വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ കാലിഫോർണിയയിൽ ട്രെക്കിംഗിനിടെ കാണാതായ ഇന്ത്യൻ വംശജനായ ഗവേഷക വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. സാന്റാ ബാർബറയിലെ കെമിക്കൽ എൻജിനീയറിംഗ് വിഭാഗത്തിലെ ഗവേഷക വിദ്യാർഥി വിക്രം മുബായിയാണ് മരിച്ചത്.
വിക്രം ഒറ്റയ്ക്കായിരുന്നു ട്രെക്കിംഗിന് പോയത്. ആഗസ്റ്റ് ഒന്നിന് രാത്രി കുടുംബവുമായി അവസാനമായി ബന്ധപ്പെട്ട വിക്രം, ട്രെക്കിംഗ് പാതയിലെ ജിപിഎസ് സ്ഥാനം പങ്കുവച്ചിരുന്നു. പിന്നീട് ബന്ധപ്പെടാതിരുന്നതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. ശേഷം ഇൻയോ കൗണ്ടി സെർച്ച് ആൻഡ് റെസ്ക്യൂ സംഘവും കാലിഫോർണിയ ഹൈവേ പട്രോളും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇൻയോ നാഷണൽ ഫോറസ്റ്റിൽ നിന്ന് വിക്രമിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്.
മരണകാരണം സംബന്ധിച്ച വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നു ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹോങ്കോംഗിലാണ് വിക്രം ജനിച്ചതും വളർന്നതും. 2022-ൽ ഇല്ലിനോയി സർവകലാശാലയിൽ നിന്ന് കെമിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടിയ ശേഷം കാലിഫോർണിയ സർവകലാശാലയിൽ ഗവേഷണം നടത്തുകയായിരുന്നു.