കോഴിക്കോട്: കല്ലായി കണ്ണഞ്ചേരി സ്വദേശി പുതിയാപ്പില്‍ പറമ്പില്‍ ഇഖലാസി (30) നെ പന്നിയങ്കര പോലീസ് കാപ്പ നിയമം ചുമത്തി ജയിലില്‍ അടച്ചു. മയക്കുമരുന്ന് ലഹരിയില്‍ പൊതുസ്ഥലങ്ങളില്‍ വച്ച് ആളുകളെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും പണവും സ്വര്‍ണവും കവര്‍ച്ച നടത്തിയതിനും പാലക്കാട് സ്വദേശിയായ യുവാവിനെ കടലില്‍ മുക്കി ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചതിനും പ്രതിക്കെതിരേ കേസുണ്ട്.
നല്ലളം, പന്നിയങ്കര, കോഴിക്കോട് ടൗണ്‍, കസബ തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിലെ പ്രതിയാണ് ഇഖലാസ്. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയെ പന്നിയങ്കര പോലീസ് കാപ്പ ഉത്തരവുപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. മുമ്പും ഈ പ്രതിയെ കാപ്പ കേസില്‍ ജയിലില്‍ അടച്ചിട്ടുണ്ട്.
പന്നിയങ്കര പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ നല്കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച ശിപാര്‍ശയിലാണ് ജില്ലാകളക്ടര്‍ പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.