Kerala
കൊച്ചി: തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍. രാഷ്ട്രീയ, സിനിമ, സാംസ്കാരിക മേഖലയിലെ നിരവധി പേരാണു പ്രിയ നടനെ അവസാനമായി കാണുന്നതിന് എറണാകുളം ടൗണ്‍ഹാളിലേക്ക് ഒഴുകിയെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.55 ഓടെയാണു മൃതദേഹം പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ഹാളിലെത്തിച്ചത്. ഭാര്യ വിമലയും മക്കളായ വിനീതും ധ്യാനും മരുമക്കളായ ദിവ്യയും അര്‍പ്പിതയും ഉണ്ടായിരുന്നു.
മൃതദേഹം ടൗണ്‍ഹാളിലേക്ക് എത്തിക്കുന്നതറിഞ്ഞ് ആയിരങ്ങളാണ് അവിടെ കാത്തുനിന്നത്. ഉച്ചയ്ക്ക് 1.07 ന് മുഖ്യമന്ത്രി പിണറായി വിജയന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ടൗണ്‍ഹാളിലെത്തി. മന്ത്രിമാരായ പി. രാജീവ്, സജി ചെറിയാന്, ഹൈബി ഈഡന് എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, റോജി എം. ജോണ്‍, കെ.എന്‍. ഉണ്ണിക്കൃഷ്ണന്, കെ.ജെ. മാക്സി, സിപിഎം ജില്ലാ സെക്രട്ടറി എസ് . സതീഷ്, താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, വിനയ് ഫോര്‍ട്ട്, വിഷ്ണു ഉണ്ണിക്കൃഷ്ണന്, സണ്ണി വെയ്ന്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്, സായികുമാര്‍, മണികണ്ഠന് ആചാരി, സുരേഷ് കൃഷ്ണ, ലക്ഷ്മിപ്രിയ, അന്‍സിബ, നിഖില വിമല്‍, ബിന്ദു പണിക്കര്‍, സ്നേഹ ശ്രീകുമാര്‍, പേളി മാണി, ശ്രീകുമാര്‍, വിനീത് കുമാര്‍, ബീന ആന്റണി, ശാന്തകുമാരി, റോഷന്, അരുണ്‍ ചെറുകാട്, ഡോ. റോണി ഡേവിഡ്, നിഷ സാരംഗ്, ദുര്‍ഗ കൃഷ്ണ, ശങ്കര്‍ ഇന്ദുചൂഡന്, സന്തോഷ് കീഴാറ്റൂര്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, ഷെയ്ന് നിഗം, സീനത്ത്, പേളി മാണി, ശ്രീനിഷ്, സംവിധായകരായ സത്യന് അന്തിക്കാട്, രഞ്ജിത്ത്, സിബി മലയില്‍, കമല്‍, ജോഷി, റോഷന് ആന്‍ഡ്രൂസ്, ലാല്‍ ജോസ്, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ലിബര്‍ട്ടി ബഷീര്‍, ആന്റോ ജോസഫ്, എന്‍.എം. ബാദുഷ, തിരക്കഥാകൃത്തുക്കളായ എസ്.എന്‍. സ്വാമി, ആലപ്പി അഷ്റഫ്, ബെന്നി പി. നായരമ്പലം, ഗായകരായ ബിജു നാരായണന്, സുദീപ് കുമാര്‍, പ്രദീപ് പള്ളുരുത്തി, സംഗീതസംവിധായകൻ മെജോ ജോസഫ്, കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്, ഡോ. ജോ ജോസഫ് തുടങ്ങി നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
Kerala
കോഴിക്കോട്: ശ്രീനിവാസനെപ്പോലൊരു സര്‍ഗപ്രതിഭ ഇനി മലയാളസിനിമയില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്.
“ഞാന്‍ 1986ല്‍ സിനിമ ചെയ്യുന്ന കാലം മുതല്‍ അടുത്ത സുഹൃദ്ബന്ധം ഉണ്ടായിരുന്നു. എന്റെ നാലഞ്ച് സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശ്രീനിവാസന്‍തന്നെ തിരക്കഥയെഴുതിയ ‘അയാള്‍ കഥയെഴുതുകയാണ്’ എന്ന സിനിമ നിര്‍മിച്ചതു ഞാനായിരുന്നു. ഒരു ക്ലാസ് നര്‍മം എന്തു കാര്യത്തിലും കണ്ടെത്താനുള്ള ശ്രീനിവാസന്റെ കഴിവ് അപാരമായിരുന്നു.
മിമിക്രി തമാശയല്ല, എക്കാലവും മലയാളിക്കു ചിരിക്കാനുള്ള, ചിന്തിക്കാനുള്ള വക നല്കുന്ന തമാശകളാണ് ശ്രീനിവാസനില്നിന്നുണ്ടായത്. ഏതൊരു കാര്യത്തിലും നര്‍മം കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. എനിക്ക് തോന്നുന്നു, മലയാളസിനിമയില്‍ ഇനി അദ്ദേഹത്തെപ്പോലെ ഒരു പ്രതിഭയെ കണ്ടുമുട്ടാന്‍ പ്രയാസമായിരിക്കും. അത്രമാത്രം സര്‍ഗപ്രതിഭയുള്ള ഒരു അതുല്യ വ്യക്തിത്വമായിരുന്നു അദ്ദേഹം.
നമ്മളൊക്കെ സാധാരണ പറയാറുള്ളതുപോലെ, ഒരു സിനിമ റിലീസ് ചെയ്തു ആ കാലഘട്ടം കഴിയുമ്പോള്‍ ആ സിനിമ മണ്മറഞ്ഞു പോകും. പിന്നെ ആ സിനിമയെക്കുറിച്ച് അധികം ഓര്‍ക്കാറില്ല. പക്ഷേ ശ്രീനിവാസന്റെ മിക്ക സിനിമകളും ഇനി എത്രകാലം കഴിഞ്ഞാലും അതിനൊരു കാലികപ്രസക്തിയുണ്ടാകും. എന്തിനോടും പ്രതികരിക്കാനുള്ള ഒരു കഴിവ്, അതു നര്‍മം കലര്ത്തിയാകുമ്പോള് ആര്‍ക്കും ഒരു ബുദ്ധിമുട്ടോ വേദനയോ ഉണ്ടാകാത്ത രീതിയില്‍ ആഴത്തില്‍ ചിന്തിച്ചു മനസിലാക്കാനുള്ള ഒരു കഴിവ് അദ്ദേഹത്തിന്റെ തിരക്കഥകളിലും സംഭാഷണങ്ങളിലും ഉണ്ടായിരുന്നു.
മലയാളസിനിമയെ സംബന്ധിച്ചിടത്തോളം ഇതൊരു തീരാനഷ്ടം തന്നെയാണ്. അദ്ദേഹത്തിന് കുറച്ചുകാലം കൂടി ദൈവം ആയുസ് കൊടുത്തിരുന്നെങ്കില്‍ ഇനിയും ഒരുപാട് നല്ല സിനിമകളും കഥാപാത്രങ്ങളും നമുക്കു ലഭിക്കുമായിരുന്നു. മലയാളസിനിമയിലെ ഒരു വ്യത്യസ്ത പ്രതിഭയായി അദ്ദേഹം എന്നും മലയാളികളുടെ ഓര്‍മയില്‍ ഉണ്ടാകും. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ നമ്മുടെ നിത്യജീവിതത്തില്‍ എവിടെയൊക്കെയോ കാണുന്ന കഥാപാത്രങ്ങളാണ് -സ്വര്‍ഗചിത്ര അപ്പച്ചന് പറഞ്ഞു.
Leader Page
വിജയേട്ടന് ഇവിടില്ലേ...
""ഇല്ലല്ലോ, വിജയേട്ടന് മീന്‍ മേടിക്കാന്‍ പോയി.
വെള്ളിയാഴ്ച പോയതാണ്...''
"ചിന്താവിഷ്ടയായ ശ്യാമള' എന്ന സിനിമയുടെ തുടക്കസീനുകളിലൊന്നില് ചിത്രത്തിലെ നായകന് വിജയനെ അന്വേഷിച്ചെത്തുന്ന കൂട്ടുകാരനോട് വിജയന്റെ ഭാര്യ പറയുന്ന ഉത്തരമാണിത്. ഈ ഒറ്റ ഡയലോഗിലൂടെ ആ നായകന് ആരാണെന്നും അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകളെന്താണെന്നും വളരെ കൃത്യമായി വരച്ചിടുകയാണ് ശ്രീനിവാസന്. കുടുംബത്തിലെ ഉത്തരവാദിത്വം നിറവേറ്റാതെ എല്ലാറ്റില്‍നിന്നും ഒളിച്ചോടുന്ന വിജയന് എന്ന കഥാപാത്രത്തെ പരിചയപ്പെടുത്താന്‍ ഇതിലും നല്ലൊരു ഡയലോഗ് ഇല്ല- ഇതായിരുന്നു ശ്രീനിവാസന്. ഇവിടെ അദ്ദേഹത്തിന്റെ ഒരു സിനിമ മാത്രം പരാമര്ശിക്കുന്നതില് അര്‍ഥമില്ല. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എത്രയെത്ര സംഭാഷണങ്ങള്‍. ഒരുപക്ഷേ സംഭാഷണങ്ങളിലൂടെ സിനിമകള്‍ ഹിറ്റാക്കിയ അപൂര്‍വം ചലച്ചിത്രകാരന്മാരിലാരാളായിരുന്നു ശ്രീനിവാസൻ.
തിരക്കഥാകൃത്ത്, നടന്, സംവിധായകന് എന്നിങ്ങനെ ബഹുമുഖപ്രതിഭ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുമ്പോഴും തിരക്കഥയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. സംവിധായകനായി രണ്ടേ രണ്ടു ചിത്രങ്ങള്‍. അവ രണ്ടും മലയാളത്തിന്റെ മാസ്റ്റര്‍പീസുകള്‍ തന്നെ. അഭിനേതാവായി നമ്മെ ആഴത്തില്‍ സ്പര്‍ശിച്ച ഒട്ടേറെ കഥാപാത്രങ്ങള്‍. പക്ഷേ, അതിനും മേലെയായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. ശ്രീനിവാസന്റെ തിരക്കഥകള്‍, അത് അദ്ദേഹത്തിനു മാത്രം സാധ്യമാകുന്ന മൗലികസൃഷ്ടികളായിരുന്നു.
ശ്രീനിവാസന്റെ രചനയുടെ സൗകുമാര്യവും ആകര്‍ഷണവും തേടിപ്പോയാല്‍ പെട്ടെന്ന് നമുക്ക് ഉത്തരം ലഭിക്കും. അതു തികച്ചും സാധാരണമായിരുന്നു. മലയാളിയുടെ വികാര-വിചാരങ്ങളായിരുന്നു അദ്ദേഹത്തിന്റെ തിരക്കഥകള്‍. ഒരുപക്ഷേ മലയാളികള്‍ക്കുവേണ്ടി മാത്രമാണ് അദ്ദേഹം തിരക്കഥകള്‍ ഒരുക്കിയതെന്നു നമുക്കു തോന്നിപ്പോകും. കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളുമെല്ലാം മലയാളിയുടെ സ്വഭാവങ്ങളോടു ചേര്ന്നുനില്ക്കുന്നു. മറ്റുഭാഷകളില്‍ ഈ സംഭാഷണങ്ങളും കോമഡിയുമൊക്കെ ഇണങ്ങുമോയെന്ന് സംശയം തോന്നിയാല്‍ അദ്ഭുതപ്പെടാനില്ല. അത്രയ്ക്കും മലയാളി സമൂഹവുമായി ചേര്‍ന്നുനിന്നു ഈ രചനകള്‍.
ശ്രീനിവാസന് തന്റെ തിരക്കഥകളില്‍ പരാമര്‍ശിക്കാത്ത വിഷയങ്ങളില്ല.കുടുംബബന്ധങ്ങള്‍, പൊങ്ങച്ചം, സുഹൃത്ബന്ധം, അസൂയ, കുന്നായ്മ, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, അഴിമതി, പ്രണയം, സാമ്പത്തിക പ്രതിസന്ധി ... ഇത്തരം നിരവധി വിഷയങ്ങള്‍ മലയാളികളുടെ പൊതുസ്വഭാവവുമായി ചേര്‍ത്തുവച്ചതായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. തിരശീലയില്‍ കഥാപാത്രങ്ങൾ മിന്നിമറയുന്പോൾ പ്രേക്ഷകന്റെ മനസില്‍ ഇവരിൽ ആരിലൊക്കെയോ താനുണ്ടെന്ന ഗൂഢസ്മിതം വിരിയുന്നിടത്താണ് ശ്രീനിവാസന് സിനിമകള്‍ ഉദ്ഘോഷിക്കപ്പെടുന്നത്.
അഭിനയം പാഷൻ, പക്ഷേ തിരക്കഥയിൽ...
അഭിനയമോഹവുമായാണ് ശ്രീനിവാസന് സിനിമയിലെത്തിയത്. അതായിരുന്നു അദ്ദേഹത്തിന്റെ പാഷനും. പക്ഷേ, തിരക്കഥാരചനയിലേക്ക് അദ്ദേഹം എത്തപ്പെടുകയായിരുന്നു. പ്രിയദര്‍ശനും സിബിമലയിലും പിന്നീട് സത്യന്അന്തിക്കാടുമൊക്കെയാണ് അതിനു കാരണക്കാരായത്. പ്രിയദര്‍ശനാണ് ആദ്യം ശ്രീനിവാസനെ നിര്‍ബന്ധിച്ച് തിരക്കഥയെഴുതിച്ചത്. തിരക്കഥയെഴുതുകയാണെങ്കിൽ അതില്‍ ഒരു റോളും വാഗ്ദാനം ചെയ്തു. അങ്ങനെയാണ് ഓടരുതമ്മവാ ആളറിയാം എന്ന ഹിറ്റ് ചിത്രം പിറവിയെടുക്കുന്നത്. തുടർന്ന് സിബി മലയിൽ തന്റെ ആദ്യ സിനിമ മുത്താരംകുന്ന് പി.ഒ പ്ലാൻ ചെയ്തപ്പോഴും ശ്രീനിവാസനെയാണ് സമീപിച്ചത്.
മുത്താരം കുന്നിന്റെ തിരക്കഥ വായിച്ച സത്യന് അന്തിക്കാട് മനസില്‍ കുറിച്ചു- ഇതാണ് താന്‍ തേടിനടന്ന രചയിതാവ്. അവിടെ മറ്റൊരു ചരിത്രത്തിന് തുടക്കമാകുകയായിരുന്നു.
തുടര്‍ന്നങ്ങോട്ട് സത്യന്‍അന്തിക്കാട്-ശ്രീനിവാസന് കൂട്ടുകെട്ടില്‍ പിറന്നത് സന്മനസുള്ളവര്ക്ക് സമാധാനം, നാടോടിക്കാറ്റ്, ഗാന്ധിനഗര്സെക്കന്ഡ് സ്ട്രീറ്റ്, സന്ദേശം, പൊന്മുട്ടയിടുന്ന താറാവ് തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍. ഈ ചിത്രങ്ങളെ വെറും ഹാസ്യസിനിമകളുടെ ലേബലിലല്ല പ്രേക്ഷകര്‍ കണ്ടത്. വളരെ ഗൗരവമേറിയ പ്രമേയങ്ങള്‍ അതിലളിതമായ സന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിച്ചപ്പോള്‍ അത് ഹാസ്യമായെന്നു മാത്രം. അവിടെയാണ് ശ്രീനിവാസന് എന്ന രചയിതാവിന്റെ മൗലികത.
മലയാള സിനിമ അതുവരെ കണ്ട തിരക്കഥാ ഫോര്മുലകളില്നിന്ന് വ്യത്യസ്തമായിരുന്നു ശ്രീനിവാസന്റെ രചനകള്‍. നാടക- സാഹിത്യ പശ്ചാത്തലത്തില്‍നിന്നുള്ളവരായിരുന്നു തിരക്കഥാകൃത്തുക്കള്‍ മിക്കവരും. അവരുടെ തിരക്കഥയിലെ അച്ചടിഭാഷയും നാടകീയതയും കണ്ടു ശീലിച്ച പ്രേക്ഷകര്‍ക്ക് ശ്രീനിവാസന്റെ പച്ചയായ ഭാഷയും റിയലിസ്റ്റിക്കായ അവതരണരീതിയുമെല്ലാം ഏറെ പുതുമയായി തോന്നി. പ്രമേയം, ആഖ്യാനം, സംഭാഷണം ഇവയിലൊന്നും സാഹിത്യമോ ഫാന്റസിയോ കാല്പനികതയോ സ്പര്‍ശിക്കാതെ സാധാരണക്കാരുടെ ജിവിത പ്രശനങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. അതിനായി അദ്ദേഹം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് സംഭാഷണങ്ങളെയായിരുന്നു. അതുവരെ കണ്ട അച്ചടിഭാഷയിലുള്ള നെടുനീളന്‍ സംഭാഷണങ്ങള്‍ക്കുപകരം നാട്ടിന്‍പുറത്തെ സാധാരണക്കാരന്റെ ഭാഷയിലൂടെ അദ്ദേഹം ആശയവിനിമയം നടത്തി.
ഇടത്തരക്കാരുടെ സ്വപ്നങ്ങൾ...
സാധാരണക്കാരുടെ കഥകളും അവരുടെ വികാര-വിചാരങ്ങളുമായിരുന്നു മിക്ക ശ്രീനിവാസന് സിനിമകളും. അവിടെ മലയാളികളുടെ സഹജ നര്‍മബോധവും പൊങ്ങച്ചവും പാരവയ്പ്പും നന്മകളുമെല്ലാം അദ്ദേഹം സമര്‍ഥമായി ഉപയോഗിച്ചു. ഇടത്തരക്കാരുടെ സ്വപ്നങ്ങള്‍ക്ക് പരിമിതികളില്ല. എപ്പോഴും അവര്‍ ഒരുപടി മുന്നേറാനാണ് ശ്രമിക്കുന്നത്. ഇത്തരം മുന്നേറ്റങ്ങളില്‍ മലയാളി മിഡില്‍ ക്ലാസ് സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളും വീര്പ്പുമുട്ടലുകളുമെല്ലാം വളരെ യാഥാര്‍ഥ്യബോധത്തോടെയാണ് അദ്ദേഹം വരച്ചുകാട്ടിയത്.
മിഥുനം, തലയണമന്ത്രം, കുടുംബപുരാണം, വരവേല്പ് തുടങ്ങി എത്രയെത്ര സിനിമകള്‍ ഈ ജനുസില്‍ നമ്മള് കണ്ടു. മിഥുനത്തിലും തലയണമന്ത്രത്തിലുമൊക്കെ ഉര്‍വശി അഭിനയിച്ചത് മലയാളത്തിലെ എക്കാലത്തെയും മികച്ച റിയലിസ്റ്റിക്ക് സ്ത്രീ കഥാപാത്രങ്ങളാണ്. തന്റെ മേഖലയായ സിനിമയെയും അദ്ദേഹം തിരക്കഥയ്ക്ക് ഉപകരണമാക്കി. സിനിമയ്ക്കുള്ളിലെ സിനിമയെ യാതൊരു സങ്കോചവുമില്ലാതെ തുറന്നുകാട്ടിയ ചിത്രമായിരുന്നു ഉദയനാണ് താരം.
സൂപ്പർതാരങ്ങളെയൊക്കെ പരിഹസിക്കുന്ന കഥാസന്ദർഭങ്ങൾ ഒട്ടേറെയുണ്ടായിരുന്നെങ്കിലും ആക്ഷേപഹാസ്യത്തിന്റെ പരിധിയിൽനിന്ന് ആരെയും മുറിപ്പെടുത്താതെയാണ് ഈ ചിത്രമൊരുക്കിയത്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ കാപട്യങ്ങളെയും ആശയപരമായ വൈരുധ്യങ്ങളെയും നിശിതമായി വിമർശിച്ച സന്ദേശം എന്ന ചിത്രത്തിന്റെ പ്രസക്തിയും വളരെ വലുതാണ്.
Kerala
കണ്ണൂർ: ജീവിതാനുഭവങ്ങളെയും, നാട്ടിടവഴികളിൽ ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും കണ്ടവരെയുമെല്ലാം സിനിമയിലെത്തിച്ച പ്രതിഭയായിരുന്നു ശ്രീനിവാസൻ. ആസ്വാദകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പല കഥാപാത്രങ്ങളും ജന്മമെടുത്തത് ഈ പാട്യത്തുകാരന്റെ ജീവിതാംശങ്ങളിൽനിന്നു തന്നെയാണ്.
ജീവിതത്തിൽ കണ്ടെത്തിയവരെ പൊടിതട്ടി തേച്ചുമിനുക്കിയെടുത്ത് കഥാപാത്രങ്ങളാക്കി വെള്ളിവെളിച്ചത്തിൽ എത്തിച്ച പ്രതിഭാധനനായ സിനിമാ ലോകത്തെ സാധാരണക്കാരൻ കൂടിയാണ് ശ്രീനിവാസൻ. നർമത്തിന്റെ മേന്പൊടിയോടെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കാഴ്ചക്കാരെ ചിന്തയുടെ ലോകത്തേക്ക് നയിക്കലായിരുന്നു ശ്രീനിവാസന്റെ ആഖ്യാന രീതി. കമ്യൂണിസ്റ്റ് ബന്ധത്തിന്റെ പേരിൽ ജോലി നഷ്ടപ്പെട്ട അധ്യാപകനായ ഉണ്ണി മാഷിന്റെ മകനായി ബാല്യം ചെലവഴിച്ചശ്രീനിവാസൻ അനുഭവങ്ങളുടെ നെരിപ്പോടിലൂടെയാണ് കടന്നുവന്നത്.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ബസുടമായി, ഒടുവിൽ യൂണിയൻ സമരത്തത്തുടർന്ന് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുന്ന മുരളിയുടെ കഥപറയുന്ന വരവേൽപ്പ് ഒരു തരത്തിൽ ഉണ്ണിമാഷുടെ ജീവിതവുമായി ചേർന്നുനിൽക്കുന്ന സംഭവം കൂടിയാണ്. നഷ്ടപ്പെട്ട ജോലി പിന്നീട് തിരിച്ചുകിട്ടി വിരമിച്ച ഉണ്ണി മാഷ് ജീവിതത്തിൽ ഒരു ബസ് വാങ്ങുന്നുണ്ട്. മലബാറിലെ ഒരു പ്രമുഖ ക്ഷേത്രഗ്രാമത്തിലേക്കായിരുന്നുസർവീസ്. എന്നാൽ, ക്ഷേത്രത്തിലെ ഉത്സവകാലത്തെ കളക്ഷനുമായി വിശ്വസ്തനെന്നു നടിച്ച കണ്ടക്ടർ മുങ്ങി. ഇയാളെ ജോലിയിൽനിന്ന് പുറത്താക്കിയപ്പോൾ പ്രമുഖ യൂണിയൻ തിരിച്ചെടുക്കണമെന്നാവശ്യമുന്നയിച്ചു. ഉടമ തയാറായില്ല. ഇതോടെ ബസിൽ കൊടികുത്തി. നിർത്തിയിട്ട ബസ് രാത്രിയിൽ ചിലർ അടിച്ചു തകർത്തു. ആർക്കു മുന്നിലും മുട്ടു മടക്കാത്ത ഉണ്ണി മാഷ് എല്ലാ ദിവസവും ബസിൽ ചെന്നിരുന്ന് വൈകുന്നേരം തിരിച്ചുപോകും. ക്രമേണ ബസ് ദ്രവിച്ചു തീർന്നു.
ഈ ജീവിത കഥയിൽ നിന്നാണ് വരവേൽപ്പ് എന്ന ബസ് മുതലാളിയുടെ കഥ പിറന്നത്. നമുക്കുള്ളിലും നമ്മൾക്കൊപ്പവും ജീവിക്കുന്നവരായിരുന്നു ശ്രീനിവാസന്റെ ഓരോ കഥാപത്രങ്ങളും. മലയാളികളുടെ പൊങ്ങച്ചം, അസൂയ, കുശുന്പ്, സ്നേഹം, അപകർഷതാബോധം, പരിമിതമായ ആവശ്യം, ആഗ്രഹം, അത്യാഗ്രഹം, സ്വപ്നങ്ങൾ എന്നിവയെല്ലാം ഇദ്ദേഹത്തിന് കഥാതന്തുക്കളായിരുന്നു. അതുകൊണ്ടു തന്നെ തനിക്ക് പരിചയമുള്ളവരെ ഓരോരുത്തരെയും വ്യത്യസ്ത കാലഘട്ടങ്ങളിൽ കഥാപാത്രങ്ങളാക്കി.
ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിൽ എഇഒ ഓഫീസിലേക്ക് പോകുന്നെന്ന് പറഞ്ഞ് സ്വന്തം വാഴത്തോട്ടത്തിൽ കൃഷിപ്പണി ചെയ്യാൻ പോകുന്ന നെടുമുടി വേണുവിന്റെ മുഖ്യാധ്യാപകൻ, വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശൻ, സന്ദേശത്തിലെ കഥാപാത്രങ്ങൾ, ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻ, തലയണമന്ത്രത്തിലെ ദന്പതികൾ, സന്മനസുള്ളവർക്ക് സമാധാനത്തിലെ കഥാപാത്രങ്ങൾ, പൊന്മുട്ടയിടുന്ന താറാവിലെ തട്ടാൻ ഭാസകരനും അച്ഛനും ഒരു കാലത്ത് പാട്യത്തോ സമീപ പ്രദേശങ്ങളായ പാനൂരോ കതിരൂരോ കൂത്തുപറന്പിലോ ജീവിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയിരുന്നു.
ദുഷിച്ച രാഷ്ട്രീയ വ്യവസ്ഥിതി നിലനിൽക്കുന്ന കാലത്തോളം പ്രസക്തമായി തുടരുന്ന സന്ദേശം എന്ന സിനിമ ശ്രീനിവാസന്റെ മാസ്റ്റർ പീസാണ്. ഇതിലെ കമ്യൂണിസ്റ്റ് താത്വികാചാര്യനായ കുമാരപ്പിള്ള സാറും യുവനേതാക്കളെയുമെല്ലാം കണ്ടെടുത്തതും ജീവിത ചുറ്റുപാടിൽ നിന്നാണ്. സന്ദേശത്തിൽ പാർട്ടി തോറ്റതിനെക്കുറിച്ച് താത്വികാചാര്യൻ കുമാരപിള്ളയായി അഭിനയിച്ച് ശങ്കരാടി നൽകുന്ന വിശദീകരണത്തിലെ "അന്തർധാര സജീവമായിരുന്നു'എന്നാൽ ഈ താത്വിക അവോകനത്തെ ചോദ്യം ചെയ്തു കൊണ്ട് സാധാരണ പാർട്ടി പ്രവർത്തകൻ തോറ്റതിന്റെ കാരണം ലളിതമായ രീതിയിൽ പറഞ്ഞുതാ എന്നാവശ്യപ്പെടുന്നുണ്ട്. ഇതിന് "" കൃത്യമായി സ്റ്റഡി ക്ലാസിൽ വരാത്തതുകൊണ്ടാണ് നിനക്ക് കാര്യങ്ങൾ മനസിലാകാത്തത്''എന്ന ശ്രീനിവാസത്തിന്റെ നിറം പകരലായിരുന്നു.
മട്ടന്നൂർ കോളജിൽ പഠിക്കുന്നതിനിടെ പെൺകുട്ടികളെ കാണാനായി പതിവായി ബസ് സ്റ്റോപ്പ് പരിസരത്ത് എത്തുന്ന ഒരു വിമുക്തഭടനുണ്ടായിരുന്നു ശ്രീനിയുടെ ജീവിതത്തിൽ. ഇയാളെ മണിയടിച്ച് ചായയും മറ്റും വാങ്ങിപ്പിക്കുക എന്നത് ശ്രീനിയുടെയും സുഹൃത്തുക്കളുടെയും ഒരു ഹരവുമായിരുന്നു. വർഷങ്ങൾക്കു ശേഷം ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിൽ വിമുക്തഭടൻ കഥാപാത്രമായി. ജീവിതത്തിലെ വിമുക്തഭടന് സിനിമയിൽ ശ്രീനിവാസൻ റിട്ട. മേജറായി ജോലിക്കയറ്റം നൽകിയിരുന്നുവെന്നതാണ് വ്യത്യാസം. ഇയാളെ മണിയടിക്കുന്ന യുവാക്കളുടെ കൂട്ടത്തിലൊരുവനായി ഭക്തവത്സലനെന്ന പേരിൽ ശ്രീനിവാസൻ തന്നെയാണ് സിനിമയിലുമെത്തിയത്.
താൻ തിരക്കഥയെഴുതിയ സിനിമകളിൽ മിക്കതിലും സഹനടന്റെ റോളിലായിരുന്നു ശ്രീനിവാസൻ എത്തിയിരുന്നതെങ്കിലും നായകനെക്കാളും ജനങ്ങൾ ഹൃദയത്തിലേറ്റിയത് സഹനടനെയായിരുന്നു. തന്റെ തിരക്കഥകളിൽ സ്വയം അപഹാസ്യനാക്കുന്ന സംഭാഷണങ്ങളും ഉരുളയ്ക്കുപ്പേരി പോലുള്ള കൗണ്ടർ പ്രയോഗങ്ങളുമാണ് ശ്രീനിവാസനെ മറ്റു തിരക്കഥാകൃത്തുകളിൽനിന്ന് വ്യത്യസ്തനാക്കിയത്. ഇതിനായി അദ്ദേഹം ഉപയോഗപ്പെടുത്തിയതാകട്ടെ, നാട്ടിലെയും പ്രാന്തപ്രദേശങ്ങളിലെയും നാട്ടുഭാഷയും വാമൊഴി വഴക്കത്തിന്റെ ഹൈലൈറ്റ്സുകളുമായിരുന്നു.
Kerala
ശ്രീനിവാസനെപ്പോലെയൊരു സ്ക്രിപ്റ്റ് റൈറ്റർ ഇനി സിനിമാരംഗത്ത് ഉണ്ടാവുമോ എന്ന് സംശയിച്ചു പോകുന്നു. നിർമാതാവ്, സംവിധായകൻ, കഥാകൃത്ത്, തിരക്കഥാകൃത്ത്, നടൻ ഇങ്ങനെ എല്ലാ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് അദ്ദേഹം.
എങ്കിലും ഞാൻ അദ്ദേഹത്തെ കാണാനാഗ്രഹിക്കുന്നത് ഏറ്റവും മികച്ച കഥ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലയിലാണ്. ഇത്തരത്തിൽ അമ്പതോളം സിനിമകളിൽ അദ്ദേഹം മികവു തെളിയിച്ചിട്ടുണ്ട്. നാടോടിക്കാറ്റും പട്ടണപ്രവേശവും സന്ദേശവും അഴകിയ രാവണനും വരവേല്പും കഥ പറയുമ്പോഴും ഉദയനാണു താരവും മലയാള സിനിമാ പ്രേക്ഷകർ എങ്ങനെയാണു മറക്കുക.
അദ്ദേഹത്തിന്റെ ഏതു സിനിമ നോക്കിയാലും ആ വിഭാഗത്തിലെ ഏറ്റവും മികച്ചതുതന്നെയായിരുന്നു. അതിൽ പലതും ഹോളിവുഡിനെ വെല്ലുന്നതുമായിരുന്നു. സിനിമ ഇറങ്ങിയ സമയത്തെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയ അദ്ദേഹത്തിന്റെ സിനിമകൾ വലിയ സാമ്പത്തിക വിജയം മാത്രമല്ല, സാമൂഹ്യ വിജയം കൂടി നേടിയിരുന്നു.
സിനിമാലോകത്തിനപ്പുറത്ത് ശ്രീനിവാസന് മറ്റൊരു ലോകം കൂടിയുണ്ടായിരുന്നു. അഴിമതിവിരുദ്ധ പോരാട്ടത്തിനായി അദ്ദേഹം മുന്നോട്ടുവന്നു. അതിനായി അദ്ദേഹം എറണാകുളത്തു സംഘടിപ്പിച്ച രണ്ടു മീറ്റിംഗുകളിൽ പങ്കെടുത്തയാളാണ് ഞാൻ. എന്തുകൊണ്ടോ അദ്ദേഹം എന്നെ വളരെ ഇഷ്ടപ്പെട്ടിരുന്നു. ""നഗരവാരിധി നടുവിൽ ഞാൻ’’എന്ന സിനിമയുടെ ഷൂട്ടിംഗ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്തത് ഞാനായിരുന്നു.
സിനിമാ സംവിധാനം പഠിക്കാൻ അതിയായി ആഗ്രഹിച്ച് ആരുടെയടുത്തുപോകുമെന്ന് ആശങ്കപ്പെട്ടിരുന്ന ഞാൻ അദ്ദേഹത്തിനോട് അഭിപ്രായമാരാഞ്ഞപ്പോൾ പറഞ്ഞത്; ആരെയെങ്കിലും സമീപി ക്കുന്നതുകൊണ്ടു കാര്യമില്ലെന്നും കുറച്ചു സമയം തരണമെന്നും ഞാൻ ശരിയാക്കിത്തരാമെന്നുമാണ്. 2022- 23 ൽ എന്നെ വിളിച്ചിട്ടു പറഞ്ഞു;""സത്യൻ അന്തിക്കാട് മകൾ എന്ന പുതിയ സിനിമ ആരംഭിക്കുകയാണ്. അദ്ദേഹം താങ്കൾക്കു സിനിമ പഠിക്കാൻ വേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തു തരുന്നതാണ് എന്നാണ്. അതുപോലെതന്നെ എല്ലാം നടന്നു. ഒരു മാസം ഞാൻ ആ സിനിമ സൈറ്റിൽ ഉണ്ടായിരുന്നു. ശ്രീനിവാസന്റെ സഹായംകൊണ്ടുമാത്രമാണ് അതു സാധ്യമായത് എന്ന് ഞാൻ സ്മരിക്കുന്നു.
രചനയുടെ കാര്യം പറഞ്ഞാൽ പരമ്പരാഗത രീതിയിലുള്ള രചനയായിരുന്നില്ല അദ്ദേഹത്തിന്റേതെന്നു നിസംശയം പറയാം. "മകൾ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിൽ സത്യൻ അന്തിക്കാടു പറഞ്ഞ ഒരു കാര്യത്തിൽ നിന്നത് എനിക്കു ബോധ്യം വന്നതാണ്."നാടോടിക്കാറ്റിന്റെയും "പട്ടണപ്രവേശ’ത്തിന്റെയും ഷൂട്ടിംഗ് നടക്കുമ്പോൾ നേരത്തെ തയാറാക്കിവച്ചിരുന്ന തിരക്കഥയും സംഭാഷണവുമൊന്നും ഉണ്ടായിരുന്നില്ല. ഷൂട്ടിംഗ് സ്ഥലത്ത് രാവിലെ എത്തുന്ന എന്നോട് ഇന്നെന്തൊക്കെയാണ് ചെയ്യുന്നതെന്നു ചോദിക്കുകയും ഞാനിപ്പോൾ വരാമെന്നു പറഞ്ഞ് ഏതെങ്കിലും ഒരു ഭാഗത്തു ചെന്നിരുന്ന് ആ ദിവസത്തെ സീനുകൾക്ക് ആവശ്യമായ സംഭാഷണം എഴുതി നല്‍കുകയായിരുന്നു പതിവ്. അതായിരുന്നു ശ്രീനിവാസൻ! കഥയും തിരക്കഥയും സംഭാഷണവും നിമിഷങ്ങൾകൊണ്ട് തീർക്കാൻ കഴിയുന്ന ഒരാൾ!
ശ്രീനിവാസൻ അഭിനയിച്ച കഥാപാത്രങ്ങളിൽ നമുക്ക് മറ്റൊരാളെ സങ്കല്പിക്കാനാവില്ല. "ഉദയനാണു താരം'എന്ന സിനിമ മാത്രമെടുക്കൂ. തമിഴിൽ റീമേക്കു ചെയ്യാൻ ശ്രമിച്ചിട്ട് ശ്രീനിവാസന്റെ റോൾ ചെയ്യാൻ ഒരാളെക്കിട്ടാതെ വർഷങ്ങൾ നീണ്ടുപോയി എന്നതു ചരിത്രമാണ്. ഒടുവിൽ രജനീകാന്തിനൊപ്പം ശ്രീനിവാസൻതന്നെ ആ റോൾ ചെയ്തു. പകരം വയ്ക്കാനില്ലാത്ത നടനായി മാറിയ അദ്ദേഹവും സൃഷ്ടികളും എന്നും നല്ല ഓർമകളായി മലയാളിയുടെ മനസിലുണ്ടാകും! അങ്ങനെയാണ് ശ്രീനിവാസൻ ചരിത്രമായി മാറുന്നത്!
Movies
കോളിവുഡിലെ പ്രമുഖ നിർമാതാവ് എവിഎം ശരവണന് എന്ന ശരവണന് സൂര്യമണി അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. എവിഎം പ്രൊഡക്ഷന്സിന്റെയും എവിഎം സ്റ്റുഡിയോസിന്റെയും ഉടമയാണ്.
വടപളനി എവിഎം സ്റ്റുഡിയോയിലാണ് പൊതുദർശനം. മകന് എം.എസ്. ഗുഹനും ചലച്ചിത്ര നിർമാതാവാണ്. എംജിആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽഹാസൻ, വിജയ്, സൂര്യ തുടങ്ങിയ സൂപ്പർ താരങ്ങളുടെ സിനിമകൾ എവിഎം ശരവണന് നിർമിച്ചിട്ടുണ്ട്.
നാനും ഒരു പെണ്, സംസാരം അത് മിന്‍സാരം, ശിവാജി ദി ബോസ്, വേട്ടൈക്കാരന്‍, മിന്‍സാര കനവ്, ലീഡര്‍, അയന് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. 1986-ൽ മദ്രാസ് നഗരത്തിന്റെ ഷരീഫ് എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.
National
ചെന്നൈ: കോളിവുഡിലെ പ്രമുഖ നിർമാതാവ് എവിഎം ശരവണന് എന്ന ശരവണന് സൂര്യമണി അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. എവിഎം പ്രൊഡക്ഷന്സിന്റെയും എവിഎം സ്റ്റുഡിയോസിന്റെയും ഉടമയാണ്.
വടപളനി എവിഎം സ്റ്റുഡിയോയിലാണ് പൊതുദർശനം. മകന് എം.എസ്. ഗുഹനും ചലച്ചിത്ര നിർമാതാവാണ്.
എംജിആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽഹാസൻ, വിജയ്, സൂര്യ തുടങ്ങിയ സൂപ്പർതാരങ്ങളുടെ സിനിമകൾ എവിഎം ശരവണന് നിർമിച്ചിട്ടുണ്ട്. നാനും ഒരു പെണ്, സംസാരം അത് മിന്‍സാരം, ശിവാജി ദി ബോസ്, വേട്ടൈക്കാരന്‍, മിന്‍സാര കനവ്, ലീഡര്‍, അയന് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. 1986 ൽ മദ്രാസ് നഗരത്തിന്റെ ഷരീഫ് എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.
Kerala
കൊച്ചി: നടന് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേഫറര്‍ ഫിലിംസിന്റെ പേരില്‍ കാസ്റ്റിംഗ് കൗച്ച് നടത്തിയ കേസില്‍ അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു അറസ്റ്റില്‍.
എറണാകുളം സൗത്ത് പോലീസ് എസ്എച്ച്ഒ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് രാവിലെ ദിനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
വേഫറര്‍ ഫിലിംസിന്റെ പേര് പറഞ്ഞ് എറണാകുളം സ്വദേശിയായ യുവതിയെ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. കഴിഞ്ഞ മാസമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാളെ എറണാകുളത്തെ വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സംഭവത്തില്‍ ഹണി ട്രാപ്പ് നടന്നുവെന്നാണ് ദിനില്‍ ബാബുവിന്റെ മൊഴി. പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
Movies
ബ്ലോക്ബസ്റ്റർ ചിത്രം തുടരുമിന് ശേഷം വീണ്ടും ഒന്നിക്കാനൊരുങ്ങി മോഹൻലാലും തരുൺ മൂർത്തിയും. തുടരും സിനിമയുടെ സക്സസ് മീറ്റിൽ വച്ച് നിർമാതാവ് എം.രഞ്ജിത്താണ് ഈ വാർത്ത പങ്കുവച്ചത്. പുതിയ ചിത്രം നിർമിക്കുന്നത് എം.രഞ്ജിത്തിന്റെ രജപുത്ര വിഷ്വൽ മീഡിയ തന്നെയാകും.
തരുൺ മൂർത്തി അടുത്ത മോഹൻലാൽ ചിത്രം ചെയ്യുന്നു എന്നാണ് രഞ്ജിത് വേദിയിൽ വച്ച് പ്രഖ്യാപിച്ചത്.
തുടരുമിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. എന്നാൽ ഈ ചിത്രം പുതിയ കഥ ആയിരിക്കുമെന്നാണ് സൂചന.
മോഹൻലാലുമായി ഒരു സിനിമയ്ക്കുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് തരുണ്‍ മൂര്‍ത്തി തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മോഹൻലാലുമായി ഒരു സിനിമയ്ക്കുള്ള ചർച്ചകൾ നടക്കുന്നുണ്ട്. കഥകൾക്കായി അന്വേഷണം നടക്കുന്നുണ്ട്. തുടരും രണ്ടാം ഭാഗത്തിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. അത് ഒരു ഒറ്റ സിനിമയായി തന്നെ തുടരട്ടെ എന്നാണ് തരുൺ മൂർത്തി പറഞ്ഞത്.
Kerala
ന്യൂഡൽഹി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ ഷാഹിറിന് മുൻകൂർ ജാമ്യത്തിൽ തുടരാം. സൗബിൻ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി.
കേസിലെ പരാതിക്കാരൻ അരൂര്‍ സ്വദേശി സിറാജാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഇത് സിവില്‍ തര്‍ക്കമല്ലേയെന്നും, കേസുമായി ബന്ധപ്പെട്ട ആര്ബിട്രേഷന് ഇപ്പോഴും നിലനില്‍ക്കുകയാണെന്നും ജസ്റ്റീസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇതോടെ, മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പിന്‍വലിക്കുന്നുവെന്ന് സിറാജിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന് നിഖില്‍ ഗോയല്‍, അഭിഭാഷകന് എ. കാര്‍ത്തിക് എന്നിവര്‍ കോടതിയെ അറിയിച്ചു.
ചിത്രത്തിന്റെ നിർമാതാക്കളായ സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കാണ് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ ലാഭവിഹിതത്തിന്റെ 40 ശതമാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തന്റെ പക്കല്‍ നിന്ന് ഏഴു കോടി രൂപ വാങ്ങിയെന്നും സിനിമ ലാഭത്തിലായിട്ടും തനിക്ക് പണം നല്‍കിയില്ലെന്നുമാണ് സിറാജ് പരാതി നല്‍കിയിരുന്നത്.
Kerala
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി. മരട് പോലീസ് സ്റ്റേഷനിലാണ് സൗബിൻ അഭിഭാഷകനൊപ്പം ഹാജരായത്. സിനിമയുടെ സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരും സൗബിനൊപ്പം ചോദ്യം ചെയ്യലിനെത്തി.
സിനിമയിൽനിന്ന് ലഭിച്ച ലാഭം എങ്ങനെ ചെലവഴിച്ചു തുടങ്ങിയ കാര്യങ്ങളാകും പോലീസ് ചോദിച്ചറിയുക. അറസ്റ്റ് രേഖപ്പെടുത്തിയാല്‍ പിന്നീട് ജാമ്യത്തില്‍ വിടും.
നേരത്തെ ചോദ്യം ചെയ്യിലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് രണ്ടു തവണ നോട്ടീസ് നല്‍കിയെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി സൗബിന് അടക്കമുള്ള പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മൂന്നു പ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ച കോടതി പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുകയായിരുന്നു. ഇന്നും വേണ്ടിവന്നാല്‍ ചൊവ്വാഴ്ചയും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം എന്നാണ് ജസ്റ്റിസ് ബെച്ചു കുര്യന്റെ നിര്‍ദേശം. തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതികള്‍ നേരത്തെ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
"മഞ്ഞുമ്മല്‍ ബോയ്സിന്റെ' ലാഭത്തിന്റെ 40 ശതമാനം നല്‍കാമെന്ന് കാണിച്ച് തന്നില്‍ നിന്ന് ഏഴ് കോടി രൂപ കൈപ്പറ്റിയിട്ടും പണം നല്‍കാതെ വഞ്ചിച്ചുവെന്നാണ് അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ ഹമീദ് എന്നയാളുടെ പരാതി.
തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം മരട് പോലീസ് അന്വേഷണം നടത്തുകയും സൗബിനും മറ്റുള്ളവര്‍ക്കുമെതിരേ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. പ്രതികള്‍ ഗൂഢാലോചന നടത്തി പരാതിക്കാരനെ വഞ്ചിക്കുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിച്ചതും ഇത് തള്ളിയതും.
ഹര്‍ജി തള്ളിയതോടെ അന്വേഷണം ശക്തിപ്പെടുത്തിയ പോലീസ് കഴിഞ്ഞ മാസം 20ന് മൂന്നു പേരെയും ചോദ്യം ചെയ്യലിന് വിളിച്ചിപ്പിരുന്നു. എന്നാല്‍ ഹൈക്കോടതി ഇവര്‍ക്ക് 27 വരെ സമയം നീട്ടി നല്കി. തുടര്‍ന്നാണ് ജൂണ്‍ 26ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതും ഇന്നു പോലീസിനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്കിയതും. കേസ് സിവില്‍ വ്യാപാര സ്വഭാവത്തിലുള്ളതാണെന്നും സാധാരണ ക്രിമിനല്‍ കേസായി പരിഗണിക്കാനാവില്ലെന്നും നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.
Kerala
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന് സൗബിൻ ഷാഹിർ ഇന്ന് ഹാജരാകില്ല. താരത്തിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള സമയം നീട്ടിനൽകിയെന്ന് പോലീസ് അറിയിച്ചു. ഈ മാസം 27നു ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
കേസ് റദ്ദാക്കണമെന്ന നിർമാതാക്കളുടെ ആവശ്യം നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ പോലീസിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിൽ നിർമാതാക്കൾക്കെതിരേ പോലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
സിനിമയുടെ ലാഭവിഹിതം നല്‍കിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദിന്റെ പരാതിയിലാണ് നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സിനിമയ്ക്കായി പലപ്പോഴായി മുടക്കിയ ഏഴുകോടി രൂപയോ ലാഭവിഹിതമോ തിരിച്ചുനൽകിയില്ലെന്നായിരുന്നു സിറാജിന്റെ പരാതി. തുടര്‍ന്ന് ഇതില്‍ അന്വേഷണത്തിന് എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് നിര്‍മാതാക്കള്‍ക്കെതിരെ ചുമത്തിയത്.