Kerala
പാലക്കാട്: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പാലക്കാട് മണ്ഡലത്തിലെ വോട്ടർമാർക്ക് ബിജെപി പണം നൽകുന്നുവെന്ന് പരാതിയുമായി കോൺഗ്രസ്. ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ കൂടെയെത്തിയ സ്ത്രീ വോട്ടർക്ക് പണം നൽകുന്നു എന്ന ആരോപിക്കുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു.
കണ്ണാടി പഞ്ചായത്തിലുള്ള പ്രദേശത്താണ് സംഭവം. ഇന്ന് രാവിലെ സ്ഥാനാർഥിയും പ്രവർത്തകരും കണ്ണാടിയിലുള്ള വീട്ടിലെത്തിയിരുന്നു. പിന്നീട് സ്ഥാനാർഥി മടങ്ങിയ ശേഷം കൂടെ ഉണ്ടായിരുന്ന സ്ത്രീ വീട്ടിലുണ്ടായിരുന്ന വയോധികയ്ക്ക് പണം നൽകി എന്നാണ് ആരോപിക്കുന്നത്. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.
5000 രൂപയാണ് വോട്ടർക്ക് നൽകിയെതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. പിന്നീട് കോൺഗ്രസ് പ്രവർത്തർ ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്ന് മനസിലാക്കിയ ശോഭയും കൂട്ടരും കോൺഗ്രസ് പ്രവർത്തകരോട് തർക്കിക്കുകയും ദൃശ്യങ്ങൾ മായ്ച്ചുകളയാൻ ആവശ്യപ്പെടുകയും ചെയ്തു.
സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
National
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വോട്ടര്‍പ്പട്ടിക തീവ്ര പരിഷ്കരണം (എസ്ഐആര്‍) പൂര്‍ത്തിയാക്കിയപ്പോള്‍ വോട്ടര്‍ പട്ടികയില്‍നിന്ന് 91 ലക്ഷം പേര് പുറത്തായി.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക കമ്മീഷന് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
കഴിഞ്ഞ ഒക്ടോബറില്‍ ഉണ്ടായിരുന്ന 7.66 കോടി വോട്ടര്‍മാരില്‍ 11.85 ശതമാനത്തോളം കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ബംഗാളിലെ 294 നിയമസഭാ സീറ്റുകളില്‍ 152 എണ്ണത്തില്‍ 23നും ബാക്കി 142 സീറ്റുകളില്‍ 29നും വോട്ടെടുപ്പ് നടക്കും.
Kerala
തിരുവനന്തപുരം: കേരളം ആരു ഭരിക്കണമെന്നു വിധിയെഴുതാൻ 2,71,42,952 വോട്ടർമാർ. നിയമസഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയിൽ 1,32,20,811 പുരുഷൻമാരും 1,39,21,868 സ്ത്രീകളും 273 ട്രാൻസ്ജെൻഡർമാരുമാണുള്ളത്.
കൂടാതെ 53,984 സർവീസ് വോട്ടർമാർ കൂടിയുണ്ട്. ഇതുകൂടി ഉൾപ്പെടുന്പോൾ ആകെ സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 2,71,96,936 പേരായി ഉയരും.
18നും 19നും ഇടയിലുള്ള വോട്ടർമാർ 4,66,408 പേരുണ്ട്. 2,34,707 പുരുഷൻമാരും 2,31,701 സ്ത്രീകളുമാണ്. 20- 29 വയസിന് ഇടയിൽ 45.72 ലക്ഷം പേരുണ്ട്. 22.89 ലക്ഷം പുരുഷൻമാരും 22.83 ലക്ഷം സ്ത്രീകളും.
Kerala
കണ്ണൂർ: വോട്ട് തേടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ധർമടം മണ്ഡലത്തിലെ ഓരോ വോട്ടറെയും പേരെടുത്ത് സംബോധന ചെയ്യുന്ന കത്താണ് തയാറാക്കിയത്.
മണ്ഡലത്തിലെ 2,05,273 വോട്ടര്‍മാരുടെയും പേരില്‍ അച്ചടിച്ച കത്തുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകയറി വിതരണം ചെയ്തു. പേരും വീട്ടുനമ്പറും വിലാസവും അച്ചടിച്ച കത്താണ് ഓരോ വോട്ടര്‍മാരുടെ വീടുകളിലെത്തിയത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ലഭിച്ച പിന്തുണയ്ക്ക് നന്ദി പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. മണ്ഡലത്തില്‍ നടപ്പാക്കിയ വികസനങ്ങളാണു കത്തിന്റെ ഉള്ളടക്കം.
“പ്രിയപ്പെട്ട..... നന്ദിപൂര്‍വം തുടങ്ങട്ടെ. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും വലിയ പരിഗണനയാണ് നമ്മുടെ മണ്ഡലത്തില്‍നിന്ന് എനിക്ക് ലഭിച്ചത്. അര്‍പ്പിച്ച വിശ്വാസം എന്റെ ഭൂരിപക്ഷത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. ആ സ്നേഹവിശ്വാസങ്ങള്‍ നന്ദി പറഞ്ഞുതീര്‍ക്കാനാവാത്ത കടപ്പാടായി മനസില്‍ സൂക്ഷിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്റെ പൊതുജീവിതത്തിലെ ഏറ്റവും വലിയ ശക്തിയാണ് ഈ മണ്ഡലവും ഇവിടുത്തെ ജനസമൂഹവും...’’ എന്നിങ്ങനെയാണു കത്ത് തുടരുന്നത്.
മുഖ്യമന്ത്രി സംസ്ഥാനം മുഴുവന്‍ പ്രചാരണം നയിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരാണു പ്രചാരണം ഏറ്റെടുത്തിരിക്കുന്നത്. കെപിസിസി അംഗം വി.പി. അബ്ദുല്‍ റഷീദാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്താണ് എന്‍ഡിഎ സ്ഥനാര്‍ഥി. വന്‍ പ്രചാരണമാണ് ധര്‍മടത്ത് മൂന്നു മുന്നണികളും നടത്തുന്നത്.
District News
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ആകെയുള്ളത് 20,84,011 സമ്മതിദായകർ. ജില്ലയിലെ 11 നിയോജകമണ്ഡലങ്ങളിലായി 9,96,263 പുരുഷ വോട്ടർമാരും 10,87,727 സ്ത്രീ വോട്ടർമാരും 21 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടെയാണ് 20,84,011 വോട്ടർമാരാണുള്ളതെന്ന് കളക്ടർ എൻ. ദേവിദാസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
26,451 യുവ വോട്ടർമാരാണ് ജില്ലയിലുള്ളത്. വയോജനങ്ങളിൽ 16, 024 വോട്ടർമാരും ഭിന്നശേഷിക്കാരിൽ 18,904 വോട്ടർമാരുമുണ്ട്. ജില്ലയിൽ ആകെ 11 മണ്ഡലങ്ങളിൽ 1094 സ്ഥലങ്ങളിലായി 2256 പോളിംഗ് സ്റ്റേഷനുകൾ ആണ് നിയമസഭ തെരഞ്ഞെടുപ്പിനുള്ളത്.440 പോളിംഗ് സ്റ്റേഷനുകൾ ഗ്രാമപ്രദേശങ്ങളിലാണ്. 1816 എണ്ണം നഗരപ്രദേശങ്ങളിലും.
55 മാതൃകാ പോളിംഗ് സ്റ്റേഷനുകളും 11 പിങ്ക് പോളിംഗ് സ്റ്റേഷനുകളും ക്രമീകരിക്കുന്നതിന് തീരുമാനിച്ചതായി കളക്ടർ അറിയിച്ചു. ജില്ലയിൽ ആകെ 180 പ്രശ്ന ബാധിത പോളിംഗ് സ്റ്റേഷനുകളാണ് നിലവിലുള്ളത്.
ജില്ലയിലെ നിയോജക മണ്ഡലങ്ങളുടെ പേര്, പോളിംഗ്സ്റ്റേഷനുകൾ, പുരുഷ, സ്ത്രീ, ട്രാൻസ്ജെൻഡർ,ആകെ എന്നിങ്ങനെ യഥാക്രമം: കരുനാഗപ്പള്ളി - 214, 104221, 110031, 2, 214254. ചവറ - 188, 86924, 91537, 2 ,178463. കുന്നത്തൂർ -227, 97993, 107386, 2, 205381. കൊട്ടാരക്കര - 204, 91414 ,101461, 0 ,192875. പത്തനാപുരം - 196, 85090 ,94401, 1, 179492. പുനലൂർ - 220, 93759, 103325, 2 ,197086. ചടയമംഗലം - 204, 95610, 105933, 1, 201544. കുണ്ടറ - 226, 98547, 107411, 4 , 205962. കൊല്ലം - 190, 79028, 84999, 2, 164029. ഇരവിപുരം 191, 80994, 87293, 3, 168290. ചാത്തന്നൂർ 196, 82683, 93950, 2, 176635. ആകെ 2256, 996263, 1087727, 21, 2084011-
National
ന്യൂഡൽഹി: കേരളം, ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഗോവ, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ എന്നിവിടങ്ങളിൽ എസ്ഐആറിനു ശേഷം വോട്ടർമാരുടെ എണ്ണത്തിൽ 1.70 കോടിയുടെ കുറവ്.
കഴിഞ്ഞവർഷം ഒക്ടോബർ 27ന് എസ്ഐആർ ആരംഭിച്ചപ്പോൾ ഈ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും 21.45 കോടി വോട്ടർമാരുണ്ടായിരുന്നു.
അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വോട്ടർമാരുടെ എണ്ണം 19.75 കോടിയായി. ഗുജറാത്തിൽ മാത്രം 68 ലക്ഷം വോട്ട് കുറഞ്ഞു.
National
ചെന്നൈ: തെരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുന്‍പേ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് വോട്ടർമാരെ ഒപ്പംകൂട്ടാൻ തമിഴ്നാട്ടിൽ എഐഎഡിഎംകെ ജനറൽ സെക്രട്ടറി ഇടപ്പാടി. കെ. പളനിസ്വാമിയുടെ ശ്രമം.
ആദ്യഘട്ട വാഗ്ദാനങ്ങളെന്നു പ്രത്യേകം പറഞ്ഞുള്ള പ്രഖ്യാപനം പ്രധാനമായും സ്ത്രീവോട്ടർമാരെ ലക്ഷ്യമിട്ടുള്ളതാണ്.
മഗളിർ കുലവിളക്ക് തിട്ടം പദ്ധതിയിലൂടെ സ്ത്രീ റേഷൻ കാർഡ് ഉടമകൾക്കു പ്രതിമാസം 2,000 രൂപ ധനസഹായം നൽകുമെന്നാണ് ഒരു വാഗ്ദാനം.
തുക നേരിട്ട് കുടുംബനാഥയുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. വനിതാ യാത്രികർക്കു സിറ്റിബസുകളിൽ ഡിഎംകെ സർക്കാർ നൽകുന്ന സൗജന്യയാത്ര പുരുഷന്മാർക്കും നൽകുമെന്നതാണ് അടുത്തത്.
അമ്മ ഹൗസിംഗ് പദ്ധതിപ്രകാരം കോൺക്രീറ്റ് വീടുകൾ നൽകുന്ന പദ്ധതി വ്യാപിപ്പിക്കും. കേന്ദ്രം നിർദേശിച്ചിരിക്കുന്ന 125 ദിവസത്തിൽനിന്ന് ഗ്രാമീണതൊഴിലുറപ്പ് 150 ദിവസമായി ഉയർത്തും.
അമ്മ ടൂ വീലർ പദ്ധതി, അഞ്ചുലക്ഷം വനിതകൾക്കു 25,000 രൂപ സബ്സിഡി ഉൾപ്പെടെ വാഗ്ദാനങ്ങളുമുണ്ട്. മുൻമുഖ്യമന്ത്രി എംജിആറിന്റെ നൂറ്റിയൊന്‍പതാം ജന്മവാർഷികദിനത്തിൽ, അന്തരിച്ച നേതാവിന്റെ പ്രതിമയിൽ പുഷ്പാർച്ചന അർപ്പിച്ചശേഷമായിരുന്നു പ്രഖ്യാപനം.
National
ഭോപ്പാൽ: മധ്യപ്രദേശിൽ വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായുള്ള ആദ്യ കരട് പട്ടികയിൽ 42.74 ലക്ഷം വോട്ടർമാർ പുറത്ത്. ആകെ 5,74,06,143 വോട്ടർമാരിൽ 5,31,31,983 പേരാണ് എന്യുമറേഷൻ ഫോം പൂരിപ്പിച്ചു നൽകിയതെന്ന് മധ്യപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജീവ് കുമാർ ഝാ അറിയിച്ചു.
42,74,160 വോട്ടർമാരാണ് ഫോം പൂരിപ്പിച്ച് നൽകാത്തത്. ഇതിൽ 8.46 ലക്ഷം വോട്ടർമാർ മരണമടഞ്ഞതാണ്. 31.51 ലക്ഷം വോട്ടർമാരാകട്ടെ താമസം മാറിയവരാണ്. 2.77 ലക്ഷം വോട്ടർമാർക്ക് രണ്ടിടത്ത് വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് അർഹതപ്പെട്ട ആരുടെയും വോട്ട് നഷ്ടപ്പെടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. ഇന്നലെ തിരുവനന്തപുരത്തു വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇതുവരെ കണ്ടെത്താനാവാത്ത 25 ലക്ഷത്തോളം വോട്ടർമാരുടെ പട്ടിക ഉടൻ ബിഎൽഒമാർക്ക് കൈമാറും. കണ്ടെത്താൻ സാധിക്കാത്തവരുടെ പട്ടിക രാഷ്ട്രീയ പാർട്ടികൾക്കും നൽകും. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം തർക്കമുള്ളവർക്കു രേഖകൾ ഹാജരാക്കി വോട്ട് ഉൾപ്പെടുത്താനുള്ള അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കാസർഗോഡ്, വയനാട്, കൊല്ലം ജില്ലകളിൽ നടപടികൾ നൂറു ശതമാനം പൂർത്തിയാക്കി. മറ്റ് ജില്ലകളിൽ 99.7 ശതമാനവും പൂർത്തിയായി. ബിഎൽഎ, ബിഎൽഒ മീറ്റിംഗ് നടത്താത്ത ജില്ലകളിൽ ഉടൻ മീറ്റിംഗ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്മീഷന്റെ കണക്കു പ്രകാരം കണ്ടെത്താനാകാത്ത 25.01 ലക്ഷത്തിൽ 6.44 ലക്ഷം പേർ മരണപ്പെട്ടവരാണ്. 1.31 ലക്ഷം പേരുടെ പേരുകൾ ഇരട്ടിപ്പായി പട്ടികയിൽ ഉൾപ്പെട്ടു. കണ്ടെത്താനാകാത്തവർ 7.11 ലക്ഷമാണ്.
8.19 ലക്ഷം പേർ സ്ഥിരമായി താമസം മാറിയവരായുണ്ട്. ഫോം വാങ്ങാൻ തയാറാകാത്തവരോ, വാങ്ങിയെങ്കിലും തിരികെയേൽപ്പിക്കില്ലെന്ന് അറിയിച്ചവരോ ആയി 1.93 ലക്ഷം പേരുണ്ട്. ഇതിൽ മരണപ്പെട്ടവരും ഇരട്ടിപ്പായി ഉൾപ്പെട്ടവരുമടങ്ങുന്ന 7.75 ലക്ഷം പേരെ ഒഴിവാക്കി. അവശേഷിക്കുന്ന 17.26 ലക്ഷം പേരുടെ പട്ടിക കരട് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് പ്രത്യേകം പ്രസിദ്ധീകരിക്കണമെന്നും ഇവർക്ക് കരട് പട്ടികയിൽ ഉൾപ്പെടാൻ അവസരമൊരുക്കണമെന്നും സിപിഎം പ്രതിനിധി എം.വി ജയരാജൻ, മുസ്ലിം ലീഗ് പ്രതിനിധി മുഹമ്മദ് ഷാ എന്നിവർ യോഗത്തിൽ ആവശ്യപ്പെട്ടു.
2025 ഒക്ടോബറിൽ പട്ടികയിലുണ്ടായിരുന്ന ഇത്രയും പേർ എങ്ങനെ രണ്ട് മാസത്തിനിറപ്പുറം കണ്ടെത്താൻ കഴിയാത്തവരായി മാറുമെന്നതായിരുന്നു യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉന്നയിച്ച പ്രധാന ചോദ്യം. എന്നാൽ, കണ്ടെത്താനാകാത്തവരുടെ പട്ടിക കഴിയുമെങ്കിൽ ഇന്നുതന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും ബൂത്ത് തിരിച്ചുള്ള പട്ടിക ബിഎൽഒമാർ ബിഎൽഎമാർക്ക് നൽകിയിട്ടുണ്ടെന്നും സിഇഒ വ്യക്തമാക്കി. ഇതിന് പുറമേ മരണപ്പെട്ടവരുടെ പട്ടികയിലും സംശയങ്ങളുയർന്നു. മരണപ്പെട്ടവർ ആറ് ലക്ഷമെന്ന കണക്ക് ശരിയല്ലെന്നും ഇത് ഏതു രേഖ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നും കോണ്‍ഗ്രസ് പ്രതിനിധി എം.കെ. റഹ്മാൻ ചോദിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിനു സമാന്തരമായി എസ്ഐആർ നടപ്പാക്കിയതിനാലാണ് കണ്ടെത്താനാകാത്തവരുടെ എണ്ണം വർധിച്ചതെന്ന് സിപിഐ പ്രതിനിധി സത്യൻ മൊകേരി ചൂണ്ടിക്കാട്ടി. മാത്യു ജോർജ് (കേരള കോണ്‍ഗ്രസ്), ആനന്ദ് കുമാർ (കേരള കോണ്‍ഗ്രസ്-എം), ജെ.ആർ പത്മകുമാർ (ബിജെപി), പി.ജി പ്രസന്നകുമാർ (ആർഎസ്പി) എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച (ഡിസംബർ 11) ന് നടക്കും. രാവിലെ ഏഴിന് പോളിംഗ് തുടങ്ങും. വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. 1,53,37176 പേരാണ് രണ്ടാം ഘട്ടത്തിലെ വോട്ടർ പട്ടികയിലുള്ളത്. 38,994 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് - 470, ബ്ലോക്ക് പഞ്ചായത്ത് - 77, ജില്ലാ പഞ്ചായത്ത് - 7, മുനിസിപ്പാലിറ്റി - 47, കോർപ്പറേഷൻ - 3) 12391 വാർഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാർഡ് - 9015, ബ്ലോക്ക് പഞ്ചായത്ത് വാർഡ് - 1177, ജില്ലാ പഞ്ചായത്ത് വാർഡ് - 182, മുനിസിപ്പാലിറ്റി വാർഡ് - 1829, കോർപ്പറേഷൻ വാർഡ് - 188) വ്യാഴാഴാച (ഡിസംബർ 11) വോട്ടെടുപ്പ് നടക്കുന്നത്.
ആകെയുള്ള 1,53,37,176 വോട്ടർമാരിൽ 7,24,6,269 പേർ പുരുഷൻമാരും 8,09,0746 പേർ സ്ത്രീകളും 161 പേർ ട്രാൻസ്ഡെൻഡേഴ്സുമാണ്. 3,293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.
ആകെ 38994 സ്ഥാനാർഥികളാണ് (18,974 പുരുഷന്മാരും, 20,020 സ്ത്രീകളും) മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്ക് 28,274 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3,742 ഉം, ജില്ലാ പഞ്ചായത്തിലേയ്ക്ക് 681 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5,546 ഉം, കോർപ്പറേഷനുകളിലേയ്ക്ക് 751 ഉം സ്ഥാനാർഥികളുമാണ് മത്സരരംഗത്തുള്ളത്.
രണ്ടാംഘട്ടത്തിൽ ആകെ 18,274 പോളിംഗ് സ്റ്റേഷനുകളാണുളളത്. ഇതിൽ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി (തൃശൂർ- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട്— 189, കണ്ണൂർ- 1025 , കാസർഗോഡ്- 119) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.
കാൻഡിഡേറ്റ് സെറ്റിംഗ് കഴിഞ്ഞ 18,274 കൺട്രോൾ യൂണിറ്റും 49,019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2,631 കൺട്രോൾ യൂണിറ്റും 6,943 ബാലറ്റ് യൂണിറ്റും റിസർവായി കരുതിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഏഴു ജില്ലകളിലായി ഒൻപതിനു നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ വിധിയെഴുതുന്നത് 1.32 കോടി വോട്ടർമാർ. ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം നാളെ വൈകുന്നേരം ആറിനു സമാപിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പു നടക്കുന്നത്.
ഈ ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലായി 36,630 സ്ഥാനാർഥികളാണ് ഒന്നാംഘട്ടത്തിൽ ജനവിധി തേടുന്നത്. പരസ്യപ്രചാരണത്തിന്റെ സമാപനമായ കൊട്ടിക്കലാശത്തിനും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തി. ഒരു സ്ഥലത്ത് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ കലാശക്കൊട്ട് നടത്തരുതെന്നാണു പ്രധാന നിർദേശം.
പൊതുജനങ്ങൾക്കു മാർഗ തടസം സൃഷ്ടിക്കാൻ പാടില്ലെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ. ഷാജഹാൻ നിർദേശിച്ചു. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒൻപതിന് വൈകുന്നേരം ആറുവരെ പരസ്യ പ്രചാരണമാകാം.
രാവിലെ ഏഴുമുതൽ വൈകുന്നരം ആറു വരെയാണ് വോട്ടെടുപ്പ്. രണ്ടുഘട്ടങ്ങളിലായി 1199 തദ്ദേശസ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതെങ്കിലും കണ്ണൂർ ജില്ലയിൽ 14 വാർഡുകളിൽ വോട്ടെടുപ്പില്ല.
14 ഇടത്തും ഇടതു സ്ഥാനാർഥികൾക്ക് എതിരില്ല. രണ്ടുഘട്ടങ്ങളിലുംകൂടി 75,633 പേരാണ് മത്സരരംഗത്തുള്ളത്.
ഒന്നാംഘട്ടം ഒമ്പതിന്
ആകെ വോട്ടർമാർ-1,32,83,739
പുരുഷന്മാർ-62,51,219
സ്ത്രീകൾ-70,32,444
ട്രാൻസ്ജെൻഡർ-126
പ്രവാസികൾ-456
തദ്ദേശ സ്ഥാപനങ്ങൾ-595
ഗ്രാമപഞ്ചായത്തുകൾ-471
ബ്ലോക്ക് പഞ്ചായത്തുകൾ-75
മുനിസിപ്പാലിറ്റി-39
കോർപറേഷൻ-3
ജില്ലാപഞ്ചായത്ത്-7
ആകെ വാർഡുകൾ-11,168
ഗ്രാമപഞ്ചായത്ത്-8310
ബ്ലോക്ക്-1090
ജില്ലാ പഞ്ചായത്ത്-164
മുനിസിപ്പാലിറ്റി-1371
കോർപറേഷൻ-233
സ്ഥാനാർഥികൾ-36,630
പുരുഷന്മാർ-17,056
സ്ത്രീകൾ-19,573
ട്രാൻസ്ജെൻഡർ-1
രണ്ടാംഘട്ടം 11ന്
ആകെ വോട്ടർമാർ-1,53,78,937
പുരുഷന്മാർ-72,65,710
സ്ത്രീകൾ-81,13,064
ട്രാൻസ്ജെൻഡർ-163
പ്രവാസി-3293
തദ്ദേശ സ്ഥാപനങ്ങൾ-604
ഗ്രാമപഞ്ചായത്ത്-470
ബ്ലോക്ക് പഞ്ചായത്ത്-77
മുനിസിപ്പാലിറ്റി-47
കോർപറേഷൻ-3
ജില്ലാ പഞ്ചായത്ത്-7
ആകെ വാർഡുകൾ-12,408
ഗ്രാമപഞ്ചായത്ത്-9,027
ബ്ലോക്ക് പഞ്ചായത്ത്-1,177
ജില്ലാ പഞ്ചായത്ത്-182
മുനിസിപ്പാലിറ്റി-1834
കോർപറേഷൻ-188.
Kerala
കോട്ടയം: പൂമാനം പൂത്തുലഞ്ഞു... വോട്ടെല്ലാം യുഡിഎഫിനായി... പാട്ടുപാടി വോട്ടര്‍മാരുടെ മനസ് കീഴടക്കുകയാണ് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. രാഷ്ട്രീയത്തിനൊപ്പം സംഗീതവും കൃഷിയും ഒക്കെയായി ജീവിക്കുന്ന മുന്‍ മന്ത്രിയും എംഎല്‍എയുമായ പി.ജെ. ജോസഫ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ വേറിട്ട വഴിയിലാണ്.
യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു പ്രചരണാര്‍ഥം പാട്ടുപാടിയാണ് ജോസഫ് വോട്ടു തേടുന്നത്. ഈണം സന്ധ്യ എന്ന പേരിലാണ് ജോസഫും മകന് അപു ജോസഫും പ്രചാരണവേദികളില്‍ സംഗീത സായാഹ്നവുമായി എത്തുന്നത്.
തിങ്കളാഴ്ച കോട്ടയം അതിരമ്പുഴയില്‍ ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ഥി ജയ്സണ്‍ ജോസഫിന്റെ പ്രചരണാര്‍ഥം അതിരമ്പുഴയില്‍ നടന്ന ഈണം സന്ധ്യ സംഗീത സായാഹ്നം ഏറെ ശ്രദ്ധേയമായി. പതിവു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍നിന്നു വ്യത്യസ്തമായി പാട്ടും വര്‍ത്തമാനവുമായി ജോസഫ് വോട്ടർമാരെ ആകർഷിച്ചു.
പൂമാനം പൂത്തുലഞ്ഞു, പൂവള്ളി കുടിലിലേതേ, പാടാം നമുക്ക് പാടാം വീണ്ടുമൊരു പ്രേമഗാനം എന്നീ ഗാനങ്ങളാണ് ജോസഫ് പാടിയത്. ഉല്ലാസ പൂത്തിരികള്‍ കണ്ണിലണിഞ്ഞവളേ, മേരി സപ്നോകീ റാണി കബ് ആയേഗീ തൂ എന്നീ പാട്ടുകള്‍ അപുവും ആലപിച്ചു.
പി.ജെ. ജോസഫിന്റെ മകനും കേരള കോണ്‍ഗ്രസ് കോ ഓര്‍ഡിനേറ്ററുമായ അപു ജോണ്‍ ജോസഫും പ്രശസ്ത ഗായിക സോണി മോഹനും അദ്ദേഹത്തിനൊപ്പം ഗാനങ്ങളാലപിച്ചു.
വയനാട് തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം രാഹുല്‍ വന്നല്ലോ, വയനാട്ടില്‍ വന്നല്ലോ എന്ന ഗാനം ആലപിച്ച് പി.ജെ അന്നും പ്രചാരണത്തില്‍ താരമായിരുന്നു.
ഇത്തവണയും യുഡിഎഫിന്റെ തദ്ദേശ തെരഞ്ഞെടുപ്പിലെ ഗ്ലാമര്‍ പ്രചാരകനായി പി.ജെ മാറിയിരിക്കുകയാണ്. കോട്ടയത്തിനു പുറമേ, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നയിടങ്ങളിലും നിരവധി വേദികളിലാണ് ഈണം സന്ധ്യ സംഗീത സായാഹ്നം അരങ്ങേറുന്നത്.
District News
കോട്ടയം: സ്ഥാനാർഥിയുടെ പേരു കേൾക്കുന്പോൾ വോട്ടർമാർക്ക് കൗതുകം. പിന്നെ ചോദ്യമായി? എന്താ ചേട്ടാ ഈ പേരിന്റെ അർഥം? ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനിലെ ഇടതു സ്ഥാനാര്‍ഥിയുടെ പേരിലാണ് പ്രത്യേകത. അഡ്വ. എസ്. അംഗിരസ് എന്നാണ് പേര്. സപ്ത ഋഷിമാരിലൊരാളാളുടെ പേരാണ് അംഗിരസ്. കുമരകം നെടിയകളത്തില്‍ സദാശിവന് എന്ന അംഗിരസിന്റെ പിതാവ് മകനെ സ്കൂളില്‍ ചേര്‍ക്കാനായി എത്തിയപ്പോള്‍ മകനു പുതുമയുള്ള ഒരു പേരിടണമെന്നു തീരുമാനിച്ചു. അങ്ങനെയാണ് അംഗിരസ് എന്ന പേരിട്ടത്. സ്കൂളിലും കോളജിലും അംഗി എന്ന് എല്ലാവരും വിളിച്ചിരുന്ന അംഗിരസ് ഇപ്പോള്‍ സ്ഥാനാര്‍ഥിയായതോടെ വോട്ടര്‍മാരുടെ അംഗി ചേട്ടനായി.
കുമരകം എസ്എന്‍ കോളജില്‍ ഡിഗ്രി വിദ്യാര്‍ഥിയായിരിക്കെ എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ അംഗിരസ് കോളേജ് യൂണിയന് ചെയര്‍മാനായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരകം യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായും കുമരകം നേച്ചര്‍ ക്ലബ് ജോയിന്റ് സെക്രട്ടറി, കുമരകം ക്രിക്കറ്റ് അസോസിയേഷന് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജില്ലാ കോടതിയില്‍ അഭിഭാഷകനായ അംഗിരസ് ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് പ്രവര്‍ത്തകനാണ്. ഭാര്യ ഡോ. കീര്‍ത്തി കാജല്‍ (മെഡിക്കല്‍ ഓഫീസര്‍, കുമരകം സിഎച്ച്സി). യുഡിഎഫ് സ്ഥാര്ഥിയായി നിലവിലെ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ പി.കെ. വൈശാഖും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസിലെ സാന്റപ്പനും മത്സരിക്കുന്നു.