Business
മാവേലിക്കര: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാവേലിക്കര റീജണല്‍ ബിസിനസ് ഓഫീസ് (ആര്‍ബിഒ) സാമൂഹിക ഉത്തരവാദിത്വ പദ്ധതിയുടെ (സിഎസ്ആര്‍) ഭാഗമായി മാവേലിക്കര റീജണിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന വിവിധ വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ വികസന പദ്ധതികള്‍ നടപ്പാക്കി.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി മുളക്കുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും ഏറമല്ലിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചു. വിദ്യാര്‍ഥിനികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് 41 പെണ്‍കുട്ടികള്‍ക്ക് സൈക്കിളുകളും വിതരണം ചെയ്തു.
സ്ത്രീ ശുചിത്വവും ആരോഗ്യ ബോധവത്കരണവും ലക്ഷ്യമിട്ട് വിവിധ സ്കൂളുകളില്‍ 2100 പുനരുപയോഗ സാനിറ്ററി പാഡുകളും 11 സാനിറ്ററി പാഡ് ഇന്‍സിനറേറ്ററുകളും വിതരണം ചെയ്തു. ഗവ. ജിഎച്ച്എസ്എസ് മംഗലം, ടൗണ്‍ ഗവ. യുപിഎസ് കായംകുളം, ഗവ. ജിഎച്ച്എസ്എസ് കായംകുളം, ഗവ. ജിഎച്ച്എസ്എസ് ഇലിപ്പിക്കുളം, ഗവ. ജിഎച്ച്എസ്എസ് മാവേലിക്കര, ഗവ. വിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ് ചെങ്ങന്നൂര്‍, ബിഎഡ് കോളജ് കായംകുളം എന്നിവിടങ്ങളിലായിരുന്നു വിതരണം.
പരിപാടിയില്‍ റീജണല്‍ മാനേജര്‍ സുജിത്, ചീഫ് മാനേജര്‍ (ഓപ്പറേഷന്‍സ്) വിജി, മാനേജര്‍ (എച്ച്ആര്‍) ഷൈനി, പ്രമൈസസ് ഡിപ്പാര്‍ട്ട്മെന്റിലെ ഡെപ്യൂട്ടി മാനേജര്‍ എം.പി. അരുൺ, സ്പെഷല്‍ അസോസിയേറ്റ് ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
Business
ന്യൂഡൽഹി: ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ലോകബാങ്കിന്റെ ഉയർന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ ഉയരുമെന്ന് എസ്ബിഐ റിപ്പോർട്ട്.
2030ഓടെ രാജ്യത്തിന്റെ ശരാശരി പ്രതിശീർഷ വരുമാനം 4000 ഡോളർ (3.63 ലക്ഷം രൂപ) തൊടുമെന്നും ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളടങ്ങുന്ന പട്ടികയിലേക്ക് നാലുവർഷത്തിനകം എത്തുമെന്നും എസ്ബിഐയുടെ റിസർച്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2028ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സന്പദ്വ്യവസ്ഥയായി മാറുന്നതിന്റെ പാതയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
മൊത്ത ദേശീയവരുമാനത്തെ (ജിഎൻഐ) അടിസ്ഥാനമാക്കിയുള്ള പ്രതിശീർഷവരുമാനം കണക്കിലെടുത്ത് 1,135 ഡോളറിൽ താഴെ പ്രതിശീർഷവരുമാനമുള്ള രാജ്യങ്ങൾ കുറഞ്ഞ വരുമാനമുള്ള രാജ്യമായും 1136-4495 ഡോളറിനിടയിലുള്ളത് കുറഞ്ഞ-ഇടത്തരം വരുമാനമുള്ള രാജ്യമായും 4496-13935 ഡോളർ വരുമാനമുള്ള രാജ്യങ്ങൾ ഉയർന്ന-ഇടത്തരം വരുമാനമുള്ള രാജ്യമായും 13935 ഡോളറിനുമുകളിൽ വരുമാനമുള്ളവയെ ഉയർന്ന വരുമാനമുള്ള രാജ്യ മായുമാണ് ലോകബാങ്ക് പട്ടികപ്പെടുത്തുന്നത്.
Kerala
പരവൂർ: ഇന്റർനെറ്റ് ബാങ്കിംഗ് വഴിയുള്ള ഇമ്മീഡിയറ്റ് പേയ്മെന്റ് സർവീസികൾക്ക് (ഐഎംപിഎസ് ) സർവീസ് ചാർജ് ഈടാക്കൻ എസ്ബിഐ. നിലവിൽ അഞ്ച് ലക്ഷം രൂപവരെയുള്ള ഓൺലൈൻ ഐഎംപി എസ് ഇടപാടുകൾ സൗജന്യമാണ്.
ഇതാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ സേവന നിരക്ക് ഏർപ്പെടുത്തി മാറ്റം വരുത്താൻ പോകുന്നത്. 25,000 മുതൽ അഞ്ച് ലക്ഷം രൂപവരെയുള്ള ഇത്തരം ഇടപാടുകൾക്കാണ് ഇനി സർവീസ് ചാർജ് കൊടുക്കേണ്ടി വരിക.
25, 000 മുതൽ ഒരു ലക്ഷം വരെയുള്ള ഓൺലൈൻ ഐഎംപി എസ് ഇടപാടുകൾക്ക് രണ്ട് രൂപയും ജിഎസ്ടിയുമാണ് ഈടാക്കുക. ഒന്നുമുതൽ രണ്ട് ലക്ഷം രൂപ വരെയുള്ള ഇത്തരം ട്രാൻസാക്ഷനുകൾക്ക് ആറു രൂപയും ജിഎസ്ടിയും സർവീസ് ചാർജായി ഈടാക്കും.
രണ്ട് മുതൽ അഞ്ച് ലക്ഷം രൂപ വരെയുള്ള ഇടപാടുകൾക്ക് പത്തു രൂപയും ജിഎസ്ടിയുമാണ് സേവന നിരക്കായി ഈടാക്കുക. ഇത് ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് എസ്ബിഐ അറിയിച്ചിട്ടുള്ളത്. പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് ഒരു ദിവസം ഐഎംപിഎസ് ട്രാൻസാക്ഷൻ വഴി നടത്താൻ സാധിക്കുക.
ബാങ്കിന്റെ ബ്രാഞ്ചുകൾ വഴിയുള്ള ഐഎംപിഎന്ന് ട്രാൻസാക്ഷനുകൾക്ക് നിലവിലെ രീതി തുടരും. 1,000 രൂപ വരെയുള്ള ട്രാൻസാക്ഷനുകൾ ബ്രാഞ്ചുകൾ വഴി സൗജന്യമായി നടത്താം. 1,000 മുതൽ ഒരു ലക്ഷം വരെയുള്ള ഇടപാടിന് നാല് രൂപയും ജിഎസ്ടിയുമാണ് നിരക്ക്.
ഒന്നു മുതൽ രണ്ട് ലക്ഷം വരെയുള്ള ബ്രാഞ്ച് ഇടപാടുകൾക്ക് 12 രൂപയും ജിഎസ്ടിയും ഫീസ് ഈടാക്കും. രണ്ട് മുതൽ അഞ്ച് ലക്ഷാ വരെയുള്ള ബ്രാഞ്ച് ഇടപാടുകൾക്ക് 20 രൂപയും ജിഎസ്ടിയുമാണ് നിരക്ക്.
Business
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യൻ ഓവർസീസ് ബാങ്കും പലിശനിരക്കുകൾ കുറച്ചു. റിസർവ് ബാങ്ക് റീപോ നിരക്ക് കുറച്ചതിനു പിന്നാലെയാണ് നടപടി. തിങ്കളാഴ്ച പ്രാബല്യത്തിൽ വരും.
വായ്പാപലിശ മാനദണ്ഡങ്ങളായ എംസിഎൽആർ, ആർഎൽഎൽആർ, ബേസ്റേറ്റ് തുടങ്ങിയവയിലാണ് മാറ്റം. ഈ വിഭാഗത്തിൽ നിലവിൽ വായ്പയുള്ളവർക്കും പുതുതായി വായ്പ എടുക്കുന്നവർക്കും നേട്ടമാണ് ബാങ്കിന്റെ തീരുമാനം. അതേസമയം, എഫ്ഡിയുടെ പലിശനിരക്കിലും ബാങ്ക് മാറ്റം വരുത്തിയിട്ടുണ്ട്.
എസ്ബിഐയുടെ ഇളവ്
മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എംസിഎൽആർ) അഞ്ചു ബേസിസ് പോയിന്റിന്റെ് കുറവവരുത്തി. എക്സ്റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിംഗ് റേറ്റ് (ഇബിഎൽആർ) 25 ബേസിസ് പോയിന്റ് കുറച്ചു. ഇത് റിപ്പോ ലിങ്ക് വായ്പകളിൽ കുറവുണ്ടാക്കുന്നു.
എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ (എഫ്ഡി) പലിശയും കുറച്ചു. ഇതുപ്രകാരം രണ്ടു വർഷം മുതൽ മൂന്നു വർഷത്തിൽ താഴെവരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് അഞ്ച് ബേസിസ് പോയി ന്റാണ് കുറച്ചത്.
എസ്ബിഐ ‘അമൃത് വൃഷ്ടി’യുടെ പലിശനിരക്ക് 444 ദിവസത്തെ നിക്ഷേപത്തിന് 6.60ൽനിന്ന് 6.45 ശതമാനമായും കുറച്ചിട്ടുണ്ട്. സൂപ്പർ സീനിയേഴ്സിന് നൽകുന്ന പലിശ 7.20ൽ നിന്ന് 7.05 ശതമാനത്തിലേക്കും കുറയും.
ഐഒബിയുടെ ഇളവ്
ഐഒബി റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്റ് (ആർഎൽഎൽആർ) 25 ബേസിസ് പോയിന്റ് കുറച്ച് 8.10 ശതമാനമാക്കി. മൂന്നു മാസം മുതൽ മൂന്നു വർഷം വരെയുള്ള എംസിഎൽആറിൽ അഞ്ചു ബേസിസ് പോയിന്റെ കുറവും വരുത്തും.
CAREER DEEPIKA
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ അവസരം. 996 ഒഴിവ്. ഡിസംബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം. 5 വർഷത്തെ കരാർ നിയമനമാണ്. കാലാവധി നീട്ടിക്കിട്ടാം.
വിപി-വെൽത്ത് (എസ്ആർഎം). എവിപി-വെൽത്ത് (ആർഎം), കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യുട്ടീവ് തസ്തികകളിലാണ് അവസരം. വിപി വിഭാഗത്തിൽ 506 ഒഴിവും എവിപി വിഭാഗത്തിൽ 206 ഒഴിവുമാണുള്ളത്.
ഈ രണ്ടു തസ്തികയിൽ ജോലിപരിചയം ഉള്ളവർക്കാണ് അവസരം. കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് തസ്തികയിൽ 284 ഒഴിവിൽ ബിരുദധാരികൾക്ക് അപേക്ഷിക്കാനും അവസരമുണ്ട്.
തിരുവനന്തപുരം സർക്കിളിനു കീഴിൽ 112 ഒഴിവുകളുണ്ട്. വിപി-വെൽത്ത് വിഭാഗത്തിൽ 66 ഒഴിവും എവിപി-വെൽത്ത് വിഭാഗത്തിൽ 11 ഒഴിവും കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് വിഭാഗത്തിൽ 35 ഒഴിവുമാണു തിരുവനന്തപുരം സർക്കിളിൽ ഉള്ളത്.
യോഗ്യത, പ്രായം എന്നിവ 2025 മേയ് ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും.
വിശദവിവരങ്ങൾക്ക്: www.bank.sbi, www.sbi.co.in
National
ന്യൂഡൽഹി: വായ്പാ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് വ്യവസായപ്രമുഖൻ അനിൽ അംബാനിയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
കേസിന്റെ രണ്ടാംവട്ട ചോദ്യം ചെയ്യലിനായി ഈ മാസം 14ന് ഹാജരാകാനാണു നിർദേശം. ചോദ്യംചെയ്യലിനു ഹാജരായിക്കഴിഞ്ഞാൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിനു (പിഎംഎൽഎ) കീഴിൽ അനിലിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.
അനിൽ അംബാനിയുടെ കന്പനികൾ എസ്ബിഐ അടക്കമുള്ള ബാങ്കുകളിൽനിന്നെടുത്ത വായ്പകളുടെ ക്രമക്കേടുകളിലാണ് ഇഡി അന്വേഷണം നടത്തുന്നത്.
റിലയൻസ് ഇൻഫ്രാസ്ട്രക്ചറും റിലയൻസ് കമ്യൂണിക്കേഷൻസും ഉൾപ്പെടെയുള്ള കന്പനികൾ ഇന്ത്യൻ ബാങ്കുകളിൽനിന്ന് വായ്പയെ ടുക്കുകയും ഇതിൽനിന്നുള്ള വലിയൊരു ശതമാനം തുക മാനദണ്ഡങ്ങൾ ലംഘിച്ച് മറ്റു കന്പനികളിലേക്ക് മറിച്ചുവെന്നുമാണ് ആരോപണം.
ഇഡി നൽകുന്ന വിവരമനുസരിച്ച് വായ്പയായെടുത്ത 40,185 കോടി രൂപ ഇനിയും കന്പനികൾ അടയ്ക്കാനുണ്ട്. അഞ്ച് ബാങ്കുകളാകട്ടെ റിലയൻസ് കമ്യൂണിക്കേഷൻസിന്റെ അക്കൗണ്ടുകൾ വഞ്ചനാപരമാണെന്നും പ്രഖ്യാപിച്ചു.
വായ്പയെടുത്ത പണം കന്പനികളുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാതെ വായ്പയുടെ നിശ്ചിത ശതമാനം തുക ബന്ധപ്പെട്ട കന്പനികളിലേക്കു മറിച്ച് പഴയ കടങ്ങൾ വീട്ടാൻ ഉപയോഗിച്ചെന്ന് ഇഡി ആരോപിക്കുന്നു. ചില ഫണ്ടുകൾ വിദേശത്തേക്കു മറിച്ചെന്നും അനുമാനമുണ്ട്.
കേസിൽ അനിൽ അംബാനിയെ ഓഗസ്റ്റിലും ഇഡി ചോദ്യം ചെയ്തിരുന്നു. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യവസായപ്രമുഖനെതിരേ സമ്മർദം മുറുക്കുകയാണ് ഇഡി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിനു കീഴിൽ അനിൽ അംബാനിയുടെ 3000 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കഴിഞ്ഞദിവസം ഇഡി കണ്ടുകെട്ടിയിരുന്നു.
Business
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ (എസ്ബിഐ) 2025ലെ ലോകത്തിലെ മികച്ച ഉപഭോക്തൃ ബാങ്കായി ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന് തെരഞ്ഞെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കോര്‍പറേറ്റ് ഫിനാന്‍സ് എക്സിക്യൂട്ടീവുകള്‍, വിശകലന വിദഗ്ധര്‍, ബാങ്കര്‍മാര്‍ തുടങ്ങിയവരുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ സമഗ്രമായ ഗവേഷണത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
ഒക്ടോബര്‍ 18ന് വാഷിംഗ്ടണ്‍ ഡിസിയില്‍ ഐഎംഎഫ്-ലോകബാങ്ക് വാര്‍ഷിക യോഗത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിൽ എസ്ബിഐ ചെയര്മാന് സി.എസ്. സേട്ടി അവാര്‍ഡ് ഏറ്റുവാങ്ങും.