യുഡിഎഫ് കൗൺസിലർ കെ.എസ്. ശബരീനാഥൻ
തിരുവനന്തപുരം: കാപ്പാ കേസിൽപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന് ആറുമാസത്തെ അവധി അനുവദിച്ച മേയർ വി.വി. രാജേഷിന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ. കേരള മുനിസിപ്പാലിറ്റി ആക്ടിൽ ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് മേയർ ചട്ടവിരുദ്ധമായി അവധി നൽകിയതെന്ന് ശബരീനാഥൻ കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ നഗരസഭ സെക്രട്ടറിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
"കേരള മുനിസിപ്പാലിറ്റി ആക്ടിൽ എവിടെയാണ് അവധിയെന്നോ അതിനായുള്ള വോട്ടെടുപ്പെന്നോ ഉള്ള വകുപ്പുകളുള്ളത്? അഹങ്കാരം കാണിച്ചാൽ ഡൽഹിയിൽ നടന്നത് ഓർക്കുന്നത് നന്നായിരിക്കും, ഇത് വെള്ളരിക്കപ്പട്ടണമല്ല," എന്ന് ശബരീനാഥൻ ആഞ്ഞടിച്ചു. ജയിലിൽ കിടക്കുന്ന ഒരാൾക്ക് അപേക്ഷ സമർപ്പിക്കാൻ മാത്രമാണ് ആഭ്യന്തര വകുപ്പ് സർക്കുലറിലൂടെ അനുമതി നൽകിയത്. എന്നാൽ അത് വെച്ച് കൗൺസിലിൽ ലീവ് അനുവദിക്കുന്നത് പൂർണമായും നിയമവിരുദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അവധി അപേക്ഷയെ പിന്തുണച്ച യുഡിഎഫ് വിമതൻ സുധീഷ് കുമാർ സംഘപരിവാർ സഹായത്തോടെ പ്രവർത്തിക്കുന്നയാളാണെന്നും ശബരീനാഥൻ ആരോപിച്ചു.
അതേസമയം, ഭരണപക്ഷത്തെയും യുഡിഎഫ് വിമതന്റെയും വോട്ടിന്റെ പിന്തുണയോടെയാണ് അപേക്ഷ പാസായത്. മേയറുടെ കാസ്റ്റിംഗ് വോട്ട് ഉൾപ്പെടെ 51 പേർ അവധി അപേക്ഷയെ അനുകൂലിച്ചതോടെ സുഗതന്റെ കൗൺസിലർ സ്ഥാനം റദ്ദാകാതെ നിലനിൽക്കും. എന്നാൽ, കൗൺസിലിൽ ഇതിനെതിരെ എൽഡിഎഫ് കൗൺസിലർമാരും ശക്തമായ പ്രതിഷേധം ഉയർത്തി. കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ മുൻപ് സുഗതൻ എസ്കോർട്ട് പരോൾ ചോദിച്ചിരുന്നെങ്കിലും ആഭ്യന്തരവകുപ്പ് അത് നിരസിച്ചിരുന്നു. ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധി എന്ന നിലയിലാണ് താൻ അപേക്ഷയെ പിന്തുണച്ചതെന്നും ഇത് വ്യക്തിപരമായ നിലപാടാണെന്നുമാണ് യുഡിഎഫ് വിമതൻ സുധീഷ് പ്രതികരിച്ചത്.
Tags : KS Sabarinathan Thiruvananthapuram Sugathan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash