഎസ്ഇബിക്കും വീഴ്ച സംഭവിച്ചെന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് നിർണായക യോഗം. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ മൂന്ന് തവണ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതും ദേശീയ ഗ്രിഡിലെ ഫ്രീക്വൻസി കുറഞ്ഞതുമാണ് നിയന്ത്രണത്തിന് കാരണമായത്.
മഴ ലഭിക്കാത്തതിനാൽ സംസ്ഥാനത്ത് ചൂട് വർധിക്കുകയും അതോടെ വൈദ്യുതി ഉപഭോഗം കൂടുകയും ചെയ്തു. പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന ആവശ്യകതയാണ് രേഖപ്പെടുത്തിയത്. അതേസമയം മഴയെ തുടർന്നുള്ള കൽക്കരി ക്ഷാമം ഉത്തരേന്ത്യയിലെ വൈദ്യുതി ഉൽപ്പാദനത്തെയും ബാധിച്ചു. പീക്ക് സമയത്തെ അധിക വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി കെഎസ്ഇബിക്ക് ഉറപ്പാക്കിയ ഹ്രസ്വകാല വൈദ്യുതി കരാറുകളുടെ അഭാവവും പ്രതിസന്ധി രൂക്ഷമാക്കി.
കൽക്കരി ക്ഷാമത്തെ തുടർന്ന് കേന്ദ്ര വിഹിതത്തിൽ കുറവുണ്ടായതും തിരിച്ചടിയായി. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാക്കുന്നതിലും പ്രയാസമുണ്ട്. ഈ സാഹചര്യങ്ങളെല്ലാം യോഗത്തിൽ ചർച്ചയാകും.
Kerala
തിരുവനന്തപുരം: അധികവില നൽകാൻ തയാറായിട്ടും പവർ എക്സ്ചേഞ്ചിൽനിന്ന് വൈദ്യുതി ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ തുടർച്ചയായി വരും ദിവസങ്ങളിലും പീക്ക് സമയത്ത് നിയന്ത്രണമുണ്ടായേക്കുമെന്നാണ് കെഎസ്ഇബി നൽകുന്ന സൂചന.
മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വർധിച്ചിരുന്നു. ഇതിനു പുറമെ പുറത്തുനിന്നുള്ള വൈദ്യുതിയുടെ ലഭ്യതയിലുണ്ടായ കുറവും കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പവർ എക്സ്ചേഞ്ചുകളിൽനിന്നുള്ള വൈദ്യുതിയുടെ ലഭ്യതയിൽ കുറവുണ്ടാകുമെന്ന അറിയിപ്പ് നേരത്തേ സംസ്ഥാനത്തിനു ലഭിച്ചിരുന്നു.
എന്നാൽ, കൂടുതൽ വില നൽകി വൈദ്യുതി എത്തിക്കാനുള്ള ശ്രമവും വിഫലമായതോടെ ഇക്കഴിഞ്ഞ ആഴ്ചയിൽതന്നെ വൈകുന്നേരം ആറ് മുതൽ അർധരാത്രി 12 വരെയുള്ള സമയത്ത് സംസ്ഥാനത്തിന്റെ പല മേഖലകളിലും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്നലെയും സംസ്ഥാനത്തിന്റെ പല മേഖലകളിലും ഭാഗിക നിയന്ത്രണമുണ്ടായി. വരും ദിവസങ്ങളിലും വൈദ്യുതി ലഭ്യത കുറഞ്ഞാൽ സംസ്ഥാനം പവർകട്ടിലേക്ക് നീങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
മഴ കുറഞ്ഞതോടെ ആഭ്യന്തര ഉത്പാദനത്തിലും കുറവുണ്ടായി. അതിനു പുറമെ ഉപയോഗം വർധിച്ചതും തിരിച്ചടിയായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 500 മുതൽ 800 മെഗാവാട്ട് വരെ ഉയർന്ന പ്രതിദിന ഉപയോഗമാണ് പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. ചൂട് കൂടിയതോടെ വീടുകളിലും സ്ഥാപനങ്ങളിലും എയർ കണ്ടീഷണറുകളുടെ ഉപയോഗം വർധിച്ചതും പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി മറികടക്കാൻ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി നൽകി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ.
പൊതുമേഖലാ സ്ഥാപനമായ എൻടിപിസി, പവർ പ്ലസ് ട്രേഡിംഗ് സൊലൂഷൻ എന്നീ കന്പനികളിൽനിന്ന് 100 മെഗാവാട്ട് വീതം വാങ്ങാനുള്ള കെഎസ്ഇബിയുടെ കരാറിനാണ് അനുമതി ലഭ്യമായത്. ഇതോടെ യൂണിറ്റിന് 5.96 രൂപ നിരക്കിൽ അടുത്ത വർഷം ജൂലൈ 14 വരെ 200 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിനു ലഭ്യമാകും. നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് പ്രത്യേക സിറ്റിംഗ് നടത്തിയ ശേഷമാണ് റെഗുലേറ്ററി കമ്മീഷൻ കരാറിന് അനുമതി നൽകിയത്.
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ വലിയ വർധനയാണ് 2025 ജൂലൈയെ അപേക്ഷിച്ച് ഈ ജൂലൈയിലുണ്ടായത്. മഴ കുറഞ്ഞതോടെ ഉത്പാദനവും കുറഞ്ഞു.
പവർ എക്സ്ചേഞ്ചിൽനിന്നുള്ള വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവുണ്ടായതോടെ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് 200 മെഗാവാട്ട് വൈദ്യുതി ഇന്നു മുതൽ സംസ്ഥാനത്തിന് കിട്ടിത്തുടങ്ങുക.
ഇതോടെ ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
കരാറിന് അനുമതി നൽകിയ റെഗുലേറ്ററി കമ്മീഷൻ ലോഡ് ഷെഡിംഗ് സംബന്ധിച്ചും കെഎസ്ഇബിക്ക് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ലോഡ് ഷെഡിംഗിന്റെ സമയം ഉപയോക്താളെ മുൻകൂട്ടി കൃത്യമായി അറിയിക്കണം. 15 മിനിറ്റ് ലോഡ് ഷെഡിംഗ് എന്നു പറഞ്ഞ ശേഷം അരമണിക്കൂറും ഒരു മണിക്കൂർ വരെയും നീട്ടരുതെന്നും കമ്മീഷൻ കെഎസ്ഇബിക്ക് നിർദേശം നൽകി.