Kerala
കൊച്ചി: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മുന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ വധശ്രമമടക്കം അനാവശ്യമായി ചേര്‍ത്തതാണെന്നും ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് നല്കിയ ഹര്‍ജി പിന്‍വലിച്ചു.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കണ്ണൂര്‍ റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നതടക്കം ചൂണ്ടിക്കാട്ടി ഒന്നാം പ്രതിയായ കെഎസ്യു നേതാവ് എം.സി. അതുല്‍ നല്കിയ ഹര്‍ജിയാണു പിന്‍വലിച്ചത്.
നേരത്തേ ഹര്‍ജി പരിഗണിച്ചപ്പോള്‍, വധശ്രമം അടക്കം വകുപ്പുകള്‍ ഒഴിവാക്കി കേസില്‍ കുറ്റപത്രം നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. കുറ്റപത്രം ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഇന്നലെ ഹര്‍ജി വീണ്ടും പരിഗണനയ്ക്കെത്തിയപ്പോള്‍ പിന്‍വലിക്കുന്നതായി ഹര്ജിക്കാരന് അറിയിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ശനിയാഴ്ച മൂന്ന് ജില്ലകള്‍ക്ക് നല്‍കിയിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്ക് നല്കിയ അതിതീവ്ര മഴ മുന്നറിയിപ്പാണ് മാറ്റിയത്. ഈ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്ച ഏഴ് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടാണ്. ഇന്നത്തെ മഴ മുന്നറിയിപ്പില്‍ മാറ്റമില്ല. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ റെഡ് അലര്‍ട്ട് തുടരുന്നു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
ശനിയാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് മുതൽ ഒമ്പത് വരെ കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Kerala
പത്തനംതിട്ട/ ചങ്ങനാശേരി: സിൽവർ ലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു നിവേദനം നൽകി.
ശക്തമായ പ്രതിഷേധത്തിൽ പദ്ധതിപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ പരാജയപ്പെട്ടിട്ടും പദ്ധതി പിൻവലിക്കുകയെന്ന ജനങ്ങളുടെ ആവശ്യം അംഗീകരിക്കാൻ കഴിഞ്ഞ സർക്കാർ തയാറായില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി.
ഇന്നു നടക്കുന്ന മന്ത്രിസഭായോഗം സില്‍വര്‍ലൈന്‍ പദ്ധതി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് സില്‍വര്‍ലൈന്‍ സമരസമിതി നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.
കഴിഞ്ഞ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ സംബന്ധിച്ച് പഠനം നടത്തി അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയസമിതി സംസ്ഥാന ചെയര്മാന് എം.പി. ബാബുരാജ്, കോട്ടയം ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ എന്നിവര്‍ പറഞ്ഞു.
സില്‍വര്‍ലൈന്‍ സമരക്കാര്‍ക്കെതിരേ സംസ്ഥാനവ്യാപകമായി പോലീസ് എടുത്തിട്ടുള്ള കേസുകളും പിന്‍വലിക്കുമെന്നും മുഖ്യമന്ത്രി സമരസമിതി നേതാക്കളെ അറിയിച്ചു.
National
ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയ്ക്ക് നൽകിയ പോലീസിന്റെ പ്രത്യേക വാഹനവ്യൂഹം പിൻവലിച്ചു പോലീസ്. എന്നാൽ മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം കോൺവോയ് മതിയെന്ന് വിജയ് പറഞ്ഞതായാണ് പോലീസ് വൃത്തങ്ങൾ വിശദമാക്കുന്നത്. നടപടി വിജയുടെ അഭ്യർത്ഥനപ്രകാരമെന്ന് പോലീസ് വൃത്തങ്ങൾ വിശദമാക്കി. തമിഴ്നാട്ടിലെ വൻ വിജയത്തിന് പിന്നാലെയാണ് വിജയ്ക്ക് കോൺവോയ് ക്രമീകരണം ഏർപ്പെടുത്തിയത്.
അതേസമയം രാത്രി വൈകിയും തമിഴ്നാട്ടിൽ നാടകീയ നീക്കങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ടിവികെ-കോൺഗ്രസ് സഖ്യത്തിനെതിരെ കൈകോർക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ഒരുങ്ങുന്നതായി സൂചനകൾ വന്നതിന് പിന്നാലെ എഐഎഡിഎംകെ എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റി.
ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ സഖ്യ ചർച്ചകൾ തുടങ്ങിയതായാണ് വിവരം. ഇരു പാർട്ടികളുടെയും നേതാക്കൾ പരസ്പരം ബന്ധപ്പെട്ടു. ദ്രാവിഡ പാർട്ടികളുടെ ബദൽ അവതരിപ്പിച്ച് ടിവികെയെ അകറ്റി നിർത്തുകയെന്ന ലക്ഷ്യമാണ് ഇരുപാർട്ടികളുടെയും മുന്നിലുള്ളത്.
എംഎൽഎമാർ മറുപക്ഷത്തേക്ക് കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ നേതൃത്വം അവരെ പുതുച്ചേരിയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രിയോടെയാണ് ചെന്നൈയിൽ നിന്ന് സ്വകാര്യ ബസുകളിൽ എംഎൽഎമാരെ പുതുച്ചേരിയിലേക്ക് കൊണ്ടുപോയത്. മുതിർന്ന നേതാക്കളുടെ മേൽനോട്ടത്തിലാണ് ഈ നീക്കം. എംഎൽഎമാർ ആരുമായും ബന്ധപ്പെടാതിരിക്കാൻ കർശന നിയന്ത്രണങ്ങളാണ് റിസോർട്ടിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
International
വാഷിംഗ്ടൺ ഡിസി: യൂറോപ്പിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സൈനികരിൽ കുറച്ചുപേരെ പിൻവലിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്.
ഇറാൻ യുദ്ധത്തിൽ സഹായിക്കാത്ത നാറ്റോയിൽനിന്ന് അമേരിക്ക പിൻവാങ്ങുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ഈ നീക്കം.
നാറ്റോ സൈനികസഖ്യത്തിന്റെ ഭാഗമായി 80,000 അമേരിക്കൻ സൈനികരാണ് യൂറോപ്പിലെ വിവിധ രാജ്യങ്ങളിലുള്ളത്. ഇതിൽ 30,000ത്തിനു മുകളിൽ സൈനികർ ജർമനിയിലാണ്.
ഇറാൻ അടച്ച ഹോർമുസ് കടലിടുക്ക് തുറക്കാൻ നാറ്റോ സഹായിക്കാതിരുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇതിനു പുറമേ, ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള അമേരിക്കൻ മോഹത്തെ നാറ്റോ എതിർത്തതും ട്രംപിനു സുഖിച്ചില്ല.
യൂറോപ്പിൽനിന്നു സൈനികരെ പിൻവലിക്കുന്ന കാര്യം ഉപദേഷ്ടാക്കളുമായി ട്രംപ് ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. എന്നിരുന്നാലും നാറ്റോ-അമേരിക്ക ബന്ധത്തിലുണ്ടായ വിള്ളൽ വർധിച്ചുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ കഴിഞ്ഞദിവസം വൈറ്റ്ഹൗസിലെത്തി ട്രംപുമായി നേരിട്ടു നടത്തിയ ചർച്ചയിലും കാര്യമായ പ്രയോജനം ഉണ്ടായില്ലെന്നാണ് റിപ്പോർട്ട്.
Kerala
കൊച്ചി : കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിലെ വിവാദപരമായ വ്യവസ്ഥകളില്‍ കേരള ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി (കെആർഎൽസിബിസി) ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി.
ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സത്വരമായ നടപടികള്‍ ഉണ്ടാകണമെന്നും നിലവില്‍ സൊസൈറ്റി സംഘടന ഭാരവാഹികളും മതന്യൂനപക്ഷ പ്രതിനിധികളുമായും മതിയായ ചര്‍ച്ചകള്‍ നടത്താതെ ഇത്തരം കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും കേരള ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി ആവശ്യപ്പെട്ടു.
Kerala
കൊച്ചി: ക്രിസ്തുവിന്റെ പീഡാസഹനവും കുരിശു മരണവും അനുസ്മരിക്കുന്ന ദുഃഖവെള്ളിയാഴ്ച പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ദൗർഭാഗ്യകരവും ക്രൈസ്തവ ന്യൂനപക്ഷത്തെ ബോധപൂർവം അവഹേളിക്കുന്നതിനുള്ള നടപടിയുമാണെന്ന് കത്തോലിക്ക കോൺഗ്രസ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം ഭാരതത്തിന്റെ മതേതരത്വത്തിന് കളങ്കമുണ്ടാക്കുന്നതും ഭരണഘടനാപരമായ അവകാശ ലംഘനവുമാണ്. ക്രൈസ്തവ ന്യൂനപക്ഷങ്ങളോടുള്ള സർക്കാരുകളുടെ തുടർച്ചയായ അവഹേളനങ്ങളുടെ ഒരു നേർക്കാഴ്ചയാണ് ദുഃഖവെള്ളിയാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനം.
ഈസ്റ്റർ, പെസഹാ ദിനങ്ങളിൽ എൻട്രൻസ് പരീക്ഷകൾ നടത്തി ക്രൈസ്തവ സമൂഹത്തെ ഉപദ്രവിക്കുന്ന സമീപനം നിലനിൽക്കുന്പോഴാണ് ദുഃഖവെള്ളിയാഴ്ച പുതിയ പരിശീലനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ വന്നിരിക്കുന്നത്.
ഇത് കടുത്ത നീതിനിഷേധവും ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ബോധപൂർവമായ ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം നടപടികൾ കൃത്യമായി ക്രൈസ്തവ മതവികാരത്തെ വ്രണപ്പെടുത്തുന്നത് തന്നെയാണ്.
ക്രൈസ്തവ പാരന്പര്യങ്ങളെയും അനുഷ്ഠാനങ്ങളെയും നിഷേധിക്കുകയും ബോധപൂർവം അവഹേളിക്കുകയും ചെയ്യുന്ന ഇത്തരം നടപടികൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള ജാഗ്രതയും നടപടികളും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങളിൽ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ പ്രതികരണങ്ങളിലേക്ക് കടക്കാൻ കത്തോലിക്ക കോൺഗ്രസ് തീരുമാനിച്ചു.
Kerala
മലപ്പുറം: മങ്കടയിൽ പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിച്ച് ലീഗ് വിമതൻ കുന്നത്ത് മുഹമ്മദ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി.
നേരത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്ന സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റുമായ എം.പി. അലവി പത്രിക പിൻവലിച്ചു.
കഴിഞ്ഞദിവസം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഇടതുമുന്നണി പിന്തുണയ്ക്കുന്ന മങ്കടയിലെ സ്ഥാനാർഥിയായി കുന്നത്ത് മുഹമ്മദിനെ പ്രഖ്യാപിച്ചിരുന്നു.
സ്ഥാനാർഥി നിർണയത്തിന്റെ പേരിൽ മുസ്ലിം ലീഗുമായി ഇടഞ്ഞ് സ്വതന്ത്ര സ്ഥാനാർഥിയായി കുന്നത്ത് മുഹമ്മദ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. എം.പി. അലവിയും പത്രിക നൽകിയിരുന്നു. അലവിയെ പിൻവലിച്ചാണ് കുന്നത്ത് മുഹമ്മദ് ഇപ്പോൾ സ്ഥാനാർഥിയായത്.
Kerala
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി.കോഴി,താറാവ്,കാട എന്നിവയുടെ മാംസം,മുട്ട എന്നിവ വിൽക്കാൻ അനുമതി നൽകി.
ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ വിൽക്കാനുള്ള നിയന്ത്രണവും നീക്കി. ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ,ഹരിപ്പാട് നഗരസഭകളിലുമായിരുന്നു നിയന്ത്രണം.
ജില്ലയിൽ പുതുതായി പക്ഷിപ്പനി കേസുകൾ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം സംശയമുള്ള മൂന്ന് സാമ്പിളുകൾ ഭോപ്പാലിൽ പരിശോധനയ്ക്ക് അയച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന മാതൃകാ പെരുമാറ്റചട്ടം പിൻവലിച്ചു. പെരുമാറ്റച്ചട്ടം ഇന്ന് 2025 (ഡിസംബർ 15) മുതൽ
പിൻവലിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.
എന്നാൽ സ്ഥാനാർഥികളുടെ നിര്യാണത്തെത്തുടർന്ന് മൂന്ന് വാർഡുകളിൽ പ്രത്യേക തെരഞ്ഞെടുപ്പ് നടക്കാനുള്ളതിനാൽ മലപ്പുറം ജില്ലയിലെ മൂത്തേടം, എറണാകുളം പാമ്പാക്കുട എന്നീ ഗ്രാമപഞ്ചായത്തുകളിൽ പൂർണമായും തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിൽ മാത്രമായും തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ മാതൃകാപെരുമാറ്റചട്ടം നിലനിൽക്കുന്നതായിരിക്കും.
തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് നവംബർ 10 മുതലായിരുന്നു മാതൃകാ പെരുമാറ്റച്ചട്ടം സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നിലവിൽ വന്നത്.
National
ന്യൂഡൽഹി: സഞ്ചാർ സാഥി ആപ്പ് നിബന്ധനയിൽ നിലപാട് മാറ്റി കേന്ദ്ര സർക്കാർ. ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര സർക്കാര്‍ വ്യക്തമാക്കി. ആപ്പിന് ജനങ്ങൾക്കിടയിൽ സ്വീകാര്യത കൂടി വരുന്നത് പരിഗണിച്ചാണ് തീരുമാനമെന്നും സർക്കാർ അറിയിച്ചു.
എന്നാല്‍, മൊബൈൽ കമ്പനികളിൽ നിന്നടക്കം കടുത്ത എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഈ പിന്മാറ്റം. പുതിയ ഫോണുകളിൽ സഞ്ചാർ സാഥി നിർബന്ധമാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചാൽ സഹകരിക്കില്ലെന്ന് ആപ്പിൾ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകൾ വന്നിരുന്നു.
ലോകത്തൊരിടത്തും ഇത്തരം നിർദേശം കമ്പനി അംഗീകരിക്കാറില്ലെന്നതാണ് ആപ്പിളിന്റെ നിലപാട്. ഐഒഎസ് ഇക്കോസിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
കടുത്ത് എതിര്‍പ്പ് ഉയര്‍ന്നതിന് പിന്നാലെ നേരത്തെ തന്നെ കേന്ദ്ര സർക്കാര്‍ നിലപാട് മയപ്പെടുത്തിയിരുന്നു. ഉപയോക്താക്കൾക്ക് താൽപ്പര്യമില്ലെങ്കിൽ ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്ന് വിവാദങ്ങൾക്ക് പിന്നാലെ കേന്ദ്രം വ്യക്തമാക്കി.
ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുമെന്ന ആശങ്കകൾക്കിടയിൽ, ആശയവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഈ ഭയങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പറയുകയും സൈബർ തട്ടിപ്പുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാനാണ് ആപ്പ് ലക്ഷ്യമിടുന്നതെന്നും കൂട്ടിച്ചേർത്തു.ആപ്പ് വഴി രഹസ്യമായി വിവരങ്ങൾ ചോർത്താനോ കോൾ നിരീക്ഷിക്കാനോ യാതൊരു സാധ്യതയുമില്ലെന്ന് സിന്ധ്യ ഉറപ്പിച്ചു പറഞ്ഞു.
"ഈ ആപ്പ് എല്ലാവരിലേക്കും എത്തിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങൾക്ക് ഇത് ഡിലീറ്റ് ചെയ്യണമെങ്കിൽ ഡിലീറ്റ് ചെയ്യാം. ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. നിങ്ങൾ ഇത് രജിസ്റ്റർ ചെയ്താൽ ഇത് സജീവമായി തുടരും. രജിസ്റ്റർ ചെയ്യുന്നില്ലെങ്കിൽ പ്രവർത്തനരഹിതമായിരിക്കും." എന്നാണ് മന്ത്രി വിശദീകരിച്ചത്.