മൂന്നിലവ്: പഞ്ചായത്തിലെ മലയോര ഗ്രാമമായ ഇരുമാപ്രയിലെ ജനങ്ങള്‍ ബസില്‍ കയറണമെങ്കില്‍ ആറു കിലോമീറ്റര്‍ സഞ്ചരിച്ചു പ്രധാന റോഡിലെത്തണം. പതിറ്റാണ്ടുകളായി തുടരുന്ന യാത്രാദുരിതത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
ഒരുകാലത്ത് റോഡില്ലായ്മയായിരുന്നു പ്രധാന പ്രശ്നം. പിന്നീട് മൂന്നിലവ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിനെയും മേലുകാവ് പഞ്ചായത്തിലെ നാലാം വാര്‍ഡിനെയും ബന്ധിപ്പിച്ച് ഇരുമാപ്ര വഴി റോഡ് നിര്‍മിച്ചതോടെ യാത്രാസൗകര്യം മെച്ചപ്പെടുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. എന്നാല്‍ റോഡ് എത്തിയെങ്കിലും ബസ് സര്‍വീസ് യാഥാര്‍ഥ്യമായില്ല.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചെങ്കിലും ഒരാഴ്ച മാത്രമാണ് ഓടിയത്. സര്‍വീസ് നിലനിര്‍ത്താന്‍ യാത്രക്കാര്‍ ഒന്നിലധികം ടിക്കറ്റുകള്‍ എടുത്ത് കളക്ഷന്‍ വര്‍ധിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഇരുമാപ്രയില്‍ കൂടുതലായും താമസിക്കുന്നത് സാധാരണക്കാരാണ്. ഇവരില്‍ പലരും മൂന്നിലവ്, മേലുകാവ്, ഈരാറ്റുപേട്ട, പാലാ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ദിവസേന ജോലിക്കായി പോകുന്നവരാണ്. എന്നാല്‍ ബസ് സൗകര്യമില്ലാത്തതിനാല്‍ തൊഴില്‍, വിദ്യാഭ്യാസം, ചികിത്സ, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയെല്ലാം വലിയ ബുദ്ധിമുട്ടിലാണ്. സ്കൂളുകളിലേക്കും കോളജുകളിലേക്കും പോകുന്ന വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും യാത്രാദുരിതം വലിയ തിരിച്ചടിയാണ്.
ഓട്ടോറിക്ഷയില്‍ പോകണമെങ്കില്‍ 150 മുതല്‍ 200 രൂപ വരെ നല്‍കണം. കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. കൃഷി ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ വലിയ യാത്രാചെലവ് വഹിക്കണം. പലപ്പോഴും ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു പങ്ക് ഗതാഗതച്ചെലവായി നഷ്ടമാകുന്നു. ഇതുമൂലം കൃഷിയും ജീവിതോപാധിയും പ്രതിസന്ധിയിലാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Tags : Nattuvishesham District News