പരവൂർ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വൻതോതിലുള്ള നിയമനത്തിനൊരുങ്ങുന്നു. 2026-27 സാമ്പത്തിക വർഷത്തിൽ 5,000 മുതൽ 6,000 വരെ പ്രഫഷണലുകളെ പുതുതായി നിയമിക്കുമെന്ന് എസ്ബിഐ ചെയർമാൻ ചല്ല ശ്രീനിവാസുലു ഷെട്ടി അറിയിച്ചു. സൈബർ സുരക്ഷാ രംഗത്തെ വെല്ലുവിളികൾ നേരിടാൻ മിഡ്-ലെവലിൽ പ്രത്യേക വൈദഗ്ധ്യമുള്ളവർക്കായിരിക്കും ഈ ഘട്ടത്തിൽ മുൻഗണന നൽകുക.
കഴിഞ്ഞ വർഷം ഐടി വിഭാഗത്തിൽ 1,500 ഓളം വിദഗ്ധരെ ബാങ്ക് നിയമിച്ചിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി മാനേജ്മെന്റ് തുടങ്ങിയ വിവിധ മേഖലകളിലായിട്ടായിരുന്നു ഈ നിയമനങ്ങൾ. ഇതിന്റെ തുടർച്ചയായാണു സൈബർ സുരക്ഷാ രംഗത്ത് കൂടുതൽ കരുത്താർജിക്കാനുള്ള ബാങ്കിന്റെ നീക്കം.
സാങ്കേതിക മേഖലയിലെ വൻതോതിലുള്ള നിയമനങ്ങൾ കഴിഞ്ഞ വർഷം പൂർത്തിയാക്കിയതിനാൽ ഈ വർഷം സൈബർ സുരക്ഷാ വിഭാഗത്തിലെ പ്രത്യേക തസ്തികകളിലേക്കായിരിക്കും ബാങ്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നു ചെയർമാൻ വ്യക്തമാക്കി.
നിലവിലെ സാമ്പത്തിക വർഷത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ നിയമന നടപടികളുമായാണു ബാങ്ക് മുന്നോട്ടു പോകുന്നത്. ആകെ 18,000 പേരെയാണ് വിവിധ വിഭാഗങ്ങളിലായി നിയമിക്കുന്നത്. ഇതിൽ 13,500 മുതൽ 14,000 വരെ തസ്തികകൾ ക്ലറിക്കൽ വിഭാഗത്തിലാണ്. 3,000 പ്രബേഷണറി ഓഫീസർമാരെയും ലോക്കൽ ബേസ്ഡ് ഓഫീസർമാരെയും ഈ വർഷം ബാങ്ക് നിയമിക്കും.
ബാങ്കിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായുള്ള മാൻപവർ പ്ലാനിംഗ് നടപടികൾ നിലവിൽ പുരോഗമിക്കുകയാണെന്ന് ചെയർമാൻ പറഞ്ഞു. ഓരോ വർഷവും ശരാശരി 5,000 മുതൽ 6,000 വരെ ആളുകളെ പതിവായി നിയമിക്കുന്ന രീതി വരും വർഷങ്ങളിലും തുടരാനാണു ബാങ്ക് ലക്ഷ്യമിടുന്നത്.
ബാങ്കിംഗ് മേഖല ഡിജിറ്റൽ യുഗത്തിലേക്ക് അതിവേഗം മാറുന്ന സാഹചര്യത്തിൽ, സാങ്കേതിക വൈദഗ്ധ്യമുള്ള ഉദ്യോഗാർഥികൾക്ക് എസ്ബിഐയിൽ വരും വർഷങ്ങളിൽ വലിയ അവസരങ്ങളുണ്ടാകുമെന്നാണു ചെയർമാൻ വ്യക്തമാക്കുന്നത്.
Tags : SBI professionals prioritize cyber security