Kerala
ചാലക്കുടി: അതിരപ്പിള്ളിയിൽ പുഴകടന്ന് ജനവാസമേഖലയിൽ എത്തുന്ന കാട്ടാനകളെ വനത്തിലേക്കു കയറ്റിവിടുന്നതിനുള്ള ഡ്രൈവ് ആരംഭിക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ.
വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുല്ലാർക്കാട്ട് മോഹനന്റെ വീടും ആക്രമണം നടന്ന സ്ഥലവും സന്ദർശിച്ചശേഷം ചാലക്കുടി റസ്റ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കയായിരുന്നു മന്ത്രി. മോഹനന്റെ മകൾ ഗ്രീഷ്മയ്ക്കു ജോലി നൽകാൻ നടപടിയെടുക്കുമെന്ന് മന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചു.
ഡെപ്യൂട്ടി കൺസർവേറ്റർ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഒരാഴ്ച നീളുന്ന ഡ്രൈവ് നടത്തുക. ഡ്രോൺ ഉപയോഗിച്ച് നീരിക്ഷണം നടത്തും. ഈ മേഖലയിലുള്ള മൂന്ന് ആക്രമണകാരികളായ ആനകളെ പിടികൂടും.
സൗരോർജവേലി, ഫെൻസിംഗ് എന്നിവയുടെ പണി പൂർത്തിയാക്കും. മലയോര മേഖലയിലെ അടിക്കാടുകൾ മുപ്പത് കിലോമീറ്റർ വെട്ടിമാറ്റുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം ഘട്ടമായി ഫെൻസിംഗ് നിർമാണവും മൂന്നാം ഘട്ടത്തിൽ 100 ദിനപരിപാടിയിൽ ഉൾപ്പെടുത്തി കാട്ടിൽ ആനകൾക്ക് തീറ്റയും വെള്ളവും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രി റോജി എം. ജോൺ, ബെന്നി ബെഹന്നാൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ഡിഎഫ്ഒമാരായ എം. വെങ്കിടേശ്, ഐ.എസ്. സുരേഷ് കുമാർ എന്നിവരും സന്നിഹിതരായിരുന്നു.
Kerala
കല്‍പ്പറ്റ: വയനാട്ടില്‍ വന്യമൃഗ ആക്രമണം രൂക്ഷമായ എല്ലാ ഹോട്ട് സ്പോട്ടുകളിലും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് പ്രത്യേക മിഷന് ആരംഭിക്കുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. കളക്ടറേറ്റില്‍ മനുഷ്യ- വന്യമൃഗ സംഘര്‍ഷ ലഘൂകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മിഷന് നിര്‍വഹണത്തിന് ദുരന്തനിവാരണ ഫണ്ട്, സിഎസ്ആര്‍ ഫണ്ട് എന്നിവ ഉപയോഗിക്കും. ജില്ലയില്‍ എത്ര ഹോട്ട്സ്പോട്ടുകള്‍ ഉണ്ടെന്നും ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ആകെ ചെലവ് എത്രയാണെന്നും കണക്കാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
മുമ്പ് വന്യമൃഗ ആക്രമണത്തില്‍ പരിക്കേറ്റ് കിടപ്പിലായ രോഗികളുടെ ജീവിത സാഹചര്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അത്തരം ആളുകളുടെ വിവരം ശേഖരിക്കും. വനം മന്ത്രിയുമായി സംസാരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. വന്യമൃഗ ആക്രമണത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്ന സാധാരണക്കാരായ മനുഷ്യരുടെ ചികിത്സച്ചെലവ് ഏറ്റെടുക്കണമെന്ന് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യും.
വന്യജീവി ആക്രമണത്തില്‍ മരിച്ചയാളുടെ ആശ്രിതര്‍ക്ക് സമാശ്വാസധനമായി 10 ലക്ഷം രൂപ നല്‍കുന്നത് വര്‍ഷങ്ങളായുള്ള രീതിയാണ്. നിലവില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ 10 ലക്ഷം രൂപ വീതം അനുവദിക്കുന്നുണ്ടെങ്കിലും കേന്ദ്രത്തില്‍നിന്നുള്ള തുക അഡ്വാന്‍സ് സ്കീമില്‍ വാങ്ങി നല്കുന്നതിനാല് ആകെ 10 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തുകകള്‍ ഒന്നിച്ച് ചേര്‍ത്ത് സമാശ്വാസധനം 20 ലക്ഷം രൂപയായി വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ പരിഗണിക്കുന്നതിലെ കാലതാമസം ഒഴിവാക്കേണ്ടതുണ്ട്. തീര്‍പ്പാക്കാനുള്ള അപേക്ഷകളുടെ പുരോഗതി വിലയിരുത്താന്‍ റിവ്യൂ മീറ്റിംഗ് നടത്തും. അപേക്ഷകളിലെ തീരുമാനം വേഗത്തിലാക്കാന്‍ എല്ലാ പഞ്ചായത്തുകളിലും ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസറെ ലെയ്സണ്‍ ഓഫീസറായി ചുമതലപ്പെടുത്തുന്നത് പരിഗണിക്കും.
വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് താത്കാലിക ജോലി അടിയന്തരമായി നല്കാന് സംവിധാനം ഉണ്ടാകണം. കൃഷിനാശവുമായി ബന്ധപ്പെട്ട് നിലവില്‍ എത്ര അപേക്ഷകള്‍ ബാക്കിയുണ്ടെന്ന വിവരം കൈമാറണം. വിവിധ സ്കീമുകളില്‍ ഉള്‍പ്പെട്ടിട്ടും ഇതുവരെ ടെന്‍ഡര്‍ വിളിക്കാതെയും ഇംപ്ലിമെന്റ് ചെയ്യാതെയും കിടക്കുന്ന പ്രോജക്ടുകള്‍ ഏതെല്ലാമെന്ന് കണ്ടെത്തണം.നകളുടെ യഥാര്‍ത്ഥ സഞ്ചാരപഥം തിരിച്ചറിയാന്‍ സംവിധാനം ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.
വനത്തോടു ചേര്‍ന്നുള്ള റോഡുകളുടെ അരികുകളിലെ കാട് സമയബന്ധിതമായി വെട്ടിമാറ്റാന്‍ വനം ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്കി. സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലെ കാട് വെട്ടുന്നതിന് നിര്‍ദേശം നല്‍കണമെന്ന് റവന്യു അധികാരികളോട് ആവശ്യപ്പെട്ടു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് കൃഷ്ണന്, സിസിഎഫ് ബി.എന്‍. അന്ജന്കുമാര്, ടി. ഉമ തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ പാമ്പുകടിയേറ്റ് മരിച്ചത് 2018ല്‍. അന്ന് 123 പേര് മരണത്തിനു കീഴടങ്ങിയതിനുശേഷം പിന്നീടുള്ള വര്‍ഷങ്ങളില്‍ മരണനിരക്ക് ഗണ്യമായി കുറഞ്ഞുവരികയാണെന്നാണ് വനംവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇത്തവണ പതിവിലധികം ചൂട് വര്‍ധിച്ചതോടെ പാമ്പുകള്‍ തണുപ്പുതേടി മനുഷ്യവാസ കേന്ദ്രങ്ങളിലേക്കു വരാന്‍ തുടങ്ങിയതാണ് ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.
2016 മുതല്‍ 2025 സെപ്റ്റംബര്‍ 10 വരെയുള്ള കാലയളവിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 2020 മുതല്‍ പിറകോട്ടുള്ള നാലു വര്‍ഷങ്ങളില്‍ പാമ്പുകടിയേറ്റുള്ള മരണം കൂടുതലായിരുന്നു. 2016 ല്‍ 119 പേരാണ് മരിച്ചത്. 2017ല്‍ മരണം 92.
2018ല്‍ മരണം 123 ആയി ഉയര്‍ന്നു. 2019ല്‍ 71 ആയി കുറഞ്ഞു. പിന്നീട് 2020 മുതല്‍ 2025 വരെയുള്ള കാലയളവില്‍ വര്‍ഷം ചെല്ലുന്തോറും പാമ്പുകടിയേറ്റുള്ള മരണങ്ങള് കുറഞ്ഞു വരികയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
മരണനിരക്ക് കുറഞ്ഞെങ്കിലും കാട്ടാന, കടുവ തുടങ്ങിയ വന്യമൃഗങ്ങളേക്കാള്‍ അപകടകാരികളാണ് പാമ്പുകള്‍. 10 വര്‍ഷത്തിനിടെ കാട്ടാനകള്‍ കൊലപ്പെടുത്തിയത് 215 പേരെയാണ്. ഈ കാലയളവില്‍ കാട്ടുപന്നി ആക്രമണത്തില്‍ 59 പേരും മരിച്ചു. പാമ്പുകടിയേറ്റു മരിച്ചതാകട്ടെ 644 പേര്.
പാമ്പുകളെക്കുറിച്ചുള്ള ജാഗ്രതയും ആശങ്കയും പാമ്പുകടിയേറ്റുള്ള മരണം കുറയ്ക്കാന്‍ സഹായകരമാകുമെന്നാണ് പാമ്പുപിടിത്ത വിദഗ്ധരുടെ അഭിപ്രായം.
വീടും പരിസരങ്ങളും കിടക്കപ്പായയും നിരീക്ഷിച്ച് പാമ്പുകളില്ലെന്ന് ഉറപ്പാക്കാന്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. പാമ്പുകടിയേറ്റാല്‍ ഉടനടി എന്തു ചെയ്യണമെന്നും ഏതൊക്കെ ആശുപത്രികളിലാണ് ആന്റിവെനം ഉള്ളത് എന്നീ കാര്യങ്ങളെക്കുറിച്ച് ആളുകള്‍ കൂടുതല്‍ ബോധവാന്മാരായതും മരണങ്ങള് കുറയാന്‍ കാരണമായിട്ടുണ്ട്.
കാട്ടുപന്നി, മയില്‍ എന്നിവ പാമ്പുകളെ കൊന്നു തിന്നുന്നത് മലയോര മേഖലകളില്‍ പാമ്പുശല്യം ഒരു പരിധി വരെ കുറയാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍, വീട്ടുവളപ്പില്‍ തമ്പടിക്കുന്ന പാമ്പുകളെ പിടികൂടാന്‍ മനുഷ്യസാന്നിധ്യം ഭയന്ന് വന്യജീവികള്‍ക്ക് കഴിയാറില്ല. വീട്ടുവളപ്പില്‍ കോഴികളെ അഴിച്ചുവിട്ടു വളര്‍ത്തുന്നത് നിലച്ചതും പാമ്പുകള്‍ പെരുകാന്‍ കാരണമായിട്ടുണ്ട്. പാമ്പിന്‍കുഞ്ഞുങ്ങള്‍ കോഴികളുടെ ഇഷ്ടഭക്ഷണമാണ്.
വനത്തിനു പുറത്തുവച്ച് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം നാലു ലക്ഷം രൂപയായി വര്‍ധിപ്പിച്ചത് കഴിഞ്ഞവര്‍ഷം. മുമ്പ് രണ്ടുലക്ഷം രൂപ മാത്രമായിരുന്നു സഹായം.
വനംവകുപ്പും ദുരന്ത നിവാരണ വകുപ്പും സംയുക്തമായി 2025 മേയ് ഒമ്പതിന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശപ്രകാരമാണ് നാലു ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചത്. വനത്തിനുള്ളില്‍ വച്ച് പാമ്പുകടിയേറ്റു മരിച്ചാല്‍ ആശ്രിതര്‍ക്ക് 2018ലെ ഉത്തരവു പ്രകാരം സര്‍ക്കാര്‍ 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കുന്നത്.
പാമ്പു കടിയേറ്റ് മരിച്ചവര്‍
2016-17: 119.
2017-18: 92.
2018-2019: 123.
2019-2020: 71.
2020-2021: 52.
2021-2022: 65.
2022-2023: 48.
2023-2024: 34.
2024-2025: 34.
2025-2026:
(10-09-2025 വരെ): 6.
District News
പത്തനംതിട്ട: വരൾച്ചയിൽ കാടിറങ്ങിയ കാട്ടുമൃഗങ്ങൾ നാട്ടുകാർക്ക് വിനയായി. മലയോര മേഖലയിൽ കാടുവിട്ടിറങ്ങിയ മൃഗങ്ങൾ പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. തണ്ണിത്തോട്, അരുവാപ്പുലം, തേക്കുതോട് ഭാഗങ്ങളിൽ കാട്ടാനകൾ തിരികെ പോകാത്തതും ദുരിതമായി മാറി. കാടുവിട്ടിറങ്ങിയ കാട്ടാനകൾ വൻ കൃഷിനാശമാണ് ഈ പ്രദേശങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ വരുത്തിയത്.
കാടിനുള്ളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവിലാണ് മൃഗങ്ങൾ പുറത്തേക്ക് വരുന്നത്. കാട്ടാന, മലയണ്ണാൻ, കുരങ്ങ് എന്നിവയാണ് സ്ഥിരം ശല്യക്കാരായി മാറിയിരിക്കുന്നത്. കാട്ടുപന്നി നാട്ടിൽ തന്നെ സ്ഥിരവാസിയായി മാറിക്കഴിഞ്ഞു. കാട്ടാനയുടെ സാന്നിധ്യം പകൽ പോലും മലയോര മേഖലയിലെ റോഡുകളിലുണ്ടാകുന്നുണ്ട്. വനാതിർത്തികളിൽ നിന്നും കിലോമീറ്ററുകൾക്കപ്പുറത്തേക്ക് കാട്ടാനകൾ വരുന്നുമുണ്ട്. വടശേരിക്കര ടൗണിനു സമീപംവരെ കാട്ടാനയുടെ ശല്യം നേരിട്ടുവരികയാണ്. കാട്ടാനയെ തിരികെയോടിക്കാൻ വനംവകുപ്പ് നടത്തുന്ന ശ്രമങ്ങളും പരാജയപ്പെടുകയാണ്.
കൃഷിയിടങ്ങൾ തകർത്തു
കാട്ടാനയുടെ സ്ഥിരം സാന്നിധ്യം കാരണംഏറെ ബുദ്ധിമുട്ടിലായത് കർഷകരാണ്. വൻതോതിൽ ഏത്തവാഴ, തെങ്ങ് എന്നിവ നശിപ്പിച്ചിരിക്കുകയാണ്. ഇഷ്ടഭക്ഷണമായ ചക്ക തേടിയാണ് ഇവ വിദൂരങ്ങളിലേക്ക് എത്തുന്നതെന്നു പറയുന്നു. കാടിനോടു ചേർന്ന പ്രദേശങ്ങളിലെ പ്ലാവുകളിലെ ചക്ക ഉടമകൾ തന്നെ അറുത്തുമാറ്റി.
തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ ജനവാസ മേഖലയിൽ കഴിഞ്ഞദിവസം രാത്രി കാട്ടാന വൻനാശനഷ്ടമാണ് ഉണ്ടാക്കിയത്. പടിഞ്ഞാറെ എലിമുള്ളുംപ്ലാക്കൽ ചരിവുപുരയിടത്തിൽ ജോസ് ജോർജ്, ചരിവുപുരയിടത്തിൽ സി.എസ്. മത്തായി, പുത്തൻപുരയ്ക്കൽ പി.എസ്. മത്തായി എന്നിവരുടെ കൃഷിയിടങ്ങളിൽ കാട്ടാന വൻ നാശം വിതച്ചു.
ജോസ് ജോർജിന്റെ പുരയിടത്തിലെ കുലച്ചതും കുലയ്ക്കാത്തതുമായ 40 മൂട് ഏത്തവാഴയാണ് നശിപ്പിച്ചത്. കൈതക്കൃഷിയും പൂർണമായി നശിപ്പിച്ചു. സി.എസ്. മത്തായിയുടെ പുരയിടത്തിലെ കമുകുകളും നശിപ്പിച്ചു. വീട്ടുമുറ്റത്തെത്തിയ ശേഷമാണ് കാട്ടാന കൃഷിയിടത്തിലേക്കു കയറുന്നത്. ഇതോടെ വീടുകൾക്കുള്ളിൽ കഴിയുന്നവരും ഭീതിയിലായി.
Kerala
ചാരുംമൂട് : കാട്ടുപന്നി ശല്യം രൂക്ഷമായ ആലപ്പുഴ നൂറനാട് ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടുപോത്തും നിരത്തിലിറങ്ങി. കെപി റോഡിൽ നൂറനാട് ലെപ്രസി സാനിട്ടോറിയം ഭാഗത്താണ് ഇന്നു പുലർച്ചെ
കാട്ടുപോത്തിനെ കണ്ടത്.
പറയംകുളത്തിനു കിഴക്ക് നൂറനാട് ലെപ്രസി സാനിട്ടോറിയത്തിന്റെ മതിൽ അവസാനിക്കുന്ന ഭാഗത്തു കെപി റോഡരികിൽ വലിയ കാട്ടുപോത്തിനെ കണ്ടതോടെ യാത്രക്കാരും ഭീതിയിലായി. വിഷയത്തിൽ എം.എസ്. അരുൺകുമാർ എംഎൽഎ വനം വകുപ്പിനെയും റാപ്പിഡ് റെസ്പോൺസ് ടീമിനെയും വിവരമറിയിച്ചു. ഇതേത്തുടർന്ന് ഇവർ സ്ഥലത്തു പരിശോധനകൾ നടത്തി.
കാട്ടുപന്നികൾ
വ്യാപകമായി കൃഷി നശിപ്പിക്കുന്നത് അറുതിയില്ലാതെ തുടരുന്നതിനിടയിൽ കാട്ടുപോത്തിനെ കൂടി കണ്ടെത്തിയതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. നൂറനാട്, ചാരുംമൂട്, താമരക്കുളം,വള്ളികുന്നം മേഖലകളിൽ കാട്ടുപന്നികൾ ലക്ഷക്കണക്കിനു രൂപയുടെ കൃഷിയാണ് ഇതിനോടകം നശിപ്പിച്ചിട്ടുള്ളത്. പാലമേൽ പഞ്ചായത്തിലെ പോലീസ് ഫയറിംഗ് ഗ്രൗണ്ടിലെ കാട്ടിൽ താവളമടിച്ച പന്നികൾ കൂട്ടത്തോടെ എത്തിയാണ് നൂറനാട് മേഖലകളിൽ കൃഷി നശിപ്പിക്കുന്നത്.
കനാലുകൾ വഴിയാണ് ഇവ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത്. പന്നിശല്യത്തിനെതിരെ കൃഷി, വനംവകുപ്പ് ഉദ്യോഗസ്ഥർക്കു നിരന്തരമായി പരാതി നൽകിയിട്ടും നടപടിയില്ലാത്തതിന്റെ പ്രതിഷേധത്തിലാണ് കർഷകർ. വനമില്ലാത്ത ആലപ്പുഴ ജില്ലയിലേക്ക് കാട്ടുപോത്ത് എത്തിയത് എങ്ങനെയാണെന്നു വ്യക്തമല്ല. സമീപജില്ലയിൽനിന്നാവാം ഇവ എത്തിയതെന്നു കരുതുന്നു.
കാട്ടുപന്നി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കു ചികിത്സാ സഹായം നൽകുമെന്നു വനംവകുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും പരിക്കേറ്റ ഒരാൾക്കു പോലും ധനസഹായം ലഭിച്ചിട്ടില്ല. കാട്ടുപന്നി നശിപ്പിക്കുന്ന കാർഷിക വിളകൾക്കു കൃഷിവകുപ്പിൽനിന്നു സഹായം ലഭിക്കുന്നുമില്ല. കാട്ടുപന്നി കൃഷി നശിപ്പിച്ചാൽ വനംവകുപ്പാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നാണ് കൃഷി വകുപ്പിൽനിന്നു പറയുന്നത്. നിലവിൽ ഇൻഷ്വർ ചെയ്ത കാർഷിക വിളകൾക്കു മാത്രമാണ് സഹായധനം ലഭിക്കുന്നത്.
Kerala
തൃശൂർ: വന്യജീവിആക്രമണം വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷിതവും സുസ്ഥിരവുമായ പരിഹാരമായി ‘വൈൽഡ്സേഫ് സെന്റിനൽ’ എന്ന സ്മാർട്ട് ഇലക്ട്രിക് ഫെൻസ് കൺട്രോളർ അവതരിപ്പിച്ച് ചേലക്കര എസ്എംടി ജിഎച്ച്എസ്എസിലെ ഒന്‍പതാം ക്ലാസുകാരി ഹെവേന ബിനു.
സോളാർ പവർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം പിഐആർ, അൾട്രാസോണിക് സെൻസറുകൾവഴി മനുഷ്യരെയും വന്യജീവികളെയും വേർതിരിച്ച് തിരിച്ചറിയുകയും, തുടർന്ന് ഷോക്ക് തീവ്രത സ്വയം ക്രമീകരിക്കുന്ന അഡാപ്റ്റീവ് സംവിധാനം ഉൾപ്പെടുത്തിയതിലൂടെ മനുഷ്യർക്കുള്ള അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്ന വിധമാണ് തയാറാക്കിയിരിക്കുന്നത്. ജിഎസ്എം മുഖേന ജിപിഎസ് ലൊക്കേഷൻസഹിതം തത്സമയ അലർട്ടുകളും ലഭ്യമാകും.
തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു ആശയം രൂപപ്പട്ടതെന്നും ഹെവേന ബിനു പത്രസമ്മേളനത്തിൽ പറഞ്ഞു.
മായന്നൂർ സ്വദേശിയായ ആർമി ഉദ്യോഗസ്ഥൻ ബിനു ജോസഫിന്റെയും രമ്യ പി. തോമസിന്റെയും മകളായ ഹെവേന നേരത്തേ സംസ്ഥാനസർക്കാരിന്റെ ഉജ്വലബാല്യം പുരസ്കാരം നേടിയും ഹരിത പാർലമെന്റിൽ കുട്ടികളുടെ ഡെപ്യൂട്ടി സ്പീക്കറായും നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരജേതാവായും ശ്രദ്ധ നേടിയിട്ടുണ്ട്.
പത്രസമ്മേളനത്തിൽ ഹെവേനയുടെ അമ്മ രമ്യ പി. തോമസ്, അധ്യാപിക ജി. ഇന്ദു, എം.കെ. പശുപതി, പി.കെ. വിജയൻ എന്നിവര്‍ പങ്കെടുത്തു.
Kerala
പുല്‍പ്പള്ളി: തോക്കുമായി മൃഗവേട്ടയ്ക്കെത്തിയ മൂന്നുപേരെ വനംവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തു. കട്ടിപ്പാറ സ്വദേശികളായ ഫവാസ് (32), മുഹമ്മദ് സാലിഹ് (39), ജുനൈദ് (34) എന്നിവരാണ് സൗത്ത് വയനാട് ഡിവിഷനിലെ മടൂര് വനത്തില്‍ നിന്ന് പിടിയിലായത്.
പ്രതികള്‍ സഞ്ചരിച്ച കാറും വെടിക്കോപ്പുകളും കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവർ വന്യമൃഗങ്ങളെ വേട്ടയാടി മാംസം വില്ക്കുന്നവരാണെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
Kerala
കോട്ടയം: തദ്ദേശതെരഞ്ഞെടുപ്പില്‍ വന്യമൃഗങ്ങള്‍ ബൂത്തുകൾ കൈയേറി ഭീഷണി മുഴക്കാൻ സാധ്യത. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും വോട്ടര്‍മാരുടെയും സുരക്ഷ മുന്‍നിർത്തി വന്യമൃഗ ഭീഷണിയുള്ള പ്രദേശങ്ങളിലെ ബൂത്തുകളില്‍ ഇക്കുറി വനപാലകരുടെയും കാവലുണ്ടാകും. ഇവരുടെ കൈയില്‍ തോക്കും പന്തവും പടക്കവും ഉള്‍പ്പൈടെ കരുതല്‍ സാമഗ്രികളുമുണ്ടാകും.
വടക്കേ ഇന്ത്യയില്‍ നക്സലും മാവോയിസ്റ്റുകളുമാണ് തെരഞ്ഞെടുപ്പില്‍ ബൂത്തു കൈയേറുന്നതെങ്കില്‍ കേരളത്തിലെ വിവിധ ജില്ലകളായി അഞ്ഞൂറിലേറെ ബൂത്തുകളിലാണ് വന്യമൃഗങ്ങളുടെ ഭീഷണിയുള്ളത്. സംസ്ഥാനത്തെ ഏക ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഇലക്ഷന് നടത്താന്‍ പോകുന്ന ഉദ്യോഗസ്ഥരുടെ മുന്‍പിലും പിന്നിലും തോക്കേന്തിയ പോലീസും വനപാലകരും പോകാറുണ്ട്.
ഉദ്യോഗസ്ഥരുടെ ജീവനു ഭീഷണിയുണ്ടായാല്‍ എത്ര തലയെടുപ്പുള്ള മൃഗത്തെയും വെടിവച്ചുവീഴ്ത്താന്‍ ജില്ലാ കളക്ടര്‍ മുന്‍കൂര്‍ അനുമതിയും നല്‍കാറുണ്ട്. സമാനമായ സാഹചര്യം നിലവില്‍ വിവിധ ജില്ലകളിലെ ബൂത്തുകളിലുമുണ്ട്.
കാട്ടാനയും കാട്ടുപന്നിയും കാട്ടുപോത്തും ബൂത്തില്‍ മാത്രമല്ല, വഴിയില്‍ നിലയുറപ്പിച്ചാലും ഗോത്രവാസികളും നാട്ടുവാസികളും വോട്ടു ചെയ്യാന്‍ പോകാന്‍ ഭയപ്പെടും. ഈ സാഹചര്യത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താന്‍ വന്യമൃഗങ്ങള്‍ നടത്താവുന്ന നീക്കത്തെ എങ്ങനെ ചെറുക്കണമെന്ന ആലോചന മുറുകുന്നത്.
Kerala
സ്വന്തം ലേഖകൻ
ഒറ്റപ്പാലം: കാട്ടാനയെ തുരത്താൻ സഹായമൊരുക്കിയ ഒറ്റപ്പാലംകാരനു മന്ത്രിയുടെ ആദരം. കാർഷിക വിളകൾക്കു വ്യാപകനാശം വിതച്ച് വയനാട്ടിൽ വിലസുന്ന ആനകളെ തുരത്താൻ വിജയകരമായി സ്ഥാപിച്ച എഐ അധിഷ്ഠിത സംരക്ഷണവേലി ഒരുക്കാനുള്ള സൗരോർജസംവിധാനവും ലൈറ്റും സൈറണും മറ്റും നിർമിച്ച അമ്പലപ്പാറ മേലൂർ റോഡിൽ ഇർപ്പശേരി വിജയനെയാണു വനംമന്ത്രി എ.കെ. ശശീന്ദ്രൻ അനുമോദിച്ചത്. കർഷകർക്കു സഹായകമാകുന്ന ഉപകരണങ്ങൾ നിർമിച്ച വിജയനെ മന്ത്രി അഭിനന്ദിച്ചു.
നിർമിതബുദ്ധിയുള്ള സംരക്ഷണവേലികൾ വയനാട്ടിൽ സ്ഥാപിച്ചു കാട്ടാനകളെ തടയുന്നതിൽ വിജയകരമാണെന്നു ബോധ്യപ്പെട്ടിട്ടുണ്ട്. എഐ എല -ഫെൻസിംഗ് എന്നു പേരിട്ടിട്ടുള്ള സംവിധാനം ഇതോടെ കൂടുതൽ സ്ഥലത്തു സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്.
ലാഷിംഗ് ബെൽറ്റ് എന്ന ഉത്പന്നമുപയോഗിച്ചാണ് വേലി ഉണ്ടാക്കുന്നത്. ഒപ്പം കാമറ, ലൈറ്റ്, സ്പീക്കർ, സെൻസർ എന്നിവയുണ്ടാകും. സൗരോർജത്തിൽ പ്രവർത്തിക്കുന്ന വേലിക്ക് നൂറുമീറ്റർ അടുത്ത് ആനയോ മറ്റു ജീവികളോ എത്തിയാൽ സൈറൺ മുഴങ്ങും. ലൈറ്റുകൾ തെളിയും. ഇതുകണ്ട് ആനകൾ പിന്തിരിയും. വേലിയിൽ തൊട്ടാൽ ചെറിയ ഷോക്കുണ്ടാകും.
തിരുവനന്തപുരത്തെ വൈറ്റ് എലഫന്റ് ടെക്നോളജീസ് നിർമിക്കുന്ന ഉപകരണത്തിനാവശ്യമായ സൗരോർജ സംവിധാനവും ലൈറ്റും സൈറണുമാണ് വിജയൻ നിർമിച്ചത്. വൈറ്റ് എലഫന്റ് ടെക്നോളജീസ് ഉടമയും പാലക്കാട്ടുകാരനാണ്- വടവന്നൂർ പാറയ്ക്കൽ പി.ആർ. മോഹൻമേനോൻ.
കൃഷിയിടത്തിലെത്തി വിള നശിപ്പിക്കുന്ന കാട്ടുപന്നി, കുരങ്ങന്മാർ, മയിൽ തുടങ്ങിയവയിൽനിന്നു വിള സംരക്ഷിക്കാനാവശ്യമായ സംവിധാനങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് വിജയൻ. ഇതുകൂടി സാധ്യമായാൽ കാർഷികമേഖലയ്ക്കാകമാനം മുതൽക്കൂട്ടാകും.
District News
കണ്ണൂർ പാനൂർ നരിക്കോട്ടുമലയിൽ കാട്ടാനക്കൂട്ടം വീണ്ടും ഇറങ്ങിയതിനെത്തുടർന്ന് ഭീതിയിലായ പ്രദേശത്ത് പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ തീരുമാനിച്ചു. കെ.പി. മോഹനൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ ചേർന്ന ജാഗ്രതാ സമിതി യോഗത്തിലാണ് ഈ തീരുമാനം. പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ യോഗം നിർദേശിച്ചു.
നരിക്കോട്ടുമല സാംസ്കാരിക കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഷമീന ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും പങ്കെടുത്തു. കാട്ടാന ശല്യം തടയാൻ ആനമതിൽ നിർമ്മാണം വേഗത്തിലാക്കണമെന്നും കൂടുതൽ വനപാലകരെ പ്രദേശത്ത് വിന്യസിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.
പ്രദേശവാസികൾക്ക് ഭീഷണിയായി മാറിയിട്ടുള്ള കാട്ടാനകളെ കാടുകളിലേക്ക് തിരികെ അയക്കാൻ ഫയർഫോഴ്സിന്റെയും പോലീസിന്റെയും സഹായം തേടാനും യോഗം തീരുമാനിച്ചു. കൃഷിനാശം തടയാൻ പ്രത്യേക വിള ഇൻഷുറൻസ് പദ്ധതികൾ നടപ്പിലാക്കണമെന്നും നഷ്ടപരിഹാരം വേഗത്തിലാക്കി നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.