National
ന്യൂഡൽഹി: കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളമുള്ള കോടതികളിൽ വിചാരണ കാത്തുകിടക്കുന്നത് 2800ലധികം കേസുകൾ.
748 കേസുകളോടെ തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ കേസുകൾ കെട്ടിക്കിടക്കുന്നതെന്ന് ഒരു സുപ്രീംകോടതി ഉത്തരവിനെ പ്രതിപാദിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ജാർഖണ്ഡ് (386), ഡൽഹി ( 269), രാജസ്ഥാൻ (256), ആസാം (191), കേരളം (118), ഉത്തർപ്രദേശ് (112), മഹാരാഷ്ട്ര (107), കർണാടക (67) എന്നിങ്ങനെയാണ് കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ടുള്ള കേസുകൾ കെട്ടിക്കിടക്കുന്ന മറ്റു സംസ്ഥാനങ്ങൾ.
Kerala
കൊച്ചി: കടല്‍ വെള്ളരിവേട്ട കേസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചി യൂണിറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ലക്ഷദ്വീപിലെ ജനവാസമില്ലാത്ത സുഖേലി ചെറിയകര ദ്വീപില്‍നിന്നു കവരത്തി വനം വകുപ്പ് 234 കിലോ കടൽ വെള്ളരി പിടികൂടിയ കേസിലും മുക്ബീല് എന്നയാളില്‍നിന്ന് 52 കടൽ വെള്ളരി പിടികൂടിയ കേസിലുമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്നതാണിത്. ശ്രീലങ്ക, ചൈന എന്നിവ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കു കയറ്റി അയക്കാന്‍ തയാറാക്കിയ കടല്‍ വെള്ളരികളാണു പിടികൂടിയത്. കവരത്തി പിഎംഎല്‍എ സ്പെഷല്‍ കോടതി ജഡ്ജി എന്‍. ശേഷാദ്രിനാഥന് മുമ്പാകെ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ നിര്‍മല്‍ കുമാര്‍ മോഷ അന്വേഷണം നടത്തി ഇരുകേസിലും കുറ്റപത്രം ഫയല്‍ ചെയ്തത്.
വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട കടല്ജീവിയാണു കടല്‍ വെള്ളരി. ഇവയെ വേട്ടയാടുന്നതും പിടികൂടുന്നതും ഇന്ത്യയില്‍ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. ഈ ജീവിയെ കച്ചവടം ചെയ്യുന്നതും കച്ചവടാവശ്യത്തിന് കൈവശം വയ്ക്കുന്നതും അന്താരാഷ്ട്ര ഉടമ്പടി പ്രകാരം കുറ്റകരമാണ്.
Kerala
കൊച്ചി: ജനപ്രതിനിധികള്‍ ക്കെതിരേയുള്ള കേസുകളില്‍ നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി നിര്‍ദേശം. അഞ്ചു വര്‍ഷത്തിലധികം പഴക്കമുള്ള 20 കേസുകളുണ്ട്. ഇതില്‍ രണ്ടു കേസുകളില്‍ മാത്രമേ നടപടികള്‍ ഉറപ്പാക്കിയിട്ടുള്ളൂ.
മറ്റു കേസുകളില്‍ പോലീസ് കൃത്യമായി നടപടികളെടുത്തിട്ടില്ല. കോടതികളില്‍ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ അലംഭാവം കാണിക്കുകയാണെന്നുള്ള ഹൈക്കോടതി രജിസ്ട്രിയുടെ വിശദീകരണം കണക്കിലെടുത്താണു കോടതി നിര്‍ദേശം.
സുപ്രീംകോടതി നിര്‍ദേശപ്രകാരമാണു ഹൈക്കോടതി സ്വമേധയാ വിഷയം പരിഗണിച്ചത്. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെതിരേ മാത്രം എട്ടു കേസുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നേരത്തേ വിഷയം പരിഗണിച്ച് സര്‍ക്കാരിനോടു നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
വിഷയവുമായി ബന്ധപ്പെട്ട് നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചതായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പോലീസ് മേധാവി അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഹര്‍ജി 29 ന് വീണ്ടും പരിഗണിക്കും.
National
ന്യൂഡൽഹി: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിമിത്തം 23 വർഷമായി സ്തംഭനാവസ്ഥയിൽ കിടന്ന കേസിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി.
ഇത്തരത്തിൽ ഇടക്കാല ഉത്തരവ് നിമിത്തം കൊലപാതകം, ബലാത്സംഗം, സ്ത്രീധന മരണം തുടങ്ങി പുരോഗതിയില്ലാതെ നിൽക്കുന്ന കേസുകളിൽ ഉടൻ വാദംകേൾക്കൽ പുനരാരംഭിക്കണമെന്ന് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് എല്ലാ ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരോടും നിർദേശിച്ചു.
ഹൈക്കോടതികൾ പുറപ്പെടുവിക്കുന്ന ഇടക്കാല ഉത്തരവുകളുടെ ബലത്തിൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ക്രിമിനൽ വിചാരണകൾ വർഷങ്ങളോളം കെട്ടിക്കിടക്കുകയാണെങ്കിൽ അത് നീതിയെ പരിഹസിക്കാൻ മാത്രമേ ഇടവരുത്തുകയുള്ളൂ എന്ന് കോടതി നിരീക്ഷിച്ചു. കേസിലെ എല്ലാ കക്ഷികളോടും നീതി പുലർത്തണം. കുറ്റാരോപിതരോടു മാത്രമല്ല, ഇരയോടും ഇരയുടെ കുടുംബാംഗങ്ങളോടും നീതി പുലർത്താൻ സാധിക്കണമെന്നും ബെഞ്ച് നിരീക്ഷിച്ചു.
വിവാഹശേഷം ഒരു വർഷത്തിനുള്ളിൽ സ്ത്രീധന പീഡനത്തത്തുടർന്ന് പെണ്‍കുട്ടി മരിച്ചതാണ് കേസിന് അടിസ്ഥാനം. 2002ലായിരുന്നു സംഭവം. അതേവർഷംതന്നെ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ വിചാരണ സ്റ്റേ ചെയ്യുകയായിരുന്നു. പിന്നീട് 2023 ലാണ് കേസ് പരിഗണനയിൽ എത്തുന്നത്. ആ വർഷം ഹൈക്കോടതി കേസ് തള്ളിയതോടെയാണ് വിഷയം സുപ്രീംകോടതിയിൽ എത്തിയത്.
Kerala
കോഴിക്കോട്: കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ സാമ്പിളുകളുടെ രാസപരിശോധനാ ഫലം വൈകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഫൊറന്‍സിക് ലബോറട്ടറികളുടെ പ്രവര്‍ത്തനരീതിയും പരിശോധനാക്രമവും ആഭ്യന്തര വകുപ്പ് പുനഃക്രമീകരിച്ചു.
കേസുകള്‍ കൂടുതല്‍ കെട്ടിക്കിടക്കുന്ന ലാബുകളില്‍ പരിശോധിക്കേണ്ട സാംപിളുകള്‍ മറ്റു ലാബുകളില്‍ പരിശോധിക്കാന്‍ സൗകര്യമൊരുക്കിയാണ് ക്രമീകരണം. ഇതുപ്രകാരം തൃശൂര്‍ റേഞ്ചില്‍നിന്നുള്ള എന്‍ഡിപിഎസ് കേസുകള്‍ (കഞ്ചാവ് സാമ്പിളുകള്‍ ഒഴികെ) ഒരു വര്‍ഷത്തേക്ക് തിരുവനന്തപുരം ഫൊറന്‍സിക് ലാബിലെ കെമിസ്ട്രി വിഭാഗത്തിലാണു പരിശോധിക്കുക.
തൃശൂര്‍ റീജണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ എന്‍ഡിപിഎസ് കേസുകള്‍ പരിശോധനയ്ക്കായി കെട്ടിക്കിടക്കുന്നത് ജീവനക്കാരുടെ കുറവു കാരണമാണെന്ന സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.
നിലവില്‍ എല്ലാ ജില്ലാ ഫൊറന്‍സിക് ലാബുകളിലെയും കെമിസ്ട്രി വിഭാഗങ്ങളില്‍ എന്‍ഡിപിഎസ് കേസുകളുമായി ബന്ധപ്പെട്ട കഞ്ചാവ്, നിക്കോട്ടിന് തുടങ്ങിയ ആല്‍ക്കലോയിഡുകള്‍ മാത്രമേ പരിശോധിക്കാന്‍ അനുമതിയുള്ളൂ. ഫൊറന്‍സിക് ശേഷി ആധുനികവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി ആലപ്പുഴ, മലപ്പുറം ജില്ലാ ലാബുകളില്‍ പുതുതായി ഫോറിയര്‍ ട്രാന്‍സ്ഫോം ഇന്‍ഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി (എഫ്ടിഐആര്‍) ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ ലാബുകളില്‍ എന്‍ഡിപിഎസ് നിയമപ്രകാരമുള്ള എല്ലാത്തരം മയക്കുമരുന്നുകളും പരിശോധിക്കാനും ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.
കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒരു പരിധി വരെ പരിഹരിക്കാന്‍ പുതിയ നടപടി സഹായകരമാകുമെന്നാണു പോലീസിന്റെ പ്രതീക്ഷ. ശരീരസ്രവങ്ങള്‍, വിരലടയാളം, ഡിഎന്‍എ, വിഷവസ്തുക്കള്‍, വെടിമരുന്ന് തുടങ്ങിയവ ശാസ്ത്രീയമായി വിശകലനം ചെയ്ത് ഫൊറന്‍സിക് ലാബുകള്‍ നല്കുന്ന ആധികാരിക റിപ്പോര്‍ട്ടാണു കോടതികള്‍ സ്വീകരിക്കുക.
സാമ്പിളുകളുടെ രാസപരിശോധനാ ഫലം വൈകുന്നതിനാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള ലൈംഗിക അതിക്രമം അടക്കമുള്ള കേസുകളില്‍ പോലീസിനു യഥാസമയം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തത് ഇരകള്‍ക്കു നീതി വൈകുന്ന ഗുരുതര സാഹചര്യമാണു സൃഷ്ടിക്കുന്നത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ തളളിയ സെഷൻസ് കോടതി നടപടിയ്ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജിയാണ് ഇതിലൊന്ന്.
ആദ്യത്തെ കേസിൽ രാഹുലിനെ തൽക്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ജഡ്ജ് കെ. ബാബു കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു. ഈ കേസിൽ വിശദമായ വാദം ഇന്ന് നടക്കും.
ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ രാഹുലിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ ഹർജിയാണ് ജഡ്ജ് സി. ജയചന്ദ്രന്റെ ബെഞ്ച് പരിഗണിക്കുന്നത്.
അതിനിടെ, രണ്ടാം ബലാത്സംഗക്കേസിൽ വ്യവസ്ഥകളോടെ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല. ഒരറിയിപ്പും കിട്ടിയിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നുമാണ് രാഹുൽ നൽകുന്ന വിശദീകരണം. അപ്പീലിലെ ഹൈക്കോടതി തീരുമാനം അറിഞ്ഞ ശേഷം തുടർനടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
National
ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ 25 പേർക്ക് എതിരെ കേസ്. ചെന്നൈ പോലീസ് ആണ് കേസെടുത്തത്.
പൊതു സമാധാനം തകർക്കുകയും ജനങ്ങൾക്കിടയിൽ സ്പർദ്ധ സൃഷ്ടിക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചതിനാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്യുടെ റാലിക്കിടെ നാടിനെ നടുക്കിയ കരൂർ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ മരണത്തിന് കാരണമായ ഈ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ സാമൂഹ്യമാധ്യമ പോസ്റ്റുകളും മറ്റും നിരീക്ഷിച്ചു വരികയായിരുന്നു പോലീസ്.
നേരത്തെ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിൻ സാമൂഹ്യമാധ്യമങ്ങളിൽ കരൂർ ദുരന്തവുമായി ബന്ധപ്പട്ട് വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണം എന്ന് സാമൂഹ്യമാധ്യമമായാ എക്സിൽ കുറിച്ചിരുന്നു.