Kerala
കോതമംഗലം: സിനിമാ സംഘടനയായ ‘അമ്മ’യിലെ അംഗങ്ങളിൽ കേവലം 100 പേർ മാത്രമാണു സാമ്പത്തികമായി ബുദ്ധിമുട്ടില്ലാത്തവരെന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ. 502 അംഗങ്ങളുള്ള സംഘടനയിൽ 400ൽപ്പരം പേർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.
ഇതോടൊപ്പം രോഗികളായവരുടെ അവസ്ഥ വളരെ ദയനീയമാണ്- അവർ പറഞ്ഞു. അവശത അനുഭവിക്കുന്ന അംഗങ്ങളെ സംരക്ഷിക്കാൻ പെൻഷനും പാലിയേറ്റീവ് സേവനവും നൽകുന്ന കാര്യം ആലോചിക്കുമെന്നും ശ്വേത കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില് പ്രതികൾക്ക് ലഭിച്ച ശിക്ഷ പോരായെന്ന് എഎംഎംഎ പ്രസിഡന്റ് ശ്വേത മേനോൻ. കേസിൽ അപ്പീൽ കോടുക്കണമെന്നും ശ്വേത പറഞ്ഞു.
എഎംഎംഎ അതിജീവിതയ്ക്കൊപ്പമാണെന്നും ശ്വേത വ്യക്തമാക്കി. കൂടാതെ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ അമ്മയിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ശ്വേത പറഞ്ഞു.
ഈ വിഷയങ്ങളിൽ എഎംഎംഎ പ്രതികരിക്കാൻ വൈകിയെന്ന ബാബുരാജിന്റെ വിമർശനത്തെ പറ്റിയുള്ള ചോദ്യത്തിനും ശ്വേത മറുപടി പറഞ്ഞു. അത് ബാബുരാജിന്റെ മാത്രം അഭിപ്രായമാണെന്നും സംഘടനാകാര്യങ്ങൾ അറിയാത്തയാളല്ല ബാബുരാജ് എന്നും ശ്വേത പറഞ്ഞു.
കേസില് പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയി എന്നുള്ള വിമർശനങ്ങൾ വലിയ രീതിയില് ഉയരുന്നുണ്ട്. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില് നടന്ന ചര്ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതിക്ക് വിവിധ വകുപ്പുകൾ പ്രകാരം രണ്ട് ലക്ഷത്തിഎഴുപത്തയ്യായിരം രൂപ പിഴയുണ്ട്. കേസില് പരിപൂര്ണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണ് ശിക്ഷാവിധിയെന്നുമാണ് കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടര് അഡ്വ. അജകുമാർ പറഞ്ഞത്.
Movies
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതി വിധിയിൽ പ്രതികരണം നടത്താൻ അമ്മ സംഘടനയുടെ നേതൃത്വത്തിന് ബാധ്യതയുണ്ടെന്ന് നടൻ ബാബുരാജ്. അമ്മയുടെ തലപ്പത്തിരിക്കുന്നത് സ്ത്രീകളാണെന്നും എന്നാൽ പ്രതികരിക്കാൻ ബാധ്യതയുണ്ടായിട്ടും അവർ എസ്കേപ്പ് ചെയ്യുകയാണെന്നും ബാബുരാജ് പറയുന്നു.
പൊങ്കാല സിനിമയുടെ പത്രസമ്മേളനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു താരം.
'ഞാനൊരു നിയമം പഠിച്ച ആളായതുകൊണ്ടും വക്കീലായതു കൊണ്ടും കോടതി വിധിയെ ബഹുമാനിക്കണം. മേൽകോടതികളുണ്ടല്ലോ, അത് അതിന്റെ വഴിയെ വരട്ടെ. അതിജീവിതയ്ക്ക് നീതി ലഭിച്ചോ എന്നു പറയാൻ ഞാൻ ആളല്ല. ഈ വിധി തെറ്റ് ആണെന്നു പറയാൻ മേൽകോടതി ഉണ്ട്. കോടതിയാണ് തെറ്റും ശരിയും തീരുമാനിക്കേണ്ടത്. ഇതിൽ ഒരു മറുപടി പറയാൻ നമുക്ക് അവകാശമില്ല.
‘അമ്മ’യിൽ ഞാനിപ്പോൾ ഒരംഗം മാത്രമാണ്. ദിലീപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്, അമ്മയെ നയിക്കുന്നവരാണ്. ഇപ്പോൾ ഭരണം നന്നായി പോകുന്നുണ്ട്. അവർ അത് നല്ലപോലെ കൈകാര്യം ചെയ്യും. അതിജീവിതയ്ക്കായി ഇവർ സംസാരിച്ചോ എന്ന നിങ്ങളുടെ ചോദ്യം കേൾക്കുമ്പോൾ ലാലേട്ടനെയാണ് എനിക്ക് ഓർമ വരുന്നത്. അദ്ദേഹമാണ് ഇപ്പോൾ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കിൽ എന്തൊക്കെ സംഭവിച്ചേനെ.
ഇവരായതുകൊണ്ട്, ഇവര്ക്കതിൽ നിന്നും രക്ഷപ്പെട്ട് പോകാൻ പറ്റും. ലാലേട്ടനായിരുന്നു ആ സ്ഥാനത്തെങ്കിൽ നിങ്ങളെല്ലാവരും കൂടി അദ്ദേഹത്തെ വീർപ്പുമുട്ടിച്ചേനെ. ലാലേട്ടൻ മാറിയത് നന്നായി എന്ന് ഞാനിപ്പോൾ ചിന്തിക്കുകയാണ്. സമയം ഇനിയുമുണ്ടല്ലോ. സ്ത്രീകൾ തലപ്പത്തുള്ളവർ അതിനു തീർച്ചയായും മറുപടി പറയും. അത് ഇന്നല്ലെങ്കിൽ നാളെ, എന്തായാലും ഉത്തരം പറയാൻ അവർ ബാധ്യസ്ഥരാണ്.
ആ കുട്ടിയോടുള്ള അനുകമ്പയും സ്നേഹവും എന്നും നിലനിൽക്കും. പക്ഷേ കോടതി വിധിയെ ബഹുമാനിക്കുന്നു. ഒരു നാണയത്തിന് രണ്ട് വശമുണ്ടെന്നു പറഞ്ഞപോലെ, അതിൽ ഏത് വശമാണ് സത്യമെന്നാണ് അറിയേണ്ടത്. ബാബുരാജിന്റെ വാക്കുകൾ.
നടിയെ ആക്രമിച്ച കേസിലെ വിധിയിൽ മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Movies
താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ചുമതലയേറ്റ നടി ശ്വേത മേനോനും മറ്റ് ഭാരവാഹികൾക്കും സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്ത് നടൻ ദേവൻ. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റുപോയെങ്കിലും അമ്മയോട് വൈകാരികമായ ഒരു ബന്ധമുള്ളതുകൊണ്ട് ശ്വേതയോടൊപ്പം ഇനി സംഘടനയുടെ എല്ലാ കാര്യങ്ങളിലും ഒപ്പമുണ്ടാകുമെന്ന് ദേവൻ പറഞ്ഞു.
നടൻ ജഗദീഷ് ആണ് ദേവൻ തന്നെ പുതിയ ഭാരവാഹികൾക്ക് സത്യ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കണം എന്ന് ആവശ്യപ്പെട്ടത്.
‘‘ആദ്യമായാണ് ഒരു വനിത അമ്മയുടെ പ്രസിഡന്റായി എത്തുന്നത്. അതിൽ വലിയ സന്തോഷമുണ്ട്. എന്റെ ഒരു വാദം എന്തെന്നു വച്ചാൽ ഒരു വനിത മത്സരിച്ചു വിജയിച്ചു വരട്ടെ എന്നതായിരുന്നു. അതുപോലെതന്നെ സംഭവിച്ചിരിക്കുന്നു. ശ്വേത മത്സരിച്ച് വിജയിച്ചിരിക്കുന്നു.
ശ്വേതയ്ക്ക് എല്ലാവിധ ആശംസകളും. എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ എല്ലാ കാര്യത്തിലും ശ്വേതയുടെ കൂടെ തന്നെ ഉണ്ടാകും. കാരണം ‘അമ്മ; എന്ന അസോസിയേഷനോട് ഒരു വൈകാരികമായ ബന്ധമുള്ള ഒരാളാണ് ഞാൻ. അതുകൊണ്ട് ഞാൻ എന്നും എല്ലായപ്പോഴും ശ്വേതയുടെയും ഈ ടീമിന്റെയും ഒപ്പം എല്ലാ കാര്യത്തിനും ഉണ്ടാകും.
ഒരു പുരുഷൻ മാറിക്കൊടുത്ത സീറ്റിലേക്ക് ഒരു സ്ത്രീ വരരുത് അവർ പോരാടി വരണം. എന്റെ ആഗ്രഹം അതായിരുന്നു, അത് ഇവിടെ സംഭവിച്ചു. എന്നോട് മത്സരിച്ചാണ് ശ്വേത ജയിച്ചത്. അവർ നൂറു ശതമാനം ഈ സ്ഥാനത്തിന് അർഹയാണ്. ശ്വേത അമ്മയുടെ അമ്മ എങ്കിൽ ഞാൻ അമ്മയുടെ അച്ഛനാണ്''. ദേവൻ പറഞ്ഞു.
Movies
താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് നടി ശ്വേത മേനോൻ. ജയിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഒരിക്കലും ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുമെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.
""നമസ്കാരം ആദ്യമായി ഇവിടെ നിൽക്കുന്ന എല്ലാ നമ്മുടെ കുടുംബ അംഗങ്ങൾക്കും ഞാൻ നന്ദി പറയുന്നു. എല്ലാവർക്കും നന്ദി ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ നന്ദി പറയുകയാണ്. പ്രത്യേകിച്ച് ഒരു വർഷത്തിൽ രണ്ട് ജനറൽബോഡി നടക്കുക എന്ന് പറഞ്ഞാൽ ഭയങ്കര ചെലവാണ്. ഇന്ന് 298 അംഗങ്ങൾ വന്ന് ഇവിടെ വോട്ട് ചെയ്തിട്ടുണ്ട്. അതിന് നമ്മുടെ മുഴുവൻ ടീം അംഗങ്ങളുടെയും പേരിൽ ഞാൻ നന്ദി പറയുന്നു.
ഇവിടെ വന്നെത്തിച്ചേർന്ന മാധ്യമ സുഹൃത്തുക്കളോട് ഞാൻ നന്ദി പറയുന്നു. ‘അമ്മ’ ഒരു സ്ത്രീ ആകണം എന്ന് നിങ്ങളെല്ലാവരും പറഞ്ഞു, ഇതാ ഈ നിമിഷം ‘അമ്മ’ ഒരു സ്ത്രീയായിരിക്കുന്നു. ഇനി നമ്മുടെ അംഗങ്ങളെ പോലെ തന്നെ എല്ലാ മാധ്യമ സുഹൃത്തുക്കളും ഞങ്ങളെ പിന്തുണയ്ക്കുക, എന്റെ ടീമിനെയും സപ്പോർട്ട് ചെയ്യുക.
സിനിമയിൽ സ്ത്രീയോ പുരുഷനോ എന്ന വേർതിരിവില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത് സിനിമയിൽ കഥാപാത്രങ്ങൾ മാത്രമേ ഉള്ളൂ. ഒരു ആക്ഷനും കട്ടിനും ഇടയിലുള്ള ജീവിതമാണ് സിനിമാതാരങ്ങൾ നയിക്കുന്നത്.
എന്തായാലും ഇന്നത്തെ വിജയം നമ്മൾ നേടിയെടുത്തിരിക്കുന്നു എല്ലാവർക്കും ഒരുപാട് നന്ദി. ‘അമ്മ’യിൽ നിന്നു രാജിവച്ചവരെ തിരിച്ചെത്തും. പിണങ്ങിപ്പോയവർ തിരിച്ചുവരണം, ആവശ്യമെങ്കിൽ അവരെയെല്ലാം നേരിട്ടു വിളിക്കും. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകും.
ഒരു മേശയുടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്നു ചർച്ച ചെയ്താൽ തീരുന്ന പ്രശ്നങ്ങളെ അമ്മയിൽ ഉള്ളൂ. അഭിപ്രായ വ്യത്യാസങ്ങളെല്ലാം ചർച്ച ചെയ്തു പ്രശ്നങ്ങൾ പരിഹരിച്ച് ഇനി എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകും.
അമ്മയിൽ നടന്ന ഒരു കാര്യവും നിസാരമായി എടുക്കാൻ പോകുന്നില്ല. എല്ലാം എക്സിക്യൂട്ടീവ് മീറ്റിംഗിൽ ചർച്ച ചെയ്തു തീരുമാനിക്കും. എന്റേതായ അഭിപ്രായം ഒന്നും ഇപ്പോൾ പറയാൻ കഴിയില്ല. ഒറ്റയ്ക്ക് ഒരു തീരുമാനവും ഞാൻ എടുക്കില്ല. വലിയൊരു ദൗത്യമാണ് എന്നെ ഏൽപിച്ചിരിക്കുന്നത്.
ഞാൻ ഐസിസിയിൽ ഇരിക്കുന്ന സമയത്ത് എന്റെ മുന്നിൽ വിജയ് ബാബുവിന്റെ കേസ് മാത്രമേ വന്നിട്ടുള്ളൂ. കുറ്റാരോപിതരായ ആളുകൾ മത്സരിക്കാനോ ഒരു സ്ഥാനത്ത് ഇരിക്കാനോ പാടില്ല എന്നാണ് അന്നും ഇന്നും എന്റെ അഭിപ്രായം.
യഥാർഥ ജീവിതത്തിലും ഞാൻ ഒരു ‘അമ്മ’യാണ്, ആ റോൾ നന്നായി ചെയ്യുന്ന വൃക്തിയാണ്. ഇനി എനിക്ക് 506 മക്കൾ കൂടി ഉണ്ട് എന്നാണ് ഞാൻ ഇപ്പോൾ കരുതുന്നത്. എനിക്കിപ്പോൾ ഒരുപാട് സന്തോഷമുണ്ട്.
നമ്മുടെ രക്ഷാധികാരികളായി മോഹൻലാൽ , മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർ ഇല്ലെങ്കിൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. അവരുടെ പിന്തുണയോടെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഞങ്ങൾ എല്ലാം അവരെ രക്ഷാധികാരികളായാണ് കരുതുന്നത്. നമ്മുടെ ഗുരുക്കന്മാരുടെ അനുഗ്രഹത്തോടെയാണ് ഞങ്ങൾ പ്രവർത്തിക്കാൻ പോകുന്നത്.’’ശ്വേതയുടെ വാക്കുകൾ.
വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും സജീവമായ തെരഞ്ഞെടുപ്പിൽ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത വിജയം നേടിയത്. ഇതോടെ അമ്മയുടെ പ്രസിഡന്റാകുന്ന ആദ്യ വനിതയായി ശ്വേത മേനോൻ മാറി.
കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും ഉണ്ണി ശിവപാൽ ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു. ജയൻ ചേർത്തലയും ലക്ഷ്മിപ്രിയയുമാണ് വൈസ് പ്രസിഡന്റുമാർ.
233 വനിതാ അംഗങ്ങൾ ഉൾപ്പടെ സംഘടനയിലെ 507 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. ഇതിൽ 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മോഹൻലാൽ, സുരേഷ് ഗോപി, ടൊവീനോ, ശ്വേത തുടങ്ങിയവരെല്ലാം രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തി.
ദേവനും ശ്വേത മേനോനുമാണ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിച്ചു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, നാസർ ലത്തീഫ് എന്നിവരും ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാലും അനൂപ് ചന്ദ്രനുമാണ് മത്സരിച്ചത്.
സ്ത്രീകൾക്ക് നാല് സീറ്റ് സംവരണമുള്ള എക്സിക്യൂട്ടീവിൽ അഞ്ജലി നായർ, ആഷ അരവിന്ദ്, നീന കുറുപ്പ്, സജിത ബേട്ടി, സരയു മോഹൻ എന്നിവരാണ് മത്സരിക്കുന്നത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Movies
ശ്വേത മേനോനെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും അരിയാഹരം കഴിക്കുന്ന ആർക്കും അതിന് പിന്നിലാരാണെന്ന് മനസിലാകുമെന്നും നടി സീമ ജി. നായർ.
ഏതു നീതിപീഠം വരെ പോയാലും ഇതിന്റെ പുറകിൽ പ്രവർത്തിച്ചവർക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങികൊടുക്കണമെന്നും ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാറിലെ കഷ്ണങ്ങൾ ആയി ശ്വേത മേനോനും കുക്കു പരമേശ്വരനും മാറരുതെന്നും സീമ സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി.
നമസ്കാരം, ഇന്നലെ വളരെയേറെ വിഷമം ഉണ്ടാക്കിയ ഒരു പ്രശ്നം ആണ് ആരുടെയോ സ്വാർഥ താൽപര്യം കൊണ്ട് പൊങ്ങി വന്നത്. എന്തിനു വേണ്ടി, ആർക്കുവേണ്ടി എന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരം തന്നെയുണ്ട്. അരിയാഹാരം കഴിക്കുന്ന ആർക്കും അത് മനസിലാകും. എല്ലാം തകർത്തേ അടങ്ങു എന്ന പിടിവാശിയാണ് ചിലർക്ക്. എത്ര മോശമായാണ് ആ കുട്ടിയെക്കുറിച്ച് പറഞ്ഞത്.
25 വർഷത്തിന് മുന്നേ ‘കയം’ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഒരുമിച്ചു കുറെ ദിവസങ്ങൾ, അന്ന് തുടങ്ങിയ സ്നേഹം. എന്നും ഫോൺ ചെയ്തോ, കണ്ടോ ഉള്ള ബന്ധം അല്ല. ആദ്യമായി കണ്ട അന്നുമുതൽ ഒരേ രീതിയിൽ ഇടപെടുന്ന ചുരുക്കം ചിലരിൽ ഒരാൾ.
അവരെ കുറിച്ച് എത്ര വൃത്തികെട്ട രീതിയിൽ ആണ് എഫ്ഐആർ ഇട്ടിരിക്കുന്നത്. അവർ നടത്തുന്ന സ്ഥാപനങ്ങൾ, അവർ കുട്ടികളെ വഴി തെറ്റിക്കുന്ന വീഡിയോസ് ചെയ്യുന്നു. അയ്യോ കേട്ടാൽ അറയ്ക്കുന്ന വിവരങ്ങൾ. കളിമണ്ണോ, പാലേരി മാണിക്യമോ, കയമോ, കാമസൂത്രയോ എന്തും ആയിക്കോട്ടെ. അതെല്ലാം നിയമ വിധേയം ആയി സെൻസർ ബോർഡിന്റെ അംഗീകാരത്തോടെ റിലീസ് ചെയ്തവ.
ഇനി അടുത്തത് പോൺ സൈറ്റിൽ വിഡിയോസ് ഉണ്ടെന്ന്. ആർക്കും ആരുടെ വീഡിയോയും മോർഫ് ചെയ്തിടാമെന്ന ഈ കാലഘട്ടത്തിൽ, ബാൻ ചെയ്ത സൈറ്റിൽ പോയി (മാർട്ടിൻ എന്ന ആൾക്ക് മാത്രം ഇത് കാണാം) ഇതൊക്കെ കണ്ടു എന്ന് പറയുമ്പോൾ.
ഏതു പൂട്ടും തുറക്കാവുന്ന ഒരു മഹാനാണോ ഇതെന്ന് അദ്ഭുതപെട്ടുപോയി. ബാൻ ചെയ്ത സാധനങ്ങൾ തുറന്നു കൊടുക്കാൻ കഴിവുള്ള ആൾക്കാർ ഇവിടെ ഉള്ളിടത്തോളം മാർട്ടിൻ വിഷമിക്കണ്ട കാര്യം ഇല്ലല്ലോ. ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തു മത്സരിക്കുന്നു എന്ന തെറ്റാണു ശ്വേത ചെയ്തത്. കുക്കു പരമേശ്വരനും ആ ഒരു തെറ്റാണു ചെയ്തത്.
ഏതു നീതിപീഠം വരെ പോയാലും അർഹിക്കുന്ന ശിക്ഷ ഇതിന്റെ പുറകിൽ പ്രവർത്തിച്ചവർക്ക് വാങ്ങികൊടുക്കണം. ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാറിലെ കഷ്ണങ്ങൾ ആയി ശ്വേതയും, കുക്കുവും മാറരുത്. ഒരു സ്ഥാനത്തിന് വേണ്ടി എന്ത് ചീഞ്ഞ കളിയും കളിക്കുന്നവർ കളിക്കട്ടെ.
പക്ഷേ നിങ്ങൾ ജയിച്ചേ ആവണം..മറ്റൊന്നും കൊണ്ടല്ല അത്രയും മനസ് വിഷമിക്കുന്ന കാര്യങ്ങൾ ആണ് ഓരോ നാളിലും പുറത്തു വരുന്നത്.. ഇനിയെല്ലാം വരുന്നിടത്തു വച്ച് കാണാം ..ധൈര്യമായി മുന്നോട്ടു പോകുക ..മുന്നോട്ടുപോയെ പറ്റൂ. സീമ ജി. നായരുടെ വാക്കുകൾ.
Movies
അശ്ലീല ചിത്രത്തിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിൽ ശ്വേത മേനോനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് നടി മാലാ പാർവതി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനകളുടെ ഭാഗമാണ് ഈ കേസെന്നും ശ്വേതയ്ക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പാണെന്നും മാലാ പാർവതി പറയുന്നു.
മാലാ പാർവതിയുടെ കുറിപ്പ്
‘അമ്മ’ സംഘടനയ്ക്ക് വേണ്ടി മോഹൻലാലും, മമ്മൂക്കയും നേതൃത്വം നൽകിയതിന്റെ ഫലമായും, മറ്റ് താരങ്ങളുടെ കൂട്ടായ പരിശ്രമത്തിനാലും ആ സംഘടനയ്ക്ക് നല്ല ആസ്തിയുണ്ട്. സംഘടനയിലെ അംഗങ്ങളുടെ ആരോഗ്യ കാര്യങ്ങൾക്കും, ക്ഷേമ പ്രവർത്തനത്തിനും വേണ്ടി പണം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.
എന്നാൽ, ഇപ്പോൾ ലാൽ സർ മാറിയതോടെ, ഈ സംഘടനയുടെ തലപ്പത്തിരിക്കാൻ വലിയ മത്സരമാണ് നടക്കുന്നത്. ചില പ്രമുഖരുടെ കണക്ക് കൂട്ടലുകൾ കൂടെ തെറ്റിയതോടെ, കലി അടങ്ങാതെ ജയിക്കാൻ എന്തും ചെയ്യും എന്ന രീതിയിലാണ് പ്രവൃത്തികൾ. ജയിക്കാൻ സാധ്യതയുള്ളവർക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ടിക്കുന്നത്.
ആദ്യം കുക്കു പരമേശ്വരനും, ഇപ്പോൾ ശ്വേത മേനോനും ആക്രമണം നേരിടുന്നു. ഇത് ഒരു സംഘടനാ പ്രശ്നമായി കാണാതെ, പൊതു സമൂഹം കൂടെ നിൽക്കണമെന്ന് അഭ്യർഥിക്കുന്നു. കാരണം, ഈ അധികാര വടം വലിയിൽ ബലിയാടാകുന്നത് രണ്ട് സ്ത്രീകളാണ്. ശ്വേതയും കുക്കുവും ഈ ഗൂഢാലോചനയ്ക്കെതിരെ കേസ് കൊടുക്കണം.
ബാലിശമായ ഇലക്ഷൻ വടം വലിയ മാത്രമായാണ് ഞാനിത് ആദ്യം കണ്ടിരുന്നത്. പ്രബലരായ ശത്രുക്കളുടെ ഉദ്ദേശ്യം അതിലുമപ്പുറമാണ്. ശ്വേതയ്ക്കെതിരെ ജാമ്യമില്ലാ കേസാണ് ചുമത്തിയിരിക്കുന്നത്. വകുപ്പുകളടക്കം കോടതി വിധിയിലൂടെ നേടിയതാണ്.