Kerala
തിരുവനന്തപുരം: ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. 1000 രൂപയാണ് ഉത്സവ ബത്തയായി വര്‍ധിപ്പിച്ചത്. 26,980 അംഗങ്ങള്‍ക്കും 9,345 പെന്‍ഷന്‍കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 26.47 കോടി രൂപ അനുവദിച്ചു. ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും 8500 രൂപയും പെന്‍ഷന്‍കാര്‍ക്ക് 3750 രൂപയും ലഭിക്കും.
പുതുയുഗ യാത്രയിൽ ലോട്ടറി തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം പാലിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് 1000 രൂപയുടെ വീതം വർധനയാണ് വരുത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് ഏജന്റുമാർക്കും പെൻഷൻകാർക്കും ഒരേ പോലെ തുക വർധിപ്പിക്കുന്നത്. ലോട്ടറി ക്ഷേമനിധി ബോർഡിലെ 26,980 സജീവ അംഗങ്ങൾക്കും 9,345 പെൻഷൻകാർക്കും ഈ ആനുകൂല്യം ലഭിക്കും.
അതേസമയം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംമ്പർ 2026 ഭാഗ്യക്കുറി വില്‍പ്പന ആരംഭിച്ചു. വില്‍പ്പന ആരംഭിച്ച ആദ്യ ദിവസം തന്നെ 8,72,540 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
Business
പരവൂര്‍: പൊതുമേഖലാ ഇന്‍ഷ്വറന്‍സ് ഭീമനായ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ (എല്‍ഐസി) പോളിസി ഉടമകള്‍ക്ക് റിക്കാര്‍ഡ് തുക ബോണസായി പ്രഖ്യാപിച്ചു.
അവര്‍ പുറത്തുവിട്ട 2026 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, പങ്കാളിത്ത ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസി ഉടമകള്‍ക്കായി 59,726 കോടി രൂപയാണു ബോണസ് ഇനത്തില്‍ അനുവദിച്ചിരിക്കുന്നത്.
മുന്‍ സാമ്പത്തിക വര്‍ഷത്തെ 56,331 കോടി രൂപയേക്കാള്‍ ആറു ശതമാനത്തോളം വര്‍ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. കമ്പനിയുടെ മികച്ച പ്രവര്‍ത്തന പ്രകടനവും ഉയര്‍ന്ന സാമ്പത്തിക മിച്ചവുമാണ് ഈ റെക്കോര്‍ഡ് ബോണസ് പ്രഖ്യാപനത്തിനു വഴിയൊരുക്കിയത്.
കൂടാതെ, ഈ വര്‍ഷം 8,356.71 കോടി രൂപയുടെ ഇടക്കാല ബോണസും എല്‍ഐസി നല്‍കിയിട്ടുണ്ട്. കാലാവധി പൂര്‍ത്തിയാകുമ്പോഴോ മരണാനന്തര ആനുകൂല്യങ്ങള്‍ കൈമാറുമ്പോഴോ പോളിസി ഉടമകള്‍ക്ക് ഈ തുക ലഭ്യമാകും.
Kerala
തിരുവനന്തപുരം: നെല്ല് സംഭരണത്തിനുള്ള സംസ്ഥാന ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശം കേരളം തള്ളിക്കളയുന്നുവെന്നു മന്ത്രി പി. പ്രസാദ്. കേന്ദ്ര നിർദേശം അംഗീകരിക്കാനാവില്ല.
ബോണസിന്റെ കാര്യം മാത്രമല്ല, കത്തിനകത്തുള്ള പല കാര്യങ്ങളും ഉൾക്കൊള്ളാൻ കഴിയില്ല. പരമാവധി നെല്ല് ഉത്പാദിപ്പിക്കാൻ പ്രോത്സാഹനം നൽകേണ്ടിടത്തു കേരളത്തിലെ ഉല്പാദനം കൂടുന്നു, ജലചൂഷണവും പരിസ്ഥതിക്കു നാശവും സംഭവിക്കുന്നു എന്നതടക്കം കത്തിൽ പറയുന്ന പല കാര്യങ്ങളും അങ്ങേയറ്റം അബദ്ധജഡിലമായ കാര്യങ്ങളാണെന്നും മന്ത്രി പറഞ്ഞു.
വെള്ളം കൊടുത്തു കൃഷി ചെയ്യേണ്ട സാഹചര്യം അപൂർവമായേ കേരളത്തിൽ ഉള്ളൂ. ഒരേക്കർ വയൽ ഏതാണ്ട് രണ്ടു മുതൽ ആറുലക്ഷം ലിറ്റർ വരെ വെള്ളം സംഭരിക്കുന്നുണ്ടെന്നാണു ശാസ്ത്രീയമായി കണക്കാക്കിയിരിക്കുന്നത്. ഈ കണക്കുകൾ മനസിലാക്കാതെയാണു നെൽകൃഷി ചെയ്താൽ പ്രശ്നമുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്. കൃഷി സംസ്ഥാന വിഷയമാണ്. സംസ്ഥാന വിഷയത്തിനകത്ത് ഇത്തരം കടന്നുകയറ്റം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
കേന്ദ്ര തീരുമാനം രാഷ്ട്രീയപരമാണെന്നും പറഞ്ഞു. നെല്ലിന് 40 രൂപ കേന്ദ്രം നൽകേണ്ടത് അനിവാര്യമാണ്. അത് നൽകുന്നില്ല എന്നു മാത്രമല്ല, ഇത് ഒഴിവാക്കണം എന്നു പറയുന്നതു കൃഷി നടക്കാൻ വേണ്ടിയല്ല, കൃഷി മുടക്കാൻ വേണ്ടിയുള്ള ഒരു നീക്കമായാണു കാണുന്നത്. ഈ വിഷയത്തിൽ സംസ്ഥാനത്തിന്റെ നിലപാട് അറിയിച്ചുകൊണ്ട് കേന്ദ്ര കൃഷി മന്ത്രിയ്ക്കു കത്തയച്ചിട്ടുണ്ടെന്നും മന്ത്രി പ്രസാദ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ ജീവനക്കാർക്ക് ഈ ഓണത്തിന് ബോണസായി ലഭിക്കുക ഒരു ലക്ഷത്തിലധികം രൂപ. സ്ഥിരം ജീവനക്കാർക്ക് എക്സ് ഗ്രേഷ്യ, പെർഫോമൻസ് ഇൻസെന്റീവ് ഇനത്തിൽ പരമാവധി 1,02,500 രൂപ വരെ ലഭിക്കും.
കഴിഞ്ഞ വർഷം 95,000 രൂപയാണ് ലഭിച്ചത്. ബെവ്കോയിലെ വിൽപ്പന 19,700 കോടിയായി വർധിച്ചതോടെയാണ് തുക ഉയർന്നത്. മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ബോണസുമായി ബന്ധപ്പെട്ട് ബെവ്കോയിലെ യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഔട്ട്ലെറ്റുകളിലെയും ഹെഡ് ക്വോട്ടേഴ്സിലേയും ശുചീകരണ തൊഴിലാളികൾക്കും എംപ്ലോയ്മെന്റ് സ്റ്റാഫിനും 6,000 രൂപ ബോണസ് നൽകും. കഴിഞ്ഞ വർഷം 5,000 രൂപയായിരുന്നു. ഹെഡ് ഓഫീസിലേയും വെയർ ഹൗസുകളിലേയും സുരക്ഷാ ജീവനക്കാർക്ക് 12,500 രൂപ ബോണസ് നൽകാനും തീരുമാനിച്ചു.