പത്തനംതിട്ട: വരൾച്ചയിൽ കാടിറങ്ങിയ കാട്ടുമൃഗങ്ങൾ നാട്ടുകാർക്ക് വിനയായി. മലയോര മേഖലയിൽ കാടുവിട്ടിറങ്ങിയ മൃഗങ്ങൾ പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. തണ്ണിത്തോട്, അരുവാപ്പുലം, തേക്കുതോട് ഭാഗങ്ങളിൽ കാട്ടാനകൾ തിരികെ പോകാത്തതും ദുരിതമായി മാറി. കാടുവിട്ടിറങ്ങിയ കാട്ടാനകൾ വൻ കൃഷിനാശമാണ് ഈ പ്രദേശങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ വരുത്തിയത്.
കാടിനുള്ളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവിലാണ് മൃഗങ്ങൾ പുറത്തേക്ക് വരുന്നത്. കാട്ടാന, മലയണ്ണാൻ, കുരങ്ങ് എന്നിവയാണ് സ്ഥിരം ശല്യക്കാരായി മാറിയിരിക്കുന്നത്. കാട്ടുപന്നി നാട്ടിൽ തന്നെ സ്ഥിരവാസിയായി മാറിക്കഴിഞ്ഞു. കാട്ടാനയുടെ സാന്നിധ്യം പകൽ പോലും മലയോര മേഖലയിലെ റോഡുകളിലുണ്ടാകുന്നുണ്ട്. വനാതിർത്തികളിൽ നിന്നും കിലോമീറ്ററുകൾക്കപ്പുറത്തേക്ക് കാട്ടാനകൾ വരുന്നുമുണ്ട്. വടശേരിക്കര ടൗണിനു സമീപംവരെ കാട്ടാനയുടെ ശല്യം നേരിട്ടുവരികയാണ്. കാട്ടാനയെ തിരികെയോടിക്കാൻ വനംവകുപ്പ് നടത്തുന്ന ശ്രമങ്ങളും പരാജയപ്പെടുകയാണ്.
കൃഷിയിടങ്ങൾ തകർത്തു
കാട്ടാനയുടെ സ്ഥിരം സാന്നിധ്യം കാരണംഏറെ ബുദ്ധിമുട്ടിലായത് കർഷകരാണ്. വൻതോതിൽ ഏത്തവാഴ, തെങ്ങ് എന്നിവ നശിപ്പിച്ചിരിക്കുകയാണ്. ഇഷ്ടഭക്ഷണമായ ചക്ക തേടിയാണ് ഇവ വിദൂരങ്ങളിലേക്ക് എത്തുന്നതെന്നു പറയുന്നു. കാടിനോടു ചേർന്ന പ്രദേശങ്ങളിലെ പ്ലാവുകളിലെ ചക്ക ഉടമകൾ തന്നെ അറുത്തുമാറ്റി.
തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ ജനവാസ മേഖലയിൽ കഴിഞ്ഞദിവസം രാത്രി കാട്ടാന വൻനാശനഷ്ടമാണ് ഉണ്ടാക്കിയത്. പടിഞ്ഞാറെ എലിമുള്ളുംപ്ലാക്കൽ ചരിവുപുരയിടത്തിൽ ജോസ് ജോർജ്, ചരിവുപുരയിടത്തിൽ സി.എസ്. മത്തായി, പുത്തൻപുരയ്ക്കൽ പി.എസ്. മത്തായി എന്നിവരുടെ കൃഷിയിടങ്ങളിൽ കാട്ടാന വൻ നാശം വിതച്ചു.
ജോസ് ജോർജിന്റെ പുരയിടത്തിലെ കുലച്ചതും കുലയ്ക്കാത്തതുമായ 40 മൂട് ഏത്തവാഴയാണ് നശിപ്പിച്ചത്. കൈതക്കൃഷിയും പൂർണമായി നശിപ്പിച്ചു. സി.എസ്. മത്തായിയുടെ പുരയിടത്തിലെ കമുകുകളും നശിപ്പിച്ചു. വീട്ടുമുറ്റത്തെത്തിയ ശേഷമാണ് കാട്ടാന കൃഷിയിടത്തിലേക്കു കയറുന്നത്. ഇതോടെ വീടുകൾക്കുള്ളിൽ കഴിയുന്നവരും ഭീതിയിലായി.