Kerala
തിരുവനന്തപുരം: കാപ്പ കേസ് പ്രതിയും ബിജെപി കൗൺസിലറുമായ ആർ. സുഗതനെ പിന്തുണച്ച് ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ.
സിപിഎം ഗുണ്ട വിളയാട്ടത്തിനെതിരെ നിലകൊണ്ടതു കൊണ്ടാണ് സുഗതൻ കാപ്പാ കേസ് പ്രതിയായത്. സിപിഎം ഭരണം മാറിയെങ്കിലും പോലീസ് മാറിയിട്ടില്ല.
ആകാശത്തേക്ക് വെടിവച്ച് മഫ്തിയിൽ വന്ന് ചീപ് ഹീറോയിസം നടത്തിയ എസ്എച്ച്ഒ വിപിൻ കമ്യൂണിസ്റ്റാണെന്ന് ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു.
സുഗതൻ ഗുണ്ടയല്ല. നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെ അല്ലാതെ ഒരാൾക്കെതിരെയും സുഗതൻ പ്രവർത്തിച്ചിട്ടില്ല. നടന്നത് പോലീസിന്റെ പട്ടി ഷോയാണ്.
സിപിഎം നേതാക്കൾ തിരക്കഥയെഴുതിയ നാടകമാണ് സുഗതന്റെ വീടിനു മുന്നിൽ അരങ്ങേറിയത്. ഇപ്പോഴും പോലീസ് ജില്ലാ അധികാരികൾ സിപിഎം അടിമകളാണെന്ന് ആർ. ശ്രീലേഖ കുറ്റപ്പെടുത്തി.
District News
തിരുവനന്തപുരം: പോലീസ് ആകാശത്തേയ്ക്ക് വെടിവെച്ച ശേഷം അറസ്റ്റ് ചെയ്ത ബിജെപിയുടെ തിരുവനന്തപുരം കൗണ്‍സിലർ ആർ.സുഗതനെ വിയ്യൂർ ജയിലിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സുഗതനെ ആദ്യമെത്തിച്ചത് പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു. എന്നാൽ കാപ്പാ കേസ് പ്രതികളെ പാർപ്പിക്കാനുള്ള പ്രത്യേക ബ്ലോക്ക് വിയ്യൂരിലാണുളളത്. ഈ സെല്ലിൽ പാർപ്പിക്കുന്നതിനായാണ് വിയ്യൂരിലേക്ക് ഇന്നലെ രാവിലെ മാറ്റിയത്.
പല തവണ സുഗതനെതിരേ കാപ്പാകേസ് ചുമത്തിയിട്ടുള്ളതായാണ് പോലീസ് റിപ്പോർട്ട്.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വാഴോട്ടു കോണത്തു നിന്നുമാണ് സുഗതൻ കൗണ്‍സിലറായി ജയിച്ചത്. മൂന്നു മാസത്തിനു പിന്നാലെ ഇപ്പോഴത്തെ അറസ്റ്റിന് കാരണമായ വധശ്രമ കേസുണ്ടായി.
വെള്ളയ്ക്കാട് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഗാനമേളക്കിടെ പുതിയ പാട്ടുപാടാൻ ആവശ്യപ്പെട്ട് രണ്ട് പേർ വേദിക്ക് അരികിലെത്തി ബഹളം വച്ചു. ഈ സമയം സ്ഥലത്തെത്തിയ സുഗതൻ പരിപാടി അലങ്കോലപ്പെടുത്തിയെന്ന് ആരോപിച്ച് ആളുമാറി യുവാവിനെ ഇരുന്പ് പൈപ്പ് കൊണ്ട് മർദ്ദിച്ചു. കേസെടുത്തെത്തിന് പിന്നാലെ സുഗതൻ സെഷൻസ് കോടതിയിലും ഹൈക്കോടതിയിലും മുൻകൂർ ജാമ്യ അപേക്ഷ നൽകി. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളി.
ഇതിനു പിന്നാലെ കഴിഞ്ഞ ഏഴിന് പോലീസിന് മുന്നിൽ കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയാറാകാതെ സുഗതൻ ഒളിവിൽ പോവുകയായിരുന്നു.
തൊട്ടു പിന്നാലെ പോലീസ് സുഗതനെതിരെ കാപ്പ ചുമത്താൻ ജില്ലാ കളക്ടർക്ക് ശിപാർശ നൽകി. ഇതിൽ നടപടികൾ പൂർത്തിയായി കരുതൽ തടങ്കലിൽ വയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിറക്കുന്നത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ഇതറിയാതെയാണ് പിറ്റേന്ന് സുഗതൻ ഒളിവിൽ നിന്ന് വീട്ടിലെത്തിയത്. അപ്പോഴാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട് വളയുന്നതും പിടികൂടിയതും.
സുഗതൻ കാപ്പാ കേസ് ഉൾപ്പെടെ 11 കേസിൽ പ്രതിയാണ്. 2019 ഓഗസ്റ്റ് 25 കല്ല് കൊണ്ട് ഒരാളെ തലക്കടിച്ചതിന് മനപൂർവമല്ലാത്ത നരഹത്യ ശ്രമം, 2023 ജൂലൈ 20ന് വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർക്കൽ, 2025 മാർച്ച് 14ന് വ്യാപാര തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവമല്ലാത്ത നരഹത്യശ്രമ കുറ്റം, 2025 ജൂലൈ 25ന് സെക്യൂരിറ്റി ജീവനക്കാരനെ പണം നൽകാത്തതിന് ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി രണ്ടിന് മുൻ എംഎൽഎ വി കെ പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസപ്പെടുത്തി എന്ന സംഭവത്തിലെ കേസ് എന്നിവ സുഗതനെതിരേ ചുമത്തപ്പെട്ടു.
Kerala
തിരുവനന്തപുരം: കാപ്പാ കേസ് ചുമത്തപ്പെട്ട ബിജെപി കൗൺസിലർ സുഗതനെ കൗൺസിലിൽ നിന്നും പുറത്താക്കണമെന്ന് കെ.എസ്. ശബരീനാഥൻ. ഇത്തരത്തിലുള്ള വ്യക്തി നഗരസഭയില്‍ അംഗമായി തുടരുന്നത് നഗരസഭയുടെ പാരമ്പര്യത്തിനും പ്രവര്‍ത്തനത്തിനും അഭികാമ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
സുഗതനെ കൗൺസിലില്‍ നിന്നും പുറത്താക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനായി അടിയന്തിര കൗൺസില്‍ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയെന്നും ശബരീനാഥൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ. സുഗതന്റെ രാജിയാവശ്യപ്പെട്ട് എൽഡിഎഫ്.
എൽഡിഎഫ് കൗൺസിലർമാരാണ് നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സുഗതൻ നഗരസഭയ്ക്ക് തന്നെ അപമാനമാണെന്ന് എൽഡിഎഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി.
സുഗതനെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്. ഗുണ്ടാ ലിസ്റ്റിൽ പേരുള്ളയാളാണ് സുഗതൻ. ഇയാളുകൂടെ വൻകിട ഗുണ്ടാ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും എൽഡിഎഫ് കൗൺസിലമാർ വിമർശിച്ചു.
അടുത്ത ദിവസങ്ങളിൽ വാർഡ് തലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. പിന്നാലെ 15ന് വൻ ജനകീയ സമരം കോർപ്പറേഷനിലേക്ക് നടത്തും.
Kerala
തിരുവനന്തപുരം: പോലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ സുഗതനെ കാപ്പ കേസിൽ നാടു കടത്തിയത് രണ്ടു തവണ. 2022, 2025 വര്‍ഷങ്ങളിലാണ് ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയത്.
2022, 2025 വര്‍ഷങ്ങളില്‍ ഇയാള്‍ക്കെതിരെ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നാടുകടത്തപ്പെട്ട് തിരികെയെത്തിയ ശേഷവും ഇയാള്‍ വധശ്രമക്കേസില്‍ പ്രതിയായി. അങ്ങനെ ഒരു വധശ്രമക്കേസിലായിരുന്നു ഇയാള്‍ ഒളിവിലായിരുന്നത്.
രണ്ട് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നിലവില്‍ 11 കേസുകളുണ്ട്. ഇതില്‍ നാലെണ്ണം വധശ്രമക്കേസാണ്. ഇതിന് പുറമേ ലഹളയുണ്ടാക്കല്‍, ദേഹോപദ്രവമുണ്ടാക്കല്, ഭീഷണിപ്പെടുത്തല്‍ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. എല്ലാ കേസുകളിലും സുഗതനാണ് ഒന്നാം പ്രതി. ഒന്നൊഴികെയുള്ള എല്ലാ കേസുകളിലും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കാപ്പാ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതനെ പിന്തുണച്ച് മേയർ വി.വി. രാജേഷ്.
സുഗതന് രാഷ്ട്രീയ, നിയമ പിന്തുണ നൽകും. സുഗതന്റെ 14 കാരനായ മകനെതിരെ പോലീസ് തോക്കുചൂണ്ടിയെന്നും ഇന്ന് തന്നെ സുഗതന്റെ വീട്ടിൽ പോകുമെന്നും വി.വി. രാജേഷ് പറഞ്ഞു.
സുഗതനെ വേട്ടയാടുകയാണ്. സുഗതനെ കാപ്പ കേസിൽപ്പെടുത്തിയതാണ്. വർഷങ്ങളായി സിപിഎം ജയിച്ചുകൊണ്ടിരുന്ന സീറ്റിൽ നിന്ന് വിജയിച്ചയാളാണ് സുഗതൻ. അത് ജനങ്ങൾക്ക് രാഷ്ട്രീയ വിവേകമുള്ളത് കൊണ്ടാണ്.
സുഗതൻ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചിട്ടില്ല. വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് എന്തിനാണ്. വെടിവച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തലസ്ഥാനത്ത് ഇല്ലെന്നും മേയർ വി.വി. രാജേഷ് പറഞ്ഞു.
സുഗതൻ കാപ്പാ കേസിൽ പ്രതിയാണെങ്കിൽ അത് തെളിയിക്കുന്നരേഖകൾ പോലീസ് കാണിക്കണം. ക്രിമിനൽ കേസിൽ പ്രതിയായ ഒരു പോലീസുകാരൻ വന്നിട്ട് ഇദ്ദേഹം കാപ്പ കേസിൽ പ്രതിയാണെന്ന് പറഞ്ഞാൽ അത് അംഗീകരിച്ചുകൊണ്ടുക്കാൻ താൻ അടക്കമുള്ളവർ തയാറല്ല.
മേയർ എന്ന നിലയ്ക്ക് ഇങ്ങനെ കൗൺസിലർമാരെ ദ്രോഹിക്കുന്നതിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കും. സിഐ വിപിൻ, എസ്ഐ അഭിജിത്ത് എന്നിവരാണ് ഈ ക്രിമിനൽ ബുദ്ധിയ്ക്ക് പിന്നിലുള്ളത് പല പ്രശ്നങ്ങളും ഉള്ള ഉദ്യോഗസ്ഥനാണ് സിഐ വിപിൻ.
നേരത്തെ ഇദ്ദേഹം അവധിയിൽ പോയിരുന്നു. പിന്നീട് ഒരു എൽഡിഎഫ് മുൻ എംഎൽഎ ആണ് വിപിൻ തിരിച്ചുവരാൻ കാരണം. തെരഞ്ഞെടുപ്പ് കാലത്താണ് ഈ ഉദ്യോഗസ്ഥൻ വട്ടിയൂർക്കാവിൽ എത്തിയതെന്നും വി.വി. രാജേഷ് പറഞ്ഞു.