കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ പാമ്പുകടിയേറ്റ് മരിച്ചത് 2018ല്‍. അന്ന് 123 പേര് മരണത്തിനു കീഴടങ്ങിയതിനുശേഷം പിന്നീടുള്ള വര്‍ഷങ്ങളില്‍ മരണനിരക്ക് ഗണ്യമായി കുറഞ്ഞുവരികയാണെന്നാണ് വനംവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇത്തവണ പതിവിലധികം ചൂട് വര്‍ധിച്ചതോടെ പാമ്പുകള്‍ തണുപ്പുതേടി മനുഷ്യവാസ കേന്ദ്രങ്ങളിലേക്കു വരാന്‍ തുടങ്ങിയതാണ് ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.
2016 മുതല്‍ 2025 സെപ്റ്റംബര്‍ 10 വരെയുള്ള കാലയളവിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 2020 മുതല്‍ പിറകോട്ടുള്ള നാലു വര്‍ഷങ്ങളില്‍ പാമ്പുകടിയേറ്റുള്ള മരണം കൂടുതലായിരുന്നു. 2016 ല്‍ 119 പേരാണ് മരിച്ചത്. 2017ല്‍ മരണം 92.
2018ല്‍ മരണം 123 ആയി ഉയര്‍ന്നു. 2019ല്‍ 71 ആയി കുറഞ്ഞു. പിന്നീട് 2020 മുതല്‍ 2025 വരെയുള്ള കാലയളവില്‍ വര്‍ഷം ചെല്ലുന്തോറും പാമ്പുകടിയേറ്റുള്ള മരണങ്ങള് കുറഞ്ഞു വരികയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
മരണനിരക്ക് കുറഞ്ഞെങ്കിലും കാട്ടാന, കടുവ തുടങ്ങിയ വന്യമൃഗങ്ങളേക്കാള്‍ അപകടകാരികളാണ് പാമ്പുകള്‍. 10 വര്‍ഷത്തിനിടെ കാട്ടാനകള്‍ കൊലപ്പെടുത്തിയത് 215 പേരെയാണ്. ഈ കാലയളവില്‍ കാട്ടുപന്നി ആക്രമണത്തില്‍ 59 പേരും മരിച്ചു. പാമ്പുകടിയേറ്റു മരിച്ചതാകട്ടെ 644 പേര്.
പാമ്പുകളെക്കുറിച്ചുള്ള ജാഗ്രതയും ആശങ്കയും പാമ്പുകടിയേറ്റുള്ള മരണം കുറയ്ക്കാന്‍ സഹായകരമാകുമെന്നാണ് പാമ്പുപിടിത്ത വിദഗ്ധരുടെ അഭിപ്രായം.
വീടും പരിസരങ്ങളും കിടക്കപ്പായയും നിരീക്ഷിച്ച് പാമ്പുകളില്ലെന്ന് ഉറപ്പാക്കാന്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. പാമ്പുകടിയേറ്റാല്‍ ഉടനടി എന്തു ചെയ്യണമെന്നും ഏതൊക്കെ ആശുപത്രികളിലാണ് ആന്റിവെനം ഉള്ളത് എന്നീ കാര്യങ്ങളെക്കുറിച്ച് ആളുകള്‍ കൂടുതല്‍ ബോധവാന്മാരായതും മരണങ്ങള് കുറയാന്‍ കാരണമായിട്ടുണ്ട്.
കാട്ടുപന്നി, മയില്‍ എന്നിവ പാമ്പുകളെ കൊന്നു തിന്നുന്നത് മലയോര മേഖലകളില്‍ പാമ്പുശല്യം ഒരു പരിധി വരെ കുറയാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍, വീട്ടുവളപ്പില്‍ തമ്പടിക്കുന്ന പാമ്പുകളെ പിടികൂടാന്‍ മനുഷ്യസാന്നിധ്യം ഭയന്ന് വന്യജീവികള്‍ക്ക് കഴിയാറില്ല. വീട്ടുവളപ്പില്‍ കോഴികളെ അഴിച്ചുവിട്ടു വളര്‍ത്തുന്നത് നിലച്ചതും പാമ്പുകള്‍ പെരുകാന്‍ കാരണമായിട്ടുണ്ട്. പാമ്പിന്‍കുഞ്ഞുങ്ങള്‍ കോഴികളുടെ ഇഷ്ടഭക്ഷണമാണ്.
വനത്തിനു പുറത്തുവച്ച് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം നാലു ലക്ഷം രൂപയായി വര്‍ധിപ്പിച്ചത് കഴിഞ്ഞവര്‍ഷം. മുമ്പ് രണ്ടുലക്ഷം രൂപ മാത്രമായിരുന്നു സഹായം.
വനംവകുപ്പും ദുരന്ത നിവാരണ വകുപ്പും സംയുക്തമായി 2025 മേയ് ഒമ്പതിന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശപ്രകാരമാണ് നാലു ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചത്. വനത്തിനുള്ളില്‍ വച്ച് പാമ്പുകടിയേറ്റു മരിച്ചാല്‍ ആശ്രിതര്‍ക്ക് 2018ലെ ഉത്തരവു പ്രകാരം സര്‍ക്കാര്‍ 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കുന്നത്.
പാമ്പു കടിയേറ്റ് മരിച്ചവര്‍
2016-17: 119.
2017-18: 92.
2018-2019: 123.
2019-2020: 71.
2020-2021: 52.
2021-2022: 65.
2022-2023: 48.
2023-2024: 34.
2024-2025: 34.
2025-2026:
(10-09-2025 വരെ): 6.

2020ല്‍ കേരളത്തില്‍ സര്‍പ്പ പദ്ധതി ആരംഭിച്ച ശേഷമാണ് പാമ്പുകടിയേറ്റുള്ള മരണങ്ങള് ഗണ്യമായി കുറഞ്ഞതെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്.
സര്‍പ്പ പദ്ധതി ആരംഭിക്കുന്നതിനു മുമ്പ് ഒരു വര്‍ഷം ശരാശരി 130-150 തോതില്‍ ഉണ്ടായിരുന്ന പാമ്പുകടിയേറ്റുള്ള മരണം. 2025ല്‍ 30 ആയി കുറയ്ക്കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. നാട്ടിന് പുറങ്ങളില്‍ കാണുന്ന പാമ്പുകളെ വനംവകുപ്പിന്റെ കീഴിലുള്ള പ്രത്യേക സംഘം പിടികൂടി വനത്തില്‍ വിട്ടയയ്ക്കുന്നതാണ് സര്‍പ്പ പദ്ധതി.
2020 മുതല്‍ ഇതുവരെയായി 29,000 പാമ്പുകളെ പിടികൂടി സുരക്ഷിത കേന്ദ്രങ്ങളില്‍ വിടാന്‍ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. സര്‍പ്പ പദ്ധതിയുടെ കീഴില്‍ 2600 വോളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വോളണ്ടിയര്‍മാരുടെ എണ്ണം വര്‍ധിപ്പിച്ച് സര്‍പ്പ പദ്ധതി കൂടുതല്‍ വിപുലമാക്കുമെന്നും മന്ത്രി ദീപികയോടു പറഞ്ഞു.
Tags : Snakes dangerous wild animals