Business
കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിന്റെ ഫാൻസി നമ്പർ ലേലത്തിൽ പങ്കെടുത്തശേഷം ഉയർന്ന തുക വിളിച്ച് പിന്നീട് പണം അടയ്ക്കാതെ പിന്മാറുന്നവർക്കെതിരേ കര്‍ശന നടപടി എടുക്കാന്‍ അധികൃതര്‍.
ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ലേലത്തിൽ വിജയിച്ചശേഷം നിശ്ചിത സമയത്തിനുള്ളിൽ തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരേ റവന്യു റിക്കവറി ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ ഉണ്ടാകും. ലേലത്തിൽ പങ്കെടുക്കുമ്പോൾ കൃത്യമായി ആലോചിച്ച് മാത്രം തുക രേഖപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നു.
ലേല തുക അടയ്ക്കാതെ പിന്മാറുന്നതു നിയമനടപടികൾക്കു പുറമേ വാഹനത്തിന്റെ രജിസ്ട്രേഷൻ തടസപ്പെടുന്നതിനും ഭാവിയിൽ ലേലങ്ങളിൽ പങ്കെടുക്കുന്നതിൽനിന്നും വിലക്കുന്നതിനും കാരണമാകും. നിയമങ്ങൾ പാലിച്ച് ഉത്തരവാദിത്തത്തോടെ ലേലത്തിൽ പങ്കെടുക്കണമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. അതേസമയം ഉയര്‍ന്ന തുക കൊടുത്ത കരസ്ഥമാക്കുന്ന നമ്പര്‍ കൈവശം വയ്ക്കാനുള്ള അവകാശംകൂടി വാഹന ഉടമകള്‍ക്കു വേണമെന്ന് നിര്‍ദേശം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ വാഹനം കൈമാറ്റം ചെയ്യുമ്പോള്‍ നമ്പറും നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്.
Kerala
കോട്ടയം: വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ ബില്ലില്‍ നിന്നും കേന്ദ്രം പിന്മാറണമെന്ന് മന്ത്രി വി.എന്‍. വാസവന്.
വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങള്‍ നടത്തുന്ന ധര്മസ്ഥാപനങ്ങള്ക്കിടയിലും ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. ഈ ആശങ്ക പരിഹരിക്കാനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിക്കണമെന്നും മന്ത്രി വാസവന് ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉയരുന്ന ഈ ആശങ്കകള്‍ യുക്തിസഹവും ഗൗരവമുള്ളതുമാണ്. ഇതു സംബന്ധിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെ മുന്നോട്ട് വച്ച പ്രശ്നം ദൂരീകരികരിച്ചതിനു ശേഷം മാത്രമേ ബില്ലിന്റെ തുടര്‍നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കാവൂ.
വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമപ്രകാരം അനുമതി പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെട്ടാലോ, അല്ലെങ്കില്‍ കാലാവധിക്കുള്ളില്‍ പുതുക്കല്‍ ലഭ്യമാകാതെയായാലോ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതായി കണക്കാക്കുമെന്നതാണ് പുതിയ വ്യവസ്ഥ.
ഇങ്ങനെ സംഭവിച്ചാല്‍ വിദേശ സംഭാവനകളും ആസ്തികളും കേന്ദ്ര സര്‍ക്കാര്‍ നിര്‍ണയിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലേക്ക് പോകും എന്നതാണ് പുതിയ കരട് ബില്ലിലെ വ്യവസ്ഥ. കേന്ദ്ര സര്‍ക്കാര്‍ ഈ ഭേദഗതിയുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് പിന്തിരിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Kerala
തൃശൂർ: തൃശൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാജൻ പല്ലനെതിരേ വിമതനായി മത്സരിക്കാനിറങ്ങിയ ജയപ്രകാശ് പൂവത്തിങ്കൽ നാമനിർദേശ പത്രിക പിൻവലിക്കും.
കെപിസിസി സെക്രട്ടറി എം.പി. വിൻസെന്റ് നേരിട്ടെത്തി ചർച്ചനടത്തിയതോടെയാണ് മത്സരരംഗത്തുനിന്നു പിന്മാറുന്നതെന്ന് ജയപ്രകാശ് പറഞ്ഞു. ശനിയാഴ്ചയാണ് കോർപറേഷൻ മുൻ കൗണ്‍സിലറും സജീവ കോണ്‍ഗ്രസ് പ്രവർത്തകനുമായ ജയപ്രകാശ് പൂവത്തിങ്കൽ പാർട്ടി തീരുമാനത്തെ വെല്ലുവിളിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചത്.
പ്രധാന സ്ഥാനങ്ങളിലേക്ക് പാർട്ടിയിൽ ഒരു പ്രത്യേക വിഭാഗത്തിനു പരിഗണന ലഭിക്കുന്നെന്ന ആരോപണത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റിനെ കാണാൻ ചെന്നിരുന്നു.
രണ്ടരമണിക്കൂർ കാത്തിരുന്നതല്ലാതെ ചർച്ച ചെയ്യാൻപോലും തയാറായില്ലെന്നും ജയപ്രകാശ് പറഞ്ഞു. ഇന്ന് ഡിസിസിയിൽ ആക്ഷേപം സംബന്ധിച്ച കാര്യങ്ങളിൽ ചർച്ചനടക്കുമെന്നും നാമനിർദേശ പത്രിക പിൻവലിക്കുമെന്നും ജയപ്രകാശ് പറഞ്ഞു. ഇത്തവണത്തെ തദ്ദേശതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായി കോർപറേഷനിലേക്ക് ജയപ്രകാശ് മത്സരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ചു ബിജെപി ഭരണകൂടം തൊഴിലുറപ്പു പദ്ധതിയെ കഴുത്തുഞെരിച്ചു കൊല്ലുകയാണെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കർഷകർക്കെതിരേ ഏകപക്ഷീയമായി അടിച്ചേൽപ്പിച്ച മൂന്നു കിരാതനിയമങ്ങൾ ജനകീയ പ്രതിഷേധത്തെത്തുടർന്നു കേന്ദ്രസർക്കാരിനു പിൻവലിക്കേണ്ടിവന്നതു ചരിത്രമാണ്.
അതുപോലെ ഈ തെറ്റായ നയവും കേന്ദ്രസർക്കാരിനു തിരുത്തേണ്ടിവരും. ഗ്രാമീണ ജനതയുടെ ദാരിദ്ര്യം അകറ്റുക എന്ന ലക്ഷ്യത്തോടെയാണു യുപിഎ സർക്കാർ ദേശീയ തൊഴിലുറപ്പു പദ്ധതി നടപ്പാക്കിയത്. ഗ്രാമസ്വരാജ് എന്ന ഗാന്ധിയൻ സങ്കൽപ്പം യാഥാർഥ്യമാക്കുന്നതിനാലാണ് ആ പദ്ധതിക്ക് ഗാന്ധിജിയുടെ പേര് നൽകിയത്. ബിജെപി തുടക്കം മുതൽ ഈ പദ്ധതിക്കെതിരായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
പാവപ്പെട്ടവന്റെ കൈകളിലേക്കു പണമെത്തിച്ച പദ്ധതിയെ ഇഞ്ചിഞ്ചായി കൊല്ലുന്നതിനുള്ള നിയമമാണു കേന്ദ്രസർക്കാർ ഉണ്ടാക്കിയതെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ചരിത്രത്തെ മാറ്റിയെഴുതുകയെന്നതു ഫാസിസ്റ്റ് ശൈലിയാണ്. ഏകാധിപതികൾ എക്കാലവും ശ്രമിച്ചിട്ടുള്ളത് അവർക്ക് ഹിതമായ ചരിത്രം സൃഷ്ടിക്കാനാണ്.
അതിന്റെ ഭാഗമാണു ചരിത്രപുരുഷമാരെ തമസ്കരിക്കാനുള്ള നടപടി. സ്വാതന്ത്ര്യസമരത്തെയും നേതാക്കളെയും ഒറ്റുകൊടുത്ത അഞ്ചാംപത്തി നേതാക്കളുടെ പേരിലേക്കു പല പദ്ധതികളും പുനർനാമകരണം ചെയ്യാനാണു മോദി സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരേ കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടം ഫാസിസത്തിനെതിരായ ശക്തമായി ചെറുത്തുനിൽപ്പായി മാറുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ലോക്ഭവനു മുന്നിൽ നടക്കുന്ന രാപകൽ സമരത്തിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ്, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, മുൻ കെപിസിസി പ്രസിഡന്റുമാരായ കെ. മുരളീധരൻ, എം.എം. ഹസൻ, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്, കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, ഷാഫി പറന്പിൽ, എഐസിസി സെക്രട്ടറിമാരായ പി.വി. മോഹൻ, വി.കെ. അറിവഴകൻ, മൻസൂർ അലി ഖാൻ, കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ, എംപിമാർ, എംഎൽഎമാർ, മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.ഇന്നു രാവിലെ 10 ന് രാപകൽ സമരം സമാപിക്കും.
District News
കേണിച്ചിറ: പൂതാടി ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ രണ്ട് അംഗങ്ങൾ എത്തിയില്ല. ഇതോടെ എൽഡിഎഫിനും യുഡിഎഫിനും തുല്യ അംഗങ്ങളുള്ള പഞ്ചായത്തിൽ യുഡിഎഫിന് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗത്വം ലഭിക്കാനുള്ള സാധ്യത വർധിച്ചു.
സിപിഎമ്മിനുള്ളിലെ വിഭാഗീയതയെ തുടർന്നാണ് രണ്ടുപേരും തെരഞ്ഞെടുപ്പിന് എത്താതിരുന്നതെന്ന് സൂചനയുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടി ഏരിയ കമ്മിറ്റി അംഗമായിരുന്ന എ.വി. ജയനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത് പൂതാടിയിൽ സിപിഎമ്മിൽ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ എ.വി. ജയന്റെ നേതൃത്വത്തിലാണ് സിപിഎം തെരഞ്ഞെടുപ്പിനെ നേരിട്ടത്.
എൽഡിഎഫും യുഡിഎഫും തുല്യത പാലിച്ചതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഒരു വോട്ട് അസാധുവായി. ഒടുവിൽ ഭരണം എൽഡിഎഫിന് ലഭിക്കുകയായിരുന്നു.
അപ്രതീക്ഷിതമായി ജയനെ മാറ്റി ബാലകൃഷ്ണനെ പഞ്ചായത്ത് പ്രസിഡന്റ് ആക്കിയതും വിഭാഗീയതയ്ക്ക് ആക്കംകൂട്ടി. ജയനെ ഒതുക്കാനുള്ള നീക്കമാണിതെന്ന വിലയിരുത്തലും ഉണ്ടായി. സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ വിട്ടുനിന്നവർ വിശദീകരണം നൽകിയിട്ടില്ല.