Kerala
കൊച്ചി: കുറിച്ചിയിൽ ആയുർവേദ 250 കോടി രൂപയുടെ ആയുർടെക് പദ്ധതി പ്രഖ്യാപിച്ചു.
ആയുർവേദത്തെ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ചു രോഗങ്ങൾ മുൻകൂട്ടി പ്രവചിക്കാനും പ്രതിരോധിക്കാനും കഴിയുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ആദ്യഘട്ടം ഇടുക്കിയിലെ കരിമ്പനിൽ ആരംഭിച്ചു.
മൂന്നു ഘട്ടങ്ങളിലായാണ് 250 കോടി രൂപയുടെ നിക്ഷേപം നടപ്പാക്കുന്നത്. ഇതിൽ എഐ അധിഷ്ഠിത ആയുർടെക് ആൻഡ് വെൽനെസ് ഡെസ്റ്റിനേഷൻ, വർക്ക് ഫ്രം നേച്ചർ റസിഡൻഷൽ സൗകര്യങ്ങൾ, അത്യാധുനിക മരുന്നുനിർമാണ യൂണിറ്റ് എന്നിവയുണ്ടാകും.
ആരോഗ്യം, സാങ്കേതികവിദ്യ, ഹോസ്പിറ്റാലിറ്റി, നിർമാണം തുടങ്ങി വിവിധ വിഭാഗങ്ങളിലായി 500ഓളം പുതിയ തൊഴിലവസരങ്ങൾ ഈ പദ്ധതിയിലുണ്ടാകുമെന്നും കുറിച്ചിയിൽ ആയുർവേദ ഡയറക്ടർമാരായ ഡോ. ജിതിൻ ജെ. കുറിച്ചിയിൽ, ഡോ. അമ്മു മാത്യു, വൈസ് പ്രസിഡന്റുമാരായ ഇ.കെ. ഷാജി, ശ്രീനാഥ് തുളസീധരൻ എന്നിവർ അറിയിച്ചു.
District News
ചെങ്ങന്നൂർ: വർഷങ്ങളായുള്ള കാത്തിരിപ്പിനു വിരാമം. ചെങ്ങന്നൂർ സർക്കാർ ആയുർവേദ ആശുപത്രിയുടെ പുതിയ മന്ദിരം നാളെ വൈകിട്ട് 4.30ന് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
നഗരസഭയിലെ 19-ാം വാർഡിൽ ഐടിഐ ജംഗ്ഷനു സമീപം 5.23 കോടി രൂപ ചെലവഴിച്ചാണ് ഈ മനോഹരമായ മൂന്നു നില കെട്ടിടം നിർമിച്ചിരിക്കുന്നത്.
നിലവിൽ വാടകക്കെട്ടിടത്തിലെ പരിമിതമായ സൗകര്യങ്ങളിൽ വീർപ്പുമുട്ടിയിരുന്ന ആശുപത്രി സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നതോടെ ചെങ്ങന്നൂരിലെയും പരിസരപ്രദേശങ്ങളിലെയും രോഗികൾക്കു മികച്ച സേവനം ലഭ്യമാകും.
15,000 ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന പുതിയ കെട്ടിടത്തിലെ പ്രധാന സവിശേഷതകൾ ഇവയാണ്. 23 കിടക്കകളോടുകൂടിയ അത്യാധുനിക ഐപി വിഭാഗം. മുമ്പ് പുരുഷന്മാർക്ക് കിടത്തിച്ചികിത്സാ സൗകര്യം ഉണ്ടായിരുന്നില്ല. പുതിയ മന്ദിരത്തിൽ ഇതിനായി പ്രത്യേക സൗകര്യമൊരുക്കി.
കൂടുതൽ സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക പേ വാർഡുകൾ. ആയുർവേദത്തിലെ സവിശേഷ ചികിത്സാ രീതിയായ പഞ്ചകർമയ്ക്കായി പ്രത്യേകം സജ്ജീകരിച്ച മുറികൾ.
മറ്റ് സൗകര്യങ്ങൾ:
വിശാലമായ ഒപി വിഭാഗം, ഫാർമസി, ആധുനിക അടുക്കള, സ്റ്റോർ റൂമുകൾ, മൾട്ടി പർപ്പസ് ഹാൾ. മികച്ച ചികിത്സാ അനുഭവം രോഗികൾക്ക് ലഭ്യമാക്കാൻ എല്ലാ സജ്ജീകരണങ്ങളും ആശുപത്രിയിൽ ഒരുങ്ങിയതായി ആശുപത്രി അധികൃതർ പറഞ്ഞു.
Business
തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ ഉദ്ഘാടനം 25ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ആദ്യഘട്ടത്തില്‍ 200 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
100 കിടക്കകളുള്ള ഗവേഷണ ആശുപത്രി, മോഡല്‍ പേഷ്യന്റ് കെയര്‍ സെന്റര്‍, താളിയോല പഠന കേന്ദ്രം, അഡ്വാന്‍സ്ഡ് മെഡിസിനല്‍ പ്ലാന്റ് നഴ്സറി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആദ്യ ഘട്ടത്തില്‍ കാന്‍സര്‍ ഡീജനറേറ്റീവ് രോഗങ്ങളിലെ ഗവേഷണത്തിനും പരിചരണത്തിനും ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ഗണന നല്‍കും. മലബാര്‍ കാന്‍സര്‍ സെന്റര്‍ ഗവേഷണവുമായി സഹകരിക്കും.
ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (ഐആര്‍ഐഎ) കേരളം ലോകത്തിന് നല്കുന്ന മികച്ച സംഭാവനയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആയുര്‍വേദ രംഗത്തെ ദീര്‍ഘ വീക്ഷണമാണിത്. താളിയോലകള്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത അറിവുകള്‍ ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കുന്നു. ആയുര്‍വേദ രംഗത്തെ മികച്ച രാജ്യാന്തര ഗവേഷണ കേന്ദ്രമായിരിക്കുമിത്.
ലോകത്തെ പല ആരോഗ്യ സ്ഥാപനങ്ങളും ഗവേഷണവുമായി സഹകരിക്കും. ആയുര്‍വേദത്തിന്റെ പുരാതന വിജ്ഞാനത്തെ ആധുനിക ശാസ്ത്രീയ ഗവേഷണവുമായി സംയോജിപ്പിച്ച്, ആഗോള മികവിന്റെ കേന്ദ്രമായി മാറാനാണ് ഐആര്‍ഐഎ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആയുര്‍വേദ ഗവേഷണത്തിലെ സുപ്രധാന മേഖലകള്‍ ലക്ഷ്യമിട്ട് ആറ് പ്രത്യേക വകുപ്പുകളായാണ് ഐആര്‍ഐഎ പ്രവര്‍ത്തിക്കുന്നത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആയുര്‍വേദിക് ബയോളജി ആന്‍ഡ് ട്രാന്‍സ്ലേഷണല്‍ ആയുര്‍വേദ, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെഡിസിനല്‍ പ്ലാന്റ്സ് ആന്‍ഡ് നാച്ചുറല്‍ പ്രൊഡക്ട്സ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്ലേഷണല്‍ ഡ്രഗ് റിസര്‍ച്ച്, ക്ലിനിക്കല്‍ എപ്പിഡെമിയോളജി, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് റിസര്‍ച്ച്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ഹെറിറ്റേജ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഐസിടി സര്‍വീസസ് എന്നീ വിഭാഗങ്ങളാണുണ്ടാകുക.
ഉദ്ഘാടനത്തിന്റെ ഭാഗമായി 20ന് സയന്റിഫിക് കോണ്‍ഫറന്‍സും 22 മുതല്‍ 25 വരെ ആയുര്‍വേദ എക്സ്പോയും കണ്ണൂരില്‍ സംഘടിപ്പിക്കും. ആയുഷ് മിഷന് സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, ഐആര്‍ഐഎ നോഡല്‍ ഓഫീസര്‍ ഡോ. വി. രാജ്മോഹന്‍, നാഷണല്‍ ആയുഷ് മിഷന് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഡോ. പി.ആര്.സജി, ഡോ. ആര്. ജയനാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
National
ന്യൂഡൽഹി: കേന്ദ്രബജറ്റിൽ ആയുർവേദത്തിന് ഊന്നൽ നൽകി പദ്ധതികൾ. മൂന്നു പുതിയ ആയുർവേദ എയിംസ് സ്ഥാപിക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ എന്ന പേരിലാണ് ഇവ സ്ഥാപിക്കുന്നത്. വെറ്ററിനറി, പാരാ വെറ്ററിനറി കോളജുകളും കൂടുതൽ സ്ഥാപിക്കും.
*നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിസൈൻ സ്ഥാപിക്കും.
*ട്രെക്കിംഗ് പ്രോത്സാഹിപ്പിക്കാൻ പദ്ധതി
*ഹെറിറ്റേജ് ടൂറിസം പദ്ധതികൾക്കു പ്രോത്സാഹനം
*എസ്എംഇ വികസനത്തിന് 10,000 കോടി
*എല്ലാ ജില്ലയിലും ഒരു ഗേൾഡ് ഹോസ്റ്റൽ
*രണ്ട് പുതിയ ദേശീയ ജലപാതകൾ
*10 മേഖലകളിൽ നൈപുണ്യ വികസന പദ്ധതികൾ
* വനിതകളുടെ പദ്ധതികൾക്ക് ധനസഹായം എന്നിവയും ധനമന്ത്രി പ്രഖ്യാപിച്ചു.
National
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ആരോഗ്യ രംഗത്തിനും വമ്പൻ പ്രഖ്യാപനങ്ങൾ. മെഡിക്കൽ ടൂറിസത്തിനായി സ്വകാര്യമേഖലയുമായി സഹകരിച്ച് പദ്ധതി പ്രഖ്യാപിച്ചു.
അഞ്ച് മേഖല മെഡിക്കൽ ഹബുകൾ വരും. ഹബുകളിൽ തൊഴിലവസരങ്ങളുടെയും കേന്ദ്രമാകുമെന്നും കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു.
ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാനും പദ്ധതികൾ പ്രഖ്യാപിച്ചു. മരുന്ന് ചെടികൾ വളർത്തുന്നവർക്കും സംസ്ക്കരിക്കുന്നവർക്കും സഹായപദ്ധതി.
മൂന്ന് പുതിയ അഖിലേന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. ആയുഷ് ഫാർമസികളുടെ നിലവാരം ഉയർത്തും. ഗവേഷണത്തിനും പരിശോധനകൾക്കും കൂടുതൽ പ്രഫഷണലുകളെ നിയോഗിക്കും.
District News
തടിക്കടവ്: മണാട്ടി വയോജനവേദിയുടെയും ചപ്പാരപ്പടവ് പഞ്ചായത്ത് അയുർവേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ആയുർവേദ മെഡിക്കൽ ക്യാമ്പ് ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ധന്യ ജോയ്സൻ അധ്യക്ഷത വഹിച്ചു. തോമസ് ചെറിയാൻ, പ്രസീത, എൽത്സമ്മ പാനപ്പള്ളി എന്നിവർ പ്രസംഗിച്ചു. ഡോ. രാഹുൽ, ഡോ. ദിവ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Health
കർക്കടക മാസത്തിലെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒരു പ്രധാന വിഭവമാണ് പത്തിലതോരൻ.
ചേരുവകൾ
കോവലിന്റെ തളിരില, മത്തന്റെ തളിരില, തഴുതാമ, മുള്ളൻ ചീര, കാട്ടുതാൾ, കുളത്താൾ, തകര, പയറില, സാമ്പാർ ചീര, കുന്പളത്തിന്റെ ഇല.
കോവലിന്റെ ഇല
ഉദര രോഗങ്ങൾ കുറയ്ക്കാനും ദഹനശക്തി വർധിപ്പിക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും കിഡ്നി സ്റ്റോൺ, അലർജി, അണുബാധ എന്നിവ ഇല്ലാതാക്കാനും ഉപയോഗിക്കാം.
ഇതിൽ വിറ്റാമിൻ എ, സി എന്നിവയും അസ്ഥികൾ, പേശികൾ, എന്നിവയ്ക്ക് അവശ്യമായ കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു.
ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിച്ച് ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കുന്നതിലൂടെ പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യും.
മത്തന്റെ ഇല
മത്തന്റെ ഇലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധശേഷി നൽകാനും കാഴ്ചശക്തി മെച്ചപ്പെടുത്താനും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഗുണപ്രദം. കൂടാതെ ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവയും അടങ്ങിയിട്ടുണ്ട്.
തകരയില
തകരയില ദഹനം മെച്ചപ്പെടുത്തുന്നു. ചർമ രോഗങ്ങൾ, ശ്വസന പ്രശ്നങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് ഗുണപ്രദം.
തഴുതാമ
തഴുതാമയുടെ ഇലയിൽ പൊട്ടാസ്യം നൈട്രേറ്റ് ധാരാളം ഉള്ളതിനാൽ ഇത് ഡൈ യൂററ്റിക്ക് ആയി ഉപയോഗിക്കുന്നു. മലബന്ധം, ഉയർന്ന രക്തസമ്മർദം, ചുമ എന്നിവയ്ക്കും ഗുണപ്രദം.
മുള്ളൻചീര
മുള്ളൻചീരയിൽ 84 ശതമാനത്തിലധികവും വെള്ളമാണ്. കൂടാതെ കാത്സ്യവും ഫോസ്ഫറസും അയണും അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ പ്രതിരോധിക്കാനുള്ള ഔഷധ ഗുണമുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് മുള്ളൻ ചീര.
താളിന്റെ ഇല
താളിന്റെ ഇലകൾക്ക് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. കൂടാതെ, കൊളസ്ട്രോൾ കുറയ്ക്കുകയും രക്തസമ്മർദം നിയന്ത്രിക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
താളിന്റെ ഇലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ സി, പൊട്ടാസ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നു.
സാമ്പാർ ചീര
സാമ്പാർ ചീര, അഥവാ വാട്ടർലീഫ്, ഏറെ പോഷകഗുണങ്ങളുള്ള ഇലവർഗമാണ്. ഇത് രക്തക്കുറവിനും ദഹനപ്രശ്നങ്ങൾക്കും പരിഹാരമാണ്. കൂടാതെ, രോഗപ്രതിരോധശേഷി കൂട്ടാനും കണ്ണിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും ഉത്തമം.
വിറ്റാമിൻ എയുടെ ഏറ്റവും മികച്ച സ്രോതസുകളിലൊന്നാണിത്. കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയും ഈ ഇലയിൽ ധാരാളം അടങ്ങിയിരിക്കുന്നു.
കുമ്പളത്തിന്റെ ഇല
കുമ്പളത്തിന്റെ ഇലയിൽ വിറ്റാമിൻ സി, നിയാസിൻ, തയാമിൻ, റൈബോഫ്ളാവിൻ, പ്രോട്ടീൻ, ഗ്ലൈക്കോസൈഡ്സ്, കരോട്ടിൻ, യൂറോനിക് ആസിഡ് എന്നിവ അടങ്ങിയ ഊർജത്തിന്റെ കലവറയാണ് കുമ്പളങ്ങയില.
ബുദ്ധിഭ്രമം, അപസ്മാരം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, മൂത്രതടസം, ആമാശയ രോഗങ്ങൾ, അർശസ് എന്നിവയ്ക്കു വളരെ ഗുണപ്രദമാണ് കുമ്പളത്തിന്റെ ഇല.
വിവരങ്ങൾക്കു കടപ്പാട്: ഡോ. നിത്യ എ.കെ
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ, കോയൊങ്കര, കാസർഗോഡ്.
Health
ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഏറ്റവും കുറയുന്ന സമയം കൂടിയാണു കർക്കിടകം. അതുകൊണ്ടുതന്നെ രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ മരണനിരക്ക് കൂടുന്ന കാലഘട്ടം കൂടിയാണിത്.
എന്താണ് ഋതുചര്യ
ആയുർവേദ പ്രകാരം ഓരോ ഋതു അനുസരിച്ച് നമ്മുടെ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളാണ് ഋതുചര്യ എന്നുപറയുന്നത്. വർഷ ഋതുചര്യ എന്നാൽ മഴക്കാലത്ത് ചെയ്യേണ്ട ജീവിതചര്യകളാണ്. കേരളത്തിൽ കർക്കടക മാസത്തിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്.
അതുകൊണ്ടുതന്നെ വർഷ ചികിത്സയ്ക്ക് ഏറ്റവും ഉചിതമായ സമയം കർക്കടക മാസമാണ്.
ആയുർവേദ പ്രകാരം കാലത്തെ രണ്ടായി തരംതിരിക്കാം. ആദാന കാലഘട്ടം എന്നും വിസർഗ കാലഘട്ടമെന്നും. വിസർഗ കാലഘട്ടത്തിലെ ഭാഗമാണ് കർക്കടക മാസം.
സൂര്യന്റെ ദക്ഷിണായന കാലഘട്ടം കൂടിയാണിത്. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയുടെ കോപം(ഈ ദോഷങ്ങളുടെ അസന്തുലിതാവസ്ഥ) ശരീരത്തിൽ വിവിധ രോഗങ്ങൾ ഉണ്ടാക്കുന്നു. രോഗ പ്രതിരോധശേഷിയും അഗ്നിബലവും(ദഹനശേഷി) കുറയുകയും ചെയ്യുന്ന മാസം കൂടിയാണിത്.
ശ്വസന സംബന്ധമായ രോഗങ്ങളും അസ്ഥിസന്ധി രോഗങ്ങൾ,വിവിധ പകർച്ചവ്യാധികളായ മലമ്പനി, കോളറ, ടൈഫോയിഡ്, ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി എന്നിവ പടർന്നു പിടിക്കാനും സാധ്യത കൂടുതലുള്ള മാസമാണിത്.
അതിനാൽ പ്രതിരോധശേഷി കൂട്ടാനും ശരീരബല വർധനയ്ക്കും ആയുർവേദ പ്രകാരം മരുന്നുകഞ്ഞി ഔഷധപ്രയോഗങ്ങൾ,ശോധന ചികിത്സ എന്നിവയിലൂടെ സാധിക്കും.
കർക്കടകചികിത്സ ആർക്കെല്ലാം
ആയുർവേദപ്രകാരം ആരോഗ്യം എന്നു പറയുന്നത് ആരോഗ്യമുള്ളവരുടെ ആരോഗ്യം നിലനിർത്തുക, രോഗമുള്ളവരുടെ രോഗം ചികിത്സിച്ച് ശമനം വരുത്തുക എന്നതാണ്.
അതുപ്രകാരം ഒരു മാസത്തെ കർക്കടക ചികിത്സയിലൂടെ രോഗമില്ലാത്തവർക്കും ഏതെങ്കിലും രീതിയിലുള്ള രോഗം നേരിടുന്നവർക്കും നവോന്മേഷവും രോഗപ്രതിരോധശേഷിയും നേടിയെടുക്കാം.
ചികിത്സയിലൂടെ ശരീരബലം കൂട്ടുന്നതിനും നാഡീഞരമ്പുകളെ പുഷ്ടിപ്പെടുത്തുന്നതിലൂടെ രക്തയോട്ടം വർധിപ്പിക്കുന്നതിനും, ഉന്മേഷം, ആത്മവിശ്വാസം എന്നിവ നേടിയെടുക്കുന്നതിനും സാധിക്കുന്നു.
മരുന്നുകഞ്ഞി ഔഷധപ്രയോഗങ്ങൾ, പഞ്ചകർമ്മ ചികിത്സകൾ തുടങ്ങിയവയെല്ലാം കർക്കടക ചികിത്സയുടെ ഭാഗമായ വ്യത്യസ്ത മുറകളാണ്.
രോഗിയുടെ ശരീരപ്രകൃതി അനുസരിച്ചാണ് ചികിത്സ ഏതെന്നു തീരുമാനിക്കുന്നത്. ഓരോ രോഗിയുടെയും ശരീരപ്രകൃതിക്കും ശരീര ബലത്തിനനുസരിച്ച് വൈദ്യ നിർദേശപ്രകാരം ചികിത്സ തെരഞ്ഞെടുക്കാം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. നിത്യ എ.കെ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ, കോയൊങ്കര, കാസർഗോഡ്